ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും അധിക്ഷേപിക്കുകയും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ മുതിരുകയും ചെയ്തത് അല്‍പ്പത്തരമാണ്.

ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ

കൊല്ലം: എന്തും വിളിച്ചു പറഞ്ഞ് യോഗം നേതൃത്വത്തെ അവഹേളിക്കുന്ന സ്വാമി സച്ചിദാനന്ദയെ നിലയ്ക്ക് നിറുത്തണമെന്ന് കൊല്ലം യൂണിയന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു ഗുരുവിന്റെ ദാര്‍ശനികത ലോകമെങ്ങും പ്രചരിപ്പിക്കാന്‍ രൂപീകരിച്ചതാണ് ധര്‍മ്മസംഘം ട്രസ്റ്റ്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും അധിക്ഷേപിക്കുകയും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ മുതിരുകയും ചെയ്തത് അല്‍പ്പത്തരമാണ്. സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റിന് ചേര്‍ന്നതല്ലെന്നും എസ്.എന്‍.ഡി.പി യോഗത്തെ വിമര്‍ശിക്കണമെങ്കില്‍ ശിവഗിരി മഠം പ്രസിഡന്റ് പദവി രാജിവയ്ക്കണമെന്നും കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. യൂണിയന്‍ പ്രസിഡന്റ് മോഹന്‍ശങ്കറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി എന്‍. രാജേന്ദ്രന്‍ സ്വാഗതവും വൈസ്പ്രസിഡന്റ് അഡ്വ. കെ. രാജീവ്കുഞ്ഞുകൃഷ്ണന്‍ നന്ദിയും പറഞ്ഞു. പി. സുന്ദരന്‍, ആനേപ്പില്‍ എ.ഡി. രമേഷ്, കൗണ്‍സിലര്‍മാരായ ബി. വിജയകുമാര്‍, പുണര്‍തം പ്രദീപ്, നേതാജി ബി. രാജേന്ദ്രന്‍, ബി. പ്രതാപന്‍, ഷാജി ദിവാകരന്‍, എം. സജീവ്, യൂണിയന്‍ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എസ്. ഷേണാജി, ജി.രാജ്മോഹന്‍, ഇരവിപുരം സജീവന്‍ എന്നിവര്‍ സംസാരിച്ചു.

കുണ്ടറ യൂണിയന്‍
കൊല്ലം: ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വിടുവായത്തം അവസാനിപ്പിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം കുണ്ടറ യൂണിയന്‍ കൗണ്‍സില്‍ യോഗം വ്യക്തമാക്കി. ശിവഗിരി ധര്‍മ്മസംഘം പ്രസിഡന്റ് യോഗം വിരുദ്ധരുടെ നാവായി മാറരുത്. യോഗം വിരുദ്ധര്‍ പ്രചരിപ്പിക്കുന്ന അപവാദങ്ങളാണ് സ്വാമി സച്ചിദാനന്ദ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിക്കെതിരായി മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. വെള്ളാപ്പള്ളി നടേശന്‍ സമുദായം നേരിടുന്ന അവഗണന തുറന്നു കാട്ടാനാണ് ജാതി പറയുന്നത്. അതിനെ ഒരു ഘട്ടത്തില്‍ വിമര്‍ശിച്ച സ്വാമി സച്ചിദാനന്ദ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടു. വെള്ളാപ്പള്ളി നടേശനെ അപമാനിക്കുകയെന്ന അജണ്ട മാത്രമാണ് സ്വാമിക്കുള്ളതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. യൂണിയന്‍ പ്രസിഡന്റ് ഡോ. ജി. ജയദേവന്‍ അദ്ധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി അഡ്വ. എസ്. അനില്‍കുമാര്‍, വൈസ്പ്രസിഡന്റ് എസ്. ഭാസി, കൗണ്‍സില്‍ അംഗങ്ങളായ എസ്. അനില്‍കുമാര്‍, പുഷ്പപ്രതാപ്, ലിബുമോന്‍, വി. ഹനീഷ്, പ്രിന്‍സ് സത്യന്‍, എസ്. ഷൈബു, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സിബു വൈഷ്ണവ്, വി. സജീവ്, തുളസീധരന്‍ എന്നിവര്‍ പങ്കെടുത്തു.

കരുനാഗപ്പള്ളി യൂണിയന്‍
കൊല്ലം: എസ്.എന്‍.ഡി.പി യോഗം നേതൃത്വത്തെ വിമര്‍ശിക്കാനുള്ള യോഗ്യത ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്കില്ലെന്ന് എസ്.എന്‍.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്‍ കൗണ്‍സില്‍ യോഗം വ്യക്തമാക്കി. ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റിന്റെ നിയമാവലിയായി ഗുരു എഴുതിയ പദ്യമാണ് ‘ആശ്രമം’. വിദ്വാനും ഉദാരചിത്തനും സമദൃഷ്ടിയുള്ളയാളും ശാന്തഗംഭീരനും വിജിതേന്ദ്രിയനും പരോപകാരിയും ദീനദയാലുവും സമര്‍ത്ഥനും സദാ ചാര തല്‍പരനും കര്‍ത്തവ്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നയാളും അതീന്ദ്രിയനുമായ ഗുരു ആശ്രമത്തില്‍ ഉണ്ടായിരിക്കണമെന്നാണ് ഗുരു ഈ പദ്യത്തില്‍ കല്പിച്ചിട്ടുള്ളത്. ഗുരുവെന്ന്, ഗുരു ഉദ്ദേശിച്ചത് ശിവഗിരി മഠാധിപതിയെയാണ്. ഈ ഗുണങ്ങളെല്ലാമുള്ളയാളാണോ താനെന്ന് സ്വാമി സച്ചിദാനന്ദ സ്വയം പരിശോധിക്കണം.
യൂണിയന്‍ പ്രസിഡന്റ് കെ. സുശീലന്‍ അദ്ധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി എ. സോമരാജന്‍, യൂണിയന്‍ വൈസ്പ്രസിഡന്റ് ശോഭനന്‍, കൗണ്‍സിലര്‍മാരായ രാജന്‍ കാരമൂട്ടില്‍, ബിജുരവീന്ദ്രന്‍ കല്ലേലി ഭാഗം, അനില്‍ ബാലകൃഷ്ണന്‍ തഴവ, ശ്രീകുമാര്‍ ഓച്ചിറ, ഷിബു ക്ലാപ്പന, വി.എം. വിനോദ് ആദിനാട്, ശരത്ത്ചന്ദ്രന്‍ ക്ലാപ്പന, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.പി. രാജന്‍, കെ.ജെ. പ്രസേനന്‍ എന്നിവര്‍ സംസാരിച്ചു.

കൊട്ടാരക്കര യൂണിയന്‍
കൊട്ടാരക്കര: എസ്.എന്‍.ഡി.പി യോഗത്തിനെതിരായ കോടതിവിധിയെ സ്വാഗതം ചെയ്ത് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് എന്ന നിലയില്‍ സ്വാമി സച്ചിദാനന്ദ പുറപ്പെടുവിച്ച പ്രസ്താവന അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അത്തരം പ്രസ്താവന അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വവും പ്രാധാന്യവും അറിയാത്തതു കൊണ്ടാണ് നടത്തിയതെന്നും കൊട്ടാരക്കര യൂണിയന്‍ കൗണ്‍സില്‍ യോഗം കുറ്റപ്പെടുത്തി. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് എന്ന നിലയില്‍ യോഗവുമായി ബന്ധപ്പെട്ട കേസുകളില്‍ പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നത് സ്വാമിക്ക് ചേര്‍ന്നതല്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വിലപേശുന്നതും ഭൂഷണമല്ല. സ്വാമി ശാശ്വതീകാനന്ദയുടെ കാലത്ത് ചെന്നൈ മഠത്തിന്റെ ചുമതലയുണ്ടായിരുന്ന സ്വാമി സച്ചിദാനന്ദയെ മഠത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്ന് ചെന്നൈ മഠത്തില്‍ നടന്ന സംഭവങ്ങള്‍ തത്കാലം വെളിപ്പെടുത്തുന്നില്ലെന്നും യൂണിയന്‍ കൗണ്‍സില്‍ വ്യക്തമാക്കി. ശിവഗിരി മഠത്തില്‍ നിന്ന് അകറ്റി നിറുത്തിയിരുന്ന സ്വാമി സച്ചിദാനന്ദ ചാലക്കുടിയിലെ സ്വന്തം ആശ്രമത്തില്‍ ഒതുങ്ങിക്കഴിയുകയായിരുന്നു. ഇദ്ദേഹത്തെ യോഗത്തിന്റെ മിക്ക യൂണിയനുകളിലും പരിചയപ്പെടുത്തുകയും ധ്യാനം നടത്തുന്നതിന് പിന്തുണയും ധനസഹായവും നല്‍കിയതും വെള്ളാപ്പള്ളി നടേശനാണ്. ഇതൊക്കെ ഇത്ര പെട്ടെന്ന് എങ്ങനെയാണ് സ്വാമി സച്ചിദാനന്ദയ്ക്ക് മറക്കാന്‍ സാധിക്കുന്നത്. ധര്‍മ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വീകരിച്ച നിഷ്പക്ഷ നിലപാടിനെ യൂണിയന്‍ കൗണ്‍സില്‍ പ്രത്യേകം അഭിനന്ദിച്ചു. കൗണ്‍സില്‍ യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് സതീഷ്സത്യപാലന്‍ അദ്ധ്യക്ഷനായി. യൂണിയന്‍ വൈസ്പ്രസിഡന്റ് അഡ്വ. എം.എന്‍. നടരാജന്‍, യൂണിയന്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് അഡ്വ. രവീന്ദ്രന്‍, ബോര്‍ഡ് മെമ്പര്‍ അഡ്വ. പി. സജിബാബു, നിയുക്ത ബോര്‍ഡ് മെമ്പര്‍മാരായ ജി.വിശ്വംഭരന്‍, അനില്‍ ആനക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി
വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി കൊടുങ്ങല്ലൂർ
യൂണിയനിൽ നടന്ന പ്രകടനം
എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി
വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി പത്തനംതിട്ട
യൂണിയൻ പത്തനംതിട്ട നഗരത്തിൽ നടത്തിയ പ്രകടനം
തിരുവല്ല യൂണിയൻ്റെ പ്രകടനം
എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി
വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി കണിച്ചു
കുളങ്ങരയിൽ നടത്തിയ പ്രകടനം

Author

275 Views
Scroll to top
Close
Browse Categories