ഉള്ളൂര്‍ അവാര്‍ഡ് മഞ്ചുവെള്ളായണിക്ക്

തിരുവനന്തപുരം: മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ പേരില്‍ ഏര്‍പ്പെടുത്തിയ 2024ലെ പുരസ്‌കാരം കവിയും ഗാനരചയിതാവും കേരള കൗമുദി സ്‌പെഷ്യല്‍ പ്രോജക്ട് എഡിറ്ററുമായ മഞ്ചു വെള്ളായണിക്ക്. ‘ജലജമന്തികൾ’ എന്ന കവിതാ സമാഹാരമാണ് 25,000 രൂപയും ശില്പവും അടങ്ങുന്ന പുരസ്‌കാരത്തിനര്‍ഹമായത്. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച കവിതാ സമാഹാരമെന്ന നിലയ്ക്കാണ് ‘ജല ജമന്തികള്‍’ ഉള്ളൂര്‍ സ്മാരക സമിതി തിരഞ്ഞെടുത്തതെന്ന് സെക്രട്ടറി എസ്. ജയശങ്കര്‍ അറിയിച്ചു. ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ 148-ാം ജന്മദിനമായ ജൂണ്‍ 6ന് സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാര്‍ പുരസ്‌കാരം നല്‍കി. ഡോ. എം.ആര്‍.തമ്പാന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ സംസാരിച്ചു. 25 പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മഞ്ചുവെള്ളായണി, കൗമുദി ടിവി 100 എപ്പിസോഡുകളായി സംപ്രേക്ഷണം ചെയ്ത ‘മഹാഗുരു’ വിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുണ്ട്. ഭാര്യ: അമ്പിളി, മക്കള്‍: ശിശിര, ശ്രാവണ്‍.






