അരുവിപ്പുറം പ്രതിഷ്ഠയും മതസ്വാതന്ത്ര്യവും

ആധുനിക കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവമായിരുന്നു ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠ. 1063 കുംഭമാസം 29-ാം തീയതി (1888 മാര്‍ച്ച് 12) മഹാശിവരാത്രി നാള്‍ പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു ചരിത്രഗതി മാറ്റിയെഴുതിയ അരുവിപ്പുറം ശിവപ്രതിഷ്ഠ. ഒരു സഹസ്രാബ്ദത്തോളം വെല്ലുവിളികളില്ലാതെ വിള്ളലുകളില്ലാതെ കേരളത്തില്‍ രൂപപ്പെട്ടു ഉറപ്പിച്ച് നിലനിര്‍ത്തിപ്പോന്ന ജാതി-ബ്രാഹ്മണ മത സമഗ്രാധിപത്യത്തിനേറ്റ ഉഗ്രപ്രഹരമായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ.

ബ്രാഹ്മണര്‍ തയ്യാറാക്കി നടപ്പിലാക്കിയ ജാതി-ജന്മിത്വ പാക്കേജ് സമ്പൂര്‍ണമാക്കുവാനുള്ള സ്ഥാപനങ്ങളായിരുന്നു ബ്രാഹ്മണകേന്ദ്രീകൃതമായിരുന്ന ചാതുര്‍വര്‍ണ്യ ക്ഷേത്ര സങ്കേതങ്ങള്‍. തങ്ങള്‍ ചവിട്ടി നില്‍ക്കുകയും അദ്ധ്വാനിച്ച് നെല്ലും മറ്റു ധാന്യങ്ങളും ഉല്പാദിപ്പിച്ച് അതിജീവനം നടത്തിയിരുന്ന ഭൂമിക്കു ജന്മാവകാശവുമായി ഒരുകൂട്ടര്‍ പ്രത്യക്ഷപ്പെട്ടു സര്‍വ്വാധീശത്വം ഉറപ്പിക്കുവാന്‍ ഉപയോഗിക്കപ്പെട്ട സങ്കേതങ്ങളായിരുന്നു ബ്രാഹ്മണ ക്ഷേത്രങ്ങള്‍ (ബ്രഹ്മസ്വം-ദേവസ്വം സ്വത്ത്)
പക്ഷേ ആ ക്ഷേത്രവാതിലുകള്‍ അവര്‍ണര്‍ക്കുമുമ്പില്‍ കൊട്ടിയടയ്ക്കപ്പെടുകയായിരുന്നു. ക്ഷേത്രസങ്കേതം വഴിയുള്ള ജാതിവിവേചനത്തിന്റെ ആശയലോകം ആഗമശാസ്ത്രഭാഗങ്ങളും തന്ത്രസമുച്ചയവും ആണ്. ആഗമശാസ്ത്രം അവര്‍ണരുടെ ക്ഷേത്രപ്രവേശനം അശുദ്ധിയുണ്ടാക്കുന്നതായി വിധിച്ചു. 15-ാം നൂറ്റാണ്ടില്‍ രചിച്ച തന്ത്രസമുച്ചയം പ്രഥമപടലം 4-ാം പദ്യത്തില്‍ ബിംബപ്രതിഷ്ഠ ചെയ്യാന്‍ അധികാരമുള്ളവര്‍ ബ്രാഹ്മണ ശ്രേഷ്ഠനാണെന്നു പ്രഖ്യാപിക്കുന്നു. 10-ാം അദ്ധ്യായത്തില്‍ ആരൊക്കെ ക്ഷേത്രത്തില്‍ കയറിയാല്‍ അശുദ്ധിയുണ്ടാകുമെന്നും വിശദമാക്കുന്നു.
അതുപ്രകാരം ക്ഷേത്രത്തില്‍ ശൂദ്രരില്‍ താഴെയുള്ള ജാതികള്‍ കയറിയാല്‍ അശുദ്ധി സംഭവിക്കും. മൂങ്ങ, കാക്ക, നായ, കഴുത, കുരങ്ങ്, ചേര തുടങ്ങിയ ജന്തുക്കള്‍ ഗര്‍ഭഗൃഹത്തില്‍ കയറിയാല്‍ മാത്രം അശുദ്ധി.
കാക്കയ്ക്കും, നായയ്ക്കും, കഴുതയ്ക്കും, കുരങ്ങനും നല്‍കിയ ആനുകൂല്യം പോലും ഗര്‍ഭഗൃഹത്തിനകത്തിരിക്കുന്ന ദേവതയുടെ ശരീരാകൃതിയും, പരമാത്മാവിന്റെ പരിച്ഛേദവുമായ ജീവാത്മാവും പേറി നടക്കുന്ന അവര്‍ണ ജാതികള്‍ക്കു നല്‍കിയില്ല.
ബ്രാഹ്മണ ക്ഷേത്ര സങ്കേതങ്ങളുടെ ദേശസാല്‍ക്കരണം വിദേശാധിപത്യത്തിനു കീഴ്‌പ്പെട്ടു കപ്പം കൊടുത്ത് ഭരണം നടത്തിയിരുന്ന തിരുവിതാംകൂര്‍, കൊച്ചി ഗവണ്‍മെന്റുകളും ബ്രാഹ്മണാധിപത്യവും തമ്മിലുള്ള ഒരു ഒത്തുതീര്‍പ്പായിരുന്നു. ദിവാന്‍ കേണല്‍ മണ്‍റോ 987 ME (1811-1812) വര്‍ഷം378 മേജര്‍ ബ്രാഹ്മണക്ഷേത്രങ്ങള്‍ (ദേവസ്വം) ദേശസാല്‍ക്കരിച്ചു. തുടര്‍ന്ന് 1173 മൈനര്‍ ദേവസ്വം ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായി. ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള അളവറ്റ ദേവസ്വം വസ്തുക്കളും സര്‍ക്കാര്‍ ഏറ്റെടുത്തു. അന്നുമുതല്‍ ഏറ്റെടുത്ത ക്ഷേത്രങ്ങളുടെ നിത്യചെലവുകളും കേടുപാടുകള്‍ തീര്‍ക്കലും ഉത്സവ ചെലവുകളും സര്‍ക്കാര്‍ വഹിക്കുവാന്‍ തുടങ്ങി. പക്ഷേ ക്ഷേത്രാചാരങ്ങളും ക്ഷേത്രങ്ങളിലെ കീഴ്‌വഴക്കങ്ങളെയും സര്‍ക്കാര്‍ തൊട്ടില്ല.
അങ്ങനെ സര്‍ക്കാരിന്റെ ചുമതലയിലും മേല്‍നോട്ടത്തിലുമായി ക്ഷേത്രസംബന്ധമായ ജാതിവിവേചനം ക്ഷേത്രങ്ങള്‍ക്കു ചുറ്റുമുള്ള റോഡുകളില്‍ തീണ്ടല്‍പ്പലകകള്‍ സ്ഥാപിച്ചും, ക്രിമിനല്‍ പ്രൊസീഡ്യൂര്‍ കോഡിലെ വകുപ്പു (1898-വകുപ്പ്127) ഉപയോഗിച്ചു ജാത്യാചാര സംരക്ഷണത്തിനായി നിരോധനാജ്ഞ പുറപ്പെടുവിച്ചും, ജാത്യാചാരം ലംഘിക്കുന്നവരെ സവര്‍ണഗുണ്ടകളും, പോലീസും ചേര്‍ന്നു മര്‍ദ്ദിച്ചും, അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചും ചാതുര്‍വര്‍ണ്യധര്‍മ്മം പരിപാലിച്ച് പോന്നു.

മാറ്റങ്ങളുടെ തുടക്കം
ചാതുര്‍വര്‍ണ്യ സമഗ്രാധിപത്യ കാലഘട്ടത്തിലെ ജാതിശാസനകള്‍ക്കും, ഭൂമി-അടിയാളദാന ശാസനകള്‍ക്കും വിരുദ്ധമായ മാനവികതയുടെയും സര്‍വസാഹോദര്യത്തിന്റെയും വിളംബരമായിരുന്നു അരുവിപ്പുറത്ത് ആലേഖനം ചെയ്ത ഗുരുമൊഴി. ”ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്” എന്ന മാനുഷിക ശാസനം (Humanistic Edict) ഭാവി കേരളത്തിനു ഗുരു നല്‍കിയതായിരുന്നു.
അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഈശ്വരന്‍ എല്ലാവരുടേയുമാണെന്നും, അതുവഴി ആത്മാഭിമാനത്തിന്റെ അനുഭവവും, അവസരസമത്വത്തിന്റെയും സാഹോദര്യത്തിന്റെയും അനുഭവവും തുല്യമായിരിക്കുമെന്നുമുള്ള അദ്വൈത മാനവികതയുടെ ശാന്തമായ വിളംബരമാണ് ഗുരു നല്‍കിയത്.
ആടുമാടുകളെയും കോഴിയെയും അറുത്ത് രക്തവും മാംസവും നിവേദ്യങ്ങളായി അര്‍പ്പിച്ചിരുന്ന ആരാധനാ സമ്പ്രദായവും, ദുര്‍ദ്ദേവതാരാധനയും മഹാഗുരു നേരിട്ടു ഇടപെട്ടു വിലക്കി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ക്ഷേത്രങ്ങളിലും സാമൂഹിക ജീവിതത്തിലും പാടില്ലാ എന്നു നിര്‍ദ്ദേശിക്കുകയും അതൊക്കെ നിര്‍ത്തല്‍ ചെയ്യാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
ഗുരു സ്വന്തം കൈകൊണ്ടു നടത്തിയ പ്രതിഷ്ഠകളും ശിഷ്യന്മാരെ കൊണ്ടു നടത്തിയ പ്രതിഷ്ഠകളും വൈവിധ്യമാര്‍ന്ന ദേവതാ പ്രതീകങ്ങളായിരുന്നു. ചെലവു കുറഞ്ഞതും സൗകര്യപ്രദവുമായ പ്രതിഷ്ഠകളായിരുന്നു ഗുരു നല്‍കിയത്. അതില്‍ ശിവലിംഗവും, ദേവീ വിഗ്രഹവും, സുബ്രഹ്മണ്യന്റെ വേലും, പരമശിവന്റെ ഫോട്ടോയും, ചില്ലേലെഴുത്തു പടവും ഉണ്ടായിരുന്നു. യക്ഷി, ഭദ്രകാളി, ഭൂതത്താന്‍, ചുടലമാടന്‍, കുട്ടിച്ചാത്തന്‍, മറുത, രക്തരക്ഷസ്, കരിങ്കാളി തുടങ്ങിയ ദുര്‍ദ്ദേവതകളേയും, രക്താഭിഷേകവും, തെറിപ്പാട്ടും, ബലിക്കല്ലും ഒഴിവാക്കിയാണ് ഗുരു ക്ഷേത്രസങ്കേതങ്ങള്‍ക്കു രൂപം നല്‍കിയത്.
അഭിഷേകങ്ങളും നിവേദ്യങ്ങളുമില്ലാതെ, കാറ്റും വെളിച്ചവും കയറുന്ന ജനാലകളുള്ള ശ്രീകോവിലില്‍ വിദ്യയുടെ പ്രതീകമായ ശാരദാദേവി പ്രതിഷ്ഠ സഗുണോപാസനയുള്ള ക്ഷേത്രസങ്കേതത്തിന്റെ പുതിയ മാതൃകയായിരുന്നു. ”ഇരുട്ടടച്ച് വവ്വാലിന്റെ (കടവാതില്‍) നാറ്റമുള്ള ക്ഷേത്രങ്ങള്‍’ എന്തിനെന്നും ഗുരു ചോദിച്ചിരുന്നു.

അന്നുവരെ തന്ത്രസമുച്ചയ വിധി പ്രകാരം ബ്രാഹ്മണന്‍ ആവാഹിച്ചെടുക്കുന്ന ദേവതാ ചൈതന്യം ഉള്‍ക്കൊണ്ട വിഗ്രഹം ഗര്‍ഭഗൃഹത്തിനുള്ളില്‍ ജാതിവിവേചനവും വിഭാഗീയതയും പുലര്‍ത്താന്‍ നിര്‍ബന്ധിതമായിരുന്നപ്പോള്‍ ഗുരുവിന്റെ പ്രതിഷ്ഠകള്‍ ആര്‍ക്കും പതിത്വം കല്പിച്ചില്ല. ആരോടും അയിത്തം പാലിച്ചില്ല.
ക്ഷേത്രസങ്കേതങ്ങള്‍ ‘ജാത്യാധിഷ്ഠിതമായ ശുദ്ധിബോധത്തിന്റെ’ ആവാസ സ്ഥലങ്ങളായല്ല മാനവികതയിലൂന്നിയ പഞ്ചശുദ്ധി വളര്‍ത്തുന്ന, പഞ്ചശീലങ്ങള്‍ ഉണര്‍ത്തുന്ന ആരാധനാലയങ്ങളാണ് ഗുരു അവതരിപ്പിച്ചത്. മനുഷ്യന്‍ ആര്‍ജ്ജിക്കേണ്ട സത്യം, ധര്‍മ്മം, ദയ, സ്‌നേഹം എന്നീ ജീവിതമൂല്യങ്ങളെ മതേതര പ്രതിഷ്ഠയുടെ രൂപത്തില്‍ വ്യക്തികള്‍ക്കു മനനം ചെയ്യുവാന്‍ വേണ്ടി ഗുരു ലഭ്യമാക്കി.
അറിവിന്റെ പ്രതീകമായി ദീപപ്രതിഷ്ഠയും, സത്യം, ധര്‍മ്മം, ദയ, ശാന്തി എന്നീ ജീവിതമൂല്യങ്ങള്‍ ആലേഖനം ചെയ്ത പ്രഭപ്രതിഷ്ഠയും, പരമാത്മാവിനോടുള്ള പ്രണവമന്ത്രവും, ശാരീരികവും, മാനസികവും, പ്രാപഞ്ചികവുമായ ശാന്തിക്കുവേണ്ടിയുള്ള ഉപനിഷത്ത് മന്ത്രവും ചേര്‍ന്ന ‘ഓംശാന്തി’ ആലേഖനം ചെയ്ത കണ്ണാടി പ്രതിഷ്ഠയും മറ്റൊരിടത്ത് ആത്മ-പരമാത്മാബന്ധം സൂചിപ്പിക്കുന്ന ഓം എന്നാലേഖനം ചെയ്ത കണ്ണാടി പ്രതിഷ്ഠയും ഏവരെയും ഉയര്‍ന്ന ആത്മീയ ചിന്തകളിലേക്കു ഉയര്‍ത്തുവാനുള്ളതായിരുന്നു.

സര്‍വ്വസാഹോദര്യത്തിന്റെ മാതൃകകളായിരുന്നു ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങള്‍ എങ്കിലും ഗുരുവിന്റെ ആരാധകരായി അണിനിരന്ന ചില ഈഴവ പ്രമാണിമാര്‍ക്കു ഗുരു പറഞ്ഞ ജാതിവിവേചനം പാടില്ല എന്ന സന്ദേശം ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞില്ല. ഈഴവര്‍ക്കു താഴെ എന്നു വിധിക്കപ്പെട്ട ജാതിയില്‍പ്പെട്ടവരെ പല ഗുരു ക്‌ഷേത്രങ്ങളിലും പടിക്കു പുറത്തു നിര്‍ത്തി. ഇതേ ഈഴവ പ്രമാണിമാര്‍ സവര്‍ണക്ഷേത്രങ്ങളിലുള്ള തങ്ങളുടെ പ്രവേശനത്തിനുവേണ്ടി ഉശിരോടെ വാദിക്കുകയും ചെയ്തു. നൂറ്റാണ്ടുകള്‍ കൊണ്ടു ഘനീഭവിച്ച ജാതി എന്ന അന്ധവിശ്വാസത്തെ ബുദ്ധിയില്‍ നിന്നും മനസ്സില്‍ നിന്നും നീക്കം ചെയ്യുവാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരുമെന്നു ഗുരുവിനറിയാമായിരുന്നു. ഗുരു ക്ഷമയോടെ കാത്തിരുന്നു അവരുടെ മനസ്സു മാറുവാന്‍.ഗുരുവിന്റെ നിശബ്ദവേദന അവരുടെ മനസ്സു മാറ്റി.
ക്ഷേത്രസങ്കേതങ്ങളിലൂടെ ആത്മാനുസന്ധാനത്തിന്റെ ബാലപാഠങ്ങളും മനുഷ്യവികസന തന്ത്രങ്ങളും നേടുവാന്‍ ജനങ്ങളെ സജ്ജരാക്കുവാനാണു ഗുരു ശ്രമിച്ചത്. ഭക്തര്‍ക്ക് അവരുടെ ജീവതോദ്ഗതിയെക്കുറിച്ചു ചിന്തിച്ചു പ്രവര്‍ത്തിക്കുവാനുള്ള ഒരു സാമൂഹിക ഇടം ക്ഷേത്രങ്ങള്‍ നല്‍കണമെന്നു ഗുരു ആഗ്രഹിച്ചിരുന്നു.
ക്ഷേത്രങ്ങളോടും മഠങ്ങളോടുമനുബന്ധിച്ച് സമാജങ്ങളും, വായനശാലകളും മാനവശേഷി വികസനത്തിനായി വിദ്യാലയങ്ങളും തൊഴില്‍ നൈപുണ്യ പരിശീലന സ്ഥാപനങ്ങളും ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം പല ക്ഷേത്രങ്ങളിലും നടപ്പാക്കപ്പെട്ടു.
അരുവിപ്പുറം പ്രതിഷ്ഠ പകര്‍ന്നു നല്‍കിയ പുതിയ അവകാശബോധം
ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍ അവര്‍ണര്‍ക്കു മതസ്വാതന്ത്ര്യം നല്‍കിയെങ്കിലും, ആത്മാഭിമാനം ഉണര്‍ന്ന അവര്‍ക്കു മുമ്പില്‍ സവര്‍ണക്ഷേത്രങ്ങള്‍ അടഞ്ഞു കിടന്നതു അഭിമാനക്ഷതമായി.
അവര്‍ണരില്‍ ഒരു കൂട്ടര്‍ സവര്‍ണക്ഷേത്രങ്ങള്‍ ത്യജിക്കുക (ക്ഷേത്രത്യാഗം) എന്ന പ്രതിഷേധ നടപടികള്‍ സ്വീകരിച്ചപ്പോള്‍, മറ്റൊരു കൂട്ടര്‍ ഹിന്ദുമതം ത്യജിച്ച് മറ്റു മതങ്ങള്‍ സ്വീകരിച്ചു സ്വതന്ത്രരാവുക എന്ന നിലപാടു ശക്തമാക്കുവാന്‍ തീരുമാനിച്ചു. ഹിന്ദുമതവിശ്വാസികളായിത്തന്നെ തുടര്‍ന്നു ജാതിവിവേചനം പ്രത്യക്ഷ സമരങ്ങളിലൂടെ അവസാനിപ്പിച്ചു മതസ്വാതന്ത്ര്യം നേടുവാനാണു ഭൂരിപക്ഷവും തീരുമാനിച്ചത്. ഈ വാദത്തിന്റെ നേതാവായിരുന്നു ടി.കെ. മാധവന്‍.
പൗരസമത്വവും അവസരസമത്വവും വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് അവര്‍ണരും അഹിന്ദുക്കളും 1918-ല്‍ ആരംഭിച്ച പൗരസമത്വവാദ സമരത്തിലെ ഒരാവശ്യം ക്ഷേത്രപ്രവേശനമായിരുന്നു. റവന്യൂ-ദേവസ്വം വകുപ്പുകളെ വിഭജിച്ച് (1922) റവന്യൂ വകുപ്പില്‍ അവര്‍ണര്‍ക്കും അഹിന്ദുക്കള്‍ക്കും ഉദ്യോഗം നല്‍കിയ തിരുവിതാംകൂര്‍, കൊച്ചി ഗവണ്‍മെന്റുകള്‍ ദേവസ്വം വകുപ്പിനെ തീണ്ടലില്ലാതെ പൊന്നുപോലെ സംരക്ഷിച്ചു.
ശ്രീമൂലം പ്രജാസഭാംഗമായിരുന്നു കൊണ്ട് 1919-1922 കാലഘട്ടത്തില്‍ പലപ്രാവശ്യം ക്ഷേത്രപ്രവേശനം എന്ന ആവശ്യം നിയമസഭയില്‍ ഉന്നയിക്കുവാന്‍ മാധവന്‍ ശ്രമിച്ചെങ്കിലും, പ്രമേയാവതരണ അനുമതി നിഷേധിക്കപ്പെട്ടു. തുടര്‍ന്നു ഈയൊരു ആവശ്യം മഹാരാജാവിനെ നേരിട്ടുകണ്ടു അഭ്യര്‍ത്ഥിക്കുവാനുള്ള ശ്രമവും ദിവാന്‍ അനുവദിച്ചില്ല.
അങ്ങനെയാണു ക്ഷേത്രപ്രവേശനം ഒരുരാഷ്ട്രീയ സമരതന്ത്രമാക്കുവാന്‍ മഹാഗാന്ധിജിയെ സമീപിച്ചത്. ടി.കെ. മാധവന്റെ ക്ഷേത്രപ്രവേശനം എന്ന ആവശ്യം ന്യായമാണെന്നും അതിനുവേണ്ടി സഹനസമരമാകാം എന്നും 1922-ല്‍ സമ്മതിച്ച ഗാന്ധിജി 1924 ആയപ്പോഴേക്കും നിലപാടു മാറ്റി.
കോണ്‍ഗ്രസ്സിലെ സവര്‍ണനേതാക്കളുടെ സമ്മര്‍ദ്ദം മൂലമാകാം, ക്ഷേത്രപ്രവേശനം എന്ന ആവശ്യം ഒഴിവാക്കി, ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകളില്‍ കൂടിയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതാക്കി വൈക്കം സത്യഗ്രഹം. ഒരു വര്‍ഷത്തിലധികം നീണ്ടുനിന്ന ത്യാഗപൂര്‍ണമായ സമരങ്ങള്‍ക്കും കൊടിയ മര്‍ദ്ദന മുറകള്‍ക്കുമൊടുവില്‍ ചുറ്റുവഴികള്‍ തുറന്നു കിട്ടിയെങ്കിലും ക്ഷേത്രവാതിലുകള്‍ അടഞ്ഞുതന്നെ കിടന്നു. 1925 മാര്‍ച്ച് 10-ാം തീയതി അവര്‍ണരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയ വാദമുഖങ്ങള്‍ ഉന്നയിച്ച ഒരു ബ്രാഹ്മണനുമായി മഹാത്മാഗാന്ധി സന്ധി സംഭാഷണം നടത്തിയത് ആരുടെയൊക്കെയോ പ്രേരണ കൊണ്ടാ അതല്ലയെങ്കില്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥ അനുസരിച്ചോ ആയിരുന്നുവോ? അങ്ങനെയൊരു വ്യക്തിയുടെ മുമ്പിലേക്ക് ഗാന്ധിജിയെ കൊണ്ടുപോകരുതായിരുന്നു.
തുടര്‍ന്നു 1931-ല്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ക്ഷേത്ര പ്രവേശനത്തിനായി തന്നെ സത്യഗ്രഹ സമരം ഉണ്ടായെങ്കിലും ഫലമുണ്ടായില്ല. ഗാന്ധിജി പറഞ്ഞതനുസരിച്ച് പൊന്നാനി താലൂക്കിലെ സവര്‍ണരുടെ ഇടയില്‍ ക്ഷേത്രപ്രവേശനം സംബന്ധിച്ച് ഒരു അഭിപ്രായ വോട്ടെടുപ്പു നടത്തി: അതില്‍ പങ്കെടുത്തവരില്‍ 77 ശതമാനവും അവര്‍ണരുടെ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചെങ്കിലും ഗാന്ധിജിക്കോ സര്‍ക്കാരിനോ ഒന്നും ചെയ്യുവാന്‍ കഴിഞ്ഞില്ല.

അടുത്ത ഘട്ടം
1933-ല്‍ തിരുവിതാംകൂറില്‍ ആരംഭിച്ച നിവര്‍ത്തന പ്രക്ഷോഭത്തിന്റെയും ഒരാവശ്യം ക്ഷേത്രപ്രവേശനം ആയിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയമിച്ച ഒന്‍പത് അംഗ ക്ഷേത്രപ്രവേശന കമ്മിറ്റി (Temple entry enquiry committee) 1934 ജനുവരിയില്‍ റിപ്പോര്‍ട്ടു നല്‍കി. കമ്മിറ്റിയിലെ ഏഴു അംഗങ്ങള്‍ അവര്‍ണരുടെ നിരുപാധികമായ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചില്ല. ഏതൊരു മാറ്റവും തന്ത്രിമാരും വാദ്ധ്യാന്മാരും, വൈദികരും, ആഴ്‌വാഞ്ചേരി തമ്പ്രാക്കളും ശാസ്ത്രപണ്ഡിതന്മാരും ഉള്‍പ്പെട്ട ഒരു പരിഷത്തിന്റെ പരിഗണനക്കു വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ടു തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ തെളിവെടുപ്പില്‍ പങ്കെടുത്ത 325 സവര്‍ണരില്‍ 238 പേരും ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചിരുന്നു.
ക്ഷേത്രപ്രവേശനം അനുവദിച്ചില്ലെങ്കില്‍ ഈഴവര്‍ ഒന്നടങ്കം ഹിന്ദുമതം ഉപേക്ഷിക്കണമെന്ന വാദം ശക്തമായി. ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ഈഴവര്‍ മതപരിവര്‍ത്തനം നടത്തുന്നതു തടയിടേണ്ടതു ഹിന്ദുധര്‍മ്മരാജ്യത്തിനു അനിവാര്യമായി. അങ്ങനെ1936-ല്‍ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായി. തികച്ചും ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു അത്. ആരും എതിര്‍ത്തില്ല. ആരും കോടതിയിലും പോയില്ല.
ദേവസ്വം ബോര്‍ഡും കീഴ്‌വഴക്കങ്ങളും
ജാതിവെല്ലുവിളികളും
1950ലാണു ജനകീയ ഗവണ്‍മെന്റ് രൂപം കൊടുത്ത തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നിലവില്‍ വന്നത്. പക്ഷേ ദേവസ്വം ബോര്‍ഡിലെ ജാതിവിവേചനം തുടരുകയാണുണ്ടായത് ക്ഷേത്രസംബന്ധമായ ജോലികളില്‍ പ്രത്യേകിച്ചും പൂജാരിയുമാരായി അവര്‍ണര്‍ നിയമിക്കപ്പെട്ടില്ല. യോഗ്യതയുള്ള അവര്‍ണര്‍ പൂജാരിമാരായി നിയമിക്കപ്പെട്ടാല്‍ സവര്‍ണ പാരമ്പര്യവാദികള്‍ അത് കോടതിയിലും പുറത്തും ചോദ്യം ചെയ്തു കൊണ്ടിരുന്നു. അങ്ങനെയൊരു കേസായിരുന്നു 1993-ലെ ആദിത്യന്‍ V/s തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡു കേസ്.
ഹൈക്കോടതി ഫുള്‍ബഞ്ച് പാരമ്പര്യവാദികളുടെ പെറ്റീഷന്‍ തള്ളിക്കൊണ്ട് വിധി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 15(1) ജാതിയുടെ പേരിലുള്ള വിവേചനം തടയുന്നതായും, 16(2) ജാതിയുടെ പേരില്‍ ഒരു ജോലിയും നിഷേധിക്കരുതെന്നു അനുശാസിക്കുന്നതായും അനുച്ഛേദം 17 തൊട്ടുകൂടായ്മ നിരോധിക്കുന്നതായും വിധി ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധി അംഗീകരിക്കാതെ പാരമ്പര്യവാദികള്‍ സുപ്രീംകോടതിയില്‍ പോയി. 31-10-2002-ല്‍ ഡിവിഷന്‍ ബഞ്ച് ”മനുഷ്യാവകാശങ്ങളും അന്തസ്സും സാമൂഹ്യതുല്യതയും പാര്‍ലമെന്റ് നടപ്പിലാക്കിയ ഭരണഘടനയും അനുബന്ധനിയമങ്ങളും നിഷേധിക്കുന്ന ആചാരങ്ങളും കീഴ്‌വഴക്കങ്ങളും (customs and usages), പണ്ടുമുതല്‍ നിലവിലുണ്ടായിരുന്നു എന്ന് പറഞ്ഞ് തുടരാനാകില്ല” എന്നു പറഞ്ഞു. ”പൊതു നിയമങ്ങള്‍ക്കും പൊതു നയങ്ങള്‍ക്കും സാമൂഹിക മര്യാദകള്‍ക്കും അപകടകരമാംവിധം നിലകൊള്ളുന്ന ഒരു കീഴ്‌വഴക്കവും (usage) ഈ രാജ്യത്തെ കോടതികള്‍ക്കു അംഗീകരിക്കുവാനോ നിലനിര്‍ത്തുവാനോ കഴിയില്ല” എന്നും നിരീക്ഷിച്ചു.
തുടര്‍ന്നു ”ബ്രാഹ്മണനു മാത്രമേ ക്ഷേത്രങ്ങളില്‍ പൂജ ചെയ്യുവാനും ശ്രീകോവിലില്‍ കയറുവാനും അധികാരമുള്ളു എന്ന വാദം ന്യായീകരിക്കാനാകില്ല എന്നു വിധിച്ചു.
തുടര്‍ന്നു അവര്‍ണരില്‍ നിന്നുമുള്ള പൂജാരി നിയമനം കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. 2017-ല്‍ 30 പിന്നാക്കസമുദായ അംഗങ്ങളെയും ആറു പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെയും ദേവസ്വം ബോര്‍ഡു ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിച്ചു കൊണ്ടു കേരള സര്‍ക്കാര്‍ ഉത്തരവിറക്കി. അത് നല്ലൊരു രാഷ്ട്രീയ തീരുമാനമായിരുന്നു.
എന്നാല്‍ അതേ സമയം ശബരിമല ക്ഷേത്രമുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ‘മേല്‍ശാന്തി’ നിയമനത്തിനു ‘മലയാള ബ്രാഹ്മണരില്‍’ നിന്നു മാത്രം അപേക്ഷ ആവശ്യപ്പെടുന്ന പരസ്യം എല്ലാവര്‍ഷവും ദേവസ്വം ബോര്‍ഡുകള്‍ നല്‍കിക്കൊണ്ടിരുന്നു. ഭരണഘടനയ്ക്കു വിരുദ്ധമായ ഒരു നിലപാടായിരുന്നു അത്.
ദേവസ്വം ബോര്‍ഡിന്റെ നിലപാട് ഹൈക്കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടപ്പോള്‍, മലയാള ബ്രാഹ്മണനെ മാത്രം മേള്‍ശാന്തിയാക്കുന്നത് ജാതിവിവേചനമല്ലെന്നും ഒരു പരമ്പരാഗത ആചാരമാണെന്നും ദേവസ്വം ബോര്‍ഡു നിലപാടു സ്വീകരിക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. ഇപ്പോള്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ബ്രാഹ്മണശ്രേഷ്ഠനു മാത്രമേ (മലയാള ബ്രാഹ്മണനല്ല) ബിംബപ്രതിഷ്ഠക്കും പൂജാരിയാകാനും അവകാശമുള്ളൂ എന്നു പറഞ്ഞ തന്ത്രസമുച്ചയം തന്നെയാണ് അവര്‍ണര്‍ ക്ഷേത്രത്തില്‍ കയറുന്നതു വിലക്കിയതും. പക്ഷേ അരുവിപ്പുറം പ്രതിഷ്ഠ ഈ രണ്ടു മിഥ്യകളും തകര്‍ത്തു. 1936-ലെ ക്ഷേത്രപ്രവേശന വിളംബരം അവര്‍ണര്‍ ക്ഷേത്രത്തില്‍ കയറിയാല്‍ അശുദ്ധമാകും, തീണ്ടലാകും എന്ന അസംബന്ധവും തകര്‍ത്തു. ഭരണഘടന ജാതിവിവേചനവും അയിത്തവും വിലക്കി. മനുഷ്യരുടെ തുല്യത അംഗീകരിക്കാത്ത ആചാരങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും വിധേയമാകുന്നതു ആധുനിക കേരളത്തിനു ചേര്‍ന്നതല്ല. ഇനി ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ക്ഷേത്രപ്രവേശന വിളംബരം അസാധുവാക്കുവാന്‍ പരമ്പരാഗത ആചാരങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും പേരില്‍ ആരെങ്കിലും കോടതികളെ സമീപിച്ചാല്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്തായിരിക്കും?