ദ്യുതി

അവൾ നടന്നു.
നല്ല കത്തുന്ന പകല്‍.
വഴി വ്യക്തമാകുന്നേയില്ല,
പകലിന്റെ എല്‍ഇഡി ബള്‍ബുകള്‍..!

മാനത്തേക്കുനോക്കി.
കണ്ണടഞ്ഞുപോയി.
കരിയിലകളില്‍ പിണഞ്ഞ്
ഒരുപുല്ലാനിപ്പാമ്പ് കണ്ണുമിഴിച്ചു.
ചുവപ്പിന്റെ നിയോണ്‍കണ്ണുകള്‍!

വഴിയോരം,പച്ച!!
ആലും തമ്പകവും തലയാട്ടി.
ചില്ലകളിലേക്ക്
മുടിനീട്ടിപ്പിന്നി
അവള്‍ റയോട്ട് പാടി..ഗ്രീന്‍ റയോട്ട്!
പച്ച തെളിഞ്ഞുണര്‍ന്നു.
കടും പച്ചയുടെ ഇന്‍കാന്‍ഡിസെന്റ് ബള്‍ബുകള്‍!!

ഞാനൊഴുകുന്ന വഴിയിലൂടെ
ഒരു തോടെങ്കിലും ഒഴുകണമെന്ന്
ഒരു കാറ്റ് അവളോട് ശാഠ്യം പറഞ്ഞു.
കാലുയര്‍ത്തി,തോട് കാലില്‍ ചുറ്റി.
സ്‌നിഗ്ദ്ധമൊരു പാദസരച്ചുറ്റ്.
തോട്ടുവെള്ളത്തിന്റെ ഫ്ളൂറസെന്റ് ലാമ്പുകള്‍!!

കുറെ നടന്നല്ലോ അവള്‍.
കാടെത്തി; ഇരുട്ടും.
അവള്‍ കത്തി,
തെളിഞ്ഞുകത്തി.
സൗമ്യതയുടെ ഹാലോജന്‍ ലാമ്പുകള്‍!!
ദ്യുതി.
അവളുടെ പേരാണ് ദ്യുതി.

Author

117 Views
Scroll to top
Close
Browse Categories