അകറ്റാം,എബോളയെ
ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ വളരെ
കൂടുതലായതിനാല്‍
അതീവജാഗ്രതയിലാണ്
നമ്മുടെ സംവിധാനങ്ങള്‍ .

വിദേശ രാജ്യങ്ങളുമായി അടുത്ത ബന്ധമുള്ള നാടാണ് നമ്മുടെ കേരളം. അതുകൊണ്ടു തന്നെയാണ് കൊവിഡ് രാജ്യത്ത് ഏറ്റവും ആദ്യം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായി മാറി കേരളം രാജ്യത്തെ അമ്പരപ്പിച്ചത്. നിപ വൈറസിന്റെ വിഹാരകേന്ദ്രമായിരുന്നു നമ്മുടെ സുന്ദരകേരളം. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതീവ ജാഗ്രതയിലാണ് എബോള ബാധിത രാജ്യങ്ങളായ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ തുടങ്ങി എബോള ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ മാത്രമല്ല ആ രാജ്യങ്ങളിലൂടെ യാത്ര ചെയ്തു വരുന്നവരും അങ്ങേയറ്റം ജാഗ്രത പാലിക്കണം.
ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട. എങ്കിലും നിരീക്ഷണം ശക്തമാണ്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ വളരെ കൂടുതലായതിനാല്‍ അതീവജാഗ്രതയിലാണ് നമ്മുടെ സംവിധാനങ്ങള്‍. നിപ, കൊവിഡ്, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ കൈകാര്യം ചെയ്ത് പരിചയമുള്ളതിനാല്‍ കേരളത്തിലെ ആരോഗ്യ വിദഗ്ദര്‍ക്ക് ഏതുസാഹചര്യവും കൈകാര്യം ചെയ്യാനുള്ള ശേഷി കൈവന്നിട്ടുണ്ടെന്നത് ആശ്വാസം. എബോള വായുവിലൂടെ പകരുന്ന രോഗമല്ല എന്നതും വളരെ ആശ്വാസം പകരുന്ന കാര്യമാണ്.
എബോളയെ തിരിച്ചറിയാന്‍ ലബോറട്ടറി പരിശോധന അനിവാര്യമാണ്. പൂന എന്‍ഐവിയിലാണ് ഇപ്പോള്‍ പരിശോധന സംവിധാനമുള്ളത്. സമയബന്ധിതമായ ചികിത്സയിലൂടെ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. ഡി.ആര്‍. കോംഗോയിലെ എബോള വ്യാപനത്തില്‍ രോഗികളെന്ന് സംശയിക്കപ്പെടുന്നവരുടെ എണ്ണം 900 കടന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. 101 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരായി മരിച്ചവരെന്ന് സംശയിക്കപ്പെടുന്നവരുടെ എണ്ണം 119 ആയി.
എബോള വൈറസ് ‘ഫിലോവിരിഡേ’ കുടുംബത്തില്‍പ്പെടുന്ന വൈറസാണ്. മനുഷ്യരിലും വന്യമൃഗങ്ങളിലുമാണ് ഇത് ഗുരുതരമായ വൈറല്‍ ഹെമറാജിക് പനി ഉണ്ടാക്കുന്നത്. 1976ല്‍ ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. 2014-2016 കാലഘട്ടത്തില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തില്‍ 28,600 ല്‍ അധികം പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. 1976ല്‍ എബോള കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യാപനമായിരുന്നു ഇത്.
കോംഗോയിലെ 17-ാമത്തെ രോഗബാധയാണിത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കോംഗോയില്‍ ഇതിനു മുമ്പ് എബോള റിപ്പോര്‍ട്ടു ചെയ്തത്. അന്ന് 34 പേര്‍ മരിച്ചു. 2018 -2020 കാലത്ത് എബോള ബാധിച്ച് 2300 പേരാണ് മരിച്ചത്.

രോഗബാധ ഗുരുതരമായാല്‍ ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവര്‍ത്തനം തകരുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യാം. ചികിത്സ വൈകിയാല്‍ മരണസാദ്ധ്യത വളരെ കൂടുതലാണ്. കേരളത്തിന്റെ ആരോഗ്യരംഗം മുന്‍കാല അനുഭവങ്ങളില്‍ നിന്ന് വലിയ പാഠങ്ങള്‍ നേടിയിട്ടുള്ളതിനാല്‍, ശാസ്ത്രീയമായ മുന്‍കരുതലുകളും കര്‍ശനമായ നിരീക്ഷണവും തുടരുകയാണെങ്കില്‍ എബോള പോലുള്ള പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നേരിടാന്‍ സംസ്ഥാനത്തിന് കഴിയും.
വായുവിലൂടെ പകരില്ല
എബോള വായുവിലൂടെ പകരുന്ന രോഗമല്ല. രോഗബാധിതരുടെ ശരീരദ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പകരുന്നത്. രോഗബാധിതരുടെ രക്തം, ഉമിനീര്, ഛര്‍ദ്ദി, വിയര്‍പ്പ്, മലമൂത്രം, ശരീരസ്രവങ്ങള്‍, മൃതദേഹവുമായി സമ്പര്‍ക്കം എന്നിവയിലൂടെയാണ് രോഗപകര്‍ച്ചയ്ക്ക് സാദ്ധ്യത.
കടുത്ത പനി, തലവേദന,
എബോള വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 2 മുതല്‍ 21 ദിവസം വരെ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കാം. ആരംഭഘട്ടത്തില്‍ കടുത്ത പനി, തലവേദന, ക്ഷീണം, പേശിവേദന, തൊണ്ടവേദന എന്നിവയും തുടര്‍ന്ന് ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, ചര്‍മ്മത്തില്‍ പാടുകള്‍, കണ്ണില്‍ ചുവപ്പ് എന്നിവ കാണപ്പെടാം. ഗുരുതരമായാല്‍ രക്തസ്രാവം, വൃക്ക, കരള്‍ തകരാര്‍, ബോധക്ഷയം തുടങ്ങിയവ മരണത്തിലേക്ക് നയിക്കും.






