കാർണിവലുകളുടെ കാഴ്ചപൂരങ്ങൾ

കൊല്ലത്തിന് മണ്‍ട്രോത്തുരുത്ത് പോലെയാണ് ഗോവയ്ക്ക് ദീവാര്‍. മണ്‌ഡോവിയുടെ സൗന്ദര്യവും പ്രകൃതി കനിഞ്ഞു നല്കിയ ഭൂപ്രകൃതിയും ഗ്രാമീണ ജീവിതവും അനുഭവിപ്പിക്കുന്ന പച്ചത്തുരുത്ത്. ഗോവയുടെ തിരക്കേറിയ ജീവിതത്തില്‍നിന്നും ഒരു റീയല്‍ എസ്‌കേപ്പാണ് ദീവാര്‍ദ്വീപ്. മൂന്നിടങ്ങളില്‍ നിന്ന് ദീവാറിലേക്കെത്താന്‍ ഫെറിസര്‍വ്വീസുകള്‍ ഉണ്ട്.

പനാജി സമ്പന്നമായ ഭൂതകാലവും, കലാപാരമ്പര്യങ്ങളും, സുരഭിലസൗന്ദര്യവുംകൊണ്ട് ഒരു സാംസ്‌കാരിക തലസ്ഥാനമാണ്. കാര്‍ണിവലുകളും നൃത്തസംഗീതോത്സവങ്ങളും പനാജിയെ ആധുനിക കാലത്തേക്കും വിളക്കിച്ചേര്‍ക്കുന്നു. നഗരത്തിലെ ഫോണ്ടേയ്ന്‍ഹാസുപോലുള്ള പാരമ്പര്യ വഴിയിടങ്ങള്‍ നിങ്ങളിലെ സഞ്ചാരിയെ ഒരു പര്യവേക്ഷകനാക്കി മാറ്റുന്നു.
പതിനാറാം നൂറ്റാണ്ടിലെ ബീജാപ്പൂര്‍ സുല്‍ത്താന്‍ ആദില്‍ഷായുടെ കൊട്ടാരം ഇന്ന് പാസ്‌പോര്‍ട്ട് ഓഫീസായി രൂപാന്തരപ്പെട്ടിരിക്കുന്നു. പോര്‍ച്ചുഗീസ് ബറോക്ക് ശൈലിയിലുള്ള ചര്‍ച്ച് ഓഫ് ഇമ്മാക്കുലേറ്റ്, ചര്‍ച്ച് സ്‌ക്വയറിന്റെ ഭാഗമാണ്. നഗരത്തിലെ മികച്ച ആഡിറ്റോറിയങ്ങളിലെല്ലാം സാംസ്‌കാരിക പരിപാടികള്‍ക്ക് നിത്യേന അരങ്ങുണരുന്നു. ധാരാളം പ്രാദേശിക ഉത്സവങ്ങളും ഈ മണ്‌ഡോവി നദിക്കരയില്‍ അരങ്ങേറുന്നു.

കടലു കാണാം…
മണ്‌ഡോവി നദിയുടേയും അറബിക്കടലിന്റേയും സംഗമസ്ഥാനത്തെ മിരാമര്‍ ബീച്ച് പനാജിയിലെ സൗഹൃദ തണലിടമാണ്. മിരാമര്‍ എന്നാല്‍ ‘കടല്‍ കാണുക’ എന്നര്‍ത്ഥം വരുന്ന മിറാമല്‍ എന്ന പോര്‍ച്ചുഗീസ് വാക്കില്‍ നിന്നുണ്ടായതാണ്. ഗോവയുടെ സ്വര്‍ണ്ണമണല്‍ത്തടം എന്നറിയപ്പെടുന്ന മിരാമര്‍ ബീച്ചില്‍ നിന്നുള്ള പ്രശസ്തമായ അഗ്വാഡ കോട്ടയുടെ വിദൂരദൃശ്യം നയന മനോഹരമാണ്. കാസിനോകളും, കടകളും, ഭക്ഷണശാലകളും അടുത്തുതന്നെയുള്ള ഈ നഗരഓരത്തെ കടല്‍ത്തീരം തിരക്കേറിയ നൈറ്റ് ലൈഫിന് സാദ്ധ്യത നല്കുന്നു. മിരാമര്‍ തീരത്തെ അസ്തമയക്കാഴ്ചകളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. അതുകൊണ്ടുതന്നെ ഗോവയിലെ ഏറ്റവും സന്ദര്‍ശകരുള്ള ബീച്ചുകളിലൊന്നുമാണ് മിരാമര്‍.

കലയുടെ അക്കാദമി
ഗോവന്‍ സര്‍ക്കാരിന്റെ കീഴില്‍ പനാജിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാംസ്‌കാരിക സ്ഥാപനമാണ് ഗോവ കലാ അക്കാദമി. പനാജിയില്‍ മണ്‌ഡോവി നദിക്കരയിലെ കലാ അക്കാദമി ദൃശ്യകലകളുടേയും ലളിതകലകളുടേയും നാടകങ്ങളുടേയും വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള സ്ഥാപനമാണ്. പ്രശസ്ത വാസ്തുശില്പിയായ ചാള്‍സ് കൊറിയയുടെ രൂപകല്പനയിലുള്ള അക്കാദമി മന്ദിരം അതിന്റെ വാസ്തുശില്പകലയിലും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു.
ലതാമങ്കേഷ്‌കറിന്റെ പിതാവായ നാടക കലാകാരന്‍ ദീനനാഥ് മങ്കേഷ്‌കറിന്റെ പേരാണ് കലാ അക്കാദമിയിലെ ആഡിറ്റോറിയത്തിന് നല്കിയിരിക്കുന്നത്. ഇവിടം കേന്ദ്രമാക്കി നടക്കുന്ന ഗോവ ആര്‍ട്ട് ആന്റ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പ്രസിദ്ധമാണ്. ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കും കലാ അക്കാദമി വേദിയാണ്. വിവിധകലകളില്‍ വിദ്യാഭ്യാസ പരിശീലന പരിപാടികളും ഇവിടെ സംഘടിപ്പിക്കുന്നു. ഗോവ കലാ അക്കാദമിയുടെ ഭാഗമായി നാടകകലയില്‍ പരിശീലനം നല്കുന്ന കോളേജ് ഓഫ് തീയേറ്റര്‍ ആര്‍ട്‌സും പ്രവര്‍ത്തിക്കുന്നു.

പ്രണയിനികളുടെ തീരം
പനാജിയിലെത്തുന്ന സഞ്ചാരികളുടെ പറുദീസയാണ് ഡോണാപൗള കടല്‍ത്തീരം. ചരിത്രവും ഐതീഹ്യവും കലരുന്ന ഡോണാ പൗളയുമായി ബന്ധപ്പെട്ട് പല കഥകളുമുണ്ട്. ഗോവയിലെ ഏറ്റവും ചെലവേറിയതും, വിഐപികളുടെ വാസസ്ഥലവുമാണ് ഇതിന്റെ പരിസരങ്ങള്‍. അതുകൊണ്ട് തന്നെ ഈപ്രദേശം ഭരണസിരാകേന്ദ്രവുമാണ്. ഗോവയുടെ ഗവര്‍ണറുടെ വസതിയായ രാജ്ഭവന്‍ ഇതിനടുത്താണ്.
ഡോണാപോളയില്‍ മുകളിലെ വ്യൂ പോയിന്റില്‍ നിന്നാല്‍ ഒരു നീല പരവതാനി വിരിച്ചപോലെ പരിസരങ്ങള്‍ മുഗ് ധ നീലിമയില്‍ പരന്നു കിടക്കുന്ന കാഴ്ച മനോഹരമാണ്. അകലെ സമുദ്രത്തിലേക്ക് എത്തിനോക്കുന്ന പാറക്കെട്ടുകളില്‍ അലതല്ലുന്ന തിരമാലകളുടെ കാഴ്ചകള്‍ ഏതൊരാളെയും ഉന്മത്തനാക്കും. ഡോണപൗള പോയിന്റിലെ പ്രധാന ആകര്‍ഷണമാണ് ഡോണപൗളയുടേയും കാമുകന്റേയും കരിങ്കല്‍ ശില്പം. പ്രണയത്തിന്റെ പ്രതീകമായി മാറിയ ഈ ശില്പത്തിനു പിന്നില്‍ പ്രാദേശികമായ നാടോടിക്കഥകളുണ്ട്. ഏറെ പ്രചാരമുള്ള ഒന്ന് ഇങ്ങനെയാണ്.
ആദ്യകാല പോര്‍ച്ചുഗീസ് വൈസ്രോയിമാരില്‍ ഒരാളുടെ മകള്‍ ഡോണാ പൗളയാണ് ആ പ്രണയകഥയിലെ ദുരന്തനായിക. ഗോവയില്‍ വാസസ്ഥലത്തെ ഗ്രാമീണരുമായി നല്ല ചങ്ങാത്തം പുലര്‍ത്തിയ വൈസ്രോയിയുടെ മകള്‍ പിതാവിനെക്കൊണ്ട് അവര്‍ക്കായി പല പദ്ധതികളും നടപ്പിലാക്കി. ഡോണയുടെ കടലിനോടുള്ള ഇഷ്ടം കണ്ട് അവള്‍ക്കായി ഒരു ആഡംബര നൗക നിര്‍മ്മിക്കാന്‍ വൈസ്രോയി ഒരു ശില്പിയെ ചുമതലപ്പെടുത്തി. ഇടയ്ക്കിടെ അവിടെ എത്തുമായിരുന്ന ശില്പിയുടെ പുത്രന്‍, സുന്ദരനും ശില്പവിദ്യകളില്‍ സമര്‍ത്ഥനുമായിരുന്ന ഗാസ്പറുമായി അവള്‍ പ്രണയത്തിലായി. അനുരാഗബദ്ധരായ ഇവരുടെ അടുപ്പം അറിഞ്ഞ വൈസ്രോയി മകളെ വിലക്കി. കൊട്ടാരത്തിനു പുറത്ത് ഇറങ്ങരുതെന്നു താക്കീതു ചെയ്തു. ബന്ധം പിന്നെയും തുടര്‍ന്നതില്‍ കുപിതനായ വൈസ്രോയി മകളെ അമ്മയ്‌ക്കൊപ്പം പോര്‍ച്ചുഗലിലേക്ക് മടക്കി അയക്കാന്‍ തീരുമാനിച്ചു. വിവരമറിഞ്ഞ കാസ്പര്‍ രാത്രിയില്‍ ഏകനായി കടല്‍ക്കരയില്‍ ശംഖനാദം മുഴക്കി. അതുകേട്ട് അര്‍ദ്ധരാത്രിയില്‍ എത്തിച്ചേര്‍ന്ന ഡോണ, തങ്ങളുടെ പ്രണയം സഫലമാകില്ലെന്ന് മനസിലാക്കി, പരസ്പരം ആലിംഗനബദ്ധരായി പാറക്കെട്ടില്‍ നിന്ന് ചാടി മരണം വരിച്ചു. ഡോണയെ ആരാധിച്ചിരുന്ന നാട്ടുകാര്‍ തങ്ങള്‍ക്കു വേണ്ടി എന്നും നിലകൊണ്ട അവളുടെ സ്മരണയ്ക്കായി കടല്‍ക്കരയില്‍ കമിതാക്കളുടെ പ്രതിമ സ്ഥാപിച്ചു. ലവേഴ്‌സ് പാരഡൈസ് എന്നറിയപ്പെടുന്ന ഡോണാപോളയില്‍ ഈ ശില്പം ഇന്നും നിതാന്ത പ്രണയത്തിന്റെ പ്രതീകമായി വെയിലും മഴയുമേറ്റ് കടല്‍ക്കാറ്റിന്റെ കൈപിടിച്ച് നിലകൊള്ളുന്നു.

ഗോവന്‍ ഫിലിംഫെസ്റ്റിവല്‍
ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ എഫ് എഫ് ഐയുടെ) സ്ഥിരം വേദി ഗോവയാണ്. എല്ലാ വര്‍ഷവും നവംബറില്‍ വേദിയൊരുങ്ങുന്ന മേള ഗോവയുടെ അഭിമാനമാണ്. രണ്ടു പതിറ്റാണ്ടുകളായി ഗോവ ആതിഥ്യം വഹിക്കുന്ന ഫെസ്റ്റിവലില്‍ ലോകസിനിമയുടെ ഒരു പരിഛേദം തന്നെ അവതരിപ്പിക്കപ്പെടുന്നു. ആഗോളതലത്തിലുള്ള സിനിമകള്‍ക്കൊപ്പം ഇന്ത്യന്‍ ഭാഷകളിലെ സിനിമകളും പരിഗണിക്കുന്ന വേദിയാണ് ഗോവയിലേത്. ഇന്ത്യ മുഴുവനുമുള്ള ചലച്ചിത്രപ്രേമികള്‍ പനാജിയിലേക്കൊഴുകുന്ന മേള ഗോവയെ ഇന്ത്യയുടെ ഒരു ചെറുപതിപ്പാക്കി മാറ്റുന്ന ഉത്സവമാണ്.

മണ്‌ഡോവിയിലെ മണ്‍ട്രോത്തുരുത്ത്
കൊല്ലത്തിന് മണ്‍ട്രോത്തുരുത്ത് പോലെയാണ് ഗോവയ്ക്ക് ദീവാര്‍. മണ്‌ഡോവിയുടെ സൗന്ദര്യവും പ്രകൃതി കനിഞ്ഞു നല്കിയ ഭൂപ്രകൃതിയും ഗ്രാമീണ ജീവിതവും അനുഭവിപ്പിക്കുന്ന പച്ചത്തുരുത്ത്. ഗോവയുടെ തിരക്കേറിയ ജീവിതത്തില്‍നിന്നും ഒരു റീയല്‍ എസ്‌കേപ്പാണ് ദീവാര്‍ദ്വീപ്. മൂന്നിടങ്ങളില്‍ നിന്ന് ദീവാറിലേക്കെത്താന്‍ ഫെറിസര്‍വ്വീസുകള്‍ ഉണ്ട്. ഓള്‍ഡ് ഗോവയില്‍ മണ്‌ഡോവിക്കരയിലേക്കുള്ള വഴിയില്‍ വൈസ്രോയി ആര്‍ച്ച് കടക്കുമ്പോഴുള്ള ഫെറിയിലാണ് ഞങ്ങള്‍ ദീവാറിലേക്ക് പോയത്. ദീവാറിലേക്കു പോകാന്‍ ഏറ്റവും സൗകര്യപ്രദമായ വഴിയുമാണ് ഓള്‍ഡ് ഗോവ വഴി എത്തിച്ചേരുന്ന ഈ സൗജന്യ ഫെറി സര്‍വ്വീസ്. വാഹനങ്ങള്‍ക്കുമാത്രം ചെറിയ തുക നല്കണം. ഉച്ചവെയില്‍ച്ചൂടിനെ തണുപ്പിക്കുന്ന കാറ്റ് ദീവാറില്‍നിന്നും മണ്‌ഡോവിയെത്തഴുകി വീശിയടിക്കുന്നു.
കേവലം രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ അധിവസിക്കുന്ന ദ്വീപില്‍ നരോവ, പിയേദേ, മലാര്‍ എന്നിങ്ങനെ മൂന്നു ഗ്രാമങ്ങളാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് പഴയ ഗോവയില്‍ പടര്‍ന്നുപിടിച്ച പ്ലേഗ്ബാധക്കാലത്ത് കുടിയേറിയവരായിരുന്നു ആദ്യകാലത്തെ താമസക്കാര്‍. അവര്‍ കൃഷി ചെയ്തും ഫലവൃക്ഷങ്ങള്‍ നട്ടും ദീവാറിനെ വളര്‍ത്തി. ആരാധനാലയങ്ങള്‍ ഉയര്‍ന്നു വന്നു.
ദീവാറിലെ കുന്നിനു മുകളിലെ പള്ളി പണ്ട് ഗണേശക്ഷേത്രമായിരുന്നു. മുസ്ലിം സൈന്യത്തിന്റേയും, പിന്നീട് പറങ്കികളുടേയും ആക്രമണത്തിനിരയായ ഇന്നത്തെ ചാപ്പലില്‍ പതിനാലാം നൂറ്റാണ്ടിലെ കദംബരാജവംശക്കാലത്തെ കൊത്തുപണികളും ശിലാഫലകങ്ങളും കാണാന്‍ കഴിയും. ഇവിടെ നിന്നാല്‍ പഴയ ഗോവയുടേയും, മണ്‌ഡോവിയുടേയും വിശാലമായ കാഴ്ചകള്‍ ആസ്വദിക്കാം.
കൂടുതല്‍ വീടുകളും കൊളോണിയല്‍ കാലത്തെ പോര്‍ച്ചുഗീസ് വിന്റേജ് ശൈലിയിലുള്ളവയാണ്. കുന്നിന്‍മുകളിലുള്ള വീടുകള്‍ക്ക് ആ കാലത്തിന്റെ പ്രതിഫലനമായി നീളന്‍ വരാന്തകളും, സവിശേഷ ആര്‍ച്ചുകളും പ്രത്യേകതയാണ്. ടൈല്‍ പാകിയ മേല്‍ക്കൂരകളും, പൂര്‍ണമായും മരംകൊണ്ടുള്ള ജനാലകളും, ചിട്ടയായി പരിപാലിക്കുന്ന പൂന്തോട്ടങ്ങളുമൊക്കെ, ഒതുക്കമുള്ള വീടുകളെ രമണീയമാക്കുന്നു. വയലുകളും, കണ്ടല്‍ക്കാടുകളും കൈത്തോടുകളുടേയുമൊക്കെ മധ്യത്തിലൂടെയുള്ള റോഡില്‍ ചെറുകുന്നുകയറിയിറങ്ങിയത് ദേവായ റിസോര്‍ട്ട് എന്ന ഒരു പഞ്ചനക്ഷത്ര റിസോര്‍ട്ടിന്റെ മുന്നിലാണ്. മനോഹരമായി ലാന്റ്‌സ്‌കേപ്പ് ചെയ്ത റിസോര്‍ട്ട് പരിസരമൊക്കെ ചുറ്റിയടിച്ചു. അടുക്കാന്‍ പറ്റാത്ത വമ്പന്‍ താരിഫുകളാണ് താമസത്തിനും ഭക്ഷണത്തിനുമൊക്കെ. അവിടെ നിന്നും വിടവാങ്ങി. വഴി റിസോര്‍ട്ട് ചുറ്റി അവസാനിക്കുകയാണ്. അപ്പുറം അടുത്ത ഫെറിയാണ്. തിരിച്ചുവരവിലാണ് ‘റോക്ക് ഇന്‍ ബാര്‍ & റെസ്റ്റോറന്റ്’ കണ്ടത്. പ്രധാന റോഡില്‍നിന്നും അല്പം ഉള്ളിലേക്ക് കയറണം. പാറ തുരന്നുണ്ടാക്കിയ പ്രാചീനമെന്നു തോന്നുന്ന ഒരിടം. ആധുനിക ദീപാലങ്കാരങ്ങള്‍ അലങ്കരിക്കുന്ന ഉള്‍മുറി. പൂച്ചെടികള്‍ നിറഞ്ഞ മുറ്റം. ഭംഗിയുള്ള ചെറുമരങ്ങള്‍ പടര്‍ന്നു നില്‍ക്കുന്ന പരിസരങ്ങള്‍. അപൂര്‍വ്വമായ ഒരിടമായി റോക്ക്ഇന്‍ അനുഭവപ്പെട്ടു. പതഞ്ഞു പൊന്തിയ ഓരോ തണുപ്പു ബീയറുമായി അല്പനേരം അവിടെ തങ്ങി. മണ്‌ഡോവിയില്‍നിന്നു വീശുന്ന കുളിര്‍മയുള്ള കാറ്റും ഞങ്ങളെ തഴുകുന്നുണ്ടായിരുന്നു.
എല്ലാത്തിനും സാക്ഷിയായി മീന്‍കുട്ടയുമായി നില്ക്കുന്ന ഗോവന്‍ സ്ത്രീയുടെ ശില്പം മറിയോ മിറാന്‍ഡയുടെ അഴകളവുകളില്‍ റെസ്റ്റോറന്റിന്റെ തളത്തിലുണ്ട്. റോക്ക് ഇന്‍ റസ്റ്റോറന്റിന് ബൈ പറഞ്ഞ് കടവിലെത്തുമ്പോള്‍ ഫെറിസര്‍വ്വീസും കടവിലടുക്കുന്നു. തിരികെ യാത്രയില്‍ ഒരിക്കല്‍ക്കൂടെ ഒഴുകുന്ന ചരിത്രത്തിന്റെ മൂകസാക്ഷിയായ വൈസ്രോയി കമാനത്തിനു മുമ്പില്‍ അല്പനേരം ചിലവഴിച്ചു.

Adeus Goa, വിട. ഗോവ
ഗോവയുടെ കാഴ്ചകള്‍ ഇനിയുമുണ്ട്. സമ്പന്നമായ ചരിത്രവും, ചരിത്രവും പുരാവൃത്തങ്ങളും ഇഴചേരുന്ന പറങ്കിക്കഥകളും, പ്രണയപര്‍വ്വങ്ങളും, കടലോളം കടല്‍ പെരുമയും, നുരച്ചുപൊന്തുന്ന പറങ്കിപ്പഴത്തിന്റെ ലഹരിയും ഒക്കെയായി ഗോവയുടെ വര്‍ത്തമാനങ്ങള്‍ പരന്നു കിടക്കുന്നു. ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളിലൊന്നായ ഗോവ, വിനോദസഞ്ചാര മേഖലയില്‍ രാജ്യത്തിന് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്ന സംസ്ഥാനമാണ്. ബീച്ചു ടൂറിസത്തില്‍ ലോകത്തില്‍ത്തന്നെ തലയെടുപ്പുള്ള പ്രദേശം.
കോളനിക്കാലത്തെ കുപ്രസിദ്ധമായ മതശിക്ഷാരീതികള്‍ (inquistion) ചരിത്രത്തില്‍ രുചിക്കുമ്പോള്‍, സ്വാതന്ത്ര്യപോരാട്ടത്തിന്റെ ചുവന്ന പ്രഭാതങ്ങളുടെ വര്‍ത്തമാനങ്ങളും ഗോവയുടെ ഏടുകളാണ്. കാര്‍ഷിക ടൂറിസത്തിന്റെ പുതുവഴികളും ഗോവ പരീക്ഷിക്കുന്നു. ഇന്ത്യയിലെ വന്യജീവിസംരക്ഷണ കേന്ദ്രങ്ങളില്‍ രണ്ടെണ്ണം കുഞ്ഞു ഗോവയിലാണ്.
ജൈവവൈവിദ്ധ്യങ്ങളുടേയും ചരിത്രസാക്ഷ്യങ്ങളുടേയും ഈ സ്വപ്‌നഭൂമി സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു, ചരിത്രവിദ്യാര്‍ത്ഥികളേയും.
(അവസാനിച്ചു)
93870 34142

Author

49 Views
Scroll to top
Close
Browse Categories