വൈദിക വേദാന്തത്തിന്‍ കരിമ്പടവും ആത്മീയതയുടെ പുകമറയും

ഗുരുവിനെ വീണ്ടെടുക്കാനുള്ള വഴിയും ആന്തരാധിനിവേശവും സംസ്‌കാരാധീശത്തവുമായ ഹിന്ദുകൊളോണിയലിസത്തില്‍ നിന്നും വൈദികവേദാന്തപുരാണപാരായണങ്ങളില്‍ നിന്നും അദ്ദേഹത്തെ മോചിപ്പിക്കുകയെന്നതുമാത്രമാണ്. അറിവൊളിയുടേയും പ്രബുദ്ധതയുടേയും വഴികളിലൂടെയാണത് സാധ്യമാവുക. വരേണ്യമായസംസ്‌കൃതീകരണപാരായണങ്ങളില്‍ നിന്നും ഗുരുവിനെ മോചിപ്പിച്ച് ജൈവീകവും സഹജവുമായ പ്രാകൃതപാലിപഴന്തമിള്‍ മനുജമൊഴിവഴക്കങ്ങളുമായി ബന്ധിപ്പിക്കണം. അടിസ്ഥാന ശ്രമണപാരമ്പര്യങ്ങളുള്ള ക്രൈസ്തവവും ഇസ്ലാമികവുമായ ബഹുജനസംസ്‌കാരവുമായി ഗുരുമൊഴികളെ ബന്ധിപ്പിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

വൈക്കം മഹാദേവക്ഷേത്രം

ഉദ്ധാരകമനോനിലയും നിര്‍വാഹകത്തചോരണവും പരാദജീവനവും

മതകാര്യങ്ങളില്‍ ഗാന്ധിബാലനാണെന്നു ഗുരു വ്യക്തമാക്കിയിട്ടുണ്ട്. ജാതിവ്യവസ്ഥയെ വിമര്‍ശാത്മകമായി മനസ്സിലാക്കുന്നതില്‍ ശങ്കരന്‍ ചെറിയമനസ്സായിരുന്നുവെന്നും. ജാതിസ്ഥാപിക്കാന്‍ ശങ്കരന്‍ ബുദ്ധികൊണ്ടുപറന്നതും ഗുരു കണ്ടു. ജാതികേറിമൂത്തുപോയി അതില്‍ ശങ്കരന്‍ തെറ്റുകാരനാണെന്നുഗുരു വ്യക്തമാക്കി. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന അരുളാര്‍ന്ന അറിവൊളിയാകുന്ന ഗുരുവിന്റെ മുദ്രാവാക്യം ബൗദ്ധരേയും ജൈനരേയും ആജീവകരേയും അവൈദികചിന്തകരേയുമെല്ലാം വാദത്തില്‍ജയിച്ചെന്നുപ്രഖ്യാപിച്ചു വംശഹത്യചെയ്യിച്ച ശങ്കരന്റെ അധീശതാര്‍ക്കികനരമേധങ്ങളെ വിമര്‍ശാത്മകമായി ഭാഷയിലും ചരിത്രത്തിലും അടയാളപ്പെടുത്തുന്നു. ‘തത്വത്തിന്‍ നാം ശങ്കരനെ പിന്‍തുടരുന്നു’ എന്ന പ്രസ്താവം ഗുരു നടത്തിയതായി ചില സ്വയംപ്രഖ്യാപിത ശിഷ്യപ്രശിഷ്യന്മാര്‍ മാത്രം ഗുരുവിന്റെ സമാധിക്കുശേഷം എഴുതുകയും അതു ഗുരുവിനെ ശാങ്കരാദ്വൈതിയാക്കാനായി സവര്‍ണപണ്ഡിതമന്യര്‍ ദുരുപയോഗം ചെയ്യുകയുമാണുണ്ടായത്. 1918ല്‍ ശ്രീലങ്കയില്‍ അമരമുദ്ധരിച്ച് ഗുരുതന്നെ വ്യക്തമാക്കിയത് ആദിമ അദ്വയവാദിയായ വിനായകനായ ബുദ്ധന്റെ അദ്വയവാദമാണ് തന്റേതെന്ന വസ്തുതയാണ്. ബുദ്ധരുടെ അനിത്യവും സമുദയവും അനാത്മവുമായ അദ്വയവാദത്തെ നാഗാര്‍ജുന, ഗൗഢപാദ വഴിയില്‍ വൈദികവും ആത്മബ്രഹ്മപരവുമായ വേദാന്ത അദ്വൈതമായി ആശയചോരണം ചെയ്തതുകൊണ്ടാണല്ലോ ശങ്കരന്‍ പ്രച്ഛന്നബുദ്ധന്‍ എന്നുവിളക്കപ്പെടുന്നത്. ഗുരു ദീക്ഷകൊടുക്കാതെ സ്വയം ശിഷ്യരെന്നവകാശപ്പെട്ടു ഗുരുവിനെക്കുറിച്ചുതട്ടിവിട്ട അന്തിക്രിസ്തുക്കളുടെ അതിപ്രസ്താവങ്ങളും അവസ്ഥയും ഇതിലും കഷ്ടത്തിലാണ്.
”ഗാന്ധിസന്ദേശം” എന്ന കവിതയില്‍ 1925ല്‍വൈക്കത്ത് സത്യാഗ്രഹത്തില്‍ ഗാന്ധിയന്‍മാര്‍ വെയിലത്തും മഴയത്തും പട്ടിണിക്കു പൊരിഞ്ഞു മര്‍ദ്ദനങ്ങളേറ്റുവാങ്ങവേ തിരുവിതാംകൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഗാന്ധി കന്യാകുമാരിയമ്പലത്തില്‍ പോയിബ്രാഹ്മണപുരോഹിതന്റെ ജാത്യാചാരവിലക്കിനു വിധേയനായി വര്‍ണാശ്രമധര്‍മത്തിലെ വൈശ്യനെന്ന കിഴിവംഗീകരിച്ച് കൊടിമരത്തിനിപ്പുറംനിന്നു തീണ്ടല്‍പാലിച്ചു തൊഴുതുമടങ്ങിയതിനെ സഹോദരന്‍ നിശിതമായി വിമര്‍ശിക്കുന്നു. ഇണ്ടംതുരുത്തി നമ്പ്യാതിരിയുടെ തീണ്ടലാട്ടത്തിനും മനയുടെ പുറത്തിരുന്ന് ഗാന്ധി വഴങ്ങി. ആംഗലസാമ്രാജ്യസിംഹത്തെ പോലും വിറപ്പിച്ച ഗാന്ധിയെന്ന വിശ്വവന്ദിതന്‍,വര്‍ണാശ്രമധര്‍മത്തെ സംരക്ഷിക്കാനായി ”നായിലും നാണംകെട്ടു ചവിട്ടുന്ന ബ്രാഹ്മണപാദംനക്കുന്നാഹന്ത ദയനീയ”മെന്നു സഹോദരനെഴുതി. ഗുരുവിനെക്കുറിച്ച് 1924 ലെ പ്രാതിനിധ്യ പ്രവേശ സന്ദേശമായ പ്രവേശനം നിഷേധിക്കപ്പെടുന്നിടത്തെല്ലാം സമാധാനപരമായി കടന്നുകയറണം, വേലികെട്ടിയാല്‍ അതിനുമീതേകൂടിക്കയറണം, മൂടിവച്ച പായസമെന്ന രാഷ്ട്രീയ പ്രാതിനിധ്യാവകാശം എടുത്തുകുടിക്കണം ,മനുഷ്യരെത്തൊട്ടാലശുദ്ധിയാണെന്നു കരുതുന്നവര്‍ക്ക് ഒന്നും സ്വസ്ഥമായിരുന്നു ചെയ്യാനവസരം കൊടുക്കരുത് – എന്ന സന്ദേശത്തിന്‍ പേരില്‍ യങ്ങിന്ത്യയില്‍ ഗാന്ധിയെഴുതിയത് തീയന്മാരുടെ ആത്മീയനേതാവ് കലാപത്തിനാഹ്വാനം ചെയ്യുന്നു എന്നാണ്. 1937ല്‍ വെങ്ങാനൂര് വന്ന് മഹാത്മാ അയ്യങ്കാളിയെ കണ്ട് ക്ഷേത്രപ്രവേശനത്തിനായി അദ്ദേഹത്തെ അഭിനന്ദിച്ച ഗാന്ധി ഇതര ദലിതസോദരങ്ങളുടെ മധ്യത്തില്‍ അയ്യനെ വിളിച്ചത് പുലയരാജാ എന്നാണ്. അറിവൊളിയുടെ വെളിച്ചത്തെ ജാതിയുടേയും ഉപജാതിയുടേയും ഇരുട്ടും നിഴലും കൊണ്ടു വിഭജിപ്പിച്ചു ഭരിക്കാനായിരുന്നു ദേശീയവാദജാതിഹിന്ദുതാല്‍പ്പര്യവും സമ്പ്രദായവും. ഹിന്ദുക്കള്‍ ന്യൂനപക്ഷമാകാതെ നോക്കാനായിരുന്നല്ലോ പൂനാപ്പട്ടിണി. ഹരിജനോദ്ധാരണവും രാമരാജ്യവും ഗ്രാമസ്വരാജുമാണ് നവഹിന്ദുസ്വരാജ്യത്തെ വിദ്യാഭ്യാസ ഭാരതീയന്യായാസന രാഷ്ട്രീയസംവിധാനമായി വളർത്തുന്നത്.
പൗരോഹിത്യആണ്‍കോയ്മയുടെ ആത്മകേന്ദ്രിത സ്വാര്‍ഥഭാവനാനിര്‍മിതികളായ ആത്മബ്രഹ്മകേന്ദ്രീകൃതമായ വൈദിക വേദാന്തത്തിന്‍ കരിമ്പടവും ആത്മീയതയുടെ പുകമറയുമിട്ട് വിശ്വദാര്‍ശനീകനും ലോകോത്തരനായ നൈതികവിമര്‍ശചിന്തകനും സാമൂഹ്യപ്രയോക്താവുമായ ഗുരുവിനെ സവര്‍ണരുടെ നവോത്ഥാനപാഠങ്ങളും പാരായണങ്ങളും മൂടിയെന്ന രഘുവിന്റെ വിമര്‍ശവീക്ഷണമാണ് ഏറെപ്രധാനം. ഗുരുവിന്റെ മരംപൊട്ടിമുളയ്ക്കുന്നപോലെയോ എന്ന വൈദികപുരുഷസൂക്ത ഉപമാവിമര്‍ശംപോലെ ശക്തവും പ്രതീകാത്മകവുമായ വിമര്‍ശരൂപകങ്ങളാണ് ജെ. രഘുവുപയോഗിക്കുന്നത്. ഗുരുവിനെ വീണ്ടെടുക്കാനുള്ള വഴിയും ആന്തരാധിനിവേശവും സംസ്‌കാരാധീശത്തവുമായ ഹിന്ദുകൊളോണിയലിസത്തില്‍ നിന്നും വൈദികവേദാന്തപുരാണപാരായണങ്ങളില്‍ നിന്നും അദ്ദേഹത്തെ മോചിപ്പിക്കുകയെന്നതുമാത്രമാണ്. അറിവൊളിയുടേയും പ്രബുദ്ധതയുടേയും വഴികളിലൂടെയാണത് സാധ്യമാവുക. വരേണ്യമായസംസ്‌കൃതീകരണപാരായണങ്ങളില്‍ നിന്നും ഗുരുവിനെ മോചിപ്പിച്ച് ജൈവീകവും സഹജവുമായ പ്രാകൃതപാലിപഴന്തമിള്‍ മനുജമൊഴിവഴക്കങ്ങളുമായി ബന്ധിപ്പിക്കണം. കുലീനപാഠങ്ങളില്‍നിന്നും ബ്രാഹ്മണികവൈദികവ്യഖ്യാനങ്ങളില്‍ നിന്നും വേറിട്ട്‌തൊട്ടുകൂടാത്തതും മ്ലേഛവും കീഴാളവുമായ അടിത്തട്ടുവഴികളിലെ താണനിലത്തെ നീരോട്ടമായി തിരിച്ചറിയണം.അടിസ്ഥാന ശ്രമണപാരമ്പര്യങ്ങളുള്ള ക്രൈസ്തവവും ഇസ്ലാമികവുമായ ബഹുജനസംസ്‌കാരവുമായി ഗുരുമൊഴികളെ ബന്ധിപ്പിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.
കേരള തമിളക സാമൂഹ്യസംസ്‌കാരചരിത്രങ്ങളെക്കുറിച്ചുള്ള വിമര്‍ശബോധവും തെന്നിന്ത്യയുടെ ബഹുജനബോധനവും കൂടി ഇവിടെ കൂട്ടിച്ചേര്‍ക്കാനുണ്ട്. മലയാളികുലീനാഖ്യാനപാഠങ്ങള്‍ പള്ളിക്കൂടങ്ങളില്‍ പഠിപ്പിക്കുന്നപോലെ വേദകാലമെന്നവകാശപ്പെടുന്ന ബി. സി. ഇ. രണ്ടാം സഹസ്രാബ്ദം മുതല്‍ ഉത്തരേന്ത്യയെപ്പോലെ ബ്രാഹ്മണികവര്‍ണാശ്രമധര്‍മത്തിനടിപ്പെട്ടിരുന്നില്ല കേരളമെന്ന പ്രാചീന തമിളകത്തെ ചേരനാട്. ചേരചോളപാണ്ഡ്യപല്ലവ മൂപ്പന്‍മാര്‍ ഏഴാം നൂറ്റാണ്ടുവരെ ചാതുര്‍വര്‍ണവൈദികമതത്തെ ശക്തമായി ചെറുത്തുപോന്നു. ബുദ്ധന്റെ കാലടികളെ പിന്‍തുടര്‍ന്ന മഹാനായ അശോകരുടെ പ്രബുദ്ധമായ ബോധന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കിയ സംഘസംസ്‌കാരമായിരുന്നു ജാതിവര്‍ണവ്യവസ്ഥയെ ചെറുക്കാന്‍ തെന്നിന്ത്യരെ സഹായിച്ചത്. സി. ഇ. എട്ടിനും പന്ത്രണ്ടിനുമിടയിലുള്ള നൂറ്റാണ്ടുകളില്‍ മാത്രമാണ് മാബലിയെ വാമനനെന്നപോലെ വമ്പിച്ച ചതികളിലൂടെയും ഭക്തിപ്രസ്ഥാനമെന്ന ജനവഞ്ചനകളിലൂടെയും അഗമ്യഗമന കൗടില്യശാങ്കര തന്ത്രങ്ങളിലൂടെയും വൈദിക ബ്രാഹ്മണിസമെന്ന ഇന്നത്തെ ഹിന്ദുമതം തമിളകത്ത് അധീശത്തം നേടിയത്. അതുവരേ ജൈനവും ബൗദ്ധവും ആജീവകവും ദ്രാവിഡവുമായ ബ്രാഹ്മണ്യവിമര്‍ശമുള്ള ശ്രമണധാരകളും ജൂതക്രൈസ്തവയിസ്ലാമിക ബഹുസാംസ്‌കാരിക നാഗരീകവുമായിരുന്നു തമിളകവും ചേരനാടും.

അദ്വൈതത്തിന്റെ ഹിരണ്യഗര്‍ഭങ്ങളും അഗമ്യഗമനങ്ങളും
ഗുരുവിനെ വേദാന്ത ആത്മബ്രഹ്മവാദത്തിന്റേയും ശാങ്കരാദ്വൈതത്തിന്റേയും കരിമ്പടക്കെണികളില്‍ നിന്നും ക്ഷുദ്രമായകൃമികീടങ്ങളുടെ പുരാണപട്ടത്താന തൊഴുത്തുകളില്‍ നിന്നും മലയാളികുലീനരുടേയും പാദജപരിവാരികളുടേയും പരിശുദ്ധപഞ്ചഗവ്യ ഹിരണ്യഗര്‍ഭ ചാണകക്കുഴികളില്‍ നിന്നും വീണ്ടെടുക്കേണ്ടതും അനിവാര്യമാണ്. ഗോബ്രാഹ്മണേഭ്യ ശുഭമസ്തുനിത്യം ലോകാസമസ്താ സുഖിനോഭവന്തു എന്ന ആര്‍ഷഭാരതീയവിചാരധാരയില്‍ നിന്നും മക്കള്‍ക്കു സ്മൃതിയെന്നും ശ്രുതിയെന്നും മനുവെന്നും പുരയ്ക്കു മനുസ്മൃതിയെന്നും വരെ പേരിടുന്ന തികച്ചും ശൂദ്രമായ വര്‍ണാശ്രമസംസ്‌കൃതാടിമത്തത്തില്‍ നിന്നും നാം മോചിതരാകേണ്ടതുണ്ട്. ദില്ലി സര്‍വകലാശാലയിലടക്കം മനുസ്മൃതിയും ശ്രുതിയും പാഠപുസ്തകമാക്കി തിരികെ കൊണ്ടുവരുമ്പോള്‍ പ്രത്യേകിച്ചും.
ആര്‍ഷത്തിന്റെ അമക്കിനേയും സര്‍വോദയംജപിച്ച് വിവേചനംപഴിച്ച് ദേശീയം ജയ് വിളിക്കുന്ന ജാതിഭാരതത്തേക്കുറിച്ചും സഹോദരന്‍ 1930കളില്‍ തന്നെ കവിതകളെഴുതിയിട്ടുണ്ട്. ദൈവത്തേയും ആത്മാവിനേയും നിരാകരിച്ച അനിത്യാനാത്മവാദിയായ ബുദ്ധനെത്തന്നെ ഒരു മാതേവരും മഹാദൈവവും ആത്മീയനുമാക്കി നിരവധി ദൈവരൂപികളായ ബോധിസത്വരൂപങ്ങളും നിര്‍മിച്ചാണ് മായാനമെന്ന മഹായാനബുദ്ധിസത്തിലൂടെ ബ്രാഹ്മണിസവും അതിന്‍ ക്ഷുദ്രരായ പാദജരും കൂടി ഭക്തിപ്രസ്ഥാനവുമായി കിടമല്‍സരംനടത്തി ബുദ്ധിസത്തെ തന്നെ ഇന്ത്യയിലില്ലാതാക്കിയത്. വെടക്കാക്കി തനിക്കാക്കുക എന്ന അഗമ്യഗമന തന്ത്രമാണീക്കാര്യങ്ങളില്‍ ഹിന്ദുബ്രാഹ്മണ്യവും നവഹിന്ദുത്തവും എക്കാലത്തും വിഭജനഭരണംപോലെ ഉപയോഗിക്കുന്നത്.
ഗുരുവിനെ ദൈവവല്‍ക്കരിക്കുന്നതും വിഗ്രഹവല്‍ക്കരിക്കുന്നതും ഇത്തരം ബ്രാഹ്മണീകരണ സംസ്‌കൃതീകരണ ഹൈന്ദവീകരണപദ്ധതിയും കര്‍മപരിപാടിയുമാണ്. വേദാന്ത ആത്മീയതയുടെ കരിമ്പടമിട്ട് ഗുരുവിനെ മൂടുന്ന കര്‍മപരിപാടിക്കു തുടക്കം കുറിച്ചത് വൈക്കം പോരാട്ട വേളയില്‍ 1924ല്‍ ഗാന്ധിയാണ്. തീയന്മാരുടെ ആത്മീയനേതാവ് ഹിന്ദുക്ഷേത്രങ്ങള്‍ ഇടിച്ചുനിരത്താനായി കലാപാഹ്വാനംചെയ്യുന്നു എന്നായിരുന്നു ഗാന്ധിയുടെ യങ്ങിന്ത്യയിലെ പരാമര്‍ശം. അതുകലാപാഹ്വാനമല്ലയെന്ന് സി. ഒ. കേശവനുമായി നടത്തിയ അഭിമുഖം ഗുരുവിന് തിരുത്തിവിശദീകരിക്കേണ്ടിവന്നു. എല്ലായിടത്തും മനുഷ്യരെന്ന നിലയില്‍ കയറണം മൂടിവച്ച പാല്‍പായസമെന്ന രാഷ്ട്രീയാധികാര പ്രാതിനിധ്യം എടുത്തുകുടിക്കണം എന്ന പ്രസ്താവനയായിരുന്നു പ്രകോപനം. മനുഷ്യരെ തൊട്ടാലശുദ്ധിയാണെന്നു കരുതുന്നവരെ ഒന്നും സ്വസ്ഥമായിരുന്നു ചെയ്യാനനുവദിച്ചുകൂട എന്നായിരുന്നു ഗുരുവിന്റെ പ്രാതിനിധ്യപ്രവേശനങ്ങള്‍ക്കുവേണ്ടിയുള്ള വിഖ്യാതമായ 1924ലെ വൈക്കം സന്ദേശം.

പ്രഛന്നബുദ്ധന്റെ വംശാവലികളും
ഗുരുവിന്റെ അദ്വയവാദവും
ഗുരുവിന്റെ തത്വചിന്ത ശങ്കരന്റെ അദ്വൈതമാണെന്നാവര്‍ത്തിക്കുന്നതും ഇത്തരം ന്യൂനീകൃത സ്വാംശീകരണ അഗമ്യഗമനതന്ത്രമാണ്. ശങ്കരന്‍ ‘പ്രഛന്നബുദ്ധന്‍’ എന്നു വിളിക്കപ്പെടുന്നത് ബുദ്ധന്റെ പ്രപഞ്ചസാഹോദര്യവും അഖിലബന്ധുത്തവും വെളിപ്പെടുത്തുന്ന മൈത്രീതത്വത്തിന്‍ യുക്തിയുക്തമായ സൈദ്ധാന്തികവിശദീകരണമായ അനിത്യവാദം അഥവാ അനാത്മവാദം എന്നുമറിയപ്പെടുന്ന സമുദയവാദമെന്ന യഥാര്‍ഥ അഭേദ അദ്വയവാദത്തെ ശങ്കരന്‍ നാഗര്‍ജുന, ഗൗഢപാദ ശൂന്യവാദ, മായാവാദ, വേദാന്ത വ്യാഖ്യാനങ്ങളിലൂടെ സ്വാംശീകരിച്ചെടുത്ത് അദ്വൈതം എന്നുപേരുമാറ്റി ബ്രാഹ്മണികവും വൈദികവേദാന്തവുമാക്കി വെടക്കാക്കി തനിക്കാക്കിയെടുക്കുന്നതുകൊണ്ടാണ്. സി. ഇ. രണ്ടാം നൂറ്റാണ്ടില്‍ ബുദ്ധരുടെ അനിത്യവാദത്തെ മാധ്യസ്ഥം ചെയ്തു മധ്യമാര്‍ഗത്തിന്‍ തത്വചിന്തയായി മായികമായി വ്യാഖ്യാനിച്ച് മൂലമാധ്യമികകാരികയിലൂടെ നാഗാര്‍ജുനാചാര്യന്‍ തുടങ്ങിയ ശൂന്യവാദത്തെയാണ് ആറാം നൂറ്റാണ്ടില്‍ മാണ്ഡുക്യകാരികയെഴുതിയ ഗൗഢപാദരെന്ന വൈദികവേദാന്തി മായാബ്രഹ്മവാദവും വൈദിക ആസ്തികവാദവുമായി സംബന്ധിപ്പിച്ചത്. ഇതിനെയാണ് പാദരെ പരമഗുരുവായി കണ്ട ശങ്കരന്‍ ഒമ്പതാം നൂറ്റാണ്ടോടെ അദ്വൈതവേദാന്തമാക്കി ഭാഷ്യംചെയ്തത്.
അങ്ങനെയാണ് ശങ്കരന്‍ പ്രഛന്നബുദ്ധനെന്നറിയപ്പെടുന്നത്. ഗീര്‍വാണത്തിന്‍ ആശയചോരണപരമായ ഭാഷാലീലയാണീയഗമ്യഗമനം. പുറമേ അദ്വൈതവാദവും അകമേ ജാതിയുടെ വര്‍ണാശ്രമചാതുര്‍വര്‍ണ്യവും തീണ്ടലുമാണതിന്‍ വിരോധാഭാസം. ബുദ്ധനുപയോഗിച്ച ബഹുജനഭാഷയായ പാലീഭാഷയെയും അതിന്‍ വിപുലമായ ബഹുസംസ്‌കാരലോകബോധങ്ങളേയും ഇത്തരത്തില്‍ പരാദചോരണങ്ങളിലൂടെയാണ് ബ്രാഹ്മണപൗരോഹിത്യാണ്‍കോയ്മയുടെ വരേണ്യപാണ്ഡിത്യഭാഷയായ സംസ്‌കൃതം സ്വാംശീകരിച്ചു വരേണ്യമാക്കി ജനങ്ങള്‍ക്കു നിഷേധിച്ച് ഇല്ലാതാക്കിയത്. അറിവധികാരക്കുത്തകയും അമിതപ്രാതിനിധ്യക്കുത്തകയും അപരനിഷേധപരമായ ആത്മത്തിന്‍ അനന്തമായ സാമ്രാജ്യവുമാണ് ശാങ്കരാദ്വൈതവും ബ്രാഹ്മണികാധീശത്തവും.
(തുടരും)

Author

186 Views
Scroll to top
Close
Browse Categories