വളം

ഉത്തരമില്ലാത്തൊരു ചോദ്യവും
തലയിൽ താങ്ങി കാലങ്ങൾ നീങ്ങി.
മറുപടി കാത്തെന്റെ കാലുകൾ കുഴഞ്ഞു.
ചോദ്യം ചോദിച്ചെന്റെ നാവുണങ്ങി.

പുഴുവിനോടും പുഴയോടും
മഴയോടും മാമരത്തിനോടും
പൂവിനോടും ഓരോയിലയോടും
ഞാനെന്റെ ചോദ്യവാർത്തിച്ചു.

രാജരാജനും മാഹമന്ത്രിയ്ക്കും
ചോദ്യം പകുത്തു നൽകി .
ഇവിടെയിനി ജീവനുള്ളതായിയെന്തുണ്ട്?
അഥവാ ജീവൻ നിലനിന്നിരുന്നോ?

ഒടുക്കമെന്റെ ചിതറിയ ശിരസ്സുമായി
പാതി വെന്ത ശരീരമേറ്റുവാങ്ങുവാൻ
ക്ഷമയോടെ നിശബ്ദതയിൽ നിൽക്കേ,
വീണുടഞ്ഞ ചില്ലുഭരണിയിൽ നിന്നും
എനിക്ക് വേണ്ടി കാലങ്ങളായി
ഒളിഞ്ഞിരുന്നതോ,
ഒതുങ്ങിയിരുന്നതോ,
ഒതുക്കിവെച്ചിരുന്നതോ
ആയൊരു മണൽത്തരി പറഞ്ഞു.

ഇവിടെ ജീവനുള്ളത്
പിറവികൊണ്ടിട്ടില്ല.
ഇത് ഭൂമിയാണ്.
മണ്ണാണ്.
മണ്ണിൽ ചേരുവാൻ മാത്രമുള്ള
വളമാണ് ഇവിടെ
വിളയിച്ചെടുക്കുന്നത്.
7994766150

Author

130 Views
Scroll to top
Close
Browse Categories