ലക്ഷ്യത്തിലേക്കുള്ള യാത്ര

തൈക്കാട്ട് അയ്യാവില്‍നിന്നും അനുഗ്രഹം വാങ്ങി തിരിച്ചുവരുമ്പോഴാണ് ഷണ്‍മുഖദാസനായ ചട്ടമ്പിസ്വാമികളെ കണ്ടത്. കുറച്ചുകാലത്തിനു ശേഷമുള്ള കൂടിക്കാഴ്ച.
ചട്ടമ്പിസ്വാമികളെപ്പോലെതന്നെ നാണു സ്വാമികളും ഷണ്‍മുഖനായ സുബ്രഹ്മണ്യന്റെ ആരാധകനായി മാറിയിരുന്നു.
ശിവപുത്രനായ ഷണ്‍മുഖനെ പ്രകീര്‍ത്തിച്ച് കുറേ സ്‌തോത്രകൃതികള്‍ നാണുസ്വാമി രചിച്ച് ചൊല്ലി കേള്‍പ്പിച്ചിരുന്നു. രണ്ടുപേരും കൂടി അത് ഈണത്തില്‍ ആലപിച്ചു രസിച്ചിരുന്നു. സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ചട്ടമ്പിസ്വാമികള്‍ വിദഗ്ദ്ധനാണ്. അദ്ദേഹത്തോടൊപ്പം ചേര്‍ന്നു ജീവിച്ചപ്പോള്‍ നാണു സ്വാമിയിലും സംഗീത താല്പര്യം വളര്‍ന്നു.

അനേകം മാതാക്കള്‍ പോറ്റിയവന്‍ എന്ന അര്‍ത്ഥത്തില്‍ സുബ്രഹ്മണ്യനെ ബാഹുലേയന്‍ എന്നു വിളിക്കുന്നു. ബാഹുലേയാഷ്ടകം എന്നൊരു സ്‌തോത്രം നാണുസ്വാമി എഴുതിയിട്ടുണ്ട്. ദേവസൈന്യത്തിന്റെ അധിപനായിരുന്നു സുബ്രഹ്മണ്യന്‍. തന്റെ സൈന്യങ്ങളെ ഉള്ളില്‍ കാത്തുരക്ഷിക്കുന്നതിനാല്‍ ഗുഹന്‍ എന്നൊരു കീര്‍ത്തി സുബ്രഹ്മണ്യനു നല്‍കിയിരുന്നു. എല്ലാവരെയും കാത്തുരക്ഷിക്കുന്നവനായ സുബ്രഹ്മണ്യനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഗുഹാഷ്ടകം എന്നൊരു കൃതിയും നാണുസ്വാമി എഴുതിയിട്ടുണ്ട്. ആറ് മാതാക്കളെയും ഒരേസമയം നോക്കിയതിനാല്‍ ആ സ്ത്രീകള്‍ കുട്ടിക്ക് ആറുമുഖമുണ്ടെന്നു വിശ്വസിച്ചു. അറുമുഖന്‍, ഷണ്‍മുഖന്‍ എന്നു പേരുണ്ടായത് അങ്ങനെയാണ്. നാണു സ്വാമി ഷണ്‍മുഖസ്‌തോത്രം, ഷണ്‍മാതുരസ്തവം, സുബ്രഹ്മണ്യകീര്‍ത്തനം എന്നീ കൃതികളും ഈ കാലത്താണ് എഴുതിയത്.
ഷണ്‍മുഖദാസനായ ചട്ടമ്പിസ്വാമികള്‍ നാണുസ്വാമിയെ ഷണ്‍മുഖ ഭക്തനെന്നാണ് വിളിച്ചിരുന്നത്. നല്ല കൂട്ടുകാര്‍. ഒരാള്‍ ഷണ്‍മുഖദാസന്‍ മറ്റെയാള്‍ ഷണ്‍മുഖഭക്തന്‍.
”ഷണ്‍മുഖ ഭക്തന്‍ എങ്ങോട്ടു പോകുന്നു?”
ചട്ടമ്പിസ്വാമി ചോദിച്ചു.
”ഗുരു അയ്യാസ്വാമികളെ കണ്ടിരുന്നു. കുറച്ചുകാലം മരുത്വാമലയില്‍ ചെന്നിരിക്കാനാണ് ഉപദേശം. ”
നാണു സ്വാമി പറഞ്ഞു.
”നല്ലത്. എങ്കില്‍ ഞാനുമുണ്ട് മരുത്വാമലയിലേക്ക്. ”
ചട്ടമ്പിസ്വാമികള്‍ പെട്ടെന്നു പറഞ്ഞു.
വരണമെന്നോ വരേണ്ടെന്നോ പറയാന്‍ പറ്റില്ല. തനിച്ച് മലകയറണമെന്ന ആഗ്രഹം ഇനി നടക്കില്ല. കുറേനാള്‍ ഒരേ മനസ്സുമായി നാട്ടിലെല്ലാം നടന്നതാണ്. ആ സ്‌നേഹവും കരുതലും മറക്കാവതല്ല.
വഴിനടന്നു വിശന്നിരിക്കുമ്പോള്‍ എവിടെയെങ്കിലും ചെന്ന് ഭക്ഷ ണം ഭിക്ഷയായി വാങ്ങിക്കൊണ്ടുവന്ന് ഊട്ടിയിട്ടുണ്ട്. തമാശപറഞ്ഞും ചിരിപ്പിച്ചും സ്വയം പൊട്ടിച്ചിരിച്ചും വഴിയാത്രയുടെ ക്ഷീണം മാറ്റും.
”മരുത്വാമല കയറിയിട്ടുണ്ടോ?”
ചട്ടമ്പിസ്വാമികള്‍ ചോദിച്ചു.
”ഇല്ല. ”
നാണു സ്വാമി പറഞ്ഞു.
”ഞാനും കയറിയിട്ടില്ല. ”
നന്നായൊന്നു പൊട്ടിച്ചിരിച്ചുകൊണ്ട് തുടര്‍ന്നു പറഞ്ഞു.
”ഇനി കുറെനാള്‍ കാട്ടുവാസിയാകാം. ”
”ആകാം. ”
നാണുസ്വാമിയുടെ മനസ്സില്‍ ഏകാന്തവാസത്തിന്റെ ചിന്തകളുണര്‍ന്നു. ഷണ്‍മുഖദാസന്‍ സംസാരപ്രിയനാണ്. കേള്‍വിക്കാരനായി താന്‍ മാത്രമാണല്ലോ അവിടെയുണ്ടാവുക എന്നോര്‍ത്തപ്പോള്‍ മനസ്സില്‍ സൂക്ഷിച്ച ആശ്രമജീവിതവും ധ്യാനവും അവിടെയുണ്ടാവില്ലെന്നു തീര്‍ച്ചയായി.
മരുത്വാമലയുടെ ഏറ്റവും മുകളില്‍ എത്തണമെന്നായിരുന്നു നാണു സ്വാമിയുടെ ആഗ്രഹം. എന്നാല്‍ കാട്ടുമൃഗങ്ങളുടെ ആക്രമണമുണ്ടാകുമെന്നു ചട്ടമ്പിസ്വാമികള്‍ ഉപദേശിച്ചു. അതുകൊണ്ട് അധികം മുകളില്‍ പോവാതെ സൗകര്യപ്രദമായ ഒരു സ്ഥലത്ത് രണ്ടുപേരും വിശ്രമസങ്കേതം കണ്ടുപിടിച്ചു. അവിടെയാകുമ്പോള്‍ ഭക്ഷണത്തിന് വേണ്ടി താഴെയിറങ്ങിവരാം. വീടുകളില്‍ ചെല്ലാം.
കുറേ ദിവസങ്ങള്‍ വളരെ വിഷമിച്ച് രണ്ടുപേരും അവിടെ കഴിഞ്ഞു.
”ഇനി തിരിച്ചുപോകാം. ”
ഷണ്‍മുഖദാസന്‍ ഷണ്‍മുഖഭക്തനോടു പറഞ്ഞു.
”ഞാനില്ല. ”
നാണുസ്വാമി പറഞ്ഞു.
”എങ്കില്‍ നീയിവിടെ തപസ്സുചെയ്യ്. ഞാന്‍ നാട്ടിലേക്കിറങ്ങുകയാണ്. ”
ചട്ടമ്പിസ്വാമികള്‍ എഴുന്നേറ്റുനടന്നു.
നാണുസ്വാമി പിന്നാലെ വരുമെന്നാണ് കരുതിയത്. എന്നാല്‍ എന്തോ തീരുമാനിച്ചുറച്ചതുപോലെ കണ്ണടച്ചിരിക്കുന്ന ചങ്ങാതിയെയാണ് കണ്ടത്.
ചട്ടമ്പിസ്വാമികള്‍ മലയിറങ്ങി നാട്ടുവഴികള്‍ തേടി. തനിക്കിനിയും ഇവര്‍ക്കിടയില്‍ കുറേ ചെയ്യാനുണ്ടെന്ന ചിന്തയായിരുന്നു അപ്പോള്‍ ആ മനസ്സിലുണ്ടായിരുന്നത്. നാണുസ്വാമി കണ്ണുതുറന്നു. ആ പരിസരത്തൊന്നും ഷണ്‍മുഖദാസനില്ല. മരുത്വാമലയുടെ ഉയരങ്ങളിലേക്ക് നോക്കി. അതാണ് ലക്ഷ്യം. അവിടെയെത്തണം. എഴുന്നേറ്റു മുകളിലേക്ക് നടന്നു.
ഒരാള്‍ മലയിറങ്ങി താഴേക്കു നടക്കുന്നു. മറ്റേയാള്‍ മലമുകളിലേക്ക് കയറിപ്പോവുന്നു. 

Author

Scroll to top
Close
Browse Categories