ഹൃദയ നായകൻ
ബോളിവുഡ് ഇതിഹാസ നടൻ ധർമ്മേന്ദ്ര വിടപറഞ്ഞു
ബോളിവുഡിന്റെ ഹൃദയത്തിലായിരുന്നു ധര്‍മ്മേന്ദ്രയുടെ സ്ഥാനം. പഞ്ചാബില്‍ ലുധിയാന ജില്ലയിലെ നസ്രാലി ഗ്രാമത്തില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച സാധാരണക്കാരനാണ് പിന്നീട് ഹിന്ദി സിനിമയുടെ മുടിചൂടാമന്നനായി മാറിയത്.
ഹിന്ദിസിനിമയുടെ ചരിത്രത്തിലെ ഏക്കാലത്തേയും മെഗാഹിറ്റായ ‘ഷോലെ’യിലെ വീരു. 1960ല്‍ ‘ദില്‍ ജി തേരാഹംഭിതേര’യിലൂടെ അരങ്ങേറ്റം.
ഡിസംബര്‍ 8ന് തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് ഇതിഹാസതാരത്തിന്റെ വിടപറയല്‍.


ഹിന്ദിസിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമയില്‍ അഭിനയിച്ചതിന്റെ റിക്കാര്‍ഡ് ധര്‍മ്മേന്ദ്രക്കാണ്. 1983ല്‍ എട്ട് ഹിറ്റുകള്‍ .87ല്‍ തുടര്‍ച്ചയായി ഏഴു ഹിറ്റുകള്‍. ഷോലെയിൽ മെഗാസ്റ്റാർ അമിതാഭ് ബച്ചനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയതും ധര്‍മ്മേന്ദ്ര തന്നെ
2023ല്‍ കരണ്‍ജോഹര്‍ സംവിധാനം ചെയ്ത റോക്കി ഔര്‍ റാണി കി പ്രേംകഹാനിയാണ് അവസാനം റിലീസ് ചെയ്ത ചിത്രം. അവസാന ചിത്രമായ ഇക്കീസ് അടുത്ത മാസം റിലീസ് ചെയ്യും.

ഏറ്റവും സുന്ദരന്‍മാരായ നടന്‍മാരുടെ ആഗോള പട്ടികയില്‍ പലതവണ ഇടംനേടിയ ധര്‍മ്മേന്ദ്ര ലക്ഷക്കണക്കിന് ആരാധകര്‍ വാഴ്ത്തുമ്പോഴും താനൊരു സാധാരണക്കാരനാണെന്ന് എളിമയോടെ തുറന്നു പറഞ്ഞു.
‘ഗ്രീക്ക്‌ദേവന്‍’ എന്നു ജയാബച്ചന്‍ ഒരിക്കല്‍ ധര്‍മ്മേന്ദ്രയെ വിശേഷിപ്പിച്ചു. സ്‌ക്രീനില്‍ കണ്ട ഏറ്റവും സുന്ദരനായ നടന്‍ എന്ന് പറഞ്ഞത് മാധുരിദീക്ഷിത് തന്നെ.

ആറര പതിറ്റാണ്ട്
മുന്നൂറിലേറെ ചിത്രങ്ങള്‍.
2004ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി രാജസ്ഥാനിലെ ബിക്കാനേറില്‍ നിന്ന് ലോക്‌സഭയില്‍.
2012ല്‍ പത്മഭൂഷണ്‍
ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് 26 ലക്ഷം പേര്‍.

ഭാര്യമാര്‍: പ്രകാശ് കൗര്‍, ഹേമമാലിനി. മക്കള്‍: സണ്ണിഡിയോള്‍, ബോബിഡിയോള്‍, വിജേത, അജിത (ആദ്യഭാര്യ), ഇഷഡിയോള്‍, അഹാന (രണ്ടാംഭാര്യ)






