ലീഗിനെ പറഞ്ഞാല്‍ മുസ്ലീം വിരോധമാക്കുന്നു

ചങ്ങനാശ്ശേരി: ലീഗിനെ പറഞ്ഞാല്‍ മുസ്ലീം വിരോധമാക്കി മാറ്റുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചങ്ങനാശ്ശേരി യൂണിയന്റെ ശാഖാ നേതൃത്വസംഗമത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അധികാരം ഉപയോഗിച്ച് ലീഗ് അമിതമായി എല്ലാം കൈയ്യടക്കി.

ഈഴവ സമുദായത്തോട് കാണിക്കുന്ന അവഗണനയെ കുറിച്ചാണ് താന്‍ പറയുന്നത്. അപ്പോള്‍ തന്നെ കത്തിക്കാന്‍ ശ്രമിക്കുകയാണ്. മലപ്പുറത്ത് മാത്രം 11 എയ്ഡഡ് കോളേഡുകളും ആറ് അറബിക് കോളേജുകളും മുസ്ലീം വിഭാഗത്തിനുണ്ട്. മുസ്ലീങ്ങളിലെ സമ്പന്നര്‍ സ്വകാര്യ ട്രസ്റ്റുകള്‍ ഉണ്ടാക്കിയാണ് കോളേജുകള്‍ വാങ്ങിച്ചെടുക്കുന്നത്. ലീഗ് അധികാരത്തില്‍ എത്തുമ്പോള്‍ വിദ്യാഭ്യാസവും വ്യവസായവും ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നു. മുസ്ലീം രാഷ്ട്രത്തിനായി വാദിക്കുന്ന തീവ്രവാദികള്‍ മലപ്പുറത്തുണ്ടെന്നത് സത്യമാണ്. ലീഗിന്റേത് മതേതര പൊയ് മുഖമാണ്. മതേതരം പറയുന്ന ലീഗിന് എന്താണ് മറ്റ് സമുദായത്തില്‍ നിന്ന് ഒരു മന്ത്രിയുണ്ടാവാത്തത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ പേരുമാത്രം നോക്കിയാല്‍ അവരുടെ വര്‍ഗീയത മനസിലാകും. ലീഗിനെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കേരളത്തില്‍ ഇന്ന് ഒറ്റയ്ക്ക് മത്സരിച്ചാല്‍ ജയിക്കാന്‍ കഴിയുന്നത് ലീഗിനും, സി.പി.എമ്മിനും മാത്രമാണ്. ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള കഴിവ് ലീഗിനുണ്ട്. കോണ്‍ഗ്രസ് ഛിന്നഭിന്നമായി. സത്യം പറയുന്നതിന്റെ പേരില്‍ എന്ത് വന്നാലും അത് സഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നല്‍കി. യൂണിയന്‍ പ്രസിഡന്റ് ഗിരീഷ് കോനാട്ട് സ്വാഗതവും സെക്രട്ടറി സുരേഷ് പരമേശ്വരന്‍ നന്ദിയും പറഞ്ഞു.

Author

51 Views
Scroll to top
Close
Browse Categories