തിരക്കാധിപത്യം !

നാളത്തെ വേദന ഒഴിവാക്കാൻ ഇന്നത്തെ ആനന്ദം വേണ്ടെന്നുവയ്ക്കാൻ നമ്മുടെ എത്ര ഫിക്ഷനിസ്റ്റുകൾക്കാവും ? ഈ ചോദ്യത്തെ നട്ടെല്ലു നിവർത്തി നിന്ന് അഡ്രസ് ചെയ്യുന്ന ഒരാൾക്കേ സത്യത്തിൽ തിരക്കിന്റെ മന:ശാസ്ത്രത്തെ അഴിച്ചുനോക്കാനാവൂ. സാഹിത്യത്തിലെ മീശ വെച്ച കുട്ടികളാണ് നമ്മുടെ പല മുതിർന്ന എഴുത്തുകാരും. അവർ എഴുതുന്നതിന്റെ പതിൻമടങ്ങ് ഊർജ്ജവേഗത്തിൽ അതിന്റെ പ്രചരണവേലയിലാണ് വ്യാപരിക്കുന്നത്. മരിച്ച വാക്കുകളുടെ അഥവാ കൊല്ലപ്പെട്ടതോ തടവിലാക്കപ്പെട്ടതോ ആയ വാക്കുകളുടെ ശേഖരമാണ് നമ്മുടെ പല ഫിക്ഷനുകളും.

തിരക്കിന്റെ വറചട്ടിയിൽ പൊട്ടിത്തീരുന്ന ജന്മങ്ങളാണ് നമ്മുടെ കലാമനുഷ്യർ. എഴുത്തുകാരന്റെ ജൈവനിലനിൽപ്പിനു നിർമ്മിത തിരക്ക് അത്യാവശ്യമായി തീർന്ന കാലമാണിത്. ഓരോ രചനയ്ക്കും ഓരോ വെറുതെയിരുപ്പിനും ഇടയ്ക്ക് സംഭവിക്കുന്നത് തിരക്കിനു വേണ്ടിയുള്ള അവസരങ്ങളാണ്. തിരക്കിന്റെ വേരാഴ്‌ത്താൻ അനുകൂലസ്വരൂപികളെ ലഭിക്കുന്ന ഒരേയൊരു ഭാഷയായിരിക്കും മലയാളം. നമ്മുടെ ഭാഷയിൽ ഏറ്റവും പുതിയ എഴുത്തുകാരനുപോലും ഉത്തരം മുട്ടിയ ചോദ്യമായിരുന്നു എന്തുകൊണ്ട് തിരക്ക് എന്നത്. എഴുത്തിലെ പാഴ് നിയമങ്ങളുടെയും ഒളിച്ചുകളികളുടെയും ഇരട്ടത്താപ്പിന്റെയും കറുത്ത കൈകളിൽ അമർന്നുപോയ നമ്മുടെ എഴുത്തുകാരെ ബാധിച്ചിരിക്കുന്ന ഒരു നിർമ്മിത രോഗമാണ് തിരക്ക്. എഴുത്തുകാരന്റെ കാപട്യം അത്ര സർവ്വസാധാരണമായിരിക്കുന്ന ഒരു കാലമാണിത്. അമ്പരപ്പിക്കുന്ന ആഖ്യാനചാതുരിക്കും അവതരണത്തിലെ പുതുമയ്ക്കുമൊന്നും ഇനി സ്പേസ് ലഭിക്കില്ല. എഴുത്തുകാരൻ ലൈബ്രറി ജീവി എന്ന നിലവിട്ട് ഒരു ഫെസ്റ്റിവൽ ജീവിയായി മാറിയിട്ടുണ്ട്. സ്ഥലവും കാലവും ഇല്ലാതാവുന്ന വേളകളാണ് തിരക്കുകൾ അവർക്ക് കൊണ്ടുകൊടുക്കുന്നത്. തിരക്ക് എന്നതു മാത്രം ശാശ്വതമായി ഒഴുകി നടക്കുന്നു. അതുമാത്രമാണ് സത്യം. വിദേശ രാജ്യങ്ങളിലെ സൗഹൃദവീടുകളിൽ, ഷാർജയിലെ പുസ്തകോത്സവ തെരുവിൽ, ചാനൽ സ്‌റ്റുഡിയോകളിൽ, പല നഗരങ്ങളിലെ ഹോട്ടലുകളിൽ, ഫെസ്റ്റിവലുകളിൽ. അങ്ങനെ സ്ഥലകാലബന്ധങ്ങൾ ഇല്ലാതെയാണ് നമ്മുടെ എഴുത്തുകാരുടെ രചനയുടെ ചുരുൾ അഴിയുന്നത്. അതുകൊണ്ടുതന്നെ തിരക്കിനിടയിൽ നിർമ്മിക്കപ്പെടുന്ന സാഹിത്യം വാർത്ത , രാഷ്ട്രീയവിശേഷങ്ങൾ, നാട്ടുവഴക്കക്കേൾവികൾ എന്നിവയുടെ പുനരാഖ്യാനങ്ങളായി ചുരുങ്ങുന്നു. എഴുത്തുകാരന്റെ മേശ, കസേര തുടങ്ങിയ ഉപകരണങ്ങൾ പോലും തിരക്കിനും തിരക്കാനന്തര രചനാവേളയ്ക്കും വിഘാതമായി മാറി. അപ്പോഴും ബൗദ്ധിക ജീവിതത്തിന് തിരക്കിന്റെ ഞൊറിവയ്ക്കാത്ത ചില എഴുത്തുകാർ നമുക്കിടയിൽ ജീവിക്കുന്നതു കാണാം. ആനന്ദ്, എൻ.പ്രഭാകരൻ, പി.സുരേന്ദ്രൻ തുടങ്ങിയവർ ചില്ലക്ഷരങ്ങളെക്കാൾ ചില്ലുവാക്കുകൾ കോറിയിട്ടിട്ട് വായനയുടെയും അന്വേഷണത്തിന്റെയും ഒക്കെ തിരക്കിലേക്ക് പിൻവാങ്ങുന്നവരാണ്. നമ്മുടെ പല എഴുത്തുകാരെയും മാഷൻമാരും മാഷത്തികളുമാക്കിയത് പ്രസംഗപീഠങ്ങളും ദിനംതോറും നടന്നുവരുന്ന അക്ഷരോത്സവങ്ങളുമാണ്. പ്രത്യക്ഷതിരക്കിന്റെ പതിന്മടങ്ങ് ചൂടും ഉന്മാദവും രചനാനന്തര അപ്രത്യക്ഷമാകലിനുണ്ടെന്നാണ് വൈദേശികസാഹിത്യത്തിന്റെ തെളിവ്.

ആനന്ദ്

രണ്ടായിരത്തി പതിമൂന്നിൽ മാൻ ബുക്കർ പ്രൈസ് ലഭിച്ച ന്യൂസിലാൻഡ് എഴുത്തുകാരിയാണ് ഇല്യാനോർ കാട്ടൻ. രണ്ടായിരത്തിയെട്ടിൽ ” The Rehearsal ” എന്ന കൃതി എഴുതിയതിനു ശേഷം അവർ ഒളിവിൽ പോയി. പിന്നെയവർ പുറത്തുവരുന്നത് ” The Luminaries ” എന്ന കൃതിയുമായിട്ടാണ്. രണ്ടായിരത്തി പതിമൂന്നിൽ വീണ്ടും അവർ ഒളിവിൽ മറയുന്നു. പിന്നീട് രണ്ടായിരത്തി ഇരുപത്തിമൂന്നിൽ ” Birnam Wood ” എന്ന കൃതിയുമായിട്ടാണ് ഈ എഴുത്തുകാരി പുന:രംഗപ്രവേശം ചെയ്യുന്നത്. തന്നെ ഈവിധം ആന്തരികമായ തിരക്കിന് പ്രോത്സാഹിപ്പിച്ചത് അന്ന കാവൻ, ആൻ ക്വീൻ, മരിയാന ഹോസർ , അന്ന മരിയ ഓർട്ടെസ് തുടങ്ങിയ എഴുത്തുകാരികളാണെന്ന് ഒരഭിമുഖത്തിൽ ഇല്യാനോർ വെളിപ്പെടുത്തുന്നുണ്ട്. ഈ എഴുത്തുകാരികൾക്കു പുറമേ ആൽഫ്രഡ് ചെസ്റ്റർ, ഹെൻറി ഡുമാസ് , ഒലാഫ് സ്റ്റാപ്ലീഡൻ , യുണിക സൺ തുടങ്ങിയവരും ഈ ബൗദ്ധിക പ്രവാസത്തിന് ഇല്യാനോറിനെ സ്വാധീനിച്ചിട്ടുണ്ട്. ഒരു വായനയ്ക്ക് അതേ സമയം എതിർവായന നിർബന്ധിക്കുന്ന ആഖ്യാനം സാധ്യമാക്കുന്ന ഇവർക്കില്ലാതിരുന്ന തിരക്കുകളാണ് നമ്മുടെ ഇൻസ്റ്റാ ലിറ്ററേച്ചറിസ്റ്റുകൾക്കുള്ളത്. തുറന്ന തിരക്കിന്റെയും നാണം വേണ്ടാത്ത ബൗദ്ധികതയുടെ പരസ്യമായ അമ്പലമായ ലൈബ്രറികൾ ഇന്ന് വെറും ഹോട്ടൽ നാമം മാത്രമായി ഒടുങ്ങി. അക്ഷരോത്സവങ്ങൾ എഴുത്തുകാരനെ ലൈബ്രറിയിൽ നിന്നും ബാറുകളിലേക്കും ഹോട്ടൽ മുറികളിലേക്കും മാറ്റിപ്പാർപ്പിക്കുന്നു. ബൗദ്ധികതയുടെ ആവശ്യങ്ങളെ പഴയ തൊഴുത്തിൽ കെട്ടിയിട്ട് ശോഷിപ്പിച്ച് കൊന്നുകളയുന്ന ഒരു സംസ്കാരം ഇന്നു തുടരുകയാണ്. ബൗദ്ധികതയുടെ കാര്യത്തിൽ പുരോഗമനവാദിയെന്നു നടിക്കുന്നവരുടെ കാരിക്കേച്ചർ രൂപം മാത്രമേ ഇനി നമുക്കു മുമ്പിൽ തെളിയൂ. തന്റെ രചനകളെ സ്വന്തം വീട്ടിൽ ഒതുക്കിയാണ് പുറംലോകത്തേക്കു തുറന്നുവിടാൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വി.ജെ.ജയിംസ് തുടങ്ങിയ എഴുത്തുകാർ ശ്രമിക്കുന്നത്. ഏതും എന്തും രചനയുടെ കലപിലകൾ ആയി കയറിക്കൂടിയത് അക്ഷരോത്സവം എന്ന ധൂർത്തിലൂടെയും അതു നിർമ്മിച്ച തിരക്കിലൂടെയുമാണ്. തിരക്കാധിപത്യമാണ് നമ്മുടെ എഴുത്തുകാരെ മടുപ്പിക്കുന്നത്.

ഫിക്ഷനും
തിരക്കാധിപത്യവും !
നാളത്തെ വേദന ഒഴിവാക്കാൻ ഇന്നത്തെ ആനന്ദം വേണ്ടെന്നുവയ്ക്കാൻ നമ്മുടെ എത്ര ഫിക്ഷനിസ്റ്റുകൾക്കാവും ? ഈ ചോദ്യത്തെ നട്ടെല്ലു നിവർത്തി നിന്ന് അഡ്രസ് ചെയ്യുന്ന ഒരാൾക്കേ സത്യത്തിൽ തിരക്കിന്റെ മന:ശാസ്ത്രത്തെ അഴിച്ചുനോക്കാനാവൂ. സാഹിത്യത്തിലെ മീശ വെച്ച കുട്ടികളാണ് നമ്മുടെ പല മുതിർന്ന എഴുത്തുകാരും. അവർ എഴുതുന്നതിന്റെ പതിൻമടങ്ങ് ഊർജ്ജവേഗത്തിൽ അതിന്റെ പ്രചരണവേലയിലാണ് വ്യാപരിക്കുന്നത്. മരിച്ച വാക്കുകളുടെ അഥവാ കൊല്ലപ്പെട്ടതോ തടവിലാക്കപ്പെട്ടതോ ആയ വാക്കുകളുടെ ശേഖരമാണ് നമ്മുടെ പല ഫിക്ഷനുകളും. വാക്കുകളിൽ നിന്ന് ബന്ധം വിച്ഛേദിച്ച് അഞ്ചു കൊല്ലത്തോളം പാലസ്തീൻ തീവ്രവാദികളുടെ ഹോസ്റ്റേജായി കഴിഞ്ഞതിനു ശേഷം വിമോചിതനായ ടെറി വെയ്റ്റ് എന്ന വൈദികനെ വളഞ്ഞ് പത്രപ്രവർത്തകർ പല ചോദ്യങ്ങളും ചോദിച്ചു. അതിലൊന്ന് , അദ്ദേഹം പുറത്തുവന്നിട്ട് ആദ്യമായി കൈയിലെടുത്ത പുസ്തകം ഏതാണ് എന്നായിരുന്നു. ടെറി വെയ്റ്റ് ഒരു സംശയവുമില്ലാതെ പറഞ്ഞതിങ്ങനെയാണ് – ” The Complete Oxford Dictionary. “ഏകാന്തത്തടവിലിരിക്കുന്ന ഒരാൾ ഏറ്റവും അധികം ആലോചിക്കുന്നത് വാക്കുകളെപ്പറ്റിയാണെന്ന് ടെറി വെയ്റ്റ് വാദിച്ചു. നിർഭാഗ്യവശാൽ നമ്മുടെ എഴുത്തുകാർ മുഴുവൻ ഗ്രൂപ്പുകളുടെയും ക്ലിക്കുകളുടെയും കോക്കസിന്റെയും ഭാഗമായതിനാൽ ഈ ഏകാന്തതയും അതിനെ തുടർന്ന് സംഭവിക്കുന്ന രചനയുടെ ധ്യാനവും ഒക്കെ അപ്രാപ്യമാണ്.
ചില ഫിക്ഷനുകൾ കണ്ണിൽ തീക്കട്ടവച്ചതു പോലെയുള്ള അനുഭവങ്ങൾ കൊണ്ടുതരും. ഈ ലോകത്തിലെ അന്യായങ്ങൾക്കും നീതികേടുകൾക്കും അധാർമികതയ്ക്കും നേരേ ദൈവത്തിന്റെ ഭാവനയിലൂടെ കലഹിക്കുന്ന ഒരു കൃതി വി.ജെ. ജയിംസ് എഴുതിയിട്ടുണ്ട്. അതാണ് ” ആന്റിക്ലോക്ക്. ” മനുഷ്യജീവിതത്തിന്റെ നശ്വരഭാവം നോവലിലെ ആന്തരികസംഘർഷം വർദ്ധിപ്പിക്കുന്നു. ജീവിതത്തിൽ ഉറപ്പു പറയാവുന്ന ഒരേയൊരു സത്യം മരണം മാത്രമാണെന്ന് ഇതിലെ കേന്ദ്രകഥാപാത്രമായ ഹെൻട്രി ഭാര്യയോട് പറയുന്നുണ്ട്. ശവപ്പെട്ടി പണിക്കാരനായ ഹെൻട്രിയും ശവക്കുഴി വെട്ടുകാരനായ ആന്റപ്പനും ശവക്കോട്ടയിൽ ഇരുന്ന് മദ്യം നുണഞ്ഞ് ജീവിതത്തെപ്പറ്റി പറയുന്ന വാക്കുകളിൽ അഗാധമായ ജീവിതചിന്തകളുണ്ട്. ഇവിടെ ഹെൻട്രിയുടെ കാടൻ ഭാവനകളിൽ ജീവിതതത്വചിന്ത നിറഞ്ഞുനിൽക്കുന്നു. വി.ജെ. ജെയിംസ് എന്ന എഴുത്തുകാരൻ തിരക്കിൽ പാർപ്പുറപ്പിച്ചിരുന്ന് എഴുതിയ കൃതിയല്ല ആന്റിക്ലോക്ക്. മനുഷ്യൻ കാലത്തിന്റെ തടവറയിലാണെന്ന് ജയിംസ് എന്ന മിസ്റ്റിക് സ്ഥാപിക്കുന്നു.

കുമാരനാശാന്‍

കവിതയും
തിരക്കാധിപത്യവും !
ഖസാറുകളുടെ നിഘണ്ടു എന്ന കൃതിയെഴുതിയത് തിയോക്ടിസ്‌റ്റ് നിക്കോൾസ്കി എന്നൊരു സന്യാസിയാണ്. അഞ്ഞൂറു കോപ്പികൾ മാത്രം അച്ചടിച്ച ഈ പുസ്തകത്തിന്റെ ഒരു പതിപ്പ് മാത്രമേ പക്ഷെ ഇൻക്വിസിഷനെ അതിജീവിച്ചുള്ളു. അത് വിഷം കലർത്തിയ മഷിയിലാണ് അച്ചടിക്കപ്പെട്ടിരുന്നത്. അത് വായിക്കാൻ ഒരുമ്പെട്ടവരൊക്കെയും ഒമ്പതാം പേജെത്തുമ്പോഴേക്കും മരിക്കുന്നു. ആ പേജ് എത്തിയിട്ട് നിങ്ങൾക്ക് വേദനയൊന്നും തോന്നുന്നില്ലെങ്കിൽ നിങ്ങൾ ജീവിച്ചിരിക്കുന്നവരുടെ ഇടയിലല്ലായെന്ന് മനസ്സിലാകും. ഇതൊരു താക്കീതാണ്. ഈ താക്കീത് ഇപ്പോൾ ആവശ്യമുള്ളത് മലയാളത്തിലെ കവികൾക്കാണ്. ആശാനെ പോലെയുളള കവികളുടെ ശരീരം അപ്രത്യക്ഷമായെങ്കിലും ആ കവിയുടെ കവിതയുടെ നിഴലുകൾ ഇപ്പോഴും നമുക്കു ചുറ്റും നിലനിൽക്കുന്നുണ്ട്. കവിയരങ്ങുകൾ, കവിതാഫെസ്റ്റുകൾ, കവിതാപുസ്തക പ്രമുക്തികൾ,കാവ്യസംവാദങ്ങൾ ഒക്കെ കൂടി നമ്മുടെ കവികളെ തിരക്കാധിപത്യത്തിലേക്ക് കൊണ്ടുപോകുമ്പോൾ നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന പൊളിറ്റിക്കൽ ആശയങ്ങൾക്കും സിസ്റ്റത്തിനും പുതിയ വാക്കുകൾ ആവശ്യമായിവരുന്നു. ആ പുതിയ വാക്കുകളിലൂടെയും ശൈലിയിലൂടെയും മാത്രമേ അവർക്ക് തങ്ങൾ വെട്ടിപ്പിടിക്കുന്ന പുതിയ കാവ്യപ്രദേശങ്ങൾ ഭരിക്കുവാൻ കഴിയുകയുള്ളു. ഒരു കാവ്യസാമ്രാജ്യം നമ്മുടെ കവികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. പക്ഷെ അത് ഭാഷയുടെ ഇളവുകളും അയവുകളുമുള്ള കവിതയുടെ സാമ്രാജ്യമാണെന്നു മാത്രം. അവാർഡുകളുടെ തിരക്കിൽ കഴിയുന്ന ചില കവികളുണ്ട്. ആ തിരക്ക് അവരുടെ കവിതയുടെ വീര്യത്തെ കെടുത്തിയിട്ടുണ്ട്. സരസ്വതി സമ്മാൻ ലഭിച്ച പ്രഭാവർമ്മ അവാർഡുകളുടെ തിരക്കിൽ കഴിയുന്ന കവിയാണ്. പക്ഷെ ഒരു പഞ്ചായത്ത് അവാർഡ് പോലും ലഭിച്ചിട്ടില്ലാത്ത ചില കവികൾ കവിയെ തന്നെ മീറ്റർ കുറഞ്ഞ വാക്യങ്ങളിൽ നിർവ്വചിച്ചിട്ടുണ്ട്.

ഒന്നിനും കൊള്ളാത്തവൻ കവി
ഒന്നിലും കൊള്ളാത്തവൻ കവി.

  • സത്യചന്ദ്രൻ പൊയിൽക്കാവ്

അവാർഡുകളുടെ തിരക്കിൽ കഴിയുന്ന ഏഴാച്ചേരി രാമചന്ദ്രനും പ്രഭാവർമ്മയുമൊക്കെ ഒന്നിനും കൊള്ളാത്തവരാകുമ്പോൾ വീരാൻകുട്ടിയും സെബാസ്റ്റ്യനുമൊക്കെ ഒന്നിലും കൊള്ളാത്തവരായി തുടരുകയാണ്. അവർക്ക് തിരക്കാധിപത്യമില്ല, പക്ഷെ ധ്യാനമുണ്ട്.

ഈയാഴ്ചയിലെ
പുസ്തകം
ദത്തന്റെ വരജീവിതം / ബി.ഡി. ദത്തൻ
( പ്രിയദർശിനി പബ്ലിക്കേഷൻസ് )

നിറങ്ങളിൽ നിന്ന് ബന്ധം മുറിച്ച് ഒരു നിമിഷം പോലും കഴിയാൻ ബി.ഡി. ദത്തനാകില്ല. ഓരോ നിറത്തിനും ഓരോ സ്പെല്ലിങ്ങുണ്ടെന്നും അവയ്ക്ക് കൃത്യമായ ഓരോ അർത്ഥങ്ങളുണ്ടെന്നും അറിയാവുന്ന ഒരാൾക്കേ വരയോടൊപ്പം വരിയുടെ വ്യാസത്തിലേക്ക് പ്രവേശിക്കാനാവൂ. നിറങ്ങളുടെ റീഡറായ ഒരാൾ വാക്കുകളുടെ പ്രയോഗത്തിന്റെയും അർത്ഥരൂപീകരണത്തിന്റെയും ചരിത്രം തേടിപ്പിടിക്കുന്നതിനെ അത്ഭുതമായി കണ്ടേ മതിയാകൂ. ഇവിടെ കളർ ക്യാച്ചർ വേഡ് ക്യാച്ചറായി മാറുമ്പോൾ വിസ്താരം കുറഞ്ഞ ആത്മകഥയുടെ വേരുകൾ പൊട്ടിമുളയ്ക്കുന്നതു കാണാം. ലണ്ടനിൽ താമസിച്ചിരുന്ന പ്രൊഫസർ ജെയിംസ് മുറെ എന്ന വേർഡ് ക്യാച്ചർ നൂറു കണക്കിന് റീഡർമാരെ തന്റെ പാണ്ഡിത്യവും പ്രയത്നശീലവും കൊണ്ട് സ്വാധീനിച്ചതിന്റെ ഒരു ചരിത്രഖണ്ഡമുണ്ട്. മുറെ തന്റെ വായനക്കാരനായ ഡോക്ടർ മൈനർക്ക് അയച്ചുകൊടുത്ത ആദ്യത്തെ വാക്ക് ” art” എന്നതായിരുന്നു. മനുഷ്യപെരുമാറ്റങ്ങളെയും ചിന്തകളെയും നിറങ്ങളിൽ പ്രത്യാരോപിച്ച് സമാന്തര സമസ്യകളെ പുനരവതരിപ്പിച്ച് ശ്രദ്ധ ക്ഷണിക്കുന്ന ഒരു പുസ്തകമാണ് ” ദത്തന്റെ വരജീവിതം. ” ഇതിൽ ദത്തൻ എന്ന ചിത്രകാരൻ രൂപീകൃതമായ വഴികളെ കുറിച്ചുള്ള വരികളുണ്ട്. മനുഷ്യൻ ഉൾപ്പെട്ട പ്രകൃതി എന്ന തറവാട്ടിലെ നീതിനിർവ്വഹണത്തിലെ വൻ പൊരുത്തക്കേട് കാണിക്കാനും മനുഷ്യന്റെ ഏകപക്ഷീയത മേൽക്കോയ്മ നേടുന്ന അപചയപരിണിതിയെ ഉറക്കെ വെളിവാക്കാനും വാക്കും വരയും എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്ന് ഈ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കാം. അവസ്ഥ, മുഖങ്ങൾ, കലി , ബൊട്ടാണിക്കൽ ഫാന്റസി , പരിണാമം തുടങ്ങിയവയെ കുറിച്ചുള്ള ധാരണകൾക്കു പുറമേ വയലാർ പുരസ്കാര ജേതാക്കളുടെ പോർട്രെയിറ്റുകളും ഈ പുസ്തകത്തിലുണ്ട്. സ്വന്തം വരയുടെ ലോകത്തെ കുറിച്ച് ബി.ഡി ദത്തൻ ഇങ്ങനെ രേഖീകരിക്കുന്നു – ‘ സംഘർഷഭരിതമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മതങ്ങൾ, ജാതികൾ, രാഷ്ട്രങ്ങൾ എല്ലാം സംഘർഷപൂരിതങ്ങളാണ്. ഈ കലുഷിതകാലം എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയെ ചിത്രപരമ്പരകളിലൂടെ ഞാൻ വരയ്ക്കാൻ ശ്രമിക്കുന്നു. മൃഗാധിപത്യം എന്ന തമാശയ്ക്ക് മനുഷ്യാധിപത്യം എന്ന വിസ്തൃതമായ ഒരു അർത്ഥം കൂടിയുണ്ടെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. എല്ലാ ദിവസവും ചിത്രം വരയ്ക്കുന്ന ഈ കലാകാരന് പക്ഷെ തിരക്കാധിപത്യമില്ല.

ഈയാഴ്ചയിലെ
ഇലസ്ട്രേഷൻ !
കാണലിന്റെയും നോക്കലിന്റെയും കാഴ്ചപ്പെടുത്തലിന്റെയും പ്രശ്നങ്ങളിലൊന്നും സ്വന്തം മുഖം കാണിക്കാതെ ഒറ്റപ്പെട്ടിരുന്നു ചില സൃഷ്ടികളിൽ മുഴുകുന്നവരുണ്ട്. കലയിലെ പുരുഷലിംഗനിലയുടെ സാമൂഹികമായ അധികാരത്തെ ഒരു തരത്തിലും മുതലെടുക്കാൻ ശ്രമിക്കാത്ത അത്തരം കലാകാരൻമാർ അവർക്ക് പ്രിയപ്പെട്ട മീഡിയത്തിനു പുറത്തേക്കു പോയി ചില കലാസൃഷ്ടികൾക്കു രൂപം നൽകാറുണ്ട്. കുര്യൻ ശബരിഗിരി എന്ന ചിത്രകാരൻ തികച്ചും അനൗപചാരികമായ ചിത്രരചനയ്ക്കു പുറമേ ഒരുകൂട്ടം വർണ്ണമെടുത്ത് ബ്രഷടയാളം ഉണ്ടാക്കുന്നതിനുമപ്പുറം തടിച്ച പിത്തള ശില്പങ്ങളും ഒരുക്കുന്നുണ്ട്. പതിനെട്ടിഞ്ച് ഉയരവും പതിനാലോളം കിലോ തൂക്കത്തിലും നിർമ്മിച്ച ” Konch Blower ” എന്ന ശില്പം ഈ കലാകാരന്റെ പുതിയ ബോധധാരാവഴിയെ ജീവിപ്പിക്കുന്നു. ഓരോ ഇടവേളകളിലും ഓരോ പുതിയ രൂപവും പഴയതിന്റെ മുകളിലും വശങ്ങളിലുമായി സ്ഥലമുണ്ടാക്കാൻ ശ്രമിക്കുന്നതിനെ പുതിയ സർഗാത്മകതയായി കണ്ട് വിലയിരുത്തേണ്ടി വരും. സുനിശ്ചിതമായ പ്രതിനിധാനങ്ങളായി മാത്രം അക്ഷരാർത്ഥത്തിൽ കാണപ്പെടുന്ന ബിംബസംഭവ വ്യാപാരങ്ങളുടെ ഇന്നത്തെ ലോകം പരസ്യങ്ങൾ മുതൽ ഇൻസ്റ്റലേഷനുകൾ വരെ വ്യാപിച്ചുകിടക്കുന്ന ഒരു ദൃശ്യമണ്ഡലമാണ്. പെയിന്റിങ് മാത്രമല്ല ശില്പവും കാവ്യാത്മകതയുടെ സാധ്യതകൾ തുറക്കുന്നതിന്റെ വഴിയായി കുര്യന്റെ ശില്പത്തെ കണക്കാക്കാവുന്നതാണ്. ശംഖ് ഊതുന്ന അഥവാ വിജയഭേരി മുഴക്കുന്ന ജേതാവ് എന്ന സങ്കല്പം ആണധികാരം എന്നതിനേക്കാൾ ലക്ഷ്യങ്ങളിലേക്ക് കുതിക്കാൻ ഒരു ആൺകരുത്ത് എടുക്കുന്ന പ്രയത്നത്തിന്റെ പ്രതിനിധാനമാണ്. ഇത്തരത്തിൽ ഒരു സവിശേഷ ബോധധാരയുടെ തുടർച്ചയായി ശില്പം ചെയ്യുക എന്നത് ചരിത്രത്തെ മറ്റൊരു രീതിയിൽ സമീപിക്കുന്നവർക്കു കൈവരുന്ന ശേഷിയാണ്.

ഈയാഴ്ചയിലെ
അഫോറിസം !
പരിണാമം അടിച്ചേൽപ്പിച്ച ചുമതല
വ്യവസ്ഥയുമായി ഇടയുന്നതിന്റെ
ഫിസിയോളജിയാണ്
തിരക്ക് !

Author

Scroll to top
Close
Browse Categories