ലാവണ്യാനുഭവവും സൗന്ദര്യാനുഭൂതിയും

സ്വാനുഭവഗീതിയെ ഒരു ശതകമായി എടുത്തു വ്യാഖ്യാനിക്കുന്നതില്‍ ഞങ്ങള്‍ ഒരു ദോഷവും കാണുന്നില്ല. ഇതിലെ ഏതെങ്കിലും ഭാഗം എടുത്തു മാറ്റിയാല്‍ വായനക്കാരന് ലാവണ്യാനുഭവത്തിന്റെയും സൗന്ദര്യാനുഭൂതിയുടെയും തത്ത്വനിരൂപണത്തില്‍ സാരമായ കുറവ് ഉള്ളതായി കാണുവാനുമിടയാകും.

ഗുരു നിത്യയുടെ ഒരുപാട് സവിശേഷതകളുള്ള ഒരു ധ്യാനവ്യഖ്യാനമാണ് ‘ലാവണ്യാനുഭവവും സൗന്ദര്യാനുഭൂതിയും’. ഇതിന്റെ സ്വരൂപത്തെക്കുറിച്ച് ആമുഖത്തില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നതിങ്ങിനെയാണ്: ”ശ്രീനാരായണഗുരുദേവകൃതികളുടെ ചില പ്രസാധകര്‍ ഗുരുദേവന് എഴുതിയിട്ടുള്ള സ്വാനുഭവഗീതിയുടെ കൂടെ അനുഭുതിദശകം, പ്രപഞ്ചശുദ്ധിദശകം, പരമശിവചിന്താദശകം, ചിജ്ജഡചിന്തനം എന്നിവ ചേര്‍ത്ത് സ്വാനുഭവഗീതി അല്ലെങ്കില്‍ അമൃതതരംഗിണി എന്ന പേരില്‍ പ്രസിദ്ധം ചെയ്തു. അപ്പോഴും അന്താദിപ്രാസമുള്ള അറുപത് ശ്ലോകങ്ങളെ ആയുള്ളു. അതിന്റെ കൂടെ ഞങ്ങള്‍ മനനാതീതം, ശിവസ്തവം, സദാശിവദര്‍ശനം എന്നീ കൃതികള്‍ കൂടി ചേര്‍ത്തു സ്വാനുഭവഗീതീശതകമാക്കിയാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്…..
…..സ്വാനുഭവഗീതിയെ ഒരു ശതകമായി എടുത്തു വ്യാഖ്യാനിക്കുന്നതില്‍ ഞങ്ങള്‍ ഒരു ദോഷവും കാണുന്നില്ല. ഇതിലെ ഏതെങ്കിലും ഭാഗം എടുത്തു മാറ്റിയാല്‍ വായനക്കാരന് ലാവണ്യാനുഭവത്തിന്റെയും സൗന്ദര്യാനുഭൂതിയുടെയും തത്ത്വനിരൂപണത്തില്‍ സാരമായ കുറവ് ഉള്ളതായി കാണുവാനുമിടയാകും. മനനാതീതമായ ലൈംഗികാകര്‍ഷണത്തില്‍ നിന്ന് തുടങ്ങി, കാമനെ ചുട്ടു നീര്‍ധൂളിയാക്കുന്ന കാലാരിയുടെ അപ്രമേയതയിലെത്തി നാരായണഗുരു സദാശിവന് നമോവാകം അര്‍പ്പിക്കുന്നതിലൂടെയാണ് ഈ ശതകം ഉപസംഹരിച്ചിരിക്കുന്നത്.”
ഞാനാണ് ഈ കൃതി മുഴുവന്‍ കേട്ടെഴുതിയെടുത്തത്. 1986-87 കാലഘട്ടത്തില്‍ മൂന്നു മാസം നീണ്ടുനില്‍ക്കുന്ന ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റിയുടെ ശൈത്യകാല കോഴ്സായി വിഭാവന ചെയ്തു കൊണ്ടാണ് ഗുരു നിത്യ ഈ കൃതി രചിച്ചത്. അതുപ്രകാരം 1986 നവംബര്‍ രണ്ടിന്, ഗുരുവിന്റെ ജന്മദിനത്തിന്, പാലക്കാട് ജില്ലയിലെ വീഴുമല ഗുരുകുലത്തില്‍ ആരംഭിച്ച് നാല് ദിവസം അവിടെ കഴിഞ്ഞശേഷം തൃശൂര്‍, മലയാറ്റൂര്‍, തോട്ടുവാ മംഗലഭാരതി, ഇടപ്പള്ളി, തൃപ്പൂണിത്തുറ, തൊടുപുഴ, അമ്പലപ്പുഴ, ഓച്ചിറ, വകയാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മൂന്നുനാലു ദിവസം വീതം കഴിഞ്ഞ് വര്‍ക്കലയില്‍ കണ്‍വെന്‍ഷന് ഒരാഴ്ച മുമ്പെത്തിച്ചേര്‍ന്നു.
കണ്‍വെന്‍ഷന്‍ കഴിഞ്ഞ ശേഷം കോഴിക്കോട്, പൂക്കോട്, പുല്‍പ്പള്ളി, തലശ്ശേരി വഴി 1987 ജനുവരി അവസാനം ഫേണ്‍ഹില്ലില്‍ മടങ്ങിയെത്താനായിരുന്നു പരിപാടിയിട്ടിരുന്നത്. ഈ സ്ഥലങ്ങളിലൊക്കെ വാര്‍ഷിക ഗുരുപൂജയുടെ ഭാഗമായി നടത്താറുള്ള ഗുരുവിന്റെ പ്രഭാഷണം ഈ വിഷയം സംബന്ധിച്ചായിരിക്കും. കണ്‍വെന്‍ഷന് ഗുരുവിന്റെ സന്ധ്യാസമയത്തെ പ്രവചനം ഈ വിഷയത്തിലായിരുന്നു. അതത് സ്ഥലത്തുള്ളവര്‍ക്ക് അത് അവരെ ഉദ്ദേശിച്ചുള്ള പ്രഭാഷണമായി അനുഭവപ്പെടുകയും എന്നാല്‍ ആദ്യാവസാനം പങ്കാളികളാകുന്നവർക്ക് മാത്രം അതിലൊരു തുടര്‍ച്ച അനുഭവപ്പെടുകയും ചെയ്യുന്ന തരത്തിലാണ് ഇത് പ്രോഗ്രാം ചെയ്തിരുന്നത്.
നിശ്ചയിച്ച പ്രകാരം വീഴുമല വച്ച് രചന ആരംഭിച്ചു. രാവിലെയുള്ള പതിവ് പ്രാര്‍ത്ഥന കഴിഞ്ഞ്, ഒരു ആമുഖ പ്രഭാഷണത്തിനുശേഷം ഇതിലെ ഒന്നാമത്തെ ശ്ലേകം വായിച്ച് ഗുരു വ്യാഖ്യാനം പറയാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ രചനാശൈലിയും ഭാഷാപ്രയോഗവുമായി സമ്പര്‍ക്കപ്പെട്ട് ഒരുവിധത്തില്‍ പാരസ്പര്യം വന്നവര്‍ക്ക് അല്പം ശ്രമിച്ചാല്‍ എഴുതിയെടുക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു അവതരണം. ഞാനും കൂടെയുണ്ടായിരുന്ന വേറെ മൂന്നു നാലു പേരും ഇത് എഴുതിയെടുത്തു. ക്ലാസ്സിനുശേഷം, എഴുതിയെടുത്ത ഭാഗം മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്ത് ഒരു നക്കല്‍ തയ്യാറാക്കി സന്ധ്യാനേരത്തെ ക്ലാസ്സില്‍ വായിച്ചു കേള്‍പ്പിച്ച് ആവശ്യമായ തിരുത്തുകള്‍ വരുത്തിയെടുക്കും. പിന്നീട് സമയം കിട്ടന്ന മുറയ്ക്ക് ഞാന്‍ വലിയൊരു ബുക്കില്‍ അതിന്റെ ഒരു അസ്സല്‍ പകര്‍ത്തിയെഴുതി മാസ്റ്റര്‍ കോപ്പിയായി കൈയ്യില്‍ വെച്ചുകൊണ്ടു മുന്നോട്ടു പോയി. ഈ മാസ്റ്റര്‍ കോപ്പി കടവനാട് കുട്ടികൃഷ്ണനും മുനി നാരായണപ്രസാദും എഡിറ്റ് ചെയ്ത് രൂപംഭംഗി വരുത്തിയതാണ് ഇന്നു കാണുന്ന പുസ്തകം. ആദ്യം കേട്ടേഴുതി, പിന്നീട് ഒരു അസ്സല്‍ കോപ്പി എഴുതി, ആ കോപ്പി അതിനുശേഷം മൂന്നു പേര്‍ തിരുത്തിയത് നോക്കി ഒരു പ്രസ് കോപ്പി തയ്യാറാക്കി – ഇങ്ങനെ മൊത്തം മൂന്നു തവണ ഞാന്‍ ആ മാറ്റര്‍ എഴുതുകയുണ്ടായി. 1988-ല്‍ നാരായണ ഗുരുകുലം ഈ പുസ്തകം. ആദ്യമായി പ്രസിദ്ധീകരിച്ചു.

ഈ യാത്രയ്ക്കിടയില്‍ ഗുരു വിവിധ സ്ഥലങ്ങളിലുള്ള കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍, ചില പ്രസ്ഥാനങ്ങള്‍ നടത്തുന്ന സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നെ കൂടാതെ രമേഷ്, സേതു, ഗിരിധരന്‍ (ഇപ്പോള്‍ സ്വാമി ത്യാഗീശ്വരന്‍), സാധു ഗോപീദാസ് എന്നിവരാണ് യാത്രയില്‍ ഉടനീളമുണ്ടായിരുന്നത്. ചിലര്‍ ഏതാനും ദിവസം കൂടെയുണ്ടയിരുന്നതായും ഓര്‍ക്കുന്നു.
വയനാട്ടിലെ താമസക്കാലത്ത് 76-ാം ശ്ലോകം വരെ പൂര്‍ത്തിയാക്കിയശേഷമാണ് ജനുവരി പന്ത്രണ്ടിന് കോഴിക്കോട്ടെത്തിയത്. കോഴിക്കോട് പന്നിയങ്കരയിലുള്ള മുതലിയാര്‍ കുടുംബത്തിന്റെ തറവാട്ടു വീട്ടിലായിരുന്നു താമസം. അവിടെവെച്ച് 1987 ജനുവരി 14-ന് ടോയ്ലറ്റിലിരുന്ന ഗുരുവിന്റെ ഇടുപ്പെല്ലിന്റെ സന്ധിബന്ധം അകന്നുപോവുകയും എഴുന്നേല്‍ക്കാന്‍ പ്രയാസം അനുഭവപ്പെടുകയും ചെയ്തു. ഒരുവിധം പുറത്തെത്തിയ അദ്ദേഹം കഠിനമായ വേദനകൊണ്ടു പുളഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ചില പ്രാഥമികശുശ്രൂഷകള്‍ നല്‍കിയ ശേഷം അടുത്ത ദിവസം തലശ്ശേരിയില്‍ പാറാലിലുള്ള ഗുരുകുലബന്ധു കെ.വി. അനന്തന്റെ വീട്ടിലെത്തിച്ച് ആയൂര്‍വേദ ചികിത്സ ആരംഭിച്ചു. രണ്ടാഴ്ചകൊണ്ട് വേദനയ്ക്ക് ഒരു വിധം ശമനം കാണുകയും കട്ടിലില്‍ ചാരിയിരിക്കാമെന്ന നിലയിലെത്തുകയും ചെയ്തു. പുസ്തകരചന തുടരുകയാണ് വേദന സഹിക്കുന്നതിനും മനസ്സിന് ഉല്ലാസം തോന്നുന്നതിനും അദ്ദേഹം സ്വീകരിച്ച മാര്‍ഗ്ഗം. തുടര്‍ന്നുള്ള രണ്ടാഴ്ച കൊണ്ട് ബാക്കിയുള്ള 24 ശ്ലോകങ്ങളുടെയും ധ്യാനവ്യാഖ്യാനം അദ്ദേഹം ഡിക്റ്റേറ്റ് ചെയ്യുകയും ഞാനത് എഴുതിയെടുക്കുകയും ചെയ്തു. കഠിനമായ വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ഈ യജ്ഞം തനിക്ക് സഹായകമായി എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

പില്‍ക്കാലത്ത് ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ Experiential Aesthetics and Imperiantial Transcendence എന്ന പേരില്‍ അദ്ദേഹം തയ്യാറാക്കുകയുണ്ടായി. തലശ്ശേരിയിലെ ചികിത്സക്കുശേഷം ഫെബ്രുവരിയില്‍ ഫേണ്‍ഹില്ലില്‍ മടങ്ങിയെത്തിയ അദ്ദേഹം പിന്നീട് ഒന്നര വര്‍ഷത്തിലധികം കാലം യാത്രകളെല്ലാം ഒഴിവാക്കി അവിടെ കഴിഞ്ഞു. ഇതിനിടയില്‍ തലശ്ശേരിയിലെ വൈദ്യര്‍ ആറു മാസത്തെ ഇടവേളകളില്‍ ഫേണ്‍ഹില്ലിലെത്തി തുടര്‍ ചികിത്സ നടത്തിയിരുന്നു. പലപ്പോഴായി എഴുതിതുടങ്ങുകയും പൂര്‍ത്തിയാകാതെ കിടന്നിരുന്നതുമായ ഒട്ടേറെ പുസ്തകങ്ങളുടെ രചന ഇക്കാലത്ത് അദ്ദേഹം പൂര്‍ത്തിയാക്കുകയും പുതിയ ഏതാനും പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു. ”തത്ത്വമസി: തത്ത്വവും അനുഷ്ഠാനവും”, ”പ്രേമവും ഭക്തിയും”, ”നിജാനന്ദവിലാസം ലളിതവിസ്താരം”, ”യോഗപരിചയം”, ”വേദാന്തപരിചയം”, ”ഭഗവദ്ഗീതാസ്വാധ്യായം” തുടങ്ങിയ പുസ്തകങ്ങള്‍ ഇക്കാലത്ത് പൂര്‍ത്തീകരിച്ചവയാണ്.
മൂല്യങ്ങളുടെ സംഘനൃത്തം
സര്‍വദര്‍ശനങ്ങളുടെയും ശാസ്ത്രങ്ങളുടെയും കലകളുടെയും സമന്വയമായ ഒരു പദ്ധതി മൂല്യങ്ങളുടെ സംഘനൃത്തം എന്ന പേരില്‍ മലയാളത്തിലും Symphony of Values എന്ന പേരില്‍ ഇംഗ്ലീഷിലും ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ ഗുരു നിത്യ ആരംഭിച്ചിരുന്നു. ഇത് തന്റെ മാസ്റ്റര്‍
പീസായിരിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്. പുസ്തകത്തിനുപരി ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളുടെ സമന്വയത്തിലൂടെ ആശയാവിഷ്‌കാരം നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതിന്റെ രചനയ്ക്കായി ഒരു പാട് വിലപ്പെട്ട പുസ്തകങ്ങളും ഓഡിയോ വീഡിയോ കാസറ്റുകള്‍ ശേഖരിക്കുകയും ലോകത്തിലെ പല പ്രധാനപ്പെട്ട മ്യൂസിയങ്ങളും ആര്‍ട്ട് ഗ്യാലറികളും സന്ദര്‍ശിക്കുകയും നോട്ടുകള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു എന്നാല്‍ അതിന്റെ ആദ്യ അദ്ധ്യായം എന്നു കണക്കാക്കാവുന്ന ഒരു ലേഖനം മാത്രമെ അദ്ദേഹത്തിന് എഴുതാന്‍ കഴിഞ്ഞുള്ളു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘യതിസാരസര്‍വസം ‘എന്ന സമാഹാരത്തിന്റെ രണ്ടാം വാല്യത്തില്‍ 35-ാമത്തെ ലേഖനമായി അത് ചേര്‍ത്തിട്ടുണ്ട്.
ഈ ലേഖകനും കൂടിച്ചര്‍ന്നാണ് അത് കേട്ടെഴുതിയെടുത്തത്. ഇംഗ്ലീഷില്‍ Symphony എന്നു പറയുന്നതിന് മലയാളത്തില്‍ ‘സംഘനൃത്തം’ എന്നു പറയാതെ ‘സ്വരലയം’ എന്നു പറയുന്നതായിരിക്കില്ലേ ഉചിതം എന്ന ഒരു സംശയം ഞാന്‍ ചോദിച്ചിരുന്നു. സംശയം സാധുവാണെങ്കിലും വാക്കിന്റെ അര്‍ത്ഥത്തെക്കാളുപരി ആശയത്തിനാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം തന്റെ മനസ്സിലുള്ള സങ്കല്പം വെളിപ്പെടുത്തി. അതനുസരിച്ച് നടരാജഗുരു An Integrated Science of the Abosluteലൂടെ പറഞ്ഞുവെച്ച കാര്യങ്ങള്‍ക്ക് കവിതയുടെ ചേതോഹാരിത കലര്‍ത്തി തന്റേതായ വ്യാഖ്യനം അവതരിപ്പിക്കാനുള്ള ശ്രമമാണ് താന്‍ നടത്താനുദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആത്മോപദേശശതകത്തിലെ നൂറാമത്തെ ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ എല്ലാം പ്രണവത്തില്‍ മൃദുവായ് അമരണമെന്ന സങ്കല്‍പമാണ് തനിക്കുള്ളതെന്നു കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുരു നിത്യയും മള്‍ബെറിയും
മലയാള പുസ്തകപ്രസാധകരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു പ്രസാധകനായിരുന്നു ഷെൽവി
യും അദ്ദേഹത്തിന്റെ മള്‍ബെറി എന്ന പ്രസാധനാലയവും. കോഴിക്കോട് മിഠായിതെരുവില്‍ ആര്യഭവന്‍ ഹോട്ടലിലെ 25-ാം നമ്പര്‍ മുറിയായിരുന്നു ഈ സ്ഥാപനത്തിന്റെ ഓഫീസ്. മാര്‍ക്വസ് നോബല്‍ സമ്മാനം കിട്ടി കേരളത്തില്‍ അറിയപ്പെടുന്നതിനു മുമ്പു തന്നെ അദ്ദേഹത്തിന്റെ കൃതികളുടെ മലയാള വിവര്‍ത്തനം പ്രസിദ്ധീകരിക്കാന്‍ മള്‍ബറിക്ക് സാധിച്ചിരുന്നു. അതുവരെ മലയാളത്തിലുണ്ടായിരുന്ന പുസ്തകങ്ങളുടെ രൂപഘടനയും കെട്ടും മട്ടുമൊക്കെ തന്റേതായ രീതിയല്‍, പരിമിതമായ സാമ്പത്തിക ചുറ്റുപാടുകളില്‍ നിന്നുകൊണ്ട് മാറ്റി മാറിക്കാന്‍ സാധിച്ച ഒരു വ്യക്തിയായിരുന്നു ഷെൽവി
. അദ്ദേഹത്തെക്കുറിച്ച് പില്‍ക്കാലത്ത് ബെന്യാമിന്‍ മള്‍ബെറി എന്ന ഒരു നോവല്‍ തന്നെ എഴുതിയിട്ടുണ്ടെന്നതില്‍ നിന്ന് അദ്ദേഹത്തിന്റെ പ്രധാന്യം മനസ്സിലാക്കാം.
മള്‍ബെറി പ്രസിദ്ധീകരിച്ച ഏതാനും പുസ്തകങ്ങളുമായി 1987 ആദ്യം ഷെൽവി
ഫേണ്‍ഹില്‍ ഗുരുകുലത്തിലെത്തി യതിയോട് പ്രസിദ്ധീകരണത്തിനായി പുസ്തകങ്ങൾ ആവശ്യപ്പെട്ടു. സിമോണ്‍ ദി ബൂവ്വയുടെ Memoirs of a Dutiful Daughter, പാബ്ലോ നെരൂദയുടെ Memoirs, സില്‍വിയാ പ്ലാത്തിന്റെ The Belljar എന്നിവ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിക്കിട്ടിയാല്‍ താന്‍ പ്രസിദ്ധീകരിച്ചു കൊള്ളാമെന്ന ഒരു നിര്‍ദ്ദേശം ഷെൽവി
മുന്നോട്ടുവച്ചു. അത്ര പ്രശസ്തനല്ലാത്ത ഒരു ചെറുപ്പക്കാരന്റെ ഈ ചങ്കൂറ്റത്തില്‍ ഗുരുവിന് വളരെ താത്പര്യം തോന്നുകയും അയാളെ കഴിയുന്ന രീതിയില്‍ പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് തീരുമാനിക്കുകയും ചെയ്തു. താന്‍ തുടങ്ങിവച്ച ചില സംരംഭങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ളതുകൊണ്ട് ഈ വിവര്‍ത്തനങ്ങള്‍ക്കു സമയമെടുക്കുമെന്നും അതുകൊണ്ട് തല്‍ക്കാലം ഒരു ലേഖനസമാഹാരം നല്‍കാമെന്നും ഗുരു സമ്മതിച്ചു. കലാസാഹിത്യ വിഷയങ്ങള്‍ സംമ്പന്ധിച്ച് ഗുരു ഒരു തുടര്‍ ക്ലാസ്സുപോലെ എനിക്ക് പറഞ്ഞുതന്ന് എഴുതിച്ച ഏതാനും ലേഖനങ്ങള്‍ തിരഞ്ഞെടുത്ത് ‘കലയുടെ സര്‍ജ്ജനരഹസ്യം’ എന്ന പേരില്‍ ഒരു പുസ്തകത്തിനുള്ള മാറ്റര്‍ ഗുരുവിന്റെ ഒരു ആമുഖത്തോടെ അധികം താമസിയാതെ ഷെൽവിക്ക് അയച്ചുകൊടുത്തു. എന്നാല് പുസ്തകത്തിന്റെ ഈ പേര് ഗുരുവിന്റെ സമ്മതത്തോടെ ഷെൽവി
‘കലയുടെ മനഃശാസ്ത്രം’ എന്നാക്കി മാറ്റി 1987 സെപ്തംബറില്‍ പ്രസിദ്ധീകരിച്ചു. ‘സിമോണ്‍ ഡി ബുവ്വ അവരുടെ കഥ പറയുന്നു’ 1988 ഏപ്രിലിലും ‘നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകള്‍’ 1988 നവംബറിലും മള്‍ബറി പ്രസിദ്ധീകരിച്ചു. ഈ ആവശ്യത്തിനുവേണ്ടി നെരൂദയുടെ Memoirs ന്റെ കോപ്പി ഷെൽവി
യാണ് ഗുരുവിന് എത്തിച്ചുകൊടുത്തത്. ഈ രണ്ടു കൃതികളും പദാനുപദം പരിഭാഷപ്പെടുത്തുതിനു പകരം അവയുടെ സ്വതന്ത്രാവിഷ്‌കാരങ്ങളാണ് ഗുരു നടത്തിയിട്ടുള്ളത്. ഞാനാണ് ഇതു മുഴുവന്‍ കേട്ടെഴുതിയത്. സദാചാരമൂല്യങ്ങള്‍ക്ക് വിലകല്പിക്കാതെ ജീവിച്ചിരുന്ന നെരൂദയെപ്പോലെയുള്ള ഒരാളുടെ ഓര്‍മ്മക്കുറിപ്പുകള്‍ യതിയെപ്പോലെയുള്ള ഒരു സംന്യാസി മലയാളത്തിലാക്കി പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ അന്ന് ചില്ലറ ഒച്ചപ്പാടുകള്‍ഉണ്ടായി. സമയക്കുറവുമൂലം സില്‍വിയാ പ്ലാത്തിന്റെ The Belljar പരിഭാഷപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഈ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ ഗുരു നിത്യയും ഷെൽവി
യും തമ്മില്‍ നല്ലൊരു ബന്ധം ഉടലെടുക്കുകയും തുടര്‍ന്ന് ഒട്ടേറെ പുസ്തകങ്ങള്‍ മള്‍ബറി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇവയില്‍ ‘ഊര്‍ജ്ജതാണ്ഡവം’ (1989 ജൂണ്‍), ‘പ്രശ്‌നോത്തരങ്ങള്‍’ (1991 ഒക്ടോബര്‍), ‘തുമ്പപ്പൂ മുതല്‍ സൂര്യന്‍ വരെ’ (1999) എന്നിവ കൂടാതെ ഗുരുവിന്റെ വേറെ ഏതാനും പുസ്തകങ്ങളുടെ ആദ്യപതിപ്പുകൂടി മള്‍ബറി അക്കാലത്ത് പ്രസിദ്ധീകരിച്ചതായി അറിയാം.അപ്രശസ്തനായൊരു ചെറുപ്പക്കാരന്റെ കഴിവു കണ്ടറിഞ്ഞ് അയാളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗുരു കാണിച്ച താത്പര്യത്തിന് നല്ലൊരു ഉദാഹരണമാണിത്.
9288137485