ശ്രദ്ധയാല്‍ തെളിയിച്ച ബോധപ്രകാശം

തിരുവണ്ണാമലയിലെ രമണ മഹര്‍ഷിയോട് മൗനം കൊണ്ട് സംവദിച്ച ഗുരു തന്നെയാണ് ഗൃഹസ്ഥരായ ശിഷ്യരോട് ശുചിത്വത്തെപ്പറ്റിയും വിദ്യയെപ്പറ്റിയും മിതവ്യയത്തെപ്പറ്റിയും കുടുംബത്തെപ്പറ്റിയും പറഞ്ഞത്. ഗുരുവിന്റെ ദാര്ശനികമായതും പ്രബോധനപരമായതും സ്തോത്രപരമായതുമായ കൃതികള്ക്കുള്ളയത്രയും പ്രാധാന്യം, ശ്രദ്ധ ശോഭ പടര്‍ത്തിയ അദ്ദേഹത്തിന്റെ സാധാരണ സംഭാഷണങ്ങള്ക്കുമുണ്ട്. അത് ഗൗരവപൂര്‍വ്വം പഠിക്കപ്പെടേണ്ടതുണ്ട്. ആവര്‍ത്തിച്ചു വായിക്കപ്പെടേണ്ടതുണ്ട്. ശ്രദ്ധയോടെ മനസ്സിലാക്കപ്പെടേണ്ടതുമുണ്ട്.

വെളിച്ചമോ? അതെന്താണ്? നിറങ്ങളോ?അങ്ങനെയൊന്നില്ല…….അന്ധനായ ആ മനുഷ്യന് തര്‍ക്കിക്കാന്‍ തുടങ്ങി.ബുദ്ധന് മറുത്തൊന്നും പറഞ്ഞില്ല.അയാളുടെ അന്ധത മാറ്റിക്കൊടുക്കാന്‍ ഭിഷഗ്വരനായ ജീവകനോട് പറയുക മാത്രം ചെയ്തു.കാഴ്ച ശക്തി തിരിച്ചു കിട്ടിയപ്പോള്‍, കണ്ണുകളിലെ ഇരുട്ട് മാറി വെളിച്ചം നിറഞ്ഞപ്പോള്‍ അയാളിലെ തര്‍ക്കങ്ങളും അസ്തമിച്ചു.
ശ്രീനാരായണ ഗുരുവിന്റെ കൃതികളിലും ആവര്‍ത്തിച്ചുവരുന്ന പദദ്വന്ദ്വങ്ങളാണ് അന്ധതയും വെളിച്ചവും ഇരുട്ടും പ്രകാശവും അജ്ഞാനവും അറിവും.ഒന്നുണ്ടെങ്കില്‍ മറ്റൊന്നില്ലെന്ന രീതിയിലുള്ള ഈ വാക്കുകള്‍ ഗുരുദര്ശനത്തിലേക്കുള്ള വഴികാട്ടികളാണ്. അജ്ഞാനത്തിനോടും അന്ധതയോടും ഇരുട്ടിനോടും തര്‍ക്കങ്ങളില്ലെന്ന നിലപാടില്‍ ഗുരു ബുദ്ധനോട് ചേര്ന്നുനില്ക്കുന്നു .
ആരും മരിച്ചിട്ടില്ലാത്ത വീട്ടിലെ ഒരു പിടി കടുക്, ആയിരാമത്തെ വിരല്‍ തേടി നടന്ന അംഗുലീ മാലനെ പരിവര്‍ത്തിപ്പിച്ച ഒന്ന് രണ്ട് ചെറു വാചകങ്ങള്‍,ചവിട്ടടിയില്‍ പെട്ടു മരിച്ചു പോയേക്കാവുന്ന ചെറുപ്രാണികളെ പ്രതി ഒഴിവാക്കിയ മഴക്കാല യാത്രകള്‍…… ഇതൊക്കെ ശ്രീബുദ്ധന്റെ സൂക്ഷ്മ ശ്രദ്ധ നമ്മെ അറിയിക്കും. ഗുരുവാകട്ടെ, സമന്വയത്തിന്റെ പാതകള്‍ കണ്ടെത്തിയതും സമീകരണത്തിന്റെ യജ്ഞങ്ങള്‍ നടത്തിയതും ഇവ്വിധത്തില്‍ ശ്രദ്ധയോടെയാണ്. ശ്രദ്ധയില്‍ ഗുരു ബുദ്ധ സമാനനായിരുന്നു. അസ്പൃശ്യതയുടെ അകലങ്ങള്‍ സ്കെയില്‍ കൊണ്ട് അളന്ന് തിട്ടപ്പെടുത്തും വിധം വഴിമാറി നടന്ന സാമൂഹ്യ ചുറ്റുപാടുകളില്‍ നിന്നാണ് ഗുരു സമൂഹത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനുമായി ശ്രദ്ധയെ തിരികെ വിളിച്ചു കൊണ്ടു വന്നത്.
ഗുരുവിന്റെ കൃതികളിലെ പദശ്രദ്ധയെക്കുറിച്ച് പഠനങ്ങള്‍ ഉണ്ട്.ഭവാബ്ധിയെന്നും ജനനപ്പെരുങ്കടലെന്നും തൃപ്പദത്താരിണക്കപ്പലെന്നും ഒക്കെ അസാധാരണ പദസൃഷ്ടി നടത്തിയ ഗുരു ജീവിതത്തിലും ഇതേ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ശ്രദ്ധയുള്ളതു കൊണ്ടാണ് ഗുരു ഓരോരുത്തരോടും അവരവരുടെ ഭാഷയില്‍ സംസാരിച്ചത്. തിരുവണ്ണാമലയിലെ രമണ മഹര്‍ഷിയോട് മൗനം കൊണ്ട് സംവദിച്ച ഗുരു തന്നെയാണ് ഗൃഹസ്ഥരായ ശിഷ്യരോട് ശുചിത്വത്തെപ്പറ്റിയും വിദ്യയെപ്പറ്റിയും മിതവ്യയത്തെപ്പറ്റിയും കുടുംബത്തെപ്പറ്റിയും പറഞ്ഞത്.
ഗുരുവിന്റെ ദാര്ശനികമായതും പ്രബോധനപരമായതും സ്തോത്രപരമായതുമായ കൃതികള്ക്കുള്ളയത്രയും പ്രാധാന്യം, ശ്രദ്ധ ശോഭ പടര്‍ത്തിയ അദ്ദേഹത്തിന്റെ സാധാരണ സംഭാഷണങ്ങള്ക്കുമുണ്ട്. അത് ഗൗരവപൂര്‍വ്വം പഠിക്കപ്പെടേണ്ടതുണ്ട്. ആവര്‍ത്തിച്ചു വായിക്കപ്പെടേണ്ടതുണ്ട്. ശ്രദ്ധയോടെ മനസ്സിലാക്കപ്പെടേണ്ടതുമുണ്ട്.
തീര്‍ത്ഥാടകരുടെ വസ്ത്രധാരണ രീതിയില്‍ വല്ല പ്രത്യേകതയും ഉണ്ടായിരിക്കണമോ ?
അതൊരു സാധാരണ ചോദ്യമായിരുന്നു. ഗുരു അതിനു നല്കുന്ന ഉത്തരം ശ്രദ്ധിക്കുക –
ഗുരു:വെള്ള വസ്ത്രം ഗൃഹസ്ഥന്മാരുടേത്. കാഷായം സന്ന്യാസിമാര്‍ക്ക് .കറുത്ത തുണിയും കരിമ്പടവും ശബരിമലക്കാര്‍ക്ക്. ശിവഗിരി തീര്ത്ഥാടകന്മാര്ക്ക് മഞ്ഞ വസ്ത്രം ആയിക്കൊള്ളട്ടെ. ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും മുണ്ട്. അതുകൊള്ളാം. നന്നായിരിക്കും. ഒന്ന് രണ്ട് ചെറുവാചകങ്ങള്ക്കു ശേഷം ഗുരു ശ്രീബുദ്ധന്റെ പഞ്ച ശുദ്ധിയെക്കുറിച്ച് പറയുന്നു. അതിനുശേഷം വീണ്ടും വസ്ത്രത്തിന്റെ കാര്യത്തിലേക്ക് മടങ്ങി വരുന്നു. ഗുരു: മഞ്ഞ വസ്ത്രം എന്നും നാം പറഞ്ഞതിന് മഞ്ഞപ്പട്ട് വാങ്ങിക്കാന്‍ ആരും തുനിയരുത്. കോടി വസ്ത്രം പോലും ആവശ്യമില്ല.ഉപയോഗത്തിലിരിക്കുന്ന വെള്ള വസ്ത്രം മഞ്ഞളില്‍ മുക്കി ഉപയോഗിച്ചാല്‍ മതി.പിന്നീട് അലക്കിത്തെളിഞ്ഞ് എടുത്ത് കൊള്ളാമല്ലോ. ഈ സംഭാഷണശകലത്തില്‍ കാണാം ഗുരുവിന്റെ ധ്യാനപൂര്ണമായ ശ്രദ്ധ മുഴുവന്‍. തന്റെ വാക്കുകള്‍ കൃത്യമായിരിക്കേണ്ടതുണ്ടെന്നും അത് തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയാക്കരുതെന്നുമുള്ള ശ്രദ്ധ ഇതില്‍ നിറഞ്ഞുനില്ക്കുന്നു. കടലെന്നാല്‍ ജലമാണെന്നും കുടമെന്നാല്‍ മണ്ണാണെന്നും തുണിയെന്നാല് നൂലാണെന്നുമുള്ള വേദാന്ത ദര്‍ശനത്തിനിടയിലും, ജീവിതത്തിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുകൊണ്ട് തീര്‍ത്ഥാടനത്തിനിറങ്ങുന്ന ഒരു സാധു മനുഷ്യന് ഒരു മഞ്ഞപ്പട്ടിന്റെ ആഡംബരം പോലും പ്രയാസം സൃഷ്ടിക്കുമെന്നുള്ള കരുണ നിറഞ്ഞ ശ്രദ്ധയായിരുന്നു ഗുരു. പട്ട് വേണ്ട. പുതിയത് വേണ്ട. ഉപയോഗിച്ചത് കഴുകി വീണ്ടും ഉപയോഗിക്കുകയും ചെയ്യാം . വിഭവങ്ങളുടെ റീ സൈക്ലിങ് എന്നത് ശാസ്ത്രവും സമൂഹവും ഒക്കെ ഗൗരവപൂര്‍വ്വം ചിന്തിച്ചു തുടങ്ങുന്നതിന് എത്രയോ മുമ്പുള്ള ഒരു കാലത്താണ് തീര്ത്ഥാടനവസ്ത്രത്തെക്കുറിച്ചുള്ള സംഭാഷണത്തെ ഇത്ര മാത്രം അടരുള്ളതാക്കിയെന്നത് ചിന്തനീയമാണ്. ആത്മീയതയുടെ മഹോന്നതിയില്‍ നിന്ന് ജീവിതത്തിന്റെ സാധാരണ സമതലങ്ങളിലേക്കിറങ്ങി വന്ന് ഇത്രയും പ്രായോഗികമായ ഒരു ഉപദേശം നല്കല് അപൂര്‍വ്വമാണ്. മതാതിരുകളില്ലാത്ത പ്രാര്‍ത്ഥനയുടെ ലാളിത്യോന്നതിയായ ദൈവദശകത്തിലും കാണാം ഇതേ ശ്രദ്ധ. സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവും സൃഷ്ടിയുടെ സാമഗ്രിയുമായ ദൈവത്തോടുള്ള പ്രാര്‍ത്ഥനയുടെ ഉത്തുംഗശൃംഗങ്ങളിലും ഗുരു അന്നത്തെയും വസ്ത്രത്തെയും തരുന്ന ദൈവത്തെക്കുറിച്ചും പറയുന്നുണ്ട്. യാതൊന്നിനെയും നിസ്സാരമായി കാണാത്ത ഈ ശ്രദ്ധ കുട്ടികള്‍ക്ക് വേണ്ടി എഴുതപ്പെട്ട ഈ സന്ധ്യാ നാമത്തെ ഒരു പ്രപഞ്ച പ്രാര്‍ത്ഥനയായി ഉയര്‍ത്തുന്നുമുണ്ട്. ഇലകളില്‍ മരുന്നും ശിലകളില്‍ ശിവനെയും കണ്ടെത്തിയുള്ള ഗുരുവിന്റെ യാത്രകളിലുടനീളം ഈ ശ്രദ്ധയും ഒപ്പമുണ്ടായിരുന്നു.

ഒരു ശ്മശാന ഭൂമി
എങ്ങനെ ആയിരിക്കണം?
ഗുരു:ഒരാളെ മറവ് ചെയ്താല്‍ അവിടെ ഒരു മരം വച്ച് പിടിപ്പിക്കണം. ഫലവൃക്ഷങ്ങള്‍ ആയാലോ? ഭക്ഷിക്കാന്‍ സംശയമുണ്ടാകുമോ? കുട്ടികളും മറ്റും കയറി വീഴുകയും ഭയപ്പെടുകയും ചെയ്തേക്കാം. ശ്മശാന ഭൂമി ജനങ്ങള്‍ വന്നിരുന്നു ശുദ്ധവായു ഏല്ക്കാന് കൂടി ഒരു നല്ല സ്ഥലം ആയി തോന്നണം. തോട്ടം പോലെയാക്കി മധ്യത്തില്‍ ഒരു മണ്ഡപം വേണം. വൈരാഗ്യത്തെ പറ്റി പ്രസംഗിക്കാന്‍ നല്ല സ്ഥലമാണ് .
എത്ര സൂക്ഷ്മമായാണ് മരണത്തെ ജീവിതത്തിന്റെ ഒത്ത മധ്യത്തിലേക്ക് ഗുരു പ്രതിഷ്ഠിക്കുന്നത്. എത്ര പ്രാര്‍ത്ഥനാ നിര്‍ഭരമായാണ് ശ്മശാനഭൂമിയെയും സമീപിക്കുന്നത്. ഫലവൃക്ഷങ്ങളില്‍ കയറുന്ന കുട്ടികള്‍ പേടിച്ചാലോ എന്ന കരുതല്‍ ഒരു സന്ന്യാസിയില്‍ നിന്നാണ് വരുന്നത്.
ആത്മോപദേശ ശതകം ഗുരുവിന്റെ ദാര്‍ശനികതയുടെ മഹോന്നതിയാണ്. എന്നാല്‍ ഗുരുവിന്റെ ഭൗതികയുടെ പര കോടിയെന്നു പറയാവുന്ന ഒരു ചെറു പ്രസംഗമുണ്ട്. ചെറായി വിജ്ഞാന വര്‍ദ്ധിനി സഭയുടെ മംഗള പത്രത്തിനുള്ള മറുപടി . ദീര്‍ഘദര്‍ശനത്തിന്റെയും ശ്രദ്ധയുടെയും ദീപഗോപുരം എന്ന് പറയാവുന്ന ഒന്ന്. വിദ്യാതല്പരരായ വിദ്യാര്‍ത്ഥികളെ ഇതര ദേശങ്ങളില്‍ അയച്ച് വിദ്യ അഭ്യസിക്കാന്‍ കഴിവുള്ളവര്‍ സഹായിക്കേണ്ടതുണ്ടെന്നാണ് ഗുരു പറഞ്ഞു തുടങ്ങുന്നത്.വിദ്യയും ധനവും തമ്മിലുണ്ടാകേണ്ട ഈ പൊരുത്തം അത് വരെയും അധികമാരുടെയും ശ്രദ്ധ പതിഞ്ഞ ഒരു മേഖലയായിരുന്നില്ല. ഫ്രാന്‍സില്‍ ഉപരി പഠനത്തിന് പോയ നടരാജ ഗുരുവിന് അനുഗ്രഹം മാത്രമല്ല ധനവും കൊടുത്തു സഹായിച്ച് വാക്കെങ്ങനെ പ്രവൃത്തി കൂടി ആകുമെന്ന് ഗുരു കാണിച്ചു തന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ഇനിയുള്ള പ്രാധാന്യത്തെപ്പറ്റി പറഞ്ഞത് കാളീ നാടകം പോലുള്ള കൃതികളില്‍ വാക്കുകളെക്കൊണ്ട് നൃത്തം ചെയ്യിച്ച ഒരു മഹാകവിയാണ്. വൈകാരികതയെപ്പോലെ തന്നെ, ഭാഷ പ്രായോഗികതയെക്കുറിച്ചുള്ള ധാരണ കൂടി ആകുന്നത് നമ്മള് അറിയുന്നു.ഇതിന് ശേഷം സ്ത്രീകളുടെ വിദ്യാഭ്യാസം വരുന്നു. അവരെ പിന്നോട്ട് തള്ളി വിടരുതെന്ന് ഗുരു പറയുമ്പോള്‍ സ്ത്രീ ശാക്തീകരണം,ഫെമിനിസം തുടങ്ങിയ ചിന്താധാരകളൊന്നും പിച്ച വച്ച് തുടങ്ങിയിട്ട് പോലും ഉണ്ടായിരുന്നില്ല.
ഇതിന് ശേഷം വ്യവസായങ്ങളുടെ പ്രാധാന്യത്തിലേക്ക് കടക്കുന്നു. ഇവിടുത്തെ കൊപ്രയും ചകിരിയും അന്യ ദേശങ്ങളില്‍ പോയി രൂപാന്തരം വരുമ്പോള്‍ നമ്മള് അതൊക്കെ കൂടുതല്‍ വില കൊടുത്ത് വാങ്ങുന്നുണ്ട്.അത്തരത്തില്‍ രൂപാന്തരപ്പെടുത്താനുള്ള നൈപുണ്യമോ, സാങ്കേതിക ജ്ഞാനമോ നമുക്ക് ഇല്ലാത്തത് കൊണ്ടാണ് ഇതെന്ന് മനസ്സിലാക്കിയിട്ട് ഒരു പരിഹാരവും നിര്‍ദ്ദേശിക്കുന്നു. നമ്മുടെ കുട്ടികളെ വ്യവസായ ശാലകളില്‍ അയച്ചു പഠിപ്പിക്കണമെന്ന അസാധാരണ നിര്‍ദ്ദേശമായിരുന്നു ഗുരു മുന്നോട്ട് വച്ചത്. ഇന്റേണ്‍ഷിപ്പും സ്റ്റാര്‍ട്ടപ്പും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുമൊക്കെ അത്യന്താധുനിക വിഷയങ്ങള്‍ മാത്രമെന്ന് കരുതുന്ന നമുക്ക് ,അതങ്ങനെയല്ലെന്ന് മനസ്സിലാക്കാന്‍ ശ്രദ്ധാപൂര്‍വ്വമായ ഈ ചെറു പ്രസംഗം മാത്രം മതിയാകും. ഒരു ആത്മീയ ഗുരു ഭൗതിക പുരോഗതിയെക്കുറിച്ച് ഈ സൂക്ഷ്മ നിരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ സ്വാതന്ത്ര്യത്തിന് ഒരു തലമുറയുടെയെങ്കിലും അകലത്തിലായിരുന്നു ഭാരതം.

സ്ത്രീധനത്തെക്കുറിച്ചുള്ള വിചാരങ്ങള്‍ ഇപ്പോഴും സാമൂഹ്യാന്തരീക്ഷത്തില്‍ ഉണ്ടാക്കുന്ന കാലുഷ്യം ചിന്തിക്കാവുന്നതിനുമപ്പുറമാണ്. അവിടെയും ഗുരുവിന്റെ ശ്രദ്ധ മറ്റൊരു വിധത്തില്‍ ആയിരുന്നു .
തങ്ങളുടെ കുട്ടികളുടെ വിവാഹത്തിന് നല്ല തുക ചെലവിടുന്നതിന് താല്പര്യം ഉള്ള രക്ഷിതാക്കള്‍ ചെലവ് ചെയ്യാനുദ്ദേശിക്കുന്ന തുക സേവിങ്സ് ബാങ്കിലോ മറ്റോ നിക്ഷേപിച്ച് അതിന്റെ രസീത് വിവാഹ സമയത്ത് തങ്ങളുടെ കുട്ടികള്‍ക്കായി സംഭാവന ചെയ്യേണ്ടതാണ് .ആ തുക അവരുടെ ഭാവി ജീവിതത്തിനും സന്തതികള്‍ക്കും ഉപകാരപ്രദമായ രീതിയില്‍ വിനിയോഗിക്കാവുന്നതുമാകുന്നു.
ഓരോ രോഗത്തിനും വേറിട്ട മരുന്നുകള്‍ കണ്ടെത്താനും ഓരോ പ്രദേശത്തിനനുസരിച്ച് വേറിട്ട ദേവതാ പ്രതിഷ്ഠകള്‍ നടത്താനും കുമാരനാശാനിലെ കവിത്വം കണ്ടെത്താനും ഡോക്ടര്‍ പല്‍പ്പുവിന്റെ മകനിലെ ആധ്യാത്മിക ചേതസ് ചെറുപ്പത്തിലേ തിരിച്ചറിയാനും ഉറവകള്‍ ഉള്ളിടത്ത് കിണറുകളുടെ സ്ഥാനം കണ്ടെത്താനും ഒക്കെ ഗുരുവിനൊപ്പം നിന്നതും, ശങ്കരന് കുഴിയുടെ ആഴത്തിനും ശിവഗിരിയുടെ ഉയരത്തിനുമിടയിലെ ഗുരുവിന്റെ മഹിത ജീവിതത്തില്‍ വിദ്യാദേവതയായ ശാരദയെപ്പോലൊരു സാന്നിധ്യമായതും, ശ്രദ്ധയായിരുന്നു.
പൊതു മണ്ഡലങ്ങളിലെ ഔചിത്യപൂര്‍വ്വമായ ഇടപെടലുകളായി, അപരന്റെ സുഖം കൂടി മനസ്സിലാക്കുന്ന ഹൃദയ വിശാലതയായി,വെറും ബഹളങ്ങള്‍ക്കിടയിലെ അര്‍ത്ഥപൂര്‍ണ്ണമായ മൗനമായി, വിരുദ്ധാഭിപ്രായങ്ങള്ക്കിടയിലെ സമന്വയത്തിന്റെ സൗന്ദര്യമായി ഈ ഗുരു ശ്രദ്ധ ഇനിയും സമൂഹത്തെ നേര്‍വഴിയില്‍ നടത്തട്ടെ.