തീർത്ഥാടനാനുമതി
‘തീർത്ഥയാത്രയുടെ പേരിൽ ആർഭാടങ്ങളും ആഡംബരങ്ങളും ഒച്ചപ്പാടുകളുമുണ്ടാക്കി ഈ പ്രസ്ഥാനത്തെ മലിനപ്പെടുത്തരുത്. അനാവശ്യമായി ഒരു കാശുപോലും ചെലവു ചെയ്യരുത്. ഈഴവർ പണമുണ്ടാക്കും. പക്ഷേ മുഴുവൻ ചെലവു ചെയ്ത് കളയും. ചിലർ കടം കൂടി വരുത്തിവയ്ക്കും. അത് പാടില്ല. മിച്ചം വയ്ക്കാൻ പഠിക്കണം. സമുദായം വിദ്യാഭ്യാസത്തിലും ധനസ്ഥിതിയിലും ശുചിത്വത്തിലും വളരെ പിന്നാക്കം. ഈ രീതി മാറണം. മാറ്റണം’-.കോട്ടയം നാഗമ്പടം ക്ഷേത്ര മുറ്റത്ത് ശിവഗിരി തീർത്ഥാടനത്തിന് അനുവാദം നൽകുമ്പോൾ ഗുരു ഉപദേശിച്ചു.

കോട്ടയം നാഗമ്പടം ക്ഷേത്ര മുറ്റത്ത് തലയെടുപ്പോടെ തണൽ വിരിച്ചു നിൽക്കുന്ന തേന്മാവിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു1928 ജനുവരി 14 മുതൽ 16 വരെ ശ്രീനാരായണഗുരുവിന്റെഅദ്ധ്യക്ഷതയിൽ എസ്.എൻ.ഡി.പി. യോഗത്തിന്റെ വിശേഷാൽ പൊതുയോഗം
സമ്മേളനാനന്തരം 16 ന് ഉച്ചതിരിഞ്ഞ് 3.30ന് തേന്മാവിൻ ചുവട്ടിൽ ഗുരു വിശ്രമിക്കുന്നു. ഗുരുവിനെ നേരിട്ട് കണ്ട് വന്ദിക്കുന്നതിനു വേണ്ടി കോട്ടയം ടൗൺ, കാരാപ്പുഴ, വേളൂർ, പെരുമ്പായിക്കാട്, മാങ്ങാനം, പുതുപ്പള്ളി, മറിയപ്പള്ളി, പള്ളം തുടങ്ങിയ തുടങ്ങിയ ശാഖാ യോഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ ക്ഷേത്ര മുറ്റത്ത് കാത്ത് നിന്നു. വല്ലഭശേരി ഗോവിന്ദൻ വൈദ്യർ, മാലിയിൽ ടി.കെ. കിട്ടൻ റൈട്ടർ, സഹോദരങ്ങളായ ടി.കെ. കൊച്ചുകുമാരൻ, ടി.കെ.കുഞ്ചു . ശ്രീ നരസിംഹസ്വാമികൾ, ശ്രീനാരായണ തീർത്ഥ സ്വാമികൾ, കെ.ഗോപാലൻ തന്ത്രികൾ തുടങ്ങിയവർ ഗുരുവിന് ചുറ്റുമായി നിലയുറപ്പിച്ചു നിന്നു.
മുന്നോട്ട് വന്ന ഗോവിന്ദൻ വൈദ്യരോടും റൈട്ടറോടുമായി ‘എന്താ വൈദ്യർ റൈറ്ററുമായിട്ട് ?” എന്ന ചോദ്യത്തോടെ ഗുരു സംഭാഷണത്തിന് തുടക്കമിട്ടു.
വൈദ്യർ: റൈട്ടർക്ക് തൃപ്പാദസന്നിധിയിൽ ഒരു കാര്യം ഉണർത്തിച്ച് അനുവാദകൽപ്പന വാങ്ങിപ്പാനുണ്ട്.
ഗുരു: എന്താണ്? പറയാമല്ലോ.
വൈദ്യർ: കാര്യങ്ങൾ ചോദ്യരൂപത്തിൽ അക്കമിട്ട് എഴുതിവച്ചിരിയ്ക്കുകയാണ്. കൽപ്പിച്ചാൽ റൈട്ടർ വായിച്ചുകൊള്ളും.
റൈട്ടർ: ശിവഗിരി തീർത്ഥാടനം എന്ന് വായിച്ചു.
ഗുരു: തീർത്ഥാടനമോ? ശിവഗിരിയിലോ? കൊള്ളാം. നമ്മുടെ കുഴൽ വെള്ളത്തിൽ കുളിയ്ക്കാം. ശാരദാദേവിയെ വന്ദിയ്ക്കുകയും ചെയ്യാം. നല്ല കാര്യം. വായിക്കണം. കേൾക്കട്ടെ.
റൈട്ടർ: കേരളത്തിലെ ഈഴവർക്ക് ശിവഗിരി പുണ്യസ്ഥലമായി തൃപ്പാദങ്ങൾ കൽപ്പിച്ച് അനുവദിയ്ക്കണമെന്ന് അപേക്ഷിയ്ക്കുന്നു.
ഗുരു: വർക്കല ജനാർദ്ദനം പുണ്യസ്ഥലമാണല്ലോ. അതിനടുത്ത് ശിവഗിരി കൂടി പുണ്യസ്ഥലമാകുമോ?
റൈട്ടർ: ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഞങ്ങൾക്കാർക്കും പ്രവേശനമില്ല. അല്ലാതെ പോകുന്നവർക്ക് ഹേമദണ്ഡങ്ങളും മാനക്കേടും പണനഷ്ടവുമാണ് ഉണ്ടാകാറുള്ളത്. തൃപ്പാദങ്ങൾ കൽപ്പിച്ചാൽ ശിവഗിരി പുണ്യസ്ഥലമാകും. കൽപ്പന ഉണ്ടായാൽ മതി.
ഗുരു: നാം പറഞ്ഞാൽ ശിവഗിരി പുണ്യസ്ഥലമാകുമെന്ന് റൈട്ടരും വൈദ്യരും വിശ്വസിയ്ക്കുന്നു അല്ലേ?
വൈദ്യർ: ഞങ്ങൾ പൂർണ്ണമായി വിശ്വസിയ്ക്കുന്നു.
ഗുരു: അപ്പോൾ നാം പറയുകയും നിങ്ങൾ രണ്ടാളും വിശ്വസിക്കുകയും ചെയ്താൽ ആകെ മൂന്നുപേരായി. മതിയാകുമോ?.
വൈദ്യർ: കൽപ്പന ഉണ്ടായാൽ ഞങ്ങൾ ഇരുപത് ലക്ഷവും ഞങ്ങളെപ്പോലെയുള്ള മറ്റ് അധഃകൃതരും ശിവഗിരി പുണ്യസ്ഥലമായി സ്വീകരിയ്ക്കുകയും വിശ്വസിയ്ക്കുകയും ചെയ്യും.
ഗുരു: വിശ്വാസമുണ്ടല്ലോ. കൊള്ളാം. അനുവാദം തന്നിരിയ്ക്കുന്നു.
റൈട്ടർ: തീർത്ഥാടകർ ആണ്ടിലൊരിയ്ക്കൽ ശിവഗിരിയിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്. അത് എപ്പോൾ, ഏത് മാസം, തീയതി, ആഴ്ച, നക്ഷത്രം ആയിരിക്കണമെന്ന് കൽപ്പന ഉണ്ടായിരിയ്ക്കണം.
ഗുരു: (അൽപ്പം ആലോചിച്ചിട്ട്), തീർത്ഥാടകർ ശിവഗിരിയിൽ വന്ന് കൂടുന്നത് യൂറോപ്യന്മാരുടെ ആണ്ടുപിറപ്പിന് ആയിക്കൊള്ളട്ടെ. ജനുവരി മാസം ഒന്നാം തീയതി. അത് നമ്മുടെ കണക്കിനു ധനു മാസം പതിനാറ് പതിനേഴ് തീയതികളിലായിരിയ്ക്കും. അത് കൊള്ളാം നല്ല സമയം.
റൈട്ടർ: തീർത്ഥാടകർ വല്ല വ്രതവും ആചരിയ്ക്കണമോ? അതിന്റെ രീതികൾക്ക് കൽപ്പന ഉണ്ടാകണം.
ഗുരു: നീണ്ട വ്രതവും കഠിനവ്യവസ്ഥകളും ഇക്കാലത്ത് എല്ലാവരും ആചരിച്ചെന്ന് വരില്ല. പത്ത് ദിവസത്തെ വ്രതം ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോട് കൂടി ആചരിച്ചാൽ മതിയാകും. വൈദ്യർ എന്ത് പറയുന്നു?
വൈദ്യർ: കൽപ്പിച്ചതു ധാരാളം മതിയാകും.
ഗുരു: കൊള്ളാം അത് മതി നന്നായിരിയ്ക്കും.
റൈട്ടർ: തീർത്ഥാടകരുടെ വസ്ത്രധാരണരീതിയിൽ വല്ല പ്രത്യേകതയും ഉണ്ടായിരിയ്ക്കണമോ?
ഗുരു: വെള്ള വസ്ത്രം ഗൃഹസ്ഥന്മാരുടെത്. കാഷായം സംന്യാസിമാർക്ക്, കറുത്ത തുണിയും കരിമ്പടവും ശബരിമലക്കാർക്ക്.
ശിവഗിരി തീർത്ഥാടകർക്ക് മഞ്ഞവസ്ത്രം ആയിക്കൊള്ളട്ടെ. ശീകൃഷ്ണന്റേയും ശ്രീബുദ്ധന്റേയും മുണ്ട്. അത് കൊള്ളാം നന്നായിരിയ്ക്കും.
(ആ സമയം കൂട്ടത്തിൽ നിന്നൊരാൾ, തീർത്ഥാടകർ രുദ്രാക്ഷം ധരിയ്ക്കണമോ?) ഗുരു: വേണ്ട, രുദ്രാക്ഷം കുറേ ഉരച്ച് പച്ചവെള്ളത്തിൽ കുടിയ്ക്കുന്നത് നന്നായിരിയ്ക്കും. ഗുണമുണ്ടാകാതെയിരിയ്ക്കില്ല.
(അഭിമുഖ സന്ദർശകർ തലേന്നാൾ രാത്രിയിൽ തയ്യാറാക്കിക്കൊണ്ട് വന്ന ചോദ്യങ്ങൾ ഇവിടെ അവസാനിച്ചു. പക്ഷേ ഗുരു തുടർന്നു)
ഗുരു: ഇനി എന്തെങ്കിലും ചോദിപ്പാനുണ്ടോ?
റൈട്ടർ: ഇനി ഒന്നുമില്ല.
ഗുരു: ശ്രീ ബുദ്ധന്റെ പഞ്ചശുദ്ധി അറിയാമോ വൈദ്യർക്ക്?
വൈദ്യർ: അറിയാം,
ഗുരു: പറയണം കേൾക്കട്ടെ.
വൈദ്യർ: ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക് ശുദ്ധി, കർമ്മശുദ്ധി.
ഗുരു: ശരി, ഇതനുഷ്ഠിച്ചാൽ മതിയാകും.(അൽപ്പം കഴിഞ്ഞ്) മഞ്ഞവസ്ത്രം എന്ന് പറഞ്ഞതിനു മഞ്ഞപ്പട്ട് വാങ്ങിയ്ക്കാൻ ആരും തുനിയരുത്. കോടിവസ്ത്രം പോലും ആവശ്യമില്ല. ഉപയോഗത്തിലിരിയ്ക്കുന്ന വെള്ളവസ്ത്രം മഞ്ഞളിൽ മുക്കി ഉപയോഗിച്ചാൽ മതി.പിന്നീട് അലക്കിത്തെളിച്ച് എടുത്ത്കൊള്ളാമല്ലോ.യാത്ര ആർഭാടരഹിതമാക്കണം. വിനീതമായിരിയ്ക്കണം. ഈശ്വരസ്തോത്രങ്ങൾ ഭക്തിയായി ഉച്ചരിയ്ക്കുന്നത് കൊള്ളാം. തീർത്ഥയാത്രയുടെ പേരിൽ ആർഭാടങ്ങളും ആഡംബരങ്ങളും ഒച്ചപ്പാടുകളുമുണ്ടാക്കി ഈ പ്രസ്ഥാനത്തെ മലിനപ്പെടുത്തരുത്. അനാവശ്യമായി ഒരു കാശുപോലും ചെലവു ചെയ്യരുത്. കോട്ടയത്ത് നിന്ന് ഒരാൾ ശിവഗിരിയ്ക്ക് പോയി രണ്ട് ദിവസം താമസിച്ച് തിരികെ വരുന്നതിന് എന്ത് ചെലവു വരുമെന്ന് നോക്കാം. (അൽപ്പനേരം കണക്കുകൂട്ടുന്നതിനായി ആലോചിച്ചിട്ട്) മൂന്നു രൂപയുണ്ടെങ്കിൽ കുറച്ച് ചക്രം മിച്ചമുണ്ടായിരിയ്ക്കും.അത് ധാരാളം മതിയാകും. ഈഴവർ പണമുണ്ടാക്കും. പക്ഷേ മുഴുവൻ ചെലവു ചെയ്ത് കളയും. ചിലർ കടം കൂടി വരുത്തിവയ്ക്കും. അത് പാടില്ല. മിച്ചം വയ്ക്കാൻ പഠിക്കണം. സമുദായം വിദ്യാഭ്യാസത്തിലും ധനസ്ഥിതിയിലും ശുചിത്വത്തിലും വളരെ പിന്നോക്കം. ഈ രീതി മാറണം. മാറ്റണം.(എല്ലാം കുറിച്ചെടുത്ത് കക്ഷത്തിൽ മടക്കി വച്ചിരിയ്ക്കുന്ന സന്ദർശകരോട്) ഇനി ഒന്നുമില്ലല്ലോ ചോദിപ്പാൻ?
സന്ദർശകർ: ഇല്ല.
(രണ്ട് മൂന്ന് മിനിട്ട് കഴിഞ്ഞ് പ്രധാനിയെ നോക്കി കൈവിരൽ ചൂണ്ടിക്കൊണ്ട്) ഗുരു: ഈ തീർത്ഥാടനം നടത്തുന്നതിന്റെ ഉദ്ദേശമെന്ത്? ഒന്നുമില്ലെന്നുണ്ടോ?
റൈട്ടർ:ഉദ്ദേശങ്ങൾ മുൻപ് കൽപ്പിച്ചിട്ടുണ്ടല്ലോ.
ഗുരു: അത് അതിന്റെ രീതികളല്ലായോ? രീതികളാണോ ഉദ്ദേശം. (ആരും മറുപടി പറഞ്ഞില്ല)
ഗുരു: വൈദ്യർ എന്ത് പറയുന്നു? തീർത്ഥാടനത്തിന് ഉദ്ദേശം ഒന്നുമില്ലെന്നുണ്ടോ?
(മറുപടിയില്ല).

അടുത്തുണ്ടായിരുന്ന സംന്യാസിമാരേയും ചുറ്റുപാടും നിന്നിരുന്ന ജനപ്രമാണികളേയും ഗുരു നോക്കി. എന്നിട്ട് അൽപ്പം ഗൗരവഭാവത്തിൽ തുടർന്നു.:ആണ്ടിലൊരിയ്ക്കൽ കുറെ ആളുകൾ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും മഞ്ഞവസ്ത്രവും ധരിച്ച് യാത്രചെയ്ത് ശിവഗിരിയിൽ ചെന്ന് ചുറ്റും നടന്ന് കുളിയും ഊണും കഴിഞ്ഞ് പണവും ചെലവാക്കി വീടുകളിൽ ചെല്ലുന്നത്കൊണ്ട് എന്തു സാധിച്ചു? ഒന്നും സാധിച്ചില്ല. വെറും ചെലവും ബുദ്ധിമുട്ടുകളും. അത് പാടില്ല. എന്ത് പ്രവൃത്തിയ്ക്കും ഒരു ഉദ്ദേശം വേണം.
(ഗുരുദേവൻ പ്രധാനിയുടെ നേർക്ക് നോക്കിക്കൊണ്ട് ‘എഴുതുക‘ എന്ന് പറഞ്ഞു)
ഗുരു: ശിവഗിരി തീർത്ഥയാത്രയുടെ ഉദ്ദേശങ്ങൾ – സാധിയ്ക്കേണ്ട കാര്യങ്ങൾ- അതിന്റെ ലക്ഷ്യം (ഇടതു കൈയുടെ വിരലുകളൊരോന്നായെണ്ണിക്കൊണ്ട്.)
ഒന്ന് : വിദ്യാഭ്യാസം, രണ്ട്: ശുചിത്വം, മൂന്ന്: ഈശ്വരഭക്തി, നാല്: സംഘടന, അഞ്ച്: കൃഷി, ആറ്: കച്ചവടം, ഏഴ്: കൈത്തൊഴിൽ, എട്ട്: സാങ്കേതിക പരിശീലനങ്ങൾ, മനസ്സിലായോ ഈ വിഷയങ്ങൾ. ഓരോരോ വിഷയത്തിലും വൈദഗ്ദ്ധ്യം ഉള്ളവരെ ക്ഷണിച്ച് വരുത്തി പ്രസംഗം പറയിക്കണം.
ജനങ്ങൾ അച്ചടക്കത്തോടു കൂടി ഇരുന്ന് ശ്രദ്ധിച്ചു കേൾക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ ശ്രമിയ്ക്കണം. അതിൽ വിജയം പ്രാപിക്കണം. അപ്പോൾ ജനങ്ങൾക്കും രാജ്യത്തിനും അഭിവൃദ്ധി ഉണ്ടാകും. ഈഴവർക്ക് മാത്രമല്ല ഈഴവരിലൂടെ എല്ലാ സമുദായക്കാർക്കും അഭിവൃദ്ധിയുണ്ടാകണം. അങ്ങനെ ജീവിതം മാതൃകാപരമാകണം. ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന ഉദ്ദേശ്യം ഇതായിരിയ്ക്കണം. മനസ്സിലായോ ? ഗുരു പറഞ്ഞ് നിർത്തി.

അനുമതി ഗുരുമുഖത്തു നിന്ന് ലഭിച്ചുവെങ്കിലും ശിവഗിരിയിലുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങൾ കാരണം 1933 ഡിസംമ്പർ 24 നാണ് തീർത്ഥാടനം ആരംഭിക്കുവാൻ കഴിഞ്ഞത്. വല്ലഭശേരി ഗോവിന്ദൻ വൈദ്യർ, ടി.കെ.കിട്ടൻ റൈറ്റർ എന്നിവർ അടങ്ങുന്ന നാലംഗ തീർത്ഥാടന സംഘമാണ് നാഗമ്പടം ക്ഷേത്ര മുറ്റത്തെ തേന്മാവിൻ ചുവട്ടിൽ നിന്ന് പദയാത്രയായി ശിവഗിരിയിലേക്ക് പോയത്.
ഇലവുംതിട്ടയിലെ മുലൂർ എസ്.പത്മനാഭ പണിക്കരുടെ കുടുംബ വീടായ കേരളവർമ്മ സൗധത്തിൽ നിന്നും മുലൂരിന്റെ മകൻ ദിവാകര പണിക്കരുടെ നേതൃത്വത്തിൽ പി.വി.രാഘവൻ, എം.കെ.രാഘവൻ, കെ.എസ്.ശങ്കണ്ണി, പീ.കെ. കേശവൻ എന്നീ അഞ്ചു പേരടങ്ങുന്ന തീർത്ഥാടന സംഘവും ഇതേ ദിവസം തന്നെ പുറപ്പെട്ടു. ദൂരം കുറവായതിനാൽ ഇലവുംതിട്ടയിൽ നിന്നുള്ള തീർത്ഥാടകരാണ് ആദ്യം ശിവഗിരിയിൽ എത്തിയത്. അവരെ ആദ്യ തീർത്ഥാടകരായി അംഗീകരിച്ച് ശിവഗിരി മഠം സർട്ടിഫിക്കറ്റ് നൽകി. ഇങ്ങനെ ആരംഭിച്ച ശിവഗിരി തീർത്ഥാടനം ലോക ചരിത്രമായി മാറി.
ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയ സ്ഥലത്ത് സ്മാരകം നിർമ്മിക്കണമെന്ന് ഏ.ജി.തങ്കപ്പൻ പ്രസിഡന്റും ആർ. രാജിവ് കോട്ടയം യൂണിയൻ സെക്രട്ടറിയായിരുന്ന കാലയളവിൽ സർക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ച് 2016 ൽ 50 ലക്ഷം രൂപ മുടക്കി ഉമ്മൻ ചാണ്ടി സർക്കാർ ശിവഗിരി തീർത്ഥാടന അനുമതി സ്മാരക പവലിയൻ നിർമ്മിച്ചു നൽകി.
നാഗമ്പടം ക്ഷേത്രത്തോട് ചേർന്ന് നിൽക്കുന്ന ഗുരുക്ഷേത്രം 1946ൽ കുളങ്ങര കുടുംബം നിർമ്മിച്ചു നൽകിയതാണ്. ഇന്ന് കാണുന്ന ക്ഷേത്രം പുനർ നിർമ്മിച്ചു നൽകിയതും കുളങ്ങര കുടുംബമാണ്.






