പുണ്യം , പവിത്രം ഹോമമന്ത്ര മഹായജ്ഞം

ഗുരു കൃതികളുടെ തിരുവാതിര ആവിഷ്‌കാരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയത് ചരിത്രമായിരുന്നു. ഗുരു രചിച്ച ഹോമമന്ത്രത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് നടത്തിയ ഹോമമന്ത്ര മഹായജ്ഞം അതിഗംഭീരമായിരുന്നു

ആലപ്പുഴ: ശ്രീനാരായണഗുരു രചിച്ച ഹോമമന്ത്രം ഉരുവിട്ടുകൊണ്ട് അയ്യായിരം ഹോമകുണ്ഡങ്ങളില്‍ വനിതാസംഘം പ്രവര്‍ത്തകര്‍ നടത്തിയ ഹോമമന്ത്ര മഹായജ്ഞം ചരിത്രമായി. കണിച്ചുകുളങ്ങര സ്‌കൂള്‍ മൈതാനിയില്‍ യോഗം കേന്ദ്ര വനിതാസംഘത്തിന്റെ നേതൃത്വത്തിലാണ് സ്ത്രീകള്‍ ആചാര്യത്വം വഹിച്ച യജ്ഞം നടത്തിയത്.

വിശാലമായ മൈതാനമാകെ നിരത്തി വച്ച ഹോമകുണ്ഡങ്ങള്‍ക്ക് മുന്നില്‍ മനസ്സര്‍പ്പിച്ച് ഓരോരുത്തരും മന്ത്രോച്ചാരണം പൂര്‍ത്തിയാക്കി. കര്‍ണാടക ശ്രീകുദ്രോളി ഗോകര്‍ണ്ണ നാഥേശ്വര ക്ഷേത്രത്തിലെ മുഖ്യപൂജാരിണി ഇന്ദിരാഭായിക്ക് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഹോമാഗ്നി ജ്വലനത്തിനുള്ള അഗ്നി കൈമാറി.

കണിച്ചുകുളങ്ങര ക്ഷേത്രം തന്ത്രി ഡോ. ഷിബു ഗുരുപദം യജ്ഞത്തെക്കുറിച്ച് വിശദീകരിച്ചു. കേരളത്തിന് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഷാര്‍ജ ഉള്‍പ്പെടെയുള്ള വിദേശ യൂണിയനുകളില്‍ നിന്നും സ്ത്രീകള്‍ മഹായജ്ഞത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. വൈകീട്ട് നാലുമണിക്ക് നിശ്ചയിച്ചിരുന്ന ചടങ്ങില്‍ പങ്കാളികളാകുന്നതിന് രാവിലെ മുതല്‍ തന്നെ വിവിധ പ്രദേശങ്ങളില്‍ നിന്ന് സ്ത്രീകള്‍ എത്തിയിരുന്നു. മഴ മാറി അന്തരീക്ഷം തെളിഞ്ഞു നിന്നത് ചടങ്ങിന് മാറ്റുകൂട്ടി.

ഗുരുദർശനം ഹൃദയത്തിലേറ്റണം
ചേര്‍ത്തല: ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള ചിന്തകള്‍ എല്ലാ ഭവനങ്ങളിലും ഹൃദയങ്ങളിലുമെത്തണമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം സാരഥ്യത്തില്‍ മുപ്പത് വര്‍ഷവും കണിച്ചുകുളങ്ങര ദേവസ്വം ഭരണസാരഥ്യത്തില്‍ 62 വര്‍ഷവും പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്നതിനായി യോഗം കേന്ദ്ര വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ കണിച്ചുകുളങ്ങര ക്ഷേത്ര മൈതാനത്ത് സംഘടിപ്പിച്ച ‘സാര്‍ത്ഥകം’ എന്ന ചടങ്ങില്‍ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരു കൃതികളുടെ തിരുവാതിര ആവിഷ്‌കാരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയത് ചരിത്രമായിരുന്നു. ഗുരു രചിച്ച ഹോമമന്ത്രത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് നടത്തിയ ഹോമമന്ത്ര മഹായജ്ഞം അതിഗംഭീരമായെന്ന് അദ്ദേഹം പ്രശംസിച്ചു. കേരളം മുഴുവന്‍ ഇടിയും മഴയും പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ അയ്യായിരത്തിലധികം വനിതകള്‍ ഹോമകുണ്ഡം തയാറാക്കി ഇരുന്ന പ്രദേശം ശാന്തസുന്ദരമായി തുടര്‍ന്നത് ശ്രീനാരായണഗുരുവിന്റെയും കണിച്ചുകുളങ്ങര ദേവിയുടെയും അനുഗ്രഹം കൊണ്ടാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡംഗം പ്രീതിനടേശന്‍ ഭദ്രദീപം തെളിച്ചു. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഹോമമന്ത്ര സന്ദേശം നല്‍കി.
കര്‍ണാടക കുദ്രോളി ഗോകര്‍ണനാഥേശ്വര ക്ഷേത്രം പൂജാരിണി ഇന്ദിരാഭായ് വിശിഷ്ടാതിഥിയായി.
കേന്ദ്രവനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വെള്ളാപ്പള്ളി നടേശനെ തലപ്പാവ് അണിയിച്ച് ആദരിച്ചു. കേന്ദ്ര വനിതാസംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി അദ്ധ്യക്ഷയായി. കണിച്ചുകുളങ്ങര ക്ഷേത്രം തന്ത്രി ഡോ. ഷിബു ഗുരുപദം യജ്ഞവിശദീകരണം നടത്തി. വിശ്വഗാജി മഠാധിപതി സ്വാമി പ്രബോധതീര്‍ത്ഥ, പി.ടി. മന്മഥന്‍, പി.എസ്.എന്‍.ബാബു, ബേബിറാം, പ്രസന്നന്‍, പി.കെ. ബാബു കടുത്തുരുത്തി, എ.ജി. തങ്കപ്പന്‍, സന്ദീപ് പച്ചയില്‍, എബിന്‍ അമ്പാടിയില്‍, പി. സുന്ദരന്‍, വിപിന്‍രാജ്, സ്വാമിനാഥന്‍ ചള്ളിയില്‍, മുരുകന്‍ പെരക്കൻ, കേന്ദ്രവനിതാസംഘം ട്രഷറര്‍ ഗീതാമധു, നിര്‍മ്മല അനിരുദ്ധന്‍, ഷൈലജ രവീന്ദ്രന്‍, പി.എന്‍. രാധാമണി, തുളസീഭായ്, വിവിധ പോഷകസംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്രവനിതാസംഘം സെക്രട്ടറി സംഗീതവിശ്വനാഥന്‍ സ്വാഗതവും യോഗം കൗണ്‍സിലറും വനിതാ സംഘം വൈസ്പ്രസിഡന്റുമായ ഇ.എസ്. ഷീബ നന്ദിയും പറഞ്ഞു.

Author

101 Views
Scroll to top
Close
Browse Categories