സത്യം തുറന്നു പറയുമ്പോൾ മുസ്ലീം വിരുദ്ധനാക്കാൻ ശ്രമം

അടൂര്‍: സത്യം തുറന്നു പറയുന്നതിന്റെ പേരില്‍ തന്റെ രക്തത്തിനായി ദാഹിക്കുന്നവരാണ് മലപ്പുറത്തെ സമ്പന്നരായ മുസ്ലീം ലീഗുകാരെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
അടൂര്‍ യൂണിയന്‍ നേതൃത്വ സംഗമത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യം പറഞ്ഞതിന്റെ പേരില്‍ തന്റെ കോലം കത്തിക്കുന്ന സാഹചര്യമുണ്ടായി. പറഞ്ഞതില്‍ നിന്ന് മാറില്ല. ശ്രീനാരായണ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തന്നെ വര്‍ഗീയവാദിയായി ചിത്രീകരിച്ച് മുസ്ലീംലീഗ് മുഖപത്രമായ ചന്ദ്രികയാണ് എഡിറ്റോറിയല്‍ എഴുതിയത്.തന്നെ മുസ്ലീം വിരുദ്ധനാക്കാനാണ് ശ്രമം. കേരളത്തില്‍ 4700 സ്‌കൂളുകള്‍ മുസ്ലീം വിഭാഗത്തിന് വേണ്ടിയുള്ളപ്പോള്‍ 370 സ്‌കൂളുകളാണ് ഈഴവ സമുദായത്തിനുള്ളത്. താന്‍ വര്‍ഗീയവാദിയാണെന്നു പറയുന്നത് മുസ്ലീം ലീഗ് മാത്രമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഗുരുവിന്റെ പ്രതിമയ്ക്ക് മുന്നില്‍ യോഗം കൗണ്‍സിലര്‍ എബിന്‍ അമ്പാടിയില്‍ ഭദ്രദീപം കൊളുത്തി. അടൂര്‍ യൂണിയന്‍ കണ്‍വീനര്‍ അഡ്വ. മണ്ണടി മോഹനന്‍ സ്വാഗതം പറഞ്ഞു. യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നല്‍കി. യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. എം. മനോജ് കുമാര്‍ നന്ദി പറഞ്ഞു.യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സുജിത് മണ്ണടി, വയല ചന്ദ്രശേഖരന്‍, അരുണ്‍ ആനന്ദ് അജി, യൂണിയന്‍ വനിതാസംഘം ചെയര്‍മാന്‍ മഞ്ജുബിനു, യൂണിയന്‍ കണ്‍വീനര്‍ സുഷാരമണന്‍, യൂണിയന്‍ വൈസ് ചെയര്‍മാന്‍ സുമ, യൂണിയന്‍ ട്രഷറര്‍ വിജയന്‍, വനിതാസംഘം കേന്ദ്രസമിതി അംഗങ്ങളായ സുജമുരളി, സ്മിതാ പ്രകാശ്, സിന്ധു ദിലീപ്, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് അനില്‍ നെടുമ്പള്ളില്‍, എംപ്ലോയീസ് ഫോറം കോര്‍ഡിനേറ്റര്‍ ഹര്‍ഷന്‍ മങ്ങാട്, സൈബര്‍ സേന യൂണിയന്‍ കോര്‍ഡിനേറ്റര്‍ വിനോദ് വാസുദേവന്‍, കേന്ദ്രസമിതി അംഗം അശ്വിന്‍ പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.






