സുസേഗാദ്…

ഒരു വീട്ടുമുറ്റത്ത് ഒരു നിരയിലാകെ ഇലകള്‍ മുകളിലേക്ക് കൂമ്പി പ്രാര്‍ത്ഥനാ രൂപത്തിലുള്ള കലാത്തിയ ചെടികള്‍ പലപ്രകാരത്തില്‍ തിളങ്ങി നില്‍ക്കുന്നു. നീണ്ട ഇലകളുടെ അടിയിലെ വെള്ളിനിറം പ്രഭാത കിരണങ്ങളില്‍ തിളങ്ങുന്നു. പുല്‍നാമ്പുകളില്‍ ചെറുശലഭങ്ങള്‍… ഒരു പടമെടുക്കാനായി ക്യാമറ സൂം ചെയ്ത ഞാന്‍ മുകളിലെ ബാല്‍ക്കണിയില്‍ നിന്ന് ഉച്ചത്തിലുള്ള ശകാരമാണ് കേട്ടത്. അപ്പോള്‍ മാത്രമാണ് ഫോട്ടോഗ്രാഫി തടഞ്ഞു കൊണ്ടുള്ള ചെറിയ ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടത്.

ഗോവയുടെ സുഖദമായ നിശ്വാസമാണ് സുസേഗാദ് എന്ന മന്ത്രണം. ജീവിതത്തെ ആസ്വദിക്കുക എന്നര്‍ത്ഥം വരുന്ന പോര്‍ച്ചുഗീസ് വാക്ക്. സമ്മര്‍ദ്ദങ്ങളില്ലാതെ പ്രശാന്തതയുടെ ആഴങ്ങളില്‍ അഭിരമിക്കുന്ന ജീവിതം ആഗ്രഹിക്കുന്നവരാണവര്‍, കാലങ്ങളുടെ കോളോണിയല്‍ സംസ്‌കാരത്തില്‍ ജീവിച്ച ഗോവന്‍ ജനത യൂറോപ്പിന്റെ ജീവിത ശൈലിയില്‍ നിന്ന് കടമെടുത്ത വാക്ക്. പക്ഷേ.., അതിന് ഒരിക്കലും അലസത എന്നര്‍ത്ഥമില്ല.
മനോഹരമായ പനാജിനഗരത്തിലെ താമസസ്ഥലത്തിനു താഴത്തെനിലയില്‍ ഹോട്ടലുടമസ്ഥന്റെ തന്നെ അലംകൃതമായ പുഷ്പവ്യാപാരശാലയാണ്. അവിടെ റോസാപുഷ്പങ്ങളെ വെല്ലുന്ന തുടുത്തുവിടര്‍ന്ന കാസാബ്ലാങ്കാ ലില്ലികളുടെ നടുവിലിരുന്നാണ് നടത്തിപ്പുകാരനായ ലാസാരോ എന്ന വൃദ്ധന്‍ ഒരു വളവു തിരുവിനപ്പുറമുള്ള പഴയ ലാറ്റിന്‍ ക്വാര്‍ട്ടറായ ഫോണ്ടേയ്ന്‍ഹാസിനെക്കുറിച്ച് വാചാലനായത്. പോര്‍ച്ചുഗീസ് വാസ്തു വിദ്യയിലെ കെട്ടിടങ്ങള്‍ വരിചേരുന്ന ഫോണ്ടേയ്ന്‍ഹാസ് തെരുവ്.

പനാജിക്കു പടിഞ്ഞാറുള്ള ആര്‍ട്ടിനോ കുന്നുകളില്‍ നിന്നുള്ള നീരുറവകളെ പുൽകുന്നത് എന്ന അര്‍ത്ഥത്തില്‍ ആണ് ഈ സമുച്ചയങ്ങളെ ഫോണ്ടെയ്ന്‍ഹാസ് എന്നു വിശേഷിപ്പിക്കുന്നത്. ഫോണ്ടെയ്‌നസ് എന്നാല്‍ ചെറുനീരുറവ എന്നര്‍ത്ഥം. പതിനെട്ടാം നൂറ്റാണ്ടില്‍ അന്റേണിയോ ജോവേ എന്ന പോര്‍ച്ചുഗീസ് പ്രമാണിയാണ് ഫോണ്ടെയ്ന്‍ഹാസിന് അടിത്തറപാകിയത്.
ഓള്‍ഡ് ഗോവയില്‍ നിന്നും തലസ്ഥാനം പനാജിയിലേക്ക് മാറ്റിയതോടെ ഈ പ്രദേശം പോര്‍ട്ടുഗീസ് ഭരണതല ഓഫീസര്‍മാര്‍ക്കും, അധികാരികള്‍ക്കും വേണ്ടിയുള്ള താമസ്ഥലമായി രൂപം പ്രാപിച്ചു. കോളനിക്കാലത്തെ യുറോപ്യന്‍ ആര്‍ക്കിടെക്ചര്‍ മാതൃകയിലുള്ള വീടുകളും പുതുതായി വന്നവയുമൊക്കെയായി പ്രത്യേകമായി അലങ്കരിച്ച നിറങ്ങള്‍തേച്ച്, എന്നും പുതുതായി സൂക്ഷിക്കുന്ന തെരുവാണ് ഇത്. ഏതാണ്ട് രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ കാല്‍നടയായി ഫൊണ്ടെയ്ന്‍ഹാസ് ചുറ്റിയടിക്കാം. വര്‍ണാഭമായ യുറോപ്യന്‍ മേല്‍ക്കൂരകള്‍, വാസ്തുവിദ്യയുടെ ധാരാളിത്തമുള്ള ഗോപുരവാതിലുകള്‍, വീടുകള്‍ക്ക് മുന്‍വശത്തായി മുകള്‍നിലകളില്‍ നിരത്തിലേക്ക് നീട്ടിയിറക്കിയ ചെറിയ ബാല്‍ക്കണികള്‍. ചില്ലുജാലകങ്ങളുള്ള ജനാലകളില്‍ ആര്‍ച്ചുകള്‍ പോലെ പണിഞ്ഞ തുറപ്പുകള്‍. കിഴക്കുനിന്നുള്ള പ്രഭാതസൂര്യന്റെ ചുവന്നവെളിച്ചം തേച്ച് തെരുവുകള്‍ കൂടുതല്‍ ഒരുങ്ങി നിന്നു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കഫേകളും തയ്യല്‍ശാലകളുമൊക്കെ തെരുവുകളെ അലങ്കരിക്കുന്നു. ഒതുക്കമുള്ള അതിലേറെ പഴമയുള്ള ബോര്‍ഡുകളുമായി അങ്ങിങ്ങ് നിരന്നു നില്‍ക്കുന്ന കച്ചവടസ്ഥാപനങ്ങള്‍ നമ്മെ ആകര്‍ഷിക്കും. പേരെഴുതിയ ബോര്‍ഡുകളിലെ നേര്‍ത്ത മനോഹരമായ കലിഗ്രാഫികള്‍ കവിതപോലെ തോന്നിച്ചു. എല്ലാ മഴക്കാലത്തിനു ശേഷവും നിറങ്ങള്‍ പൂശി മനോഹരമാക്കണമെന്നുള്ള പോര്‍ച്ചുഗീസ് കാലത്തെശീലം ഇപ്പോഴും തുടരുന്നു. രാവിലെത്തെ ഇളം തണുപ്പില്‍ മഞ്ഞുതുള്ളികള്‍ തൂകിയ റോസാപുഷ്പങ്ങളും ഇലച്ചെടികളും വീടുകളെ അലങ്കരിക്കുന്നു. ഫോണ്ടെയ്ന്‍ഹാസ് തെരുവുകള്‍ക്കുള്ളിലെ ഈ ‘പൈതൃക നടത്തം’ ഒരു യാത്രികന് കാഴ്ചകളുടെ വലിയ മുതല്‍ക്കൂട്ടാണ്. ഇവിടെത്തെ പ്രഭാത നടത്തം നിങ്ങളെ തീര്‍ച്ചയായും ഒരു സാംസ്‌കാരിക പര്യവേക്ഷകനാക്കും.

ഒരു വീട്ടുമുറ്റത്ത് ഒരു നിരയിലാകെ ഇലകള്‍ മുകളിലേക്ക് കൂമ്പി പ്രാര്‍ത്ഥനാ രൂപത്തിലുള്ള കലാത്തിയ ചെടികള്‍ പലപ്രകാരത്തില്‍ തിളങ്ങി നില്‍ക്കുന്നു. നീണ്ട ഇലകളുടെ അടിയിലെ വെള്ളിനിറം പ്രഭാത കിരണങ്ങളില്‍ തിളങ്ങുന്നു. പുല്‍നാമ്പുകളില്‍ ചെറുശലഭങ്ങള്‍… ഒരു പടമെടുക്കാനായി ക്യാമറ സൂം ചെയ്ത ഞാന്‍ മുകളിലെ ബാല്‍ക്കണിയില്‍ നിന്ന് ഉച്ചത്തിലുള്ള ശകാരമാണ് കേട്ടത്. അപ്പോള്‍ മാത്രമാണ് ഫോട്ടോഗ്രാഫി തടഞ്ഞു കൊണ്ടുള്ള ചെറിയ ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടത്. ഗൃഹനാഥനോട് ക്ഷമ പറഞ്ഞു.
വീടുകള്‍ക്കൊക്കെ മുന്നില്‍ അത്തരം ബോര്‍ഡുകളുണ്ട്. വര്‍ദ്ധിച്ചു വരുന്ന സഞ്ചാരികളും ഫോട്ടോഗ്രാഫര്‍മാരും, ബ്ലോഗര്‍മാരും ഗതാഗതം തടസപ്പെടുത്തി വീഡിയോ ചിത്രീകരിക്കുന്നവരുമൊക്കെ പ്രദേശ വാസികളുടെ സ്വകാര്യതയ്ക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നു. റെസിഡന്‍ഷ്യല്‍ ഏരിയായില്‍ ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ പതിവാണത്രെ.

ഫൊണ്ടേയ്ന്‍ ഹാസിന്റെ ഒരറ്റത്താണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്ഥാപിച്ച സെന്റ്‌സെബാസ്റ്റ്യന്‍ ചര്‍ച്ചെന്ന മനോഹരമായ വലിയപള്ളി. വെള്ളച്ചായമടിച്ച പള്ളിക്കെട്ടിടം, വര്‍ണ്ണങ്ങള്‍ ചാര്‍ത്തിയ ചുറ്റുപാടുകളിലെ കെട്ടിടങ്ങളില്‍ നിന്നും വ്യത്യസ്തമായി കാഴ്ചയുടെ വൈരുദ്ധ്യത നല്‍കുന്നു, അത് പള്ളിയുടെ സൗന്ദര്യവുമാകുന്നു. വെയിലില്‍ തൂവെള്ളതൂകുന്ന വിശാലമായ പള്ളിച്ചുമരില്‍ പേരും, മുന്‍വശത്തെ ചെറിയ എടുപ്പിനും മാത്രം തിളങ്ങുന്ന ആകാശനീലയില്‍ ചായം പൂശിയിരിക്കുന്നത് ആകര്‍ഷകമാണ്. പള്ളിയിലേക്കുള്ള ഇരുവശങ്ങളില്‍ നിന്നുമുള്ള മനോഹരങ്ങളായ കല്‍പ്പടവുകള്‍ കയറിച്ചെന്നാല്‍ മുകളില്‍ നിന്നുള്ള കാഴ്ച നിങ്ങളെ ഉന്മത്തനാക്കും. ഒരു വശത്ത് പനാജി നഗരവും, ഒരു വശത്ത് ചാരുവായ ഫൊണ്ടെയ്ന്‍ഹാസും താഴെയായി മനോഹരമായ മണ്‌ഡോവി നദിയും കാണാം.

ഫൊണ്ടെയ്ന്‍ ഹാസിന്റെ മറ്റൊരു ഭാഗത്ത് കുറച്ചുകൂടി പഴയകെട്ടിടങ്ങളുടെ നടുവിലാണ് പ്രശസ്തമായ ജോസഫ് ബാര്‍. കാലാതീതമായ ലാറ്റിന്‍ ക്വാര്‍ട്ടറിലെ ജോസഫ് ബാറിന് കോളോണിയല്‍ കാലത്തോളം പഴക്കമുണ്ട്. ജോസഫ് ബാറിന്റെ ഇടുങ്ങിയ ഇരുണ്ട മൂലകളില്‍ റാന്തല്‍ വെളിച്ചത്തില്‍ സല്ലപിക്കുന്നവര്‍. ചുവരില്‍ ഒരു ഭാഗത്ത് മാരിയോ മിരാന്‍ഡ വരച്ച ജോസഫ് ബാറിന്റെ രേഖാചിത്രം. ചെറിയ പഴക്കം ചെന്ന സ്റ്റൂളുകള്‍. കാല് ആടുന്ന ചെറിയ തടിമേശകളില്‍ അതിഥിക്കു മുന്നില്‍ അവര്‍ നല്കിയ ചുവന്ന റോസാപുഷ്പങ്ങള്‍, ഭിത്തിയില്‍ അരണ്ട ചുവന്ന വെളിച്ചം പകരുന്ന കാന്‍ഡില്‍ ലൈറ്റ്.
തീര്‍ച്ചയായും ഗോവയുടെ തനത് ഫെനി ചേര്‍ന്ന ഒരു ചുവപ്പന്‍ കോക്‌ടെയില്‍ തന്നെ പറഞ്ഞു. ‘തംബ്‌ഡെ റോസ്’ എന്ന ക്ലാസിക് ഗോവന്‍ കോക്‌ടെയില്‍. ചുവരിലാകെ പടര്‍ന്ന സന്ദര്‍ശകരുടെ കൈയ്യൊപ്പ് ചാര്‍ത്തിയ ലിഖിതങ്ങള്‍ ഇടയില്‍ ‘ചുവരില്‍ എഴുതരുത്’ എന്ന ദുര്‍ബലമായ അറിയിപ്പും. ജോസഫ് ബാറിന്റെ ഉള്ളിലിരുന്ന് പഴയ കിളിവാതിലുകള്‍ പോലെയുള്ള ജനാലകളിലൂടെ തെരുവിലേക്ക് നോക്കുമ്പോള്‍ രണ്ടും രണ്ടുകാലങ്ങളായി അനുഭവപ്പെട്ടു. ഒരു മദ്യശാലയില്‍ താല്പര്യമില്ലെങ്കില്‍ കൂടി ജോസഫ് ബാറിന്റെ ഇടുങ്ങിയ ഉള്‍ത്തടത്തില്‍ അല്പനേരം ചെലവിടുന്നത് ഒരു ‘ടൈം ട്രാവല്‍’ പോലെ കാലാന്തര സഞ്ചാരത്തിന്റെ ഒരപൂര്‍വ്വ സാദ്ധ്യതയാകും.

ദീര്‍ഘനേരത്തെ നടത്തത്തിന്റെ അവശതകളെല്ലാം കുടഞ്ഞെറിഞ്ഞ് പ്രാക്തനമായ ഒരു മടയില്‍ നിന്നെന്നപോലെ ജോസഫ് ബാറില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ സൂര്യന്‍ കത്തിജ്വലിച്ചു നിന്നു. ആ കൊടും വെയിലില്‍ ജോസഫിലേക്ക് ഊഴം കാത്ത് ഒരു സംഘം ചെറുപ്പക്കാര്‍ പുറത്തു കാത്തു നില്‍ക്കുന്നു. (തുടരും)

Author

Scroll to top
Close
Browse Categories