സർ സി.പി യെയാണ് ഞാൻ സൂചിപ്പിക്കുന്നത് ‘നമുക്ക്ആ ജന്തുവിനെ വേണ്ട’

സി.കേശവന്റെ വിഖ്യാതമായ കോഴഞ്ചേരി പ്രസംഗം അധികാര കേന്ദ്രങ്ങളെ പിടിച്ചു കുലുക്കിയതിനൊപ്പം തിരുവിതാംകൂറിന്റെ രാഷ്ട്രീയ ഗതി തന്നെ മാറ്റിമറിച്ചുവെന്നതാണ് ചരിത്രം.ചരിത്രപ്രസിദ്ധമായ ആ പ്രസംഗത്തിന്റെ പൂർണരൂപം ഈ ലക്കത്തിൽ വായിച്ചു തുടങ്ങാം .

മഹാജനങ്ങളേ,

രാഷ്ട്രീയമായി വളരെ ഗൗരവമേറിയ പ്രസംഗങ്ങള്‍ നടന്ന ഒരു സമ്മേളനത്തിന്റെ രാഷ്ട്രീയകാര്യങ്ങളില്‍ ഒരഭിപ്രായം പറയാന്‍ തക്കവിധം പഠിപ്പും പരിചയവുമുള്ള ഒരു മഹാന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഒരു സമ്മേളനത്തിന്റെ പുറകില്‍ ഈ അന്ധകാരമയമായ സമയത്ത്, ഒരു രാഷ്ട്രീയ പ്രസംഗം ചെയ്യുന്നതിന് എനിക്കിടവന്നതില്‍ ഞാന്‍ വ്യസനിക്കുന്നു. എന്നാലും സ്വല്പസമയമെങ്കിലും എനിക്കു നിങ്ങളോടു പറയുവാനുള്ളതു പറയുന്നതു നന്നായിരിക്കുമെന്നു തോന്നുന്നു.

നാം വ്യാപാരികളാണ്; നാം വ്യവസായികളാണ്; ചുരുക്കത്തില്‍ നാം ബിസിനസ്സുകാരാണ്. നാം ബിസിനസ്സില്‍ ഏര്‍പ്പെട്ടിട്ടു വളരെക്കാലം കഴിഞ്ഞു. നമ്മുടെ ഈ ബിസിനസ്സാണ് ഈ നാടിനെ അഭിവൃദ്ധിപ്പെടുത്തിയത്. രണ്ടരക്കൊല്ലത്തോളമായി നാം ഈ പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിട്ട്. ഇതേവരെ ഈ കാര്യങ്ങളില്‍ നാം വളരെ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ഈ രണ്ടരക്കൊല്ലക്കാലം നമ്മുടെ വ്യവസായങ്ങളും നമ്മുടെ വാണിജ്യങ്ങളും നമ്മുടെ കൃഷിപ്പണികളും അല്പമൊന്നു മാറ്റിവച്ചിട്ട് ഈ രാഷ്ട്രീയപ്രക്ഷോഭ ബിസിനസ്സിലേക്കു നമ്മുടെ ശ്രദ്ധയെ തിരിച്ചുവിട്ടു. നമ്മുടെ ഇപ്പോഴത്തെ ബിസിനസ്സ് രാഷ്ട്രീയ പ്രക്ഷോഭമാക്കിയിരിക്കയാണ്. നാം നമ്മുടെ ബിസിനസ്സില്‍ എത്രമാത്രം ആദായമുണ്ടാക്കിയെന്നുള്ള തോതുവച്ചാണ് ആ ബിസിനസ്സിന്റെ അഭിവൃദ്ധി പരിഗണിക്കുന്നത്. ആ തോതുവച്ചു നോക്കുമ്പോള്‍ നമ്മുടെ രാഷ്ട്രീയപ്രക്ഷോഭ ബിസിനസ്സില്‍ നമുക്കു ലാഭമാണുണ്ടായിരിക്കുന്നതെന്നു പരിഗണിക്കേണ്ടിയിരിക്കുന്നു.

എങ്ങനെ നമുക്കുണ്ടായിരുന്ന പ്രതിബന്ധങ്ങള്‍ നീങ്ങി, ഏതെല്ലാം മാര്‍ഗ്ഗങ്ങള്‍ നമുക്കു തുറന്നുകിട്ടി. എന്നെല്ലാമുള്ള തോതുകളാണ് നമ്മുടെ രാഷ്ട്രീയപ്രക്ഷോഭത്തിലെ ലാഭനഷ്ടക്കണക്കിനു മാനദണ്ഡമായിരിക്കുന്നത്. ഇതിനിടയില്‍ ഒരു കാര്യം നാം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. നമ്മുടെ അവകാശസ്ഥാപന സംബന്ധമായ കാര്യത്തില്‍ ലോകചരിത്രത്തില്‍ എവിടെ നോക്കിയാലും നാം കാണുന്ന ഒരു പ്രധാന സംഗതി ആവക കാര്യങ്ങള്‍ ഒന്നും ശീഘ്രഗതിയില്‍ സാധിക്കുന്നതല്ല എന്നുള്ളതാണ്. റഷ്യയിലെ മഹാവിപ്ലവം, അയര്‍ലണ്ടിലെ സ്വാതന്ത്ര്യസമരം, ഇന്ത്യാ സാമ്രാജ്യത്തിന്റെ സ്വരാജ്യസമരം, ഇതെല്ലാം അനേക വര്‍ഷം തുടരെ പ്രക്ഷോഭം നടത്തിയതിന്റെ ഫലമായി വന്നതാണ്. ഇന്ത്യാ സാമ്രാജ്യത്തിന്റെ സ്വാതന്ത്ര്യസമരം അതിന്റെ അന്തിമമായ ഉദ്ദേശ്യത്തില്‍ എത്തിയിട്ടില്ലെങ്കിലും അതു സ്വാതന്ത്ര്യത്തിനുള്ള വഴി ക്രമേണ തെളിച്ചു കൊണ്ടുതന്നെ പൊയ്‌കൊണ്ടിരിക്കുന്നു. റഷ്യ സ്വാതന്ത്ര്യപ്രഖ്യാപനം ചെയ്തുകഴിഞ്ഞു. അയര്‍ലണ്ട് ഡിവാലറായുടെ കീഴില്‍ സ്വാതന്ത്ര്യപ്രഖ്യാപനം ചെയ്തിരിക്കുന്നു. എന്നാല്‍ നമ്മുടെ പ്രക്ഷോഭവും ഇന്ത്യയിലെയോ റഷ്യയിലെയോ അയര്‍ലണ്ടിലെയോ പ്രക്ഷോഭവും തമ്മില്‍ മൗലികമായ വലിയ വ്യത്യാസമുണ്ട്.

ഞാന്‍ പറഞ്ഞ പ്രക്ഷോഭങ്ങള്‍ എല്ലാം ഓരോ രാജ്യക്കാരും അവിടവിടെ നിലനിന്നുവന്ന ഗവണ്മെന്റുകളെ നശിപ്പിച്ച് അവകളുടെ സ്ഥാനത്ത് പുതിയ ഗവണ്മെന്റുകളെ സ്ഥാപിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ള ഒരു പ്രക്ഷോഭമാകുന്നു. നമ്മുടെ പ്രക്ഷോഭവും ഈ ഗവണ്മെന്റുകളെ തട്ടിയുടച്ച് വേറെ ഒരു ഗവണ്മെന്റാക്കുന്നതിന് തുടങ്ങിയിട്ടുള്ള പ്രക്ഷോഭവും തമ്മില്‍ യാതൊരു സാമ്യവുമില്ല. നമ്മുടെ പ്രക്ഷോഭം നമ്മുടെ മഹാരാജാവു തിരുമനസ്സുകൊണ്ട് നമുക്കനുവദിച്ചുതന്നിട്ടുള്ള അവകാശങ്ങള്‍ക്കുള്ള ഒരു വഴക്കാണ്. അതുകൊണ്ട് നമ്മുടെ വഴക്കിന് അയര്‍ലണ്ടിലെയോ റഷ്യയിലെയോ പോലെയുള്ള കാലദൈര്‍ഘ്യത്തിന് ആവശ്യമില്ലെങ്കിലും തിരുവിതാംകൂറിലെ ഉദ്യോഗസ്ഥന്മാര്‍ രാപകലില്ലാതെ ഭ്രാന്തു പിടിച്ച് ഓടിക്കൊണ്ടു പോകത്തക്കവണ്ണവും ഗവണ്മെന്റിന് അനേകായിരം രൂപ ചെലവാകത്തക്കവണ്ണവും അത്ര വളരെ ശക്തി നമ്മുടെ പ്രക്ഷോഭത്തിനുണ്ടായ സ്ഥിതിക്ക്, നമ്മുടെ രണ്ടരക്കൊല്ലക്കാലത്തെ പ്രക്ഷോഭവ്യാപാരം കാലദൈര്‍ഘ്യത്തെ സംബന്ധിച്ചിടത്തോളം വളരെ മെച്ചത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്നു. ഈ പ്രക്ഷോഭ ബിസിനസ്സിന്റെ മുതല്‍മുടക്കിനെപ്പറ്റിയാണ് ചിന്തിക്കുവാനുള്ളത്. ഇത്ര ഗംഭീരമായി തിരുവിതാംകൂറിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ ഇളക്കിമറിച്ചുകളഞ്ഞു എന്നു തിരുവിതാംകൂര്‍ മഹാരാജാവു തിരുമനസ്സുകൊണ്ടുപോലും പറയിക്കാന്‍ ഇടവരുത്തിയ ഈ പ്രക്ഷോഭത്തിന് ഏകദേശം മൂന്നുനാലു ലക്ഷം രൂപാ മുതല്‍മുടക്കുണ്ടാകുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടാവാം. എന്നാല്‍ മി. എന്‍. വി. ജോസഫിന് ഒരു കണക്കുണ്ട്. ആ കണക്കെടുത്തു നോക്കിയാല്‍ നാം ഒരിക്കലും നിരാശപ്പെടുകയില്ല. നേരേമറിച്ച് ഏറ്റവും തുച്ഛമായ ഒരു തുക കൊണ്ടാണ് ഈ പ്രക്ഷോഭം നടത്തിയിരിക്കുന്നതെന്നു നമുക്കു ബോധ്യം വരുന്നതാണ്. ദൂരെദേശത്തു നിന്നു കൊണ്ട് നമ്മുടെ പ്രക്ഷോഭത്തെ വീക്ഷിക്കുന്ന ഒരു പ്രക്ഷോഭകന്‍ അമ്പരന്നുപോകത്തക്കവണ്ണം അത്ര വളരെ കുറച്ചു തുക മാത്രമേ ഈ പ്രക്ഷോഭത്തിനു നാം ചെലവഴിച്ചിട്ടുള്ളൂ. ഇനി ഇതിലേക്കു വേണ്ടി നമുക്ക് എത്രമാത്രം ശാരീരികാദ്ധ്വാനം ഉണ്ടായി എന്നു നോക്കാം. ശാരീരികാദ്ധ്വാനമെന്നു പറയത്തക്കവണ്ണം ഈ പ്രക്ഷോഭത്തിനുവേണ്ടി നാം എന്തു ചെയ്തതു?
ഗവണ്‍മെന്റ് ചില നിരോധന ഉത്തരവുകള്‍ നല്‍കിയിരുന്ന കാലത്ത് ആ ഉത്തരവുകളെ ലംഘിക്കണമോ എന്ന പ്രശ്‌നം എന്റെ സുഹൃത്തുക്കളായ ചില ആളുകള്‍ എന്റെ നേരേ എറിഞ്ഞു തന്നിരുന്നു. അങ്ങനെ നിയമലംഘനം ചെയ്യുന്നതിനു നമ്മുടെ പ്രക്ഷോഭ സമുദായക്കാരിലും എത്ര പേര്‍ ഉണ്ടാകുമെന്ന് ഒരു ഹിതപരിശോധന നടത്തിയതില്‍ എനിക്കും എന്റെ സ്‌നേഹിതന്‍ മി. മാത്തുണ്ണിക്കും നിരാശയാണ് ഉണ്ടായത്. ആ കാര്യം ലജ്ജയോടുകൂടി ഞാന്‍ നിങ്ങളുടെ മുമ്പാകെ പ്രസ്താവിച്ചു കൊള്ളുന്നു. അതുകൊണ്ടു പറയത്തക്കവണ്ണമുള്ള ശരീരത്യാഗമോ മറ്റുവിധത്തിലുള്ള കായക്ലേശമോ നമ്മുടെ ഇടയില്‍ ഉണ്ടായിട്ടില്ല. അങ്ങനെ ശരീര ക്ലേശം ഉണ്ടായിട്ടില്ലാത്ത സ്ഥിതിക്കു നമുക്കതില്‍ ഖേദിക്കാനുമില്ല. അതുകൊണ്ട് ഈ നിസ്സാരമായ ശരീരായാസംകൊണ്ട് ഇത്രയും കാര്യം നമ്മള്‍ സാധിച്ചിരിക്കുന്നു. ഇതിലും നമുക്ക് വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത്.

സി. കേശവന്‍

കോട്ടയത്തുവച്ച് ഇക്കഴിഞ്ഞ ആഴ്ച നടന്ന നായര്‍ മഹാസമ്മേളനത്തില്‍ മഹാരഥന്മാരായ പല നായര്‍ പ്രമാണികളും തിരുവിതാംകൂറില്‍നിന്നും കൊച്ചിയില്‍നിന്നും എന്നുവേണ്ട, കേരളത്തിന്റെ എല്ലാഭാഗത്തുനിന്നും അതിപ്രശസ്തന്മാരായ നായര്‍പ്രമാണിമാരും സംബന്ധിച്ചിരുന്നു. ആ യോഗത്തിലെ നാന്ദിയും ഭരതവാക്യവുമായി കേട്ടത് ഒരു ഐക്യകേരള സൃഷ്ടിയെപ്പറ്റിയാണ്. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കരയോഗങ്ങള്‍ കേരളം മുഴുവന്‍ സൃഷ്ടിച്ച് അങ്ങനെ ഒരു ഐക്യകേരള സൃഷ്ടി ഉണ്ടാക്കണമെന്നാണ് മി. പാലാട്ടു തുടങ്ങിയ പല മഹാന്മാരും പ്രസംഗിക്കുന്നതു കേട്ടത്. ഒരു ഐക്യതിരുവിതാംകൂര്‍ സൃഷ്ടിക്കുന്നതിനു മുമ്പ് അതു സാധ്യമാണോ എന്നാണ് ആലോചിക്കേണ്ടത്. തിരുവിതാംകൂറില്‍ വര്‍ഗ്ഗീയപ്രാതിനിധ്യം നടമാടുന്ന ഒരു കാലമാണിത്. ബ്രിട്ടീഷ് ഇന്ത്യയിലെ കഥയാണെങ്കില്‍ മിന്റോ മോര്‍ളിയുടെ കാലംമുതല്‍ സാമുദായിക പ്രാതിനിധ്യവാദം അവിടെ തുടങ്ങിയിട്ടുണ്ട്. അത് ഒടുവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുകാരുടെ ദേശീയവാദത്തെ കേറിപ്പിടിച്ചതും മഹാത്മാഗാന്ധി പട്ടിണി വരുത്തിയതും മറ്റും നാം കേട്ടിട്ടുള്ള കഥകളാണ്. സവര്‍ണ്ണരുടെ പ്രാതിനിധ്യമുള്ള കോണ്‍ഗ്രസ്സില്‍ സവര്‍ണ്ണരുടെ രക്ഷയെ ഉദ്ദേശിച്ച് ഒരു സര്‍വ്വസമുദായ മൈത്രിയും ഒരു ഇന്ത്യന്‍ നേഷനും ഉണ്ടാക്കുവാന്‍ ഭാരത മഹാജനസഭക്കാരും ശ്രമിച്ചതുപോലെ ഇന്നു തിരുവിതാംകൂറില്‍ വന്ന് ഒരു ഐക്യകേരളം സ്യഷ്ടിക്കുന്നതിനുള്ള ഉപാധികള്‍ ആ മഹാരഥന്മാര്‍ പസ്സാക്കിയതില്‍ അത്ഭുതപ്പെടാനേ നമുക്കു തോന്നുകയുള്ളൂ. ഒരു ഐക്യകേരള സൃഷ്ടി സാധ്യമാണോ എന്നവര്‍ ആലോചിച്ചിട്ടില്ല. സമുദായങ്ങള്‍ തമ്മില്‍ അവകാശവാദത്തിനു വേണ്ടി തമ്മില്‍ത്തല്ലി തലകീറിത്തുടങ്ങിയിരിക്കുന്ന ഇക്കാലത്ത് നായന്മാര്‍ മാത്രം സംഘടിച്ച് ഒരു ഐക്യകേരളത്തെ ഉണ്ടാക്കണമെന്നു പറയുന്നത് വെറും ഭോഷ്‌ക്കുതന്നെ .ബുദ്ധിയുള്ള മനുഷ്യര്‍ക്ക് ഇതൊരു പരിഹാസ്യ കാരണമാക്കിത്തീര്‍ക്കാമെന്നല്ലാതെ കാര്യബോധമുള്ളവര്‍ക്ക് ഇതിന്റെ പ്രായോഗികതകയെപ്പറ്റി വിശ്വാസമുണ്ടാകയില്ല. ഇവരാണോ രാജ്യഭരണ തന്ത്രജ്ഞന്മാര്‍. ഇവര്‍ക്കു ദേശീയത്വം അട്ടിപ്പേറാണുപോലും.

ഇതുപോലെ തന്നെ ബ്രിട്ടീഷ് ഗവണ്മെന്റ് സാമാന്യേന അംഗീകരിച്ചിട്ടുള്ളതും ഇനി വരാന്‍ പോകുന്ന ഏതു ഗവണ്‍മെന്റുകളും അംഗീകരിക്കാന്‍ ഇടയുള്ളതുമായ സാമുദായിക പ്രാതിനിധ്യവാദത്തെ ഭസ്മീകരിക്കുന്നതിനു വേണ്ട ഉല്‍ബോധനകളോടുകൂടിയ കാര്യക്ഷമതാവാദം കൊണ്ടു തങ്ങള്‍ക്ക് ഉദ്യോഗം മുഴുവനും കരസ്ഥമാക്കിവയ്ക്കാമെന്നാണ് മറ്റുള്ളവരുടെ മേല്‍ കുതിരകയറിനിന്ന് അഭ്യാസം ചെയ്യുന്ന കുത്തകസമുദായക്കാര്‍ വിചാരിക്കുന്നത്. അല്ലാതെ കാര്യക്ഷമത എന്നു പറയുന്നതില്‍ മറ്റു യാതൊരു ഉദ്ദേശ്യശുദ്ധിയുമില്ല. ഈ കാര്യക്ഷമത പരിശോധിക്കുന്നതിനുള്ള വിധങ്ങള്‍ നമ്മുടെ ഗവണ്മെന്റിനോ മറ്റേതെങ്കിലും ഗവണ്‍മെന്റുകള്‍ക്കോ കണ്ടുപിടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കാര്യക്ഷമതയെപ്പറ്റിപ്പറയുമ്പോള്‍ സ്വഭാവശുദ്ധി അവശ്യം വേണ്ടതായ ഒരു വിശേഷ അംശമാകുന്നു. ഇതു കണ്ടുപിടിക്കുന്നതിനുള്ള മാനദണ്ഡം ഒരു ഗവണ്‍മെന്റിനുമില്ല. കാര്യക്ഷമത വാസ്തവത്തില്‍ വേണമെങ്കില്‍ അത്ര വളരെ സാമര്‍ത്ഥ്യമൊന്നും ഇല്ലെങ്കിലും സ്വഭാവശുദ്ധിയുള്ള ആളുകളെ, ന്യായംചെയ്യാന്‍ ആഗ്രഹവും കഴിവുമുള്ള ആളുകളെയെങ്കിലും നിയമിക്കണമെന്നുള്ളതാണ്. ഈ കാര്യക്ഷമതാവാദമൊന്നും ഈ നായന്മാര്‍ മുമ്പു നടത്തിയ മലയാളി മെമ്മോറിയല്‍ വാദകാലത്ത് കണ്ടില്ല. അതു സ്വന്തംകാര്യം. ഇപ്പോള്‍ കാര്യക്ഷമത എന്നു പറഞ്ഞു മറ്റുള്ളവരെ കബളിപ്പിക്കത്തക്കവണ്ണം അവര്‍ അത്ര വളരെ ബുദ്ധിമാന്മാരും നമ്മള്‍ അതു കേട്ട് അനുസരിക്കത്തക്കവണ്ണം മണ്ടന്മാരുമാകുന്ന കാലം ഇനി വരികയില്ല. നിശ്ചയം.

ഡോ. നോക്‌സ് ഒരു റിപ്പോര്‍ട്ട് ഗവണ്‍മെന്റിലേക്കു സമര്‍പ്പിച്ചിട്ടുള്ളതായി കേട്ടു. ആ റിപ്പോര്‍ട്ടില്‍ എന്തോ ഗുണകരമായി ചില സംഗതികള്‍ അടങ്ങിയിരി ക്കുന്നതായി അറിഞ്ഞപ്പോള്‍ അവരുടെ വയറ്റില്‍ ഒന്‍പതാം ഉത്സവം തുടങ്ങി. ഗവണ്‍മെന്റ് നമുക്ക് എന്തോ ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞ് അവരെ അതില്‍നിന്നു പിന്‍തിരിപ്പിച്ച് ഉദ്യോഗക്കുത്തക എന്നെന്നേക്കും പരിപാലിച്ചു കൊണ്ടുപോകണമെന്നുള്ളതാണ് കോട്ടയത്തുവച്ചു കൂടിയ സമ്മേളനത്തിന്റെ ഉദ്ദേശ്യമെന്നു തോന്നുന്നു. നായന്മാര്‍ പടവെട്ടിയ കാര്യവും ഇവിടെ എല്ലാവരെയും സംരക്ഷിച്ച കാര്യവുമൊക്കെ അവര്‍ അവിടെ പ്രസ്താവിച്ചതിന്റെ കാര്യമെന്ത്? അവര്‍ എന്നു പടവെട്ടി? അവര്‍ ആരെയാണ് ഏതു രാജ്യത്തെയാണ് വാളിന്റെ തുമ്പത്തു രക്ഷിച്ചുനിര്‍ത്തിയത്. ഇതൊന്നും നമ്മെ ആരെയും രക്ഷപ്പെടുത്താനല്ല പറഞ്ഞത്. സര്‍ ഹബീബുള്ള അറുപതു കഴിഞ്ഞിരിക്കുന്ന ഒരു വയസ്സനാണ്. അദ്ദേഹത്തെ ഭയപ്പെടുത്താനാണ് ഈ പ്രസ്താവനകള്‍. എല്ലാം നമ്മള്‍ക്കു വല്ല സൗജന്യവും ഗവണ്മെന്റ് ചെയ്യാന്‍ വിചാരിക്കുന്നെങ്കില്‍ ‘ഗവണ്‍മെന്റേ നിങ്ങള്‍ അതൊന്നും ചെയ്യരുത്.’ ഞങ്ങള്‍ അതിന് എതിരാണ്. ഉദ്യോഗം നോക്കുന്നതിനു ഞങ്ങള്‍ക്കു മാത്രമേ കാര്യക്ഷമതയുള്ളൂ. ഞങ്ങള്‍ക്ക് ഉദ്യോഗം തന്നില്ലെങ്കില്‍ ഞങ്ങള്‍ പടവെട്ടിയവരും വാളിന്റെ തുമ്പത്തു രാജ്യം പിടിച്ചവരുമാണെന്ന് ഓര്‍മ്മവേണമെന്ന് വീരവാദം പറഞ്ഞാല്‍ ഗവണ്മെന്റ് -സര്‍ ഹബീബുള്ളായുടെ ഗവണ്മെന്റ് ഒരുപക്ഷേ, പരിഭ്രമിച്ചേക്കാമെന്നാണ് ആ സാധുക്കളുടെ വിചാരം.
കഴിഞ്ഞ കൊല്ലം നിവര്‍ത്തനമെന്നു കേട്ടപ്പോള്‍ ഭ്രാന്തുപിടിച്ചുണ്ടായ തുള്ളലാണ് നാം തിരുവനന്തപുരത്തുവച്ചു കൂടിയ നായര്‍ സമ്മേളനത്തില്‍ കണ്ടത്.
കോട്ടയം സമ്മേളനം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍കൂടി സഹകരിച്ച ഒരു സമ്മേളനമാണെന്നും കേട്ടു. നായര്‍ ഉദ്യോഗസ്ഥന്മാര്‍ എല്ലാവരും ചേര്‍ന്നു പണം പിരിച്ച് അവരുടെ നേതൃത്വത്തില്‍ അവരുടെ സാന്നിധ്യത്തില്‍ നടന്ന ഒരു സമ്മേളനമെന്നു കാണുന്നു. ഇതു പരമാര്‍ത്ഥമാണെങ്കില്‍ ഗവണ്‍മെന്റിന്റെ നില ഏറ്റവും നിന്ദാവഹമായിട്ടുള്ളതെന്നുവരും. എന്താണെന്നുവച്ചാല്‍ ഈഴവനോ ക്രിസ്ത്യാനിയോ മുസ്ലീമോ ആണ് ഈ ഉദ്യോ ഗസ്ഥന്മാരെങ്കില്‍ അവന്റെ സമുദായ നന്മയെ മാത്രം ലാക്കാക്കി പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരുടെയെങ്കിലും വീട്ടില്‍ അവര്‍ കടന്നുചെന്നുവെന്നറിഞ്ഞാല്‍ അതു രഹസ്യമായി അന്വേഷിച്ചറിയാന്‍ ഒരു ഉപജാപകസംഘം സൃഷ്ടിക്കപ്പെട്ടതായും അതില്‍ ഈ ഉദ്യോ ഗസ്ഥന്മാര്‍ എല്ലാം പങ്കുകൊണ്ടതായും അവരുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായും മറ്റും കൊട്ടാരം വരെ അറിയിക്കാനും കൊട്ടാരത്തിലെ അതൃപ്തി സമ്പാദിക്കുവാനും ഒരുങ്ങുന്നതിനുള്ള ഒരു സംരംഭം ഗവണ്മെന്റ് ഏറ്റെടുത്തിട്ടുള്ളതായും അനുഭവമുണ്ട്. എന്നാല്‍ നായര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് അവരുടെ സാമുദായികമായ ഏതു സംരംഭത്തിലും പങ്കുകൊള്ളാം. പണം വാരിക്കോരി സംഭാവന ചെയ്യാം. ഈ നയം സര്‍ ഹബീബുള്ളയുടെ ഗവണ്മെന്റ് കൈക്കൊള്ളുന്നത് ഒരു കാലത്തും നന്നല്ല. അദ്ദേഹത്തിന്റെ വാര്‍ദ്ധക്യത്തിനുതന്നെ അത് അപമാനമാണ്. ഈ നാട്ടില്‍ ന്യായം നടത്തണമെന്ന് അദ്ദേഹം ആഗ്രഹിക്കു ന്നെങ്കില്‍ ഒരു വര്‍ഗ്ഗത്തിനുമാത്രം ന്യായം ചെലുത്താതെ എല്ലാ വര്‍ഗ്ഗങ്ങള്‍ക്കും നിഷ്പക്ഷമായ തോതില്‍ ന്യായം നടത്തുവാന്‍ അദ്ദേഹം ശ്രമിക്കേണ്ടതാണ്.
മറ്റൊരു വിഷയമാണ് പ്രായപൂര്‍ത്തിവോട്ടവകാശ പദ്ധതി. പരിഷ്‌കാരസൂര്യന്റെ അരുണകിരണങ്ങള്‍ എത്തിയിട്ടുള്ള നാടുകളിലെല്ലാം പ്രായപൂര്‍ത്തി വോട്ടവകാശത്തെ സ്വാഗതം ചെയ്യുന്നതായി നാം കാണുന്നുണ്ട്. ഇതില്ലാത്ത എവിടെയും ഉത്തരവാദിത്വഭരണം നടപ്പിലാക്കാന്‍ സാധ്യമല്ല. ഏതു പരിഷ്‌കൃതമായ ഗവണ്‍മെന്റിലും ഉത്തരവാദിത്വഭരണവും പ്രായപൂര്‍ത്തി വോട്ടവകാശവും മൗലികമായ തത്ത്വത്തിന്മേല്‍ സ്ഥാപിച്ചു രാജ്യഭരണം നടത്തണമെന്നു വാദിക്കുന്നവരാണ് ഇന്നത്തെ ജനസാമാന്യം. ഇങ്ങനെയിരിക്കേ തിരുവിതാംകൂര്‍ സംസ്‌കാരം നായര്‍ സംസ്‌കാരമെന്നു കൊട്ടി ഘോഷിക്കുന്ന നായന്മാര്‍, തിരുവിതാംകൂറിനെ പടവെട്ടി ജയിച്ചു എന്ന് അഭിമാനംകൊള്ളുന്ന ദേശീയവാദികള്‍, പ്രായപൂര്‍ത്തി വോട്ടവകാശങ്ങളുടെ ആവശ്യമില്ലെന്ന് ഇവിടെ പ്രസ്താവിച്ചിരിക്കുന്നു. എത്ര ലജ്ജാവഹം. ഇവരാണോ തിരുവിതാംകൂറിലെ ജനകീയഭരണത്തെ നയിക്കുന്നതിനു കോണ്‍ഗ്രസ് കൊടികളുമേന്തി ഗോഷ്ടി കാണിച്ചത്. ഇതു മുഴുവന്‍ നമ്മുടെ കണ്ണില്‍ മണ്ണിടാനെടുത്ത തന്ത്രങ്ങളാണ്. ഇവരുടെ ഊപ്പിടിക്കകത്ത് ഒതുങ്ങി നില്ക്കുന്ന മനുഷ്യവകകളാണ് നമ്മളെന്ന് ആ പാവങ്ങള്‍ വിഭ്രമിച്ചു. അതിനുള്ള ചരട് ഇന്നു പൊട്ടിയിരിക്കുന്നു. കുത്തക സമുദായക്കാര്‍ക്ക് ഇനി ഈ നാട്ടില്‍ സ്ഥാനമില്ലെന്നു മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. ഇതു കണ്ടപ്പോഴാണ് ശ്രീമാന്‍ മള്ളൂര്‍ ഗോവിന്ദപ്പിള്ളയെപ്പോലുള്ള ആളുകള്‍ പ്രായപൂര്‍ത്തി വോട്ടവകാശം ഇപ്പോള്‍ കൊടുക്കണ്ടാ, ഫ്രാഞ്ചൈസ് ഒന്നു താഴ്ത്തിയാല്‍ മതിയെന്ന് അഭിപ്രായപ്പെട്ടത്.
(തുടരും)

Author

Scroll to top
Close
Browse Categories