പിന്തുണയുമായി നാഷണല്‍ ലീഗ് നേതാക്കള്‍ മുസ്ലീം വിരുദ്ധനാക്കാന്‍ ലീഗിന്റെ ശ്രമം

വിഷുദിനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിലെ വസതിയിൽ വിഷുക്കൈനീട്ടം നൽകിയപ്പോൾ

ചേര്‍ത്തല: മലപ്പുറം പ്രസംഗത്തിന്റെ പേരിലുണ്ടായ വിവാദത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി നാഷണല്‍ ലീഗ് നേതാക്കള്‍. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുള്‍വഹാബ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.കെ. അബ്ദുള്‍ അസീസ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം സെയ്ദ് ഷബീല്‍ ഹൈദ്രോസ് തങ്ങള്‍, വൈസ്‌പ്രസിഡന്റ് എച്ച്. മുഹമ്മദാലി എന്നിവരാണ് കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി പിന്തുണയറിയിച്ചത്.

ചില രാഷ്ട്രീയ മേലാളന്മാരുടെയും പ്രമാണിമാരുടെയും രാഷ്ട്രീയ താല്പര്യവും തന്ത്രങ്ങളും സാമൂഹിക വിവേചനത്തിനു കാരണമാകുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് വെള്ളാപ്പള്ളിനടേശൻ പറഞ്ഞത്. ഇതിന്റെ പേരിലാണ് തെറ്റായ പ്രചരണങ്ങളും ഗൂഢനീക്കങ്ങളുമെന്ന് നാഷണല്‍ ലീഗ് നേതാക്കള്‍ സന്ദര്‍ശനത്തിനു ശേഷം മാദ്ധ്യമങ്ങളോടു പറഞ്ഞു. സാമൂഹിക സാമുദായിക ഐക്യം തകര്‍ക്കാനുള്ള നീക്കമാണ് ഇത്തരം പ്രചരണങ്ങള്‍ക്കു പിന്നില്‍. മലപ്പുറം പ്രസംഗത്തില്‍ ഒരു നാടിനെയോ സമൂഹത്തെയോ ജില്ലയിലെ ജനാവലിയെയോ വെള്ളാപ്പള്ളി നടേശന്‍ ആക്ഷേപിച്ചിട്ടില്ല. മുസ്ലീം ജനതയെ ആക്ഷേപിച്ചുവെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇത്തരം പ്രചരണങ്ങള്‍ മുതലെടുക്കാന്‍ വര്‍ഗീയ ശക്തികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങളുടെ മുന്നണി പോരാളിയാണ് വെള്ളാപ്പള്ളി നടേശന്‍. അത്തരത്തിലുള്ള ഒരു വ്യക്തിയുടെ വാക്കുകള്‍ തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിക്കുന്നത് തെറ്റായ നീക്കമാണ് സമൂഹത്തിന് നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് സന്ദര്‍ശനമെന്നും അവര്‍ പറഞ്ഞു.

തന്നെ മുസ്ലീംവിരോധിയായി ചിത്രീകരിച്ച് വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പറഞ്ഞ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് മുസ്ലീം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളാണ് നടക്കുന്നത്. പ്രസംഗം പരിശോധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ടില്‍ പോലും ഇതു തെളിഞ്ഞിട്ടുണ്ട്. മുസ്ലീംലീഗിലെ ചില പ്രമാണിമാരുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രം നടക്കുന്ന പ്രചരണമാണിപ്പോള്‍ നടക്കുന്നത്. മുസ്ലീം സഹോദരങ്ങള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതാണ് എന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍. എന്റെ കേസുകള്‍ നടത്തുന്നത് അഡ്വ. നിസാറാണ്. മൂന്നു പതിറ്റാണ്ടിലധികമായി എസ്.എന്‍.ട്രസ്റ്റിന്റെ ഓഡിറ്റര്‍ റഹിം അസോസിയേറ്റ്‌സാണ്. മുസ്ലീങ്ങളുടെ കുത്തകാവകാശം മുസ്ലീംലീഗിനില്ല. 70 ലക്ഷത്തോളം വരുന്ന ജനവിഭാഗങ്ങളില്‍ 20 ലക്ഷത്തോളം മാത്രമാണ് മുസ്ലീംലീഗിനൊപ്പമുള്ളത്. തന്നെ തോജോവധം ചെയ്ത് ആക്രമിക്കാനുള്ള ലീഗിന്റെ നീക്കങ്ങള്‍ക്കു പിന്നില്‍ സമുദായത്തിന്റെ കുത്തക ഏറ്റെടുക്കാനുള്ള ശ്രമമാണ്. ഒന്നിച്ചുകൂടി പ്രവര്‍ത്തിച്ചിരുന്ന കാലത്തും ഒന്നും തരാത്ത സ്ഥിതിയുണ്ടായി. അതിനെയാണ് ചോദ്യം ചെയ്തത്. ഇനിയും സാമൂഹിക നീതിക്കായുള്ള പോരാട്ടം തുടരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Author

Scroll to top
Close
Browse Categories