സഹതാപവും സഹാനുഭൂതിയും കൈമോശം വരുമ്പോൾ

റാഗിംഗ് തകര്‍ക്കുന്ന വിദ്യാര്‍ത്ഥി മനസുകള്‍
കുട്ടികളില്‍ സാമൂഹ്യമായ മൂല്യബോധം, സഹാനുഭൂതി എന്നിവ ചെറുപ്പകാലത്തു തന്നെ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. അതിന് രക്ഷകര്‍ത്താക്കള്‍ക്കു വലിയ പങ്കുണ്ട്. എന്നാല്‍ എത്ര രക്ഷകര്‍ത്താക്കള്‍ക്കു നമ്മുടെ കുട്ടികളെ ഒന്ന് ശ്രദ്ധിക്കാന്‍ പോലും സമയമുണ്ട്? തിരക്കേറിയ രക്ഷകര്‍ത്താക്കളുടെ ഇടയില്‍ ഒന്ന് സംസാരിക്കാന്‍ പോലും ആരുമില്ലാതെ വളരുന്ന കുട്ടികള്‍ മുതിരുമ്പോള്‍ ഇത്തരം സാഡിസ്റ്റ് മനോഭാവം വച്ചുപുലര്‍ത്തുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.

സ്വതവേ റാഗിംഗ് എന്ന വാക്ക് നമ്മുടെയുള്ളില്‍ പ്രതിധ്വനിപ്പിക്കുന്നത് കുട്ടികള്‍ തമ്മില്‍ സ്‌കൂളുകളിലോ, കോളേജുകളിലോ സ്വയം പരിചയപ്പെടുന്നതിനായി ചെയ്യുന്ന നിരുപദ്രവകാരിയായ ചില പ്രവൃത്തികള്‍ മാത്രം ആയിട്ടാണ്. അത്തരം സ്വഭാവത്തില്‍ തന്നെ അവ പലയിടത്തും നടക്കുന്നുമുണ്ട്. അതൊന്നും ആ ക്ലാസ് മുറിയോ, ഹോസ്റ്റല്‍ മുറിയോ വിട്ടു പുറത്തേക്ക് പോകാറുമില്ല. എന്നാല്‍ പുറത്തേക്ക് വരുന്ന ചില റാഗിംഗ് സംഭവങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. ആസ്വാദനത്തിന്റെ എല്ലാ അതിരുകളും പിന്നിട്ട് അക്രമത്തിന്റെ അങ്ങേയറ്റം വരെ എത്തുന്ന സംഭവങ്ങള്‍. മലയാളിയുടെ മനസ്സിലെ റാഗിംഗിനെ കുറിച്ചുള്ള എല്ലാ ധാരണയും മാറ്റുന്ന സംഭവങ്ങളാണ് കഴിഞ്ഞകുറച്ചു നാളുകളായി സംഭവിച്ചത്.
ആവര്‍ത്തിക്കുന്ന റാഗിംഗ്
പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥി ക്രൂരമായ റാഗിംഗ് ഏറ്റുവാങ്ങി മരണത്തിന് കീഴടക്കിയതിന്റെ ഒന്നാം വാര്‍ഷിക വേളയിലാണ് കോട്ടയം നഴ്സിംഗ് കോളേജില്‍ ക്രൂരമായ റാഗിംഗ് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. അത് വലിയ വാര്‍ത്തയായതിന്റെ അടുത്ത ദിവസങ്ങളിലാണ് മറ്റുചില കോളേജുകളില്‍ കൂടി റാഗിംഗ് നടന്നതായി കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഇങ്ങനെയെങ്കില്‍ നാളെയും ഇത്തരം വാര്‍ത്തകള്‍ നാം പ്രതീക്ഷിക്കേണ്ടതല്ലേ? അങ്ങനെ ഇന്ന് കഴിഞ്ഞ ഒരു മൃഗീയ സംഭവത്തില്‍ നിന്നും ഒന്നും പഠിക്കാതെ നമ്മുടെ കുട്ടികള്‍ അതേ തെറ്റിലേക്ക് വീണ്ടും നടന്നടുക്കുമ്പോള്‍ നാം ആരെയാണ് പഴിക്കേണ്ടത്? നമുക്ക് എവിടെയാണ് പിഴവ് സംഭവിച്ചിരിക്കുന്നത്? സ്‌കൂളുകളിലും കോളേജുകളിലും കുട്ടികള്‍ തങ്ങളുടെ ജൂനിയര്‍ വിദ്യാര്‍ഥികളെ ‘പരിചയപ്പെടുവാന്‍’ വേണ്ടി ലളിതമായി നടത്തിവന്ന റാഗിങ് എന്ന പരിപാടി ഇന്ന് വിദ്യാര്‍ത്ഥികളുടെ ജീവനെടുക്കുന്ന തരത്തിലേക്ക് മാറിയതിനുപിന്നില്‍ കാരണങ്ങള്‍ എന്തൊക്കെയാണ്?
എണ്‍പതുകളിലെയും, തൊണ്ണൂറുകളിലെയും ചില സിനിമകളിലൂടെയാണ് റാഗിംഗ് മലയാളിയുടെ ശ്രദ്ധയിലേക്ക് വരുന്നത്. അക്കാലയളവിലാണ് ചില വിജയകരമായ ക്യാംപസ് സിനിമകള്‍ ഉണ്ടാകുന്നതും സീനിയറായ കുട്ടികള്‍ സ്വയം ഹീറോ പരിവേഷം നേടാന്‍ ആഗ്രഹിക്കുന്നതും. ബെല്‍ബോട്ടം പാന്റ്‌സും, നീണ്ട വീതുളി പോലെയുള്ള കൃതാവും കാഴ്ച്ചയില്‍ ഹീറോകളെ സൃഷ്ടിച്ചപ്പോള്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ മുന്നില്‍ ആളാകാന്‍ അതേ ക്ളാസ്സിലെ ആണ്‍ കുട്ടികളെ ഇകഴ്‌ത്തി കാണിക്കേണ്ട അവസ്ഥ ആവശ്യമായിവന്നു. അത്തരം ചില നൈമിഷികമായ ചോദനകളില്‍ നിന്നും ഉടലെടുത്ത റാഗിംഗ് പിന്നീട് ക്ളാസ് മുറികളില്‍ നിന്നും ഹോസ്റ്റലുകളിലേക്ക് മെല്ലെ എത്തുകയുണ്ടായി. ഹോസ്റ്റലുകളില്‍ വച്ചാണ് അതിന് ഒരു ഭീകരസ്വഭാവം കൈവരുന്നത്. ക്ളാസ് മുറികളുടെ ഗൗരവസ്വഭാവം ഇല്ലാത്തതിനാലും രാപ്പകലുകള്‍ ഹോസ്റ്റലില്‍ തങ്ങുന്നതിനാലും റാഗിംഗ് ഏതറ്റം വരെ പോകുവാനും കുട്ടികള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു.
കുട്ടികളുടെ മാനസികനില
കുട്ടികളില്‍ റാഗിംഗ് ഏതൊക്കെ രീതിയിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത് എന്നത് പ്രധാനമാണ്. ശാരീരികമായുള്ള ക്ഷതങ്ങള്‍ക്കും അപ്പുറം അവരെ ഇത് ബാധിക്കുന്നത് മാനസികമായ ചില കാര്യങ്ങളിലൂടെയാണ്. ഒരു വിദ്യാലയത്തിലേക്ക് കടന്നുവരുമ്പോള്‍ ഏതൊരു കുട്ടിയ്ക്കും ഒരു അപരിചിതത്വം ഉണ്ടാവുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലത്തു കുട്ടികള്‍ വീടുകളില്‍ പോലും ഒറ്റപ്പെടല്‍ അനുഭവിക്കുന്ന അവസ്ഥയില്‍ ഒരു ചെറിയ അവഗണന പോലും അവരെ വലിയ മാനസിക പ്രശ്നത്തിലേക്ക് തള്ളിവിടാന്‍ സാധ്യതയുള്ള അവസ്ഥയില്‍ റാഗിംഗിന്റെ പേരിലുള്ള ക്രൂരത അവരെ എത്രമാത്രം മാനസിക പ്രശ്നത്തിലേക്കാവും തള്ളിവിടുക? സ്‌കൂളുകളിലും കോളേജുകളിലും ഉണ്ടായ കയ്പ്പേറിയ അനുഭവങ്ങള്‍ ജീവിതകാലം മുഴുവന്‍ പേറേണ്ടിവരുന്ന അവസ്ഥയും ഉണ്ടായേക്കാം. നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഈ ഒരൊറ്റ സംഭവങ്ങളിലൂടെ കടന്നുപോകുകവഴി പിന്നീട് പഠിത്തത്തില്‍ ശ്രദ്ധ കുറയുന്നു എന്ന് മാത്രമല്ല, നല്ലൊരു ജോലിയെന്ന അവരുടെ ലക്ഷ്യത്തില്‍ നിന്നുതന്നെ വ്യതിചലിക്കുന്ന രീതിയും ഉണ്ടാകാറുണ്ട്. മാത്രമല്ല സീനിയര്‍ കുട്ടികളില്‍ നിന്നും ഉണ്ടാകുന്ന ഇത്തരം അനുഭവങ്ങളുടെ നിരാശ അവര്‍ തീര്‍ക്കുന്നത് അവരുടെ ജൂനിയര്‍ ആയി വരുന്ന കുട്ടികളോടാണ്. അത് വീണ്ടും വീണ്ടും തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ലഹരിയും വില്ലന്‍
ലഹരി ഉപയോഗം റാഗിംഗിന് വലിയ നിലയില്‍ കാരണമാകുന്നുണ്ട്. അടുത്തകാലത്തായി കൂടിവന്നുകൊണ്ടിരിക്കുന്ന കാരണങ്ങള്‍ക്കുപിന്നിലും ഹോസ്റ്റലുകളില്‍ വ്യാപകമായ ലഹരി ഉപയോഗം തന്നെയാണ്. ലഹരിയുടെ മാനസികമായ സ്വാധീനം പലപ്പോളും നമ്മെ മറ്റൊരു ഫാന്റസി ലോകത്തേക്ക് കൊണ്ടുപോകുക എന്നതാണല്ലോ. അവിടെ നാം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരോ, വലിയവരോ ആണെന്ന ചിന്ത വരുമ്പോഴാണ് മറ്റുള്ള കുട്ടികളുടെ മേല്‍ കുതിരകയറാനുള്ള പ്രവണത ഉണ്ടാകുന്നത്. മുമ്പ് ജൂനിയര്‍ കുട്ടികളുമായി ഉണ്ടായ പ്രശ്നങ്ങള്‍, അതിലൂടെ ഉണ്ടായ അപമാനഭാരം, ഇവയ്‌ക്കൊക്കെ പകരം ചോദിക്കാനുള്ള അവസരമായി റാഗിംഗിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ കാണുന്നു.

സഹതാപവും സഹാനുഭൂതിയും
എല്ലാത്തിനുമുപരി മാനസികമായ ചില കാര്യങ്ങള്‍ കൂടി ഇതിനുപിന്നില്‍ ഉണ്ട്. ഉദാഹരണത്തിന് കോട്ടയത്തെ സംഭവം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന സംഭവമാണ്. എങ്ങിനെയാണ് ഒരു സഹജീവിയെ അത്തരത്തില്‍ ഉപദ്രവിക്കാന്‍ കഴിയുന്നത്? നമ്മുടെ സമൂഹത്തില്‍ മനുഷ്യര്‍ തമ്മില്‍ പരസ്പരമുള്ള സഹതാപം (Sympathy), സഹാനുഭൂതി (Empathy) എന്നീ വികാരങ്ങള്‍ക്ക് വലിയ രീതിയില്‍ കൈമോശം വന്നിട്ടുണ്ട്. നാം ഒരാളെ ഉപദ്രവിക്കുമ്പോള്‍ അത് മറ്റെയാള്‍ക്കു എങ്ങിനെയാണ് അനുഭവേദ്യമാകുന്നത് എന്ന് സ്വന്തം അനുഭവമായി കണ്ടുകൊണ്ട് അതേപ്പറ്റി ചിന്തിക്കുമ്പോള്‍ ആണ് നാം ഒരു മനുഷ്യനാവുന്നത്. കോമ്പസ് കൊണ്ട് ഒരു കുട്ടിയെ കുത്തുമ്പോള്‍ ആ കോമ്പസ് കൊണ്ട് നമ്മുടെ സ്വന്തം ശരീരത്തില്‍ കുത്തുമ്പോള്‍ ഉണ്ടാകുന്ന വേദനയെപ്പറ്റി നാം ചിന്തിക്കണം. അവരുടെ രഹസ്യഭാഗത്ത് ഭാരമേറിയ ഡംബല്‍ കയറ്റിവെക്കുമ്പോള്‍ അത് നമ്മുടെ ശരീരത്തില്‍ ആണെന്നുതന്നെ സങ്കല്‍പ്പിക്കണം. ഒരു മുള്ളുകൊള്ളുന്നതുപോലും സഹിക്കാന്‍ കഴിയാത്ത നമുക്ക് സ്വയം കോമ്പസ് ഇട്ട് കുത്തുകൊള്ളുന്ന അവസ്ഥ ആലോചിക്കാന്‍ പോലും കഴിഞ്ഞെന്നുവരില്ല. അവിടെയാണ് നാം സഹാനുഭൂതി എന്ന വലിയ വികാരത്തെ ഉള്‍ക്കൊള്ളുന്നത്. അത് നാം ആര്‍ജ്ജിക്കാത്തിടത്തോളം ആരുടെ വിഷമവും വേദനയും നമുക്ക് തൊട്ടറിയാന്‍ കഴിഞ്ഞെന്നും വരില്ല. കോട്ടയത്തും കുട്ടികള്‍ക്ക് ഇല്ലാതെപോയത് ആ വലിയ ഒരു കഴിവ് തന്നെയായിരുന്നു.
റാഗിംഗ് കുട്ടികളുടെ ജീവിതത്തെ തന്നെ ബാധിക്കുന്ന അവസ്ഥ ഉണ്ടായപ്പോള്‍ ആണ് 1998 ല്‍ കേരളത്തില്‍ റാഗിങ് നിരോധനനിയമം നിലവില്‍ വന്നത്. അതിന്റെ വരവോടെ വ്യാപകമായുള്ള റാഗിംഗ് കുറഞ്ഞെങ്കിലും ചിലയിടങ്ങളില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. പലതും കൂടുതല്‍ അക്രമണരീതിയിലേക്ക് പോകുമ്പോളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതില്‍ തന്നെയും കൂടുതല്‍ കേസുകളും അവര്‍ തന്നെ തീര്‍പ്പാക്കി പരാതി പിന്‍വലിക്കുകയാവും ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആ തീര്‍പ്പാക്കലിന്റെ സാധ്യത, പിടിക്കപ്പെടാനുള്ള സാധ്യതക്കുറവ്, തെളിവില്ലാത്തത് എന്നിവയ്ക്കൊപ്പം ലഹരി ഉപയോഗം കൂടിയാകുമ്പോള്‍ റാഗിംഗ് വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടേയിരിക്കുന്നു.
ഏവരെയും പോലെ ലേഖകനും ആത്മാര്‍ഥമായി ആഗ്രഹിക്കുകയാണ്, ഇനിയെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതെ ഇരിക്കാന്‍. പക്ഷേ വെറുമൊരു ആഗ്രഹം മാത്രമായി മാറുവാനുള്ള സാധ്യതയാണ് കൂടുതലായി നിലനില്‍ക്കുന്നത്. കുട്ടികളെ പരിഗണിച്ചുകൊണ്ടും അവരില്‍ സ്‌നേഹവും മാനുഷിക മൂല്യങ്ങളും നിറച്ചുകൊണ്ടും മാത്രമേ റാഗിംഗ് പോലെയൊരു വിപത്തിനെ നമുക്ക് ഒഴിവാക്കുവാനാവൂ.
9946199199