ഒരു സന്ന്യാസിയുടെ സമാനതകളില്ലാത്ത സാഹസിക ജീവിതം

ഇന്ത്യയിലെ ദളിത് മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമാണ് ആനന്ദതീര്‍ത്ഥരെപ്പോലുള്ള പോരാളികളായ ‘ദത്തുപുത്രന്മാര്‍’ക്കുള്ളത്. അധ:സ്ഥിതജനങ്ങളുടെ മുന്നേറ്റം അനിവാര്യമാണ്. അതിനുള്ള പാഠപുസ്തകമാവണം ആനന്ദതീര്‍ത്ഥസ്വാമികള്‍

1904-ൽ (1079 മേടം 31-ന്) എസ്.എൻ.ഡി.പി. യോഗത്തിന്റെ മുഖപത്രമായി അഡ്വ. എം. ഗോവിന്ദന്റെ പത്രാധിപത്യത്തിൽ ”വിവേകോദയം” ദ്വൈമാസിക പ്രസിദ്ധീകരണം ആരംഭിച്ചതോടെ ശ്രീ നാരായണസാഹിത്യം എന്നു പിൽക്കാലത്ത് പേര് വന്ന സാഹിത്യശാഖ സമാരംഭിച്ചു എന്നു പറയാം. യോഗസംബന്ധമായ വാർത്തകളും ഗുരുവിന്റെ ദൈനംദിന പരിപാടികളും മറ്റുമാണ് ആദ്യകാലത്ത് ഇതിൽ പ്രസിദ്ധീകരിച്ചിരുന്നത്. ഇതിനെത്തുടർന്ന് ഗുരുവിന്റെ ജീവചരിത്രങ്ങളും ഗുരു രചിച്ച കൃതികളും മറ്റുമായി ഏതാനും കൃതികൾ പ്രസിദ്ധീകരിക്കപ്പെടുകയും സാവകാശത്തിൽ ശ്രീ നാരായണസാഹിത്യം എന്നൊരു സാഹിത്യശാഖ രൂപപ്പെട്ടുവരികയും ചെയ്തു.
ഗുരുവിന്റെ ദർശനത്തെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഗൗരവമായ രചനകൾ, ഗുരുവിന്റെ ജീവിതസന്ദർഭങ്ങളെയും വാക്കുകളെയും പ്രകീർത്തിച്ചുകൊണ്ടുള്ള രചനകൾ, ഗുരുവിന്റെ സാമൂഹ്യമാനങ്ങൾ ചര്‍ച്ച ചെയ്യുന്ന രചനകൾ തുടങ്ങിയവയിലൂടെയാണ് വർത്തമാനകാലത്ത് ഈ സാഹിത്യശാഖ നിലനില്ക്കുന്നത്. എന്നാൽസാഹിത്യം ഉൾപ്പെടെയുള്ള സര്‍ഗാത്മകമേഖലയിൽ ഗുരുവിനെക്കുറിച്ചോ ഗുരുവിന്റെ ദർശനത്തെ ക്കുറിച്ചോ സംഭാവനകളെക്കുറിച്ചോ ഉള്ള പരമാർശങ്ങൾ അധികമൊന്നും കാണാറില്ല. ഈ സാഹചര്യത്തിലാണ് ആർ. ഉണ്ണിമാധവന്‍ രചിച്ച് മാതൃഭുമി ബുക്‌സ് 2025 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച ”ചേയാ” എന്ന നോവൽ പ്രസക്തമാകുന്നത്.

ശ്രീനാരായണഗുരുവിന്റെ അവസാനത്തെ ശിഷ്യൻ സ്വാമി ആനന്ദതീര്‍ത്ഥരുടെ സംഭവബഹുലമായ ജീവിതകഥ നോവൽ രൂപത്തിൽ ആവിഷ്‌കരിക്കുന്ന കൃതി എന്ന് ഒറ്റവാചകത്തിൽ ഇതിനെക്കുറിച്ച് പറയാം. എന്നാൽ അതിലുപരി ഗ്രന്ഥകാരന് ദീക്ഷിക്കുന്ന ചരിത്രബോധവും വിഷയത്തോട് സ്വീകരിക്കുന്ന സമീപനവും പ്രതിപാദനരീതിയും വേറിട്ടൊരു വായനാനുഭവം നല്കുന്നുണ്ട്. ഈ സഹാചര്യത്തിൽ നോവലിസ്റ്റുമായി നടത്തിയ ഒരു അഭിമുഖം:

ചോദ്യം: വളരെ അപൂര്‍വ്വമായൊരു വിഷയമാണ് ”ചേയാ” എന്ന നോവലിനായി താങ്കള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. എല്ലാവരാലും വിസ്മൃതനായിപ്പോയ സ്വാമി ആനന്ദതീര്‍ത്ഥരുടെ സംഭവബഹുമായ ജീവിതകഥ ഒരു നോവലായി എഴുതുക. സ്വാമി ആനന്ദതീര്‍ത്ഥരെ നേരില്‍ കണ്ടിട്ടുണ്ടോ ?
ഉത്തരം: സ്വാമി ആനന്ദതീര്‍ത്ഥരെ നേരില്‍ കണ്ടിരുന്നുവെങ്കിലും ഒരിക്കലും സംസാരിച്ചിരുന്നില്ല. 1987-ൽ, എനിക്ക് ഇരുപത്തിരണ്ട് വയസ്സാകുമ്പോഴേക്കും സ്വാമികള്‍ സമാധിയടഞ്ഞിരുന്നു. എന്റെ അമ്മയുടെ അച്ഛന്‍ വടക്കില്ലം ഗോവിന്ദന്‍ നമ്പൂതിരി സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു. അതോടൊപ്പം സ്വാമികളോട് അടുത്ത് ബന്ധമുള്ളയാളുമായിരുന്നു. അതുകൊണ്ട് ഗാന്ധിയന്‍, ശ്രീനാരായണഗുരുവിന്റെ അവസാനത്തെ ശിഷ്യന്‍, ഹരിജനോദ്ധാരണ പ്രവര്‍ത്തകന്‍ തുടങ്ങിയ കേവലമായ അറിവുകള്‍ എനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ സ്വാമികളെ പഠിക്കാന്‍ മാത്രം അന്നത്തെ എന്റെ ചിന്തകള്‍ വളർന്നിരുന്നില്ല.

ചോദ്യം: അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഉണ്ടായ ഉള്‍പ്രേരണ എന്തായിരുന്നു ?
ഉത്തരം: ഏതാണ്ട് പതിനഞ്ച് വര്‍ഷം മുമ്പ് എനിക്ക് പയ്യന്നൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. അവിടെ ശ്രീനാരായണ വിദ്യാലയത്തിലെ (സ്വാമി ആനന്ദതീര്‍ത്ഥരുടെ ആശ്രമം) അന്തേവാസികളായ ധാരാളം കുട്ടികള്‍ പഠിക്കുന്നുണ്ടായിരുന്നു. അധ്യാപകന്‍ എന്ന നിലയില്‍ അവരോട് ഇടപെട്ട് തുടങ്ങിയതോടെ ഞാന്‍ ആശ്രമത്തിലെ സന്ദര്‍ശകനായി മാറി. ഓരോ സന്ദര്‍ശനത്തിലും ഞാന്‍ സ്വാമികളോട് കൂടുതല്‍ അടുക്കുകയും ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ചോദ്യം: ഒരു വ്യക്തിയെക്കുറിച്ച് കൂടുതല്‍ അടുത്തറിയുമ്പാള്‍, അദ്ദേഹത്തിന്റെ ഒരു ജീവചരിത്രമോ അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് ഒരു ഗവേഷണപഠനമോ എഴുതാനാണല്ലോ പൊതുവെ താത്പര്യമുണ്ടാവുക. ഇവിടെയാകട്ടെ നോവല്‍ എഴുതാനാണ് തോന്നിയത്. എങ്ങിനെയാണ് ഈ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത് ?
ഉത്തരം: എന്റെ സര്‍ഗ്ഗാത്മക മേഖല നോവലെഴുത്ത് ആണ്. കഥകള്‍ പോലും വളരെ കുറച്ചേ എഴുതിയിട്ടുള്ളൂ. നോവലിന്റെ ഫ്രെയിമില്‍ ഉള്‍പ്പെടുത്താവുന്ന പ്രമേയങ്ങളാണ് ഞാൻ അന്വേഷിക്കുന്നത്. ആശ്രമത്തിലെത്തി സ്വാമികളെ മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഏതോ ഒരു വേളയില്‍ സ്വാമികള്‍ തന്ന അനുജ്ഞയാണ് എന്നെ ”ചേയാ” എന്ന നോവലില്‍ എത്തിച്ചത്. അങ്ങനെയാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളതും. മറ്റൊരു കാര്യം, ചരിത്രകാരന്മാര്‍ ഏറ്റെടുക്കേണ്ട ദൗത്യമാണ് സാഹിത്യം നിര്‍വ്വഹിച്ചിരിക്കുന്നത്.

ചോദ്യം: താങ്കളുടെ യൗവ്വനകാലത്ത് തന്നെ സ്വാമിയിലേക്ക് ആകൃഷ്ടനായെങ്കിലും ഇതെഴുതാന്‍ ഇത്രയും കാലതാമസം ഉണ്ടായതെന്തുകൊണ്ടാണ് ?
ഉത്തരം: ഞാന്‍ നേരത്തെ സൂചിപ്പിച്ചുവല്ലോ, ഞാന്‍ വൈകിയാണ് സ്വാമികളിലേക്ക് എത്തുന്നത്. കാലം എല്ലാറ്റിനും സമയം കരുതിവെക്കുമെന്ന് ഞാന്‍ കരുതുന്നു. ചരിത്രം വിസ്മൃതികള്‍ അനുവദിക്കില്ല. ഈ നോവലെഴുത്തിന് പിന്നില്‍ കാലനിയോഗമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ട് ഇതുതന്നെയാണ് ഈ പുസ്തകം വായനക്കാരിലും സര്‍വ്വോപരി ജനങ്ങളിലും എത്തേണ്ട സമയം.

ചോദ്യം: ചരിത്രവസ്തുതകളെ എങ്ങിനെയാണ് സമീപിച്ചത്? ഈ വസ്തുതകള്‍ എപ്പോഴെങ്കിലും പരിമിതിയായി അനുഭവപ്പെട്ടിരുന്നോ, പ്രത്യേകിച്ച് ഇതില്‍ പരമാര്‍ശിക്കുന്ന കഥാപാത്രങ്ങളില്‍ മിക്കവാറുമെല്ലാവരും ജീവിച്ചിരുന്നവരും അവരുടെ സന്തതിപരമ്പര ഇപ്പോഴുമുള്ളത് കൊണ്ടും. വസുമിത്രന്‍ എഞ്ചിനിയറെപ്പോലെയുള്ളവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഇതിലൊക്കൊ വല്ല പ്രയാസങ്ങളും തോന്നിയിരുന്നോ?
ഉത്തരം: തീര്‍ച്ചയായും ചരിത്രവസ്തുതകള്‍ തന്നെയാണ് ഈ നോവലിന്റെ ജനിതകം. അതിനെ വളരെ കൃത്യതയോടെയും സൂക്ഷ്മതയോടെയും തന്നെയാണ് സമീപിച്ചത്. യഥാര്‍ത്ഥത്തില്‍ ഭാവനയില്‍ ചരിത്രം ഇടപെടുമ്പോഴാണ് സര്‍ഗ്ഗാത്മകത ഉണ്ടാവുന്നത്. ഈ നോവലിലുടനീളം അത്തരം ഇടപെടലുകള്‍ ഉണ്ട്. പക്ഷെ നോവലിന്റെ സങ്കേതം വേറെയാണ്. ആഖ്യാനമാണ് അതിന്റെ ശരീരം. ചരിത്രവസ്തുതകളില്‍ നിന്ന് ആഖ്യാനങ്ങളുടെ ഭാവനാപരമായ നിര്‍മ്മിതി. പരിമിതികള്‍ ഉണ്ടാവും. അതിനെ മറികടക്കാന്‍ നോവലിന് ചില രസതന്ത്രങ്ങളുണ്ട്. ഈ നോവലിലെ മിക്കവാറും കഥാപാത്രങ്ങള്‍ ജീവിച്ചിരുന്നവരും ഇപ്പോഴും ജീവിച്ചിരിക്കുന്നവരുമാണ്. പ്രമേയത്തോട് കാണിച്ച സത്യസന്ധതയും ആത്മാര്‍ത്ഥതയും നിമിത്തം എനിക്ക് പ്രയാസങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല. അതോടൊപ്പം ഞാന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളും ഉണ്ട്. നോവലില്‍ പ്രതിപാദിച്ച സംഭവങ്ങളൊന്നും സാങ്കല്പിക കഥകളല്ല. എന്നാല്‍ ആഖ്യാനത്തിന്റെ മുന്നോട്ടുള്ള ഗതിക്ക് ചില കല്പിത കഥാപാത്രങ്ങള്‍ വേണ്ടിവരും. അതിലേക്ക് ഞാന്‍ ഈ അവസരത്തില്‍ കടക്കുന്നില്ല.

ചോദ്യം: നോവലിസ്റ്റിന്റെ സ്വാതന്ത്ര്യം എത്രമാത്രം ഉപയോഗപ്പെടുത്തിയിട്ടുണ്ട് ?
ഉത്തരം: സ്വാമികളുടെ സംഭവബഹുലമായ ജീവിതത്തെ നോവലിന്റെ ഫ്രെയിമിനുള്ളിലേക്ക് എത്തിക്കുകയായിരുന്നു ആദ്യത്തെ ടാസ്‌ക്. നോവല്‍ രചനയ്ക്ക് വേണ്ടി സ്വാമികളുമായി ബന്ധപ്പെട്ടതും അറിവുള്ളതുമായ നിരവധി ആളുകളുമായി സംസാരിച്ചിരുന്നു. അക്കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു അവസാനകാലത്ത് ശുശ്രൂഷിച്ചവരുമായുള്ള വര്‍ത്തമാനം. അതിലൂടെയാണ് നോവലിലേക്കുള്ള വഴി തുറന്നത്. എന്നാല്‍ രചനയുടെ ഓരോ ഘട്ടവും വെല്ലുവിളി തന്നെയായിരുന്നു. ജീവചരിത്രത്തിലേക്ക് തെന്നിപ്പോവാതെ പ്രമേയത്തെ നോവലിന്റെ വഴികളിലൂടെ മുന്നോട്ട് നീക്കുകയെന്നത് പ്രയാസമേറിയ ദൗത്യം തന്നെയായിരുന്നു.

ചോദ്യം: നോവലിന്റെ പേര് തീരുമാനിച്ചതെങ്ങിനെയാണ് ?
ഉത്തരം: ചേയാ എന്നത് വടക്കന്‍ മലബാറിലെ ഗ്രാമങ്ങളില്‍ അയിത്തവുമായി ബന്ധപ്പെട്ട് കേട്ട ഒരു വാക്കാണ്. ആനന്ദതീര്‍ത്ഥരുടെ ജീവിതം ഒരര്‍ത്ഥത്തില്‍ അയിത്തത്തിനെതിരായ പോരാട്ടമായിരുന്നല്ലോ. അതുകൊണ്ട് ആ വാക്ക് സ്വാമികളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരു രൂപകമായി തോന്നി. മറ്റൊന്ന് പയ്യന്നൂര്‍ കൂര്‍മ്പക്കാവില്‍ കെട്ടിയാടുന്ന പൂലിന്‍കീഴില്‍ തെയ്യം പുറപ്പെട്ടു വരുമ്പോള്‍ പറയുന്ന വാക്കും ചേയാ എന്നതാണ്. പൂലിന്‍കീഴില്‍ തെയ്യം പുലയ സമുദായത്തില്‍പെട്ട ഒരു വീരന്റെ കോലപരിണാമമാണ് . ഇതേ കൂര്‍മ്പക്കാവിന്റെ സമീപത്തെ പൊതുവഴിയില്‍കൂടി ഹരിജനങ്ങളെ കൂട്ടി നടന്നതിനാണ് എ.കെ.ജിക്കും കേരളീയനും ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. അതിനെ തുടര്‍ന്നാണ് സ്വാമി ആനന്ദതീര്‍ത്ഥര്‍ പയ്യന്നൂരില്‍ ശ്രീനാരായണ വിദ്യാലയം എന്ന ആശ്രമം സ്ഥാപിക്കുന്നത്. അങ്ങനെ ചേയാ എന്ന പദത്തിന് പല തലത്തിലുള്ള മാനങ്ങളുണ്ട്

ചോദ്യം: പുസ്തകത്തിന്റെ കവറില്‍ ‘ശ്രീ നാരായണഗുരുവിന്റെ അവസാനത്തെ സന്ന്യാസിശിഷ്യന്റെ ജീവിതകഥ’ എന്നൊരു ഉപശീര്‍ഷകം കൂടി ചേര്‍ക്കാമായിരുന്നില്ലേ?
ഉത്തരം: ചേര്‍ക്കാമായിരുന്നു. നോവലാണ്, എല്ലാം പുറമെ വെളിപ്പെടുത്തുന്നതല്ലല്ലോ സര്‍ഗ്ഗാത്മക സൗന്ദര്യം.

ചോദ്യം: ഇതിനായി നടത്തിയ ഗവേഷണങ്ങളെക്കുറിച്ച് ഒന്നു വിശദീകരിക്കാമോ ?
ഉത്തരം: സ്വാമി ആനന്ദതീര്‍ത്ഥരെക്കുറിച്ചുള്ള അരഡസനിലധികം വരുന്ന ജീവചരിത്രപുസ്തകങ്ങള്‍, സുവനീറുകള്‍ എന്നിവ വായിച്ചു. സ്വാമികള്‍ ഡയറി എഴുത്ത് ശീലമുള്ളയാളായിരുന്നു. ഏതാനും ഡയറികള്‍ പരിശോധിക്കാന്‍ ലഭിച്ചിരുന്നു. ചില എഫ്. ഐ. ആര്‍. പകര്‍പ്പുകള്‍, കോടതിവിധികള്‍ എന്നിവ കാണാന്‍ അവസരം ലഭിച്ചു. എന്നാല്‍ ഇതൊന്നും നോവലിന്റെ രചനയ്ക്കുള്ള സാമഗ്രികളാവുന്നില്ല. അതിന് വേണ്ടത് സംഭവങ്ങളുടെ സുക്ഷ്മതയാണ്. അതിന് വേണ്ടിയാണ് സ്വാമികളെ അറിയാവുന്ന അനവധി ആളുകളുമായി സംസാരിച്ചത്. അപ്പോഴും പരിമിതി നിലനിന്നപ്പോഴാണ് സ്വാമികളുടെ വഴികളിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചത്. തലശ്ശേരിയിലെ സ്വാമിയുടെ ജന്മഗൃഹത്തില്‍ തുടങ്ങി ആ യാത്ര. പാലക്കാട് ശബരി ആശ്രമം, പയ്യോളി ശ്രദ്ധാനന്ദ ആശ്രമം, ശിവഗിരി, കോയമ്പത്തൂര്‍, മംഗലാപുരം, കാസര്‍കോട്, മധുര തുടങ്ങി പയ്യന്നൂരിന്റെ സമീപ പ്രദേശങ്ങള്‍ അടക്കം സ്വാമികളുടെ കാല്പാടുകള്‍ തേടി അലഞ്ഞു നടന്നു. അങ്ങനെയുള്ള നീണ്ട അന്വേഷണങ്ങളും പഠനങ്ങളും ഈ നോവലിന്റെ പിന്നിലുണ്ട്.

ചോദ്യം: ശിവഗിരിമഠത്തിന്റെ സമീപനം എന്തായിരുന്നു? അവിടത്തെ ആര്‍ക്കൈവുകള്‍ തുറന്നു കിട്ടിയോ ?
ഉത്തരം: ശിവഗിരി മഠത്തിന്റേത് നല്ല സമീപനമായിരുന്നു. സച്ചിദാനന്ദസ്വാമികളെ കണ്ട് സംസാരിച്ചിരുന്നു. വേഗം എഴുതാനുള്ള അനുഗ്രഹവും തന്നിരുന്നു. അവിടെ നിന്ന് എനിക്ക് ആവശ്യമായ വിവരങ്ങളും ലഭിച്ചിരുന്നു.

ചോദ്യം: ചില ചരിത്രവസ്തുതകളോട് മൃദുസമീപനം നടത്തിയിരിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, ഒരു കാലത്ത് ശിവഗിരിമഠം പ്രസിഡന്റ് സ്ഥാനം വരെ വഹിച്ച സ്വാമി ആനന്ദതീര്‍ത്ഥര്‍ അവിടം വിടാനുണ്ടായ കാരണങ്ങളെക്കുറിച്ചൊന്നും കാര്യമായി പരാമര്‍ശിക്കുന്നില്ല. ?
ഉത്തരം: ഇല്ല; ഒരു ചരിത്രവസ്തുതകളോടും മൃദുസമീപനമില്ല. സ്വാമി ആനന്ദതീര്‍ത്ഥരെ സംബന്ധിച്ച വിവരങ്ങള്‍ പരമാവധി ശേഖരിച്ചിരുന്നു. നോവല്‍ ചട്ടക്കൂടിനുള്ളിലേക്ക് കൊണ്ടുവരുമ്പോള്‍ എല്ലാ വസ്തുതകളും ഉപയോഗിക്കുന്നതിൽ പരിമിതിയുണ്ട്. എന്റെ കൈയ്യില്‍ തന്നെ ഉപയോഗിക്കാത്ത വസ്തുതകള്‍ ഇനിയുമുണ്ട്. ചിലതൊക്കെ സൂചനകളായി ആഖ്യാനം ചെയ്യാനേ പറ്റൂ. ശിവഗിരിയില്‍ അനഭിലഷണീയമായ ചിലതൊക്കെ അന്ന് നടന്നിട്ടുണ്ട്. സ്വാമികള്‍ അതിനെതിരെ വ്യവഹാരം നടത്തിയിട്ടുമുണ്ട്. അതുകൊണ്ട് കൂടിയാണ് ശിവഗിരിയിലെ സ്വത്തുവകകള്‍ അന്യാധീനപ്പെടാതെ നിന്നതും. അതൊക്കെ ആഖ്യാനത്തിലേക്ക് വിസ്താരപൂര്‍വ്വം കൊണ്ടുവന്ന് ആനന്ദതീര്‍ത്ഥരുടെ സമാനതകളില്ലാത്ത സാഹസികജീവിതം വഴിതിരിച്ചു മാറ്റി ഉള്ളടക്കത്തിന്റെ പ്രാധാന്യം കുറയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ സ്വാമികള്‍ ശിവഗിരിയില്‍ നിന്ന് മടങ്ങിവരാനുള്ള കാരണങ്ങള്‍ സൂചിപ്പിച്ചിട്ടുമുണ്ട്.

ചോദ്യം: കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ ഒരുതരം അച്ചടി ഭാഷ സ്വീകരിച്ചിരിക്കുന്നതായി തോന്നുന്നുണ്ട്. ഉത്തരകേരളത്തിലെ സ്ലാങ്ങ് മനപൂര്‍വ്വം ഒഴിവാക്കിയതുപോലെയുണ്ട്, പ്രത്യേകിച്ച് ഇക്കാലത്തെ പല സിനിമകളിലും രാജശ്രീയുടെയും മറ്റും നോവലുകളിലും ഈ സ്ലാങ്ങ് വളരെ സമര്‍ത്ഥമായും രസകരമായും ഉപയോഗിപ്പെടുത്തിയ സാഹചര്യത്തില്‍. ഇതെങ്ങിനെ സംഭവിച്ചു ?
ഉത്തരം: എന്റെ മുന്‍നോവലുകളെല്ലാം വടക്കെമലബാറിന്റെ പശ്ചാത്തലത്തില്‍ ഉള്ളവയാണ്. അതിലൊക്കെ കഥാപാത്രങ്ങളുടെ സംഭാഷണത്തില്‍ പ്രാദേശികഭാഷ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാലിതില്‍ മാനകഭാഷയാണ് സ്വീകരിച്ചത്. മധുരയിലെ സംഭവങ്ങള്‍ ആഖ്യാനം ചെയ്യുമ്പോഴും കഥാപാത്രങ്ങളുടെ സംസാരത്തിലെ തമിഴ് ഭാഷ ടെക്സ്റ്റ് ചെയ്തിരുന്നില്ല. നോവലിന്റെ വായനക്കാരിലേക്കുള്ള ആശയസംക്രമണം തടസ്സമില്ലാതെ എളുപ്പമാക്കാനായിരുന്നു എന്റെ ശ്രമം. ഭാഷയല്ല; സ്വാമികളുടെ ജീവിതത്തിന്റെ മഹത്വവും പൊലിമയും വായനക്കാരിലേക്ക് നോവല്‍ സങ്കേതത്തിലൂടെ എത്തിക്കുകയായിരുന്നു എന്റെ ലക്ഷ്യം. നോവല്‍ പ്രസിദ്ധീകരിച്ച് ഏതാനും ദിവസമേ കഴിഞ്ഞിട്ടുള്ളൂ. 256 പേജുണ്ടായിട്ടും ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന നോവല്‍ തുടങ്ങി ആവിഷ്‌കാരഭംഗിയെ സംബന്ധിച്ചും മറ്റുമുള്ള ധാരാളം ഫീഡ്ബാക്കുകളാണ് ഫെയ്‌സ് ബുക്ക് പോസ്റ്റായും മറ്റും വായനക്കാരില്‍ നിന്ന് ലഭിക്കുന്നത്. ഓരോ കൃതിയിലും എഴുത്തുകാരന്റെ ചില പരീക്ഷണങ്ങളുണ്ടാവാം.

ചോദ്യം: ഫിലിപ്പ് എം. പ്രസാദിനെ കണ്ടു സംസാരിച്ചിരുന്നോ? അദ്ദേഹത്തിന്റെ പേര് തീര്‍ത്തും ഒഴിവാക്കിയതായി കാണുന്നുണ്ടല്ലോ ?

ഉത്തരം: ഫിലിപ്പ് എം. പ്രസാദുമായി സംസാരിച്ചിരുന്നില്ല. സ്വാമിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കുറിപ്പുകള്‍ വായിച്ചിരുന്നു. ഒന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നതല്ല. നോവലിന്റെ ദൈര്‍ഘ്യം പരിധി വിട്ടുപോകാതിരിക്കാന്‍ ശ്രമിച്ചിരുന്നു.

ചോദ്യം: സ്വാമിയുടെ ആകെ ജീവിതദൗത്യം അയിത്തോച്ചാടനവും അധസ്ഥിതജനതയുടെ ഉദ്ധാരണവും മാത്രമായിപ്പോയതുപോലെയുണ്ട്. ശ്രീനാരായണഗുരുവില്‍ നിന്ന് സന്ന്യാസം സ്വീകരിച്ച, ഉന്നത അക്കാദമികയോഗ്യതകള്‍ നേടിയ സ്വാമിയുടെ അദ്ധ്യാത്മകജീവിതത്തെക്കുറിച്ച് ഒന്നും പരമാര്‍ശിച്ചു കണ്ടില്ലല്ലോ. അഥവാ അങ്ങിനെയൊന്ന് ഇല്ലായിരുന്നോ ?

ഉത്തരം: ശ്രീനാരായണ ഗുരുവിനെപ്പോലെയുള്ള യുഗപുരുഷനായ ഒരു യോഗി ആത്മീയതയ്ക്കപ്പുറം മാനവികതയാണ് പ്രതിഷ്ഠിച്ചത്. ഗുരു ദൈവദശകത്തില്‍ നിന്ന് അനുകമ്പാദശകത്തിലേക്ക് പടര്‍ന്ന മഹാതാപസനാണ്. ശ്രീനാരായണഗുരു ആരെയും തന്നിലേക്ക് പിടിച്ചമര്‍ത്താതെ പലരിലേക്കായി പടര്‍ന്ന മഹാവ്യക്തിത്വമാണ്. ആ പടര്‍ച്ച എല്ലാ അര്‍ത്ഥത്തിലും ആനന്ദതീര്‍ത്ഥരിലും ഉണ്ട്. ദൈവത്തെ കാണാനല്ല, അവിടെ നടക്കുന്ന മനുഷ്യത്വരഹിതമായ അനീതികള്‍ക്കെതിരെ പൊരുതാനാണ് താന്‍ ക്ഷേത്രങ്ങളില്‍ പോകുന്നതെന്ന് പറഞ്ഞയാളാണ് സ്വാമി ആനന്ദതീര്‍ത്ഥര്‍. സ്വാമികളുടെ ആത്മീയത തന്നെയാണ് അയിത്തത്തിനും ജാതീയാനീതികള്‍ക്കുമെതിരായ പോരാട്ടം.

ചോദ്യം: സ്വാമി വന്നുപിറക്കാനിടയായായ സമുദായത്തിനുവേണ്ടി ഒന്നുംതന്നെ പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും വളരെ അടുത്ത കാലത്ത് ജി.എസ്.ബി.ക്കാര്‍ സ്വാമിയുടെ കാര്യത്തില്‍ കാണിക്കുന്ന താല്പര്യത്തെ എങ്ങിനെ കാണുന്നു?
ഉത്തരം: സ്വാമി ആനന്ദതീര്‍ത്ഥര്‍ കാലാതീതനാണ്. സ്വാമികളെ ആര്‍ക്കും അംഗീകരിക്കാതിരാക്കാനാവില്ല. മാനവികതയായിരുന്നു ആനന്ദതീര്‍ത്ഥരുടെ ധര്‍മ്മം. അത് ജാതിക്കും മതത്തിനുമപ്പുറം സ്വീകാര്യമായ ഒന്നാണ്.

ചോദ്യം: ദളിത് മുന്നേറ്റങ്ങളുടെയും പുനര്‍വായനകളുടെയും ഇക്കാലത്ത് സ്വാമിക്ക് അവരില്‍നിന്ന് കാര്യമായ പരിഗണന കിട്ടുന്നതായി അനുഭവപ്പെടുന്നുണ്ടോ ?
ഉത്തരം: ആനന്ദതീര്‍ത്ഥരെ ആരും വേണ്ടവിധം വായിക്കപ്പെടുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യയിലെ ദളിത് മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമാണ് ആനന്ദതീര്‍ത്ഥരെപ്പോലുള്ള പോരാളികളായ ‘ദത്തുപുത്രന്മാര്‍’ക്കുള്ളത്. അധ:സ്ഥിതജനങ്ങളുടെ മുന്നേറ്റം അനിവാര്യമാണ്. അതിനുള്ള പാഠപുസ്തകമാവണം ആനന്ദതീര്‍ത്ഥസ്വാമികള്‍. ഈ നോവലിന്റെ ആത്യന്തികലക്ഷ്യവും മറ്റൊന്നല്ല.

ചോദ്യം: ഇനി ചര്‍ച്ച ഉപസംഹരിക്കാം. താങ്കളുടെ മറ്റു കൃതികളെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ച് അല്പം വിശദീകരിക്കാമോ?
ഉത്തരം: ഇത് എന്റെ ഏഴാമത്തെ പുസ്തകവും ആറാമത്തെ നോവലുമാണ്. ”പിതൃനാരസ്യന്‍”, ”ശിരസി”, ”തീപ്പോതി”, ”ശങ്കരമോഹനം”, ”സപിണ്ഡി” എന്നിവയാണ് മറ്റു നോവലുകള്‍. ”പറയി” എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുവില്‍ നവോത്ഥാനമൂല്യങ്ങളുടെ തുടര്‍ച്ചയാണ് എന്റെ എഴുത്തുകള്‍. ഒരു നോവല്‍ കൂടി ഈ വര്‍ഷം പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ”ശേഷം” എന്നാണ് അതിന്റെ പേര്. ലോഗോസ് ബുക്‌സാണ് പ്രസാധകര്‍.

(ആര്‍. ഉണ്ണിമാധവന്‍ 9447730398
പി.ആര്‍. ശ്രീകുമാര്‍ 9288137485)

Author

106 Views
Scroll to top
Close
Browse Categories