നെയ്യാർ ഗായത്രി

നെയ്യാറൊഴുകുന്നു
ശിവവ്രതശുദ്ധിയിൽ
അഗസ്ത്യമുനിസാനുവിൽ
മുനികന്യയായവൾ.
എന്തൊരൊഴുക്കാ –
ണാഴമാ – ണാകാശം
മറ്റൊരാകാശം
രചിച്ച പോലെ.
ഋതുഭേദമുണ്ടാം
ബാഹ്യദൃശ്യങ്ങളിൽ
പുഴയടിത്തട്ടിൽ
മൂകശിലകളാം.
ശിലകളിൽ മൗനം
കഠിനതപസിലോ
തീപ്പൊരിക്കതിരുകൾ
പള്ളിയുറക്കമോ?
നീലജലധാര
ഗർഭത്തിലൊരു ശില
ആരുടെ കരസ്പർശം
കാത്തു നൂറ്റാണ്ടുകൾ.
രാമപാദസ്പർശ –
മേറ്റ ശിലാഖണ്ഡം
സ്വയംപ്രഭാ മോക്ഷ –
മഹല്യാസ്തുതികളിൽ
നാരായണ കര –
സ്പർശത്തിൽ – നെയ്യാ –
റിഹലോക ഗംഗ
ശിവപ്പെരുമാളുമായ്.
അരുവികൾ, ദേഹികൾ
പാലരുവി, തേനരുവി
അദ്വൈതമറിയാ –
നഴിമുഖം ഗുരുകുലം.
നെയ്യാറിലിപ്പോഴും
അഗസ്ത്യമന്ത്രങ്ങളോ
- ‘ആത്മസഹോദര”
സൂര്യഗായത്രിയോ?






