ഇടവപ്പെണ്ണ്

കരിമുകില്‍ കരിഞ്ചായല്‍ അഴിച്ചിട്ട് കുടഞ്ഞിട്ട്
കുളിക്കുന്നു തുളിക്കുന്നു ഇടവപ്പെണ്ണ്
കലിപൂണ്ട് കലമ്പുന്നു കൊടുങ്കാറ്റില്‍ ചിലമ്പുന്നു
നിലവിട്ട് പതിക്കുന്നു കറുത്ത പെണ്ണ്
ഇടക്കിടെ ഇടിമിന്നല്‍ പിടിവിട്ട് പടരുന്നു
തിടുക്കത്തില്‍ തുടിക്കുന്നു കറുത്ത കണ്ണ്
അലറുന്നു മുരളുന്നു മതികെട്ട് മദിക്കുന്നു
പുലര്‍ന്നാലും ഇരുണ്ടാലും ഇടവപ്പെണ്ണ്
കലികേറി കുളിക്കുമ്പോളിളകുന്ന കുളിവെള്ളം
നിറഞ്ഞിട്ടീ പുഴയാകെ കര കവിഞ്ഞു
ഒഴുകുന്നു വഴികളും കുഴികളും ഒരുമിച്ച്
തുഴയുന്നു പുരപ്പടി തുറന്നു കേറാന്‍
മരം കാറ്റിന്‍പിടിവിട്ട് പുരമീതെ പതിക്കുമ്പോള്‍
മറക്കല്ലേ മരിക്കാത്തോരിടവപ്പെണ്ണേ
പുരയ്ക്കുള്ളിലിരിപ്പാണ് കരഞ്ഞു വിളിച്ചാല്‍ പോലും
പുറത്താരും കേള്‍ക്കില്ല നിന്‍ മുഴക്കത്താല്‍
മല മെല്ലെ മറിയുന്നു ഉരുള്‍പൊട്ടിയൊലിക്കുന്നു
മടവീണു മിഴിക്കുന്നു നിന്‍ വഴക്കത്താല്‍
വഴി കിട്ടാതുഴറുന്നു ജലക്കെട്ടില്‍ തളരുന്നു.
മിഴി പൊത്തി മറയുന്നോ മഴപ്പെണ്ണാളേ
തപിക്കുന്ന ശിരസ്സിന്ന് തണുത്തതെങ്കില്‍ കുളി നിര്‍ത്തി
തളരുന്നോര്‍ക്കേകണമേ നിന്റെ കാരുണ്യം.
കലി മാറ്റി കുളി തീര്‍ത്ത് കര കേറി മുടിപ്പീലി
വെയില്‍പായില്‍ വിരിച്ചൊന്നു കിടന്നുറങ്ങ്
ചിരിതൂകി മുകില്‍കൂട്ടില്‍ തിരിച്ചെത്തി നിലാവിന്റെ
അരികത്ത് ചേര്‍ന്നു നാണം കളഞ്ഞുറങ്ങ്
പുലരിപ്പൂ ചിരിക്കുമ്പോള്‍ കരയുന്ന കരയാകെ
പുണരുന്നു മിഴിനീരില്‍ കുളിച്ച ഗന്ധം
വെയില്‍പ്പക്ഷി പറന്നെത്തി തുടികൊട്ടി പാടുന്നേരം
മുടികെട്ടി മടങ്ങുന്നോ ഇടവപ്പെണ്ണേ.

9446343206

Author

Scroll to top
Close
Browse Categories