ഭഗവദ്ഗീതാസ്വാധ്യായം

വലിയ അവകാശവാദങ്ങളൊന്നും ഉന്നയിക്കുന്നില്ലെങ്കിലും, ഗുരു നിത്യയെ അക്കാലത്ത് വളരെ പോപ്പുലറാക്കുന്നതിന് എന്റെ ഈ യത്നങ്ങള്‍ നിമിത്തമായിട്ടുണ്ട്. എന്നാല്‍ ഗുരുവിന്റെ തനത് സംഭാവനകളായ ഗഹനങ്ങളായ രചനകളിലേക്ക് അനുവാചകരെ അടുപ്പിക്കാതെ ജനപ്രിയമെന്നു വിശേഷിപ്പിക്കാവുന്ന രചനകളില്‍ അദ്ദേഹത്തിന്റെ പ്രഭാവം ചുരുക്കുന്നതിന് ഈ പോപ്പുലാരിറ്റി ഒരു കാരണമായിത്തീർന്നില്ലേ എന്ന് ഇപ്പോള്‍ സംശയം തോന്നുന്നു. ഇക്കാര്യം ഗുരുവിനെയും അലട്ടിയിരുന്നു.

ഭഗവദ്ഗീതാസ്വാധ്യായം എന്ന പേരില്‍ ഗുരു ഗീതയ്ക്ക് വ്യാഖ്യാനമെഴുതാന്‍ 1968-ല്‍ ആരംഭിച്ചിരുന്നു. ജ്യേഷ്ഠാനുജന്മാര്‍ തമ്മിലുള്ള സംഭാഷണരൂപത്തിലാണ് ഇതിന്റെ രചനാശൈലി. മുനി നാരായണപ്രസാദായിരുന്നു ആദ്യകാലത്തെ കേട്ടെഴുത്തുകാരന്‍. എഴുതിതീരുന്ന ഭാഗങ്ങള്‍ ഗുരുകുലം മാസികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചു തുടങ്ങി. എന്നാല്‍ ഗുരു വിദേശത്തായിരുന്ന കാലത്ത് ഇതിന്റെ രചന ചിലപ്പോഴൊക്കെ മുടങ്ങിയെങ്കിലും അത് തുടര്‍ന്നു കൊണ്ടിരുന്നു. എഴുതി തീരുന്ന മുറയ്ക്ക് അവ വര്‍ക്കലയ്ക്ക് അയച്ചു കൊടുക്കുകയും അത് മാസംതോറും ഗുരുകുലം മാസികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു പോന്നു. ഗീതയിലെ മൂന്ന് അദ്ധ്യായങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അതൊരു വാല്യമായി ഗുരുകുലം പ്രസിദ്ധീകരിക്കുകയായിരുന്നു പതിവ്. അങ്ങിനെ 1989-ല്‍ മൊത്തം ആറു വാല്യങ്ങളിലായി ഭഗവദ്ഗീതാസ്വാധ്യായത്തിന്റെ രചനയും പ്രസിദ്ധീകരണവും പൂര്‍ത്തിയാക്കി.
ഈ ആറു വാല്യങ്ങളുടെയും സംയുക്തപതിപ്പ് പ്രസിദ്ധീകരിക്കുന്ന കാര്യം ഞാന്‍ ഗുരുവിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ഗുരു സമ്മതിച്ചതനുസരിച്ച് ഡി സി ബുക്സുമായി സംസാരിക്കുകയും ചെയ്തു. അത്രയും വലിയൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ ആദ്യം അവര്‍ വിമുഖത കാണിച്ചെങ്കിലും പിന്നീട് അത് ഏറ്റെടുത്തു. പ്രീ പബ്ലിക്കേഷന്‍ പദ്ധതി പ്രകാരം ഇതിന്റെ പ്രസിദ്ധീകരണം അറിയിച്ചപ്പോള്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. 1991 ജൂണില്‍ ഗുരു കോട്ടയം വഴി കടന്നുപോയപ്പോള്‍ ഡി സി ബുക്സ് ഓഫീസില്‍ കയറി മാറ്റര്‍ നേരിട്ടേല്‍പിക്കുകയാണ് ഉണ്ടായത്. അന്ന് ഗുരുവിന്റെ കൂടെ ഞാനും വിനയചൈതന്യയും പീറ്റര്‍ ഓപ്പന്‍ഹൈമറുമുണ്ടായിരുന്നതായി ഓര്‍ക്കുന്നു. 1992 ഡിസംബറില്‍ ഡി.സി. ബുക്സ് ഇത് പ്രസിദ്ധീകരിച്ചു. 1264 പേജുണ്ടായിരുന്ന ഈ സംയുക്തപതിപ്പിന് അന്ന് 250 രൂപയായിരുന്നു മുഖവില. ഇതിന് തുടര്‍ന്നും പുനഃപ്രസിദ്ധീകരണങ്ങളുണ്ടായി. ഇപ്പോളത് അഞ്ചാം പതിപ്പിലെത്തി നില്‍ക്കുകയാണ്.
ഈ ഗ്രന്ഥത്തിന്റെ അവസാനത്തെ മൂന്ന് അദ്ധ്യായങ്ങള്‍ ഗുരു യുദ്ധകാലാടിസ്ഥാനത്തില്‍ എഴുതിത്തീര്‍ക്കുകയാണ് ചെയ്തത് ഡോ. തമ്പാനും (ഇപ്പോഴത്തെ സ്വാമി തന്മയ) ഗുരുശരണ്‍ ജ്യോതിയുമായിരുന്നു മുഖ്യമായും കേട്ടെഴുതിയത്. ഈ ടീമില്‍ ഞാനുംകൂടി പങ്കാളിയായി.
ഈ ഗ്രന്ഥത്തിന്റെ അച്ചടിവേലകള്‍ ഡി സി ബുക്സില്‍ നടന്നുകൊണ്ടിരുന്ന അവസരത്തില്‍ ഒരിക്കല്‍ എന്തോ കാര്യത്തിന് തിരുവനന്തപുരത്തു പോയ ഞാന്‍ പുത്തരിക്കണ്ടം മൈതാനിയില്‍ നടന്നിരുന്ന ഒരു അദ്ധ്യാത്മ പുസ്തകമേള സന്ദര്‍ശിക്കാന്‍ ഇടയായി. അവിടെ കാണാന്‍ ഇട വന്ന ശ്രീരാമകൃഷ്ണാശ്രമം പ്രസിദ്ധീകരിച്ച ഒരു ഗീതാവ്യാഖ്യാനത്തില്‍ ചേര്‍ത്തിരുന്ന ശ്ലോകാനുക്രമണിക എനിക്ക് വളരെ ആകര്‍ഷകായി തോന്നി. ആ പുസ്തകത്തിന്റെ ഒരു കോപ്പി വാങ്ങിച്ച് തിരിച്ചുവരുന്ന വഴി കോട്ടയത്തിറങ്ങി ആ പുസ്തകം കിളിരൂര്‍ രാധാകൃഷ്ണനെ കാണിക്കുകയും കഴിയുമെങ്കില്‍ നമ്മുടെ പുസ്തകത്തിലും ഇത്തരമൊരു ശ്ലോകാനുക്രമണിക ചേര്‍ക്കുന്നത് നന്നായിരിക്കുമെന്ന് പറയുകയും ചെയ്തു. അവിടത്തെ പ്രസിദ്ധീകരണവിഭാഗം ആ നിര്‍ദേശം പരിഗണിക്കുകയും കറന്റ് ബുക്സിന്റെ അന്നത്തെ പബ്ലിക്കേഷന്‍ മാനേജറായിരുന്ന വടയാര്‍ വിജയകുമാര്‍ ആ ദൗത്യം ഏറ്റെടുത്ത് ഭംഗിയായി നടപ്പില്‍ വരുത്തുകയും ചെയ്തു.
ഗുരുദക്ഷിണ
എന്റെ ഈ സമാഹരണയത്‌നം ഗുരുവിന്റെ കാലശേഷവും തുടര്‍ന്നു. 2021-ല്‍ അവിചാരിതമായി പരിചയപ്പെട്ട പാലക്കാട്ടുകാരന്‍ കെ. കനകരാജ് എന്നയാള്‍ ശേഖരിച്ചു വച്ചിരുന്ന ഗുരുവിന്റെ അതുവരെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടാതിരുന്ന ഏതാനും ലേഖനങ്ങളും കത്തുകളും സമാഹരിച്ച് ‘ജീവിതം മരണം സൗന്ദര്യം വിമുക്തി’ എന്ന പേരില്‍ മാതൃഭൂമി ബുക്സ് 2023-ല് പ്രസിദ്ധീകരിക്കുന്നതിനും, ഗുരു ഇതുവരെ പലരുടെയും പുസ്തകങ്ങള്‍ക്ക് എഴുതിയ എഴുപതോളം അവതാരികകള്‍ കണ്ടെടുത്ത് ‘പുസ്തകങ്ങളിലേക്കുള്ള വഴികള്‍’ എന്ന പേരില്‍ സമാഹരിച്ച് പ്രസിദ്ധീകരണത്തിനായി മാതൃഭൂമി ബുക്സിനെ ഏല്പിക്കാനും സാധിച്ചു. ഇതൂകൂടാതെ, ഗുരുവിന്റെ ഇംഗ്ലീഷ് ലേഖനങ്ങള്‍ സമാഹരിച്ച് 400 പേജുവീതം വരുന്ന രണ്ടു വാല്യങ്ങള്‍ Indelible Impressions, Truth and Beyond എന്ന പേരിൽ 2024-ൽ നാരായണ ഗുരുകുലം മുഖേന പ്രസിദ്ധീകരിക്കുന്നതിന് നിമിത്തമാകാനും എനിക്ക് കഴിഞ്ഞു. (ഇത്തരം രണ്ടോ മൂന്നോ വാല്യങ്ങള്‍ക്കുള്ള മാറ്റര്‍ ശേഖരിച്ചു വച്ചിരിക്കുന്നത് വരും വര്‍ഷങ്ങളില്‍ വെളിച്ചം കാണുമെന്ന് പ്രതീക്ഷിക്കുന്നു). കാലടി എസ്.എന്‍.ഡി.പി. ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന ഗുരു നിത്യ ജന്മശതാബ്ദി സ്മരണിക ‘യതിജ്ഞാനസരണി’യുമായി സഹകരിക്കുന്നതിനും എനിക്ക് അവസരം ലഭിച്ചു.
വലിയ അവകാശവാദങ്ങളൊന്നും ഉന്നയിക്കുന്നില്ലെങ്കിലും, ഗുരു നിത്യയെ അക്കാലത്ത് വളരെ പോപ്പുലറാക്കുന്നതിന് എന്റെ ഈ യത്നങ്ങള്‍ നിമിത്തമായിട്ടുണ്ട്. എന്നാല്‍ ഗുരുവിന്റെ തനത് സംഭാവനകളായ ഗഹനങ്ങളായ രചനകളിലേക്ക് അനുവാചകരെ അടുപ്പിക്കാതെ ജനപ്രിയമെന്നു വിശേഷിപ്പിക്കാവുന്ന രചനകളില്‍ അദ്ദേഹത്തിന്റെ പ്രഭാവം ചുരുക്കുന്നതിന് ഈ പോപ്പുലാരിറ്റി ഒരു കാരണമായിത്തീർന്നില്ലേ എന്ന് ഇപ്പോള്‍ സംശയം തോന്നുന്നു. ഇക്കാര്യം ഗുരുവിനെയും അലട്ടിയിരുന്നുവെന്ന് അവസാനകാലത്ത് അദ്ദേഹം ജോര്‍ജ് തഴക്കരയ്ക്ക് എഴുതിയ കത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. കത്തിലെ പ്രസക്തഭാഗങ്ങളിങ്ങനെയാണ്: ”ഞാന്‍ സാഹിത്യരചനകള്‍ നടത്തിയിട്ടുണ്ടെങ്കിലും, അതെന്റെ ജീവിതത്തിന് ആത്മീയമായ ചില പോഷണങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയായിരുന്നു. അല്ലാതെ സഹൃദയന്മാരില്‍ ആഹ്ളാദം ജനിപ്പിക്കുന്നതിനായിരുന്നില്ല. ഞാന്‍ മുഴുവന്‍ മനസ്സും ഹൃദയവും ആത്മാവും വച്ചെഴുതിയ കൃതികള്‍ തുറന്നു നോക്കുവാന്‍ പോലും ആളുകള്‍ക്ക് ശങ്കയാണുള്ളത്. അവരെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. ചുരുങ്ങിയതൊരു 50 വര്‍ഷമെങ്കിലും ഞാന്‍ തപശ്ചര്യയില്‍ക്കൂടി ധൈഷണികതയ്ക്കപ്പുറത്തു മാത്രം എപ്പോഴും നിലകൊള്ളുന്ന സത്യഗ്രഹണം നടത്തി, എന്നോടു തന്നെ പറയുന്നതിനു വേണ്ടിയാണ് പുസ്തകങ്ങള്‍ എഴുതിയിട്ടുള്ളത്. അവയൊക്കെ വായിക്കാനും ചര്‍ച്ച ചെയ്യാനും താദൃശ്യമായ തപസ്സ് വായനക്കാരനും ഉണ്ടായിരിക്കണം. അതുണ്ടാകില്ല എന്നു നിശ്ചയമാണ്…..
….. ഒരു കാലത്തും എനിക്ക് സാഹിത്യകാരനായി ചമയേണ്ടി വരില്ല. ഞാന്‍ ശാസ്ത്രത്തപ്പറ്റിയും കലയെപ്പറ്റിയും സാഹിത്യത്തെപ്പറ്റിയും എഴുതിയിട്ടുണ്ട്. അവയെല്ലാമാണ് എന്റെ എഴുത്തുകളിലെ ഏറ്റവും വിലക്ഷണമായ കൃതികള്‍. അവയൊന്നും ആരുടെയും പഠനം അര്‍ഹിക്കുന്നില്ല. ഇത് വിനയത്തിനുവേണ്ടി പറയുന്നതല്ല. എന്റെ ഉള്ളിന്റെയുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യസനത്തില്‍ നിന്നും വരുന്ന വാക്കുകളാണ്.” (സ്നേഹപൂര്‍വം നിത്യ. എഡിറ്റര്‍: ഷൗക്കത്ത്. പ്രസാധകര്‍: നിത്യാഞ്ജലി. പേജ് 741)
ഗുരു നിത്യ വേദാന്തമോ നാരായണഗുരുവിന്റെ കൃതികളോ തത്ത്വചിന്തയോ ഒന്നും ഒരിക്കലും എന്നെ പഠിപ്പിച്ചിട്ടില്ല. അത്തരം പഠനങ്ങള്‍ക്കുള്ള താത്പര്യം അന്നും ഇന്നും എനിക്ക് തീരെയില്ലായിരുന്നു എന്നതാണ് വസ്തുത. ഒരു മനഃശാസ്ത്രവിദഗ്ദന്റെ സൂക്ഷ്മദൃഷ്ടിയോടെ ഇക്കാര്യം കൃത്യമായി മനസ്സിലാക്കിയ അദ്ദേഹം എനിക്ക് താത്പര്യമുള്ള കലാസാഹിത്യ വിഷയങ്ങളിലേക്കു മാത്രം എന്റെ ശ്രദ്ധയെ തിരിച്ചുവിടുകയും അതിലൂടെ സാവകാശം എന്നെ ബാധിച്ചിരുന്ന മൗഢ്യത്തില്‍ നിന്ന് എന്നെ കരകയറ്റുകയും ചെയ്തു. അല്ലായിരുവെങ്കില്‍, അജീര്‍ണം ബാധിച്ചവന് ശരീരപോഷണത്തിന് ആട്ടിന്‍സൂപ്പ് വെച്ചുകൊടുത്തതുപോലെ ആകുമായിരുന്നു എന്റെ അവസ്ഥ.
തൊണ്ണൂറുകളുടെ ആദ്യത്തോടെ ഗുരുകുലം വിട്ടിറങ്ങിയ ഞാന്‍ തുടര്‍ന്ന് ഒരുപാടു വഴികളും വഴിയമ്പലങ്ങളും താണ്ടി-അവസാനം ഫിഷറീസ് സര്‍വകലാശാലയില്‍ നിന്ന് അസിസ്റ്റന്റ് രജിസ്ട്രാറായി 2018 സെപ്തംബറില്‍ വിരമിച്ചു. അതിനുശേഷം കാര്യമായ സംരംഭങ്ങളിലൊന്നും ഏര്‍പ്പെടാതെ സ്വസ്ഥം ഗൃഹഭരണവുമായി കഴിഞ്ഞു കൂടുന്നു.
ലഡുവില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്ന ഉണക്കമുന്തിരിപോലെ മാത്രം ഗുരുകുലവുമായി ബന്ധപ്പെട്ടു കഴിയുന്ന, ഗൗരവപ്പെട്ട ഗുരുകുല പ്രസിദ്ധീകരണങ്ങളൊന്നും വായിച്ചിട്ടില്ലാത്ത, വേദാന്തത്തിലോ തത്ത്വചിന്താപരമായ മറ്റു വിഷയങ്ങളിലോ ഒരു പിടിപാടുമില്ലാത്ത ഒരാള്‍ മാത്രമാണ് ഞാന്‍ എന്നു തുറന്നു സമ്മതിക്കുന്നു.
എന്നിരുന്നാലും, ഈ കാലയളവില്‍ നാരായണ ഗുരുകുല സംബന്ധിയായ ചില പുസ്തകപ്രസാധനയത്നങ്ങള്‍ നടത്തുവാന്‍ സാധിച്ചു. ഗുരു നിത്യ, സ്വാമി ജോണ് സ്പിയേഴ്സ് എന്നിവരുടെ ജിവചരിത്രങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കാന്‍ സാധിച്ചു എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. ”നിത്യതയുടെ ചൈതന്യം”, ”സംന്യാസത്തെ സ്വയം നിര്‍വചിച്ച സ്വാമി ജോണ് സ്പിയേഴ്സ്” എന്നിവയാണിവ. ഡി സി ബുക്സാണ് ഇവ രണ്ടിന്റെയും പ്രസാധകര്‍. നടരാജഗുരുവിന്റെ ജിവചരിത്രം എഴുതി പൂര്‍ത്തിയാക്കി ഡി സി ബുക്സിനെ ഏല്‍പിക്കാനും കഴിഞ്ഞിട്ടുണ്ട്.
ഇതുകൂടാതെ, സ്വന്തം ലേഖനങ്ങളുടെ സമാഹാരം ”ശ്രീനാരായണഗുരുവും വിമതസംന്യാസവും” (മീഡിയാ ഹൗസ്, ന്യൂ ഡല്‍ഹി- 2021), നടരാജഗുരുവിനെക്കുറിച്ച് ഒരു സമാഹാരഗ്രന്ഥം (Anthology) ‘നടരാജഗുരു: ഗുരുത്വത്തെ പുനഃപ്രതിഷ്ഠിച്ച ബ്രഹ്മജ്ഞാനി” (മാതൃഭുമി ബുക്സ് 2022), മുനി നാരായണപ്രസാദിന്റെ ശതാഭിഷേക സ്മരണിക ”മുനിപ്രസാദം” (നാരായണ ഗുരുകുലം 2021), ”ഗുരുവും ജാതിയും” (പ്രണത ബുക്സ്, എറണാകുളം 2020 – ലേഖനസമാഹാരം), ‘Reflections on Sree Narayana Guru” (ശിവഗിരിമഠം 2012), സ്വാമി ജോണ്‍ സ്പിയേഴ്സിന്റെ ലേഖനങ്ങളുടെ സമാഹാരം ‘Philoospher Saint – The Life and Philoosphy of Narayana Guru’ (പ്രിസം ബുക്സ്, ബാംഗ്ലൂര്- 2021), സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥരുടെ ആത്മകഥയുടെ അനോട്ടേറ്റഡ് എഡിഷന്‍ (മീഡിയാ ഹൗസ്, ന്യൂ ഡല്‍ഹി 2021) എന്നിവ എഡിറ്റു ചെയ്യുവാനും സാധിച്ചു.
വടക്കന്‍ വീരഗാഥ എന്ന സിനിമയില്‍ ചന്തു ആരോമലുണ്ണിയോട് (മമ്മൂട്ടി സുരേഷ് ഗോപിയോട്) പറയുന്ന ഒരു ഡയലോഗുണ്ട്: ”ചേകവന്മാര് കണക്കു തീര്‍ക്കുന്നത് പണമെറിഞ്ഞല്ല.” ഇതു പോലെ, ഗുരുവിനും ഗുരു പരമ്പരയ്ക്കുമുള്ള ഗുരുദക്ഷിണ ഞാന്‍ പണം കൊണ്ടല്ല സമര്‍പ്പിക്കുന്നത്, എന്റെ ഈ പുസ്തകസംരംഭങ്ങള്‍ മുഖേനയാണ് എന്ന് കരുതാനാണ് എനിക്ക് താല്പര്യം.
(അവസാനിച്ചു)