അയഞ്ഞകാലത്തെ ജനപ്രിയതയും തെറി എന്ന ഭാഷയും !

നമ്മുടെ പുതിയ ജനപ്രിയരിൽ ജീവിക്കുന്ന കാലത്തിന്റെ ഈണത്തെറ്റലുകൾ അനുരൂപകമായി കുടിയേറുന്നതാണ് , നാം അവരുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിലൂടെ കാണുന്നത്. റാപ്പേഴ്സ്, ലോകത്ത് എവിടുത്തെ ആയാലും സ്വന്തം വ്യക്തിപ്രഭാവം അവരുടെ പാട്ടുകളിൽ ഉൾക്കൊള്ളിച്ചാണ് നിലനിൽക്കാറ്. ആ കയ്യൊപ്പാണ് അവരുടെ ജനസ്വാധീനത്തിന്റെ ബലവും പൊരുളും. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വന്ന വേടന്റെ പാട്ടിന്റെ സ്വീകാര്യതയും വ്യത്യസ്തമല്ല
ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ ദൃശ്യവ്യവസായവും വ്യവഹാരവും നടക്കുന്നതും അതിന് പ്രാമാണികത ലഭിക്കുന്നതും കേരളത്തിലാണ്. യൂട്യൂബ് സംസ്കാരം എന്ന സ്വാധീനത്തിന് നാം വഴിപ്പെട്ടു എന്നത് ലോകറെക്കോഡുമാണ്. അയഞ്ഞകാലത്തിൽ ജനപ്രിയത നേടിയവരൊക്കെയും തെറി എന്ന ഭാഷയെ സ്ഫുടം ചെയ്ത നാദധാരാസ്വരൂപങ്ങൾ തന്നെയാണ്. ഇപ്പോൾ അത് സാംസ്കാരികവും വ്യാവസായികപരവുമായ വ്യവസ്ഥകളിൽ അവർ സ്വന്തം ഇടം നിജപ്പെടുത്തിയത് ധൈര്യസൗഭഗത്തിന്റെ ജനസമ്മതിയുടെ നിദർശനം ആണെങ്കിലും അതിനെ അവരുടെ ആർജ്ജവത്തിന്റെ ഉദാഹരണമായി ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാകുന്നു. യൂട്യൂബ് സംരംഭകരുടെ ഏകതാനത പലപ്പോഴും വൈവിദ്ധ്യങ്ങൾ ഏറാൻ പ്രാപ്തമാക്കുന്നതല്ല. പക്ഷേ അവനവനെ പ്രതിഷ്ഠിക്കാതെ തന്റെ ദൃശ്യവിഭവങ്ങളെ കാണിക്കു വേണ്ടി അവതരിപ്പിക്കുക എന്ന നിലപാടും ആവിഷ്കാര ചാതുര്യവും പുതുകാല ജനപ്രിയരെ വീണ്ടും വീണ്ടും പിന്തുടരാനുള്ള ത്വര കാണികളിൽ നിലനിർത്തിയതാണ് അവരുടെ ദീർഘകാല പ്രാമാണികതയുടെയും സ്വീകാര്യതയുടെയും അന്തർലീന ഘടകങ്ങൾ. നമ്മുടെ പുതിയ ജനപ്രിയരിൽ ജീവിക്കുന്ന കാലത്തിന്റെ ഈണത്തെറ്റലുകൾ അനുരൂപകമായി കുടിയേറുന്നതാണ് , നാം അവരുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിലൂടെ കാണുന്നത്. റാപ്പേഴ്സ്, ലോകത്ത് എവിടുത്തെ ആയാലും സ്വന്തം വ്യക്തിപ്രഭാവം അവരുടെ പാട്ടുകളിൽ ഉൾക്കൊള്ളിച്ചാണ് നിലനിൽക്കാറ്. ആ കയ്യൊപ്പാണ് അവരുടെ ജനസ്വാധീനത്തിന്റെ ബലവും പൊരുളും. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വന്ന വേടന്റെ പാട്ടിന്റെ സ്വീകാര്യതയും വ്യത്യസ്തമല്ല.
കണ്ണിൽ കാണാത്ത ജാതി മത വേർപ്പാട്
യുഗങ്ങളായ് തുടങ്ങി , ഇനിയുമെന്നെ വേട്ടയാട്
അടങ്ങിനിൽക്കുവാൻ അയ്യോ ഞാൻ പെട്ട പാട്
എന്റെ മുതുകിൽ നിന്റെ വഞ്ചനയാലേറ്റ പാട്
ഞാൻ പാണനല്ല പറയനല്ല പുലയനല്ല
നീ തമ്പുരാനുമല്ല, ആണേൽ ഒരു മൈരുമില്ല.
- വേടൻ
ജാതീയതയ്ക്കെതിരെ ആധിപത്യാധികാരങ്ങൾ ചേർക്കപ്പെട്ട ഒരു ശബ്ദത്തെ ഒരാൾക്കും കയ്യേറാനാവില്ലെന്നു തന്നെയല്ലേ വേടന്റെ ജനപ്രിയത തെളിയിക്കുന്നത്. ഇതുപോലെതന്നെയാണ് ആരെയും മടുപ്പിക്കാത്ത പ്രതിപക്ഷ ശബ്ദമായി തുടരുന്ന ചെകുത്താന്റെയും ഇടപെടലുകൾ. ചെകുത്താന്റെ വീഡിയോ ശ്രുതികളിൽ നിന്നും ഉയരുന്നത് നാദശലഭങ്ങളല്ല. അവ സാമൂഹിക പ്രതിഷേധങ്ങളുടെ ഉയർന്ന പിച്ചിലുള്ള പ്രകോപനങ്ങളാണ്. ഒട്ടും പതറാതെ ചെകുത്താൻ നടത്തുന്ന ചില വിമർശനങ്ങളുണ്ട്. ആ ഓൺലൈൻ സ്വരത്തിന്റെ ധ്വനിഗുണത വാക്കുകളുടെ പാടകളെ ഇളക്കി മാറ്റുകയും പ്രതിഷേധത്തിന്റെ സാമൂഹികലയം നിർമ്മിക്കുകയും ചെയ്യുന്നു. ശബ്ദതന്തുക്കളിൽ ഫിസിയോളജി ഒരു മാറ്റവും വരുത്താത്തതുകൊണ്ടാണ് ചെകുത്താൻ ഈ ആശയയുദ്ധം തുടരുന്നത്. ഒടുവിലത്തെ ഒരു പ്രതിരോധം ഉദ്ധരിക്കാം – ” Save plastic save planet” എന്ന പരസ്യവാചകത്തെ സറ്റയറിന്റെ ഭാഷയിൽ ചെകുത്താൻ എതിർക്കുന്നുണ്ട്. സൂപ്പർ മാർക്കറ്റിന്റെ പ്രവേശനകവാടത്തിലും ബിൽ കൗണ്ടറിലും ഈ പരസ്യവാചകമുണ്ട്. അവിടുത്തെ ഓരോ ഉല്പന്നവും പ്ലാസ്റ്റിക് കവറിലാണ് തരുന്നത്. സൂപ്പർ മാർക്കറ്റ് തന്നെ പ്ലാസ്റ്റിക്കിലാണ്. ഇതെല്ലാം വാങ്ങി പുറത്തേക്കു വരുമ്പോഴാണ് പേപ്പർ ക്യാരി ബാഗ് പതിനഞ്ചു രൂപയ്ക്ക് വിൽക്കുന്നതും Save the planet എന്ന വ്യാജ പരിസ്ഥിതിബോധം കെട്ടിയെഴുന്നേൽപ്പിക്കുന്നതുമെന്നാണ് ചെകുത്താൻ പറഞ്ഞുവയ്ക്കുന്നത്. ഈ സാധനങ്ങൾ ഉൾക്കൊളളിച്ചിട്ടുള്ള പ്ലാസ്റ്റിക്ക് കവറുകൾ ആരും കാണാതിരിക്കാനാണ് ഈ പേപ്പർ ക്യാരി ബാഗ് നിർബന്ധിച്ചു പിടിപ്പിക്കുന്നത്. ചെകുത്താൻ ഉല്പന്നങ്ങൾ ഉൾക്കൊള്ളിച്ച ഈ പ്ലാസ്റ്റിക്ക് കവറുകൾ പിടിച്ചിട്ട് ഡാൻസ് ചെയ്താണ് ഇതിനെ ആക്ഷേപിക്കുന്നത്. ഇത്തരം ക്രിയാത്മകമായ പ്രതിഷേധങ്ങൾ നടത്തുന്ന ചെകുത്താനെ ഒരു നെഗറ്റീവ് പബ്ലിസിറ്ററായിട്ടാണ് പലരും ചിത്രീകരിക്കുന്നത്. ‘Charity with clarity ‘എന്ന ക്രീം ടാഗ്‌ലൈനോടെയാണ് ചെകുത്താനും ഡെന്നീസുമൊക്കെ സാമൂഹിക സേവനം ചെയ്യുന്നതും.
ആത്മപ്രകാശനത്തിലൂടെ പൊതുജനത്തിന്റെ ജനസമ്മതി ആർജ്ജിച്ച നിരവധി പേർ വേറെയുമുണ്ട്. നാഗ സൈരന്ധ്രി , ആറാട്ടണ്ണൻ , അലിൻ ജോസ് പെരേര, കിംമ്പോയ്, ശ്രീലക്ഷ്മി അറയ്ക്കൽ, രഹന ഫാത്തിമ, ദിയ സന, രശ്മി ആർ നായർ , സിജി ഗൗരി മാത്യൂസ് . നാഗയും ആറാട്ടണ്ണനും അവരുടെ മാഡ്നെസ്സുകൾക്കൊപ്പം ജീവിതതത്വചിന്ത കൂടി കൈമാറുന്നുണ്ട്. ശ്രീലക്ഷ്മി സാമ്പ്രദായിക ഫെമിനിസത്തെ മുറിച്ചു കടക്കുന്നു. ദിയ സനയ്ക്ക് തെറി മാത്രമാണ് മലയാളം എന്ന ഭാഷ. രശ്മിയുടെയും സിജിയുടെയും ശരീരം മാത്രമാണ് അവരുടെ ഉള്ളടക്കം എന്നു പറയുന്നത്. അലിൻ, കിംമ്പോയ് എന്നിവർക്ക് ഞരമ്പുകളുടെ പിരിവെട്ടാണ് ജനപ്രിയത ഉണ്ടാക്കികൊടുത്തത്. ഡെവറോളിയണ്ണനും പ്രിയ ഷൈനും തെറിയെ പ്രതിരോധത്തിന്റെ മീഡിയമാക്കി മാറ്റിയവരാണ്. അഭിലാഷ് ആട്ടയത്തെ പോലെയുള്ളവർ മിമിക്രിയും അനുകരണ കലയും ഒക്കെ കൊണ്ട് വൈറലായ കലാകാരനാണ്. ഇവരുടെ ശബ്ദപ്രവാഹങ്ങൾ പ്രതിപക്ഷ പ്രതിരൂപത്തിൽ ആവേശിക്കപ്പെട്ടത് രണ്ടു കാലങ്ങളെ തമ്മിൽ ഒന്നിപ്പിക്കാൻ എളുപ്പമായതുകൊണ്ടാണ്. ഈ ശബ്ദങ്ങൾ ഇന്ന് പൊതുശബ്ദങ്ങളാണ്. കേരളത്തിലുടനീളം വിളങ്ങി വിലസുകയുമാണ്. നമ്മുടെ കാലത്തിലെ അനീതി നിറഞ്ഞ ചര്യകളുടെ രേഖയാണ് ഇവരുടെ ശബ്ദങ്ങൾക്ക് . നമ്മുടെ നാട്ടിൽ എത്ര ഒളിഞ്ഞുനോട്ടക്കാരുണ്ടെന്ന കാനേഷുമാരിക്കായി രശ്മി നായർ , സിജി എന്നിവരുടെ പേജുകൾ സന്ദർശിച്ചാൽ മാത്രം മതി. ഇവരൊക്കെയും അയഞ്ഞകാലത്തിലെ ജനപ്രിയതയുടെ സന്താനങ്ങളാണ്.
ഇവിടുത്തെ അപേക്ഷിച്ച് വൈദേശിക ജനപ്രിയത തെരഞ്ഞുപോയാൽ അവരുടെ ദൃശ്യസമ്പത്തിന് കൃത്യമായ ഒരു രാഷ്ട്രീയമുണ്ടെങ്കിലും അത് ഗൂഢമായിട്ടാണ് പ്രത്യക്ഷമാക്കിയിരിക്കുന്നത് എന്ന് കാണാൻ കഴിയും. അവർക്ക് പിന്നെ ഇവിടുത്തേതുപോലെയുളള ആണധികാരം, സ്ത്രീസ്വാതന്ത്ര്യ ധ്വംസനം, ജനാധിപത്യവിരുദ്ധത ഒന്നും പ്രമേയമാക്കേണ്ടതില്ലല്ലോ. ലോകത്തിലെ പ്രധാനപ്പെട്ട യൂട്യൂബറായ ലൈക്ക് നാസ്ത്യാ ലൈഫ് ടിപ്സുകളാണ് പറയുന്നത്. ലിസ കോശി ഫാഷൻ പ്രൊമോഷനും ലോഗൻ പോൾ സ്പോർട്‌സുമാണ് കൈകാര്യം ചെയ്യുന്നത്. ക്യാസി നീസ്റ്റാറ്റ് ഫൺ വീഡിയോകളാണ് ചെയ്യുന്നത്. ഡ്രൂ ബിൻസ്കി പല സംസ്കാരങ്ങളെ കുറിച്ചുളള യാഥാർത്ഥ്യബോധങ്ങളാണ് പങ്കുവയ്ക്കുന്നത്. 1962 ന് ശേഷം ഒരു തുള്ളി പോലും ഉറങ്ങിയിട്ടില്ലാത്ത ഒരു മനുഷ്യനെ ഫീച്ചർ ചെയ്തപ്പോഴാണ് ഡ്രൂ ബിൻസ്കി ലോകശ്രദ്ധ നേടിയതും അനുയായികളെ സമ്പാദിച്ചതും. കാഴ്ചയെ വരട്ടുമ്പോഴുള്ള ഈർപ്പം കലർന്ന സംഗതികൾ രത്യോന്മുഖമാക്കാൻ പക്ഷെ നമ്മെ കഴിഞ്ഞേ അവരുള്ളു. വൈദേശിക യൂട്യൂബർമാർ അതിന് ശ്രമിക്കാറില്ല. ഇവിടെ ഉരുകിത്തിളച്ച് വേവുന്ന ഉടലും ഉള്ളടക്കമാണ്, അത്രമാത്രം !
ഫിക്ഷനും
ജനപ്രിയതയും !
നോവലിന്റെ കലയെ പൊതുസംവാദത്തിനു വിധേയമാക്കുന്ന ഒരു യജ്ഞം ആർക്കും സമാരംഭിക്കാം. പക്ഷെ അതിനെ ജനപ്രിയത എന്ന തലത്തിലേക്ക് ഉയർത്താൻ എല്ലാവർക്കുമാകില്ല. ജീവിച്ചിരിക്കുന്ന വാക്കിനു പിന്നിലെ മരിച്ചുപോയ വാക്കുകളെ തെരഞ്ഞ് സോഷ്യൽ മീഡിയയിലൂടെ യാത്ര തിരിച്ച കഥാകാരിയാണ് ആർ. രാജശ്രീ. ഈ എഴുത്തുകാരിയുടെ ” കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത” എന്ന കൃതി പ്രമുക്തിതമായത് എഫ്.ബി പേജിലൂടെയായിരുന്നല്ലോ. ഇന്ന് പതിനെട്ടു പതിപ്പുകൾ പിന്നിടുന്ന ഈ കൃതി എന്തുകൊണ്ട് ജനപ്രിയത നേടിയെന്നു ചോദിച്ചാൽ അതിനുള്ള ആദ്യ മറുപടി ഇത് ആദ്യം പ്രത്യക്ഷപ്പെട്ടപ്പോഴുള്ള ടാഗ് തന്നെയാണ് – ഫേസ്ബുക്കിലൂടെ പ്രകാശിതമായ നോവൽ എന്നോ മറ്റോ ഉള്ള ഒന്ന്. ഇതിൽ ഉടനീളം കഥകളുണ്ട്. പല കാലങ്ങളിൽ ജീവിച്ചിരുന്ന ഭിന്നസ്വഭാവങ്ങളും ഭിന്നരീതികളും ഭിന്ന സാംസ്കാരിക പാരമ്പര്യവും പുലർത്തിയിരുന്ന മനുഷ്യരുടെ കഥകൾ. ആണധികാരത്തെയും ചൂഷണത്തെയും സംബന്ധിക്കുന്ന ഇരുണ്ട വീക്ഷണം ഈ കൃതിയിൽ പ്രകടമായി തന്നെയുണ്ട്. നാം കഥകളിലൂടെയും മറ്റും കേട്ടിട്ടുള്ളതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് രാജശ്രീ പറയുന്നത്. അമ്പത് വർഷം മുമ്പ് കണ്ണൂരിലെ ഒരു കുഗ്രാമത്തിൽ ജീവിച്ചിരുന്ന കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ ജീവിതത്തിലൂടെ ഒരു ദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും ചരിത്രപരവും രാഷ്ട്രീയപരവുമായ ജീവിതസമസ്യകളെയാണ് രാജശ്രീ തുറന്നുകാട്ടുന്നത്. ആ ദേശത്തിന്റെ ഭാഷയിൽ ആഖ്യാനപ്പെടുത്തിയാൽ തുള്ളിച്ചികളായി നടക്കുന്ന രണ്ടു സ്ത്രീകളാണ് കല്യാണിയും ദാക്ഷായണിയും. ഇവർ എങ്ങനെ തുളളിച്ചികൾ എന്ന നിലയിലേക്ക് എടുത്തുവെയ്ക്കപ്പെട്ടുവെന്ന് അറിയുമ്പോഴാണ് ആണധികാരത്തിന്റെ ഇരകളായി സ്ത്രീ മാറുന്നതിന്റെ കാഠിന്യം നാം മനസ്സിലാക്കുന്നത്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ പാവാട പൊക്കി തുടയിൽ നുള്ളിയ മാഷെ ” പുയ്ത്ത് പോവ്വടാ നായിന്റെ മോനേ” എന്ന ശാപവാക്കുകൾ പറഞ്ഞുകൊണ്ട് ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയ ദാക്ഷായണിയും അവൾക്ക് എല്ലാ പിന്തുണയുമായി കൂടെ ഇറങ്ങിയ കല്യാണിയും മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തരായി നാട്ടുകാരുടെ മുന്നിൽ തുള്ളിച്ചികളായി മാറുകയായിരുന്നു. പ്ലൈവുഡ് കമ്പനിയിൽ ജോലിക്കു പോകുകയും പേറെടുക്കുകയും പശൂനെ വളർത്തുകയും ചെയ്തുകൊണ്ട് ദാക്ഷായണി തന്റെ ജീവിതം പടുത്തപ്പോൾ കല്ലും മണ്ണും ചുമന്നും കെട്ടിടപ്പണിക്കുപോയും എല്ലുമുറിയെ പണിയെടുത്തും കല്യാണിയും അവളുടെ വഴി ശരിപ്പെടുത്തുകയായിരുന്നു. എന്നാൽ ഒഴിവു നേരങ്ങളിൽ നിഷ ടാക്കീസിൽ നിന്നും അവർ കണ്ട സിനിമകളിലെ ജീവിതങ്ങളിൽ നിന്നും തികച്ചും വ്യതിരിക്തമായ ജീവിതപാഠങ്ങളാണ് അവരെ കാത്തിരുന്നത്. ഈവിധം ആണധികാരത്തെ വെല്ലുവിളിക്കുന്ന ഒരു കൃതിയുടെ പ്രമുക്തിദേശം എഫ് ബി വോൾ ആയിരുന്നുവെന്നത് ജനപ്രിയതയ്ക്കു വ്യാസം വർദ്ധിപ്പിച്ചു.

പൊയട്രിയും
ജനപ്രിയതയും !
എ. അയ്യപ്പൻ, ഡി.വിനയചന്ദ്രൻ തുടങ്ങിയ ചിലർ കെട്ടകാലത്തിന്റെ നിയോഗം പോലെ നമ്മുടെ കാവ്യചക്രവാളത്തിൽ ഞെട്ടലുണ്ടാക്കി മറയുന്നു. ഈ മീഡിയത്തോട് ആഭിമുഖ്യമില്ലാത്തതുകൊണ്ടുതന്നെ അവർക്ക് ശിഷ്യൻമാരില്ലാതാകുന്നു. എന്നാൽ തന്നെയും അവരുടെ കവിതകൾ ഇന്നും അവരുടെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ടിരിക്കുന്നു. കവി എന്ന വേഷച്ചാർത്തിനിണങ്ങാത്ത എത്രയോ പേർ നമുക്കു ചുറ്റുമുണ്ട്. അവർ ശ്വാസത്തോടെ നിൽക്കുമ്പോഴും എന്തുകൊണ്ടാണ് ഇവർ ജനപ്രിയത നേടിയെടുക്കുന്നത് എന്നാലോചിച്ചിട്ടുണ്ടോ ? അവരുടെ ജീവിതത്തിന്റെ തായ് വേര് കവിതയിലാഴ്ന്നിരുന്നു. അവർ നയിച്ച ബാഹ്യജീവിതത്തിന് നമ്മുടെ ആന്തരിക ജീവിതത്തോട് എന്തൊക്കെയോ സാമ്യമുള്ളതുകൊണ്ടാണ് നാമിപ്പോഴും പിന്തുടരുന്നത്. അനാഥത്വം, ദാരിദ്ര്യം തുടങ്ങി പലതും ജനപ്രിയത ഉണ്ടാക്കിക്കൊടുക്കും. പക്ഷെ ആ ജനപ്രിയത മരണാനന്തരവും നിലനിൽക്കണമെങ്കിൽ കവിയുടെ ആത്മാവിന്റെ ഭാരത്തെ ആരെങ്കിലുമൊക്കെ ചുമക്കണമല്ലോ. സഹജീവിയുടെ കണ്ണിന്റെ കനിവ് നുകരാൻ കവിതയെ ആയുധമാക്കിയതുകൊണ്ടാണ് എ. അയ്യപ്പൻ ഇന്നും ജനപ്രിയനായി തുടരുന്നത്. ചില വരികൾ അയ്യപ്പൻ എന്ന കവിയുടെ ഊക്കൻ ശ്വാസത്തെ നമ്മുടെ മുഖത്തോടടുപ്പിക്കുന്നുണ്ട്.
കാറപകടത്തിൽപ്പെട്ടു മരിച്ച വഴിയാത്രക്കാരന്റെ
ചോരയിൽ ചവുട്ടി ആൾക്കൂട്ടം നില്ക്കേ
മരിച്ചവന്റെ പോക്കറ്റിൽ നിന്നും പറന്ന
അഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ് .
- അത്താഴം / എ. അയ്യപ്പൻ
അയ്യപ്പന്റെ അനുകർത്താവെന്നൊന്നും പക്ഷെ റാസിയെ വിളിക്കാനാവില്ല. തെരുവുകച്ചവടക്കാരനായ റാസിയെ ജനപ്രിയനാക്കിയതും കവിത തന്നെയാണ്. വിശകലനത്തിനും വിധിപറയലിനും പിടിതരാത്ത കവിതകളാണ് റാസിയുടേത്. മലയാളിയായ ഈ നിക്കനർ പാർറെയെ ശ്രദ്ധിപ്പിച്ചത് തെരുവും സോഷ്യൽ മീഡിയയുമാണ്. ശ്ലഥബിംബങ്ങൾകൊണ്ട് മറയ്ക്കപ്പെട്ട ആ വിഷാദകാവ്യങ്ങളിൽ പക്ഷെ നീറിപ്പുകയുന്നത് ജീവിതം എന്ന കൊടും വിഷമാണ്. അതുകൊണ്ടുതന്നെ തന്റെ ഒടുവിലത്തെ പുസ്തകത്തിന് റാസി പേരുകൊടുത്തത് ” മാജിക്കൽ സ്ട്രീറ്റിസം ” എന്നാണ്.
സാൽവദോർ ദാലിക്കു ശേഷം
ഈ പയ്യൻ തന്നെ !
മ്ഹും വരക്കാനുള്ള കഴിവ് കൂടി
കിട്ടീരുന്നെങ്കിൽ !
- സർറിയൽ റാച്ചി / മാജിക്കൽ സ്‌ട്രീറ്റിസം
ഇതൊക്കെയും അയഞ്ഞ കാലം അഥവാ ഫ്ളെക്സിബിളിസ കാലം നൽകുന്ന ജനപ്രിയത തന്നെയാണ്.

ഈയാഴ്ചയിലെ
പുസ്തകം
ശരീരം സമരം സാന്നിധ്യം /
രഹന ഫാത്തിമ
(ഗൂസ്ബെറി പബ്ലിക്കേഷൻസ് )
മലയാളത്തിലെ ആത്മകഥനങ്ങളധികവും വ്യാജമാണ്. ഒരാളുടെ വിവരപ്രകാശനത്തെയാണ് ആത്മകഥ എന്നു വിളിക്കുന്നത്. അപ്പോൾ ചിലതെല്ലാം അപ്രിയസത്യങ്ങളായി തീരും. സാമാന്യജനങ്ങളുടെ മനസ്സിളക്കുന്ന പ്രമുഖരിൽ പലരും തുല്യതയുടെ ചില ഘടകങ്ങൾ കൊണ്ട് ഒരുപോലെയിരിക്കുന്ന ആത്മവരികളാണ് ഈയടുത്തകാലങ്ങളിൽ എഴുതിയിട്ടുള്ളത്. പക്ഷെ അവ ജനപ്രിയത എന്ന ഒറ്റക്കാരണത്താൽ വിറ്റഴിക്കപ്പെടുകയായിരുന്നു. ലോകസാഹിത്യത്തിൽ സ്വാതന്ത്ര്യപ്രഖ്യാപനങ്ങൾക്കു വേണ്ടി മാത്രം രചനയിലേർപ്പെട്ടവരാണ് ജോഹന്ന അമേർസ് കുള്ളറും ആൽബർട്ടീൻ സറാസാങും. ജോഹന്നയുടെ ” The Rebel Generation ” ഉം സറാസാങിന്റെ “The Romance under the Pillow “ഉം പുരുഷാധികാരത്തെ തലങ്ങും വിലങ്ങും ആക്രമിക്കുന്ന കൃതികളാണ്. മിടുക്കനായ ആൺജാതിയുടെ ദാമ്പത്യം എന്ന റിയാലിറ്റി ഷോയെ അടിമുടി കീറിമുറിച്ചിട്ടാണ് രഹന ഫാത്തിമ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ഭാഗമായി ലിവിംഗ് ടുഗെദർ എന്ന വൈദേശികസ്വരൂപം പേറുന്ന കൾച്ചറിനെ ആശ്ലേഷിച്ചത്. ദാമ്പത്യം എന്ന പൊതുസ്ഥാപനത്തിൽ സമൂഹത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ബാദ്ധ്യതകൾ ഏറുന്നുവെന്ന തിരിച്ചറിവിൽ നിന്നാണ് രഹന തന്റെ നിലനിന്നിരുന്ന ജീവിതത്തെ തട്ടിയൊതുക്കാൻ വ്യക്തിയുടെ താല്പര്യങ്ങളെ സംരക്ഷിക്കണമെന്ന നിലപാടിലേക്കെത്തുന്നത്. രതി എന്ന ക്രിയയെ തന്നെ പ്രജനനോദ്ദേശ്യത്തിൽ നിന്ന് വിഘടിപ്പിക്കാനും ദാമ്പത്യത്തിലെ സമൂഹനിഷ്കർഷകൾ സംഘർഷോത്പാദകമാകുന്നതിൽ നിന്നും തടയാനും ഒരു ഘട്ടം കഴിഞ്ഞപ്പോൾ ലിവിംഗ് ടുഗെദർ എന്ന കൺസപ്റ്റിനെ പോലും രഹന നിരസിക്കുന്നു. സ്ത്രീയുടെ മൃതശാന്തിഗീതം രോദനമായി അടക്കി വച്ചിരിക്കുന്ന ഒരു പുസ്തകമല്ല രഹനയുടെ ” ശരീരം സമരം സാന്നിധ്യം ” എന്ന ആത്മകഥാപുസ്തകം. ജീവിതം എന്ന നേരിന്റെ കാമ്പിനു ചുറ്റും വലയം ചെയ്ത് ഉയരുന്നതാണ് ഇതിലെ ഓരോ ജീവിതാധ്യായങ്ങളും . ഈ പുസ്തകത്തിലെ നാൽപത്തിയഞ്ചാമത്തെ അധ്യായത്തിന്റെ ശീർഷകം ” പോക്സോ ” എന്നാണ്. അതിൽ രഹന ഇങ്ങനെ എഴുതുന്നു – ” എന്റെ കുട്ടികളോട് ലൈംഗിക അതിക്രമം ചെയ്തു എന്നൊരു കേസ് പോക്സോ നിയമപ്രകാരം എനിക്കെതിരെ ചാർജ് ചെയ്യപ്പെട്ടു. കേരളത്തിൽ അമ്മ മക്കളോട് ലൈംഗിക അക്രമം നടത്തി എന്ന കേസുകൾ അത്യപൂർവമായി മാത്രമേ ഉണ്ടായിട്ടുള്ളു. അതിലൊന്നാണ് ഈ കേസ്. “
മനുഷ്യസംഗമത്തിലും ഫ്രീ തിങ്കർ മീറ്റിലും ഒക്കെ പങ്കെടുത്ത ഒരാൾ എന്ന നിലയിൽ രഹന ഇതിനെയൊക്കെ അതിജീവിക്കുകയായിരുന്നു. അയഞ്ഞകാലത്തിലെ ജനപ്രിയതയ്ക്ക് ഇങ്ങനെ ചില ശിക്ഷകളും ഉണ്ടെന്ന് ഈ പുസ്തകം സ്ഥാപിക്കുന്നു.

ഈയാഴ്ചയിലെ
ഇലസ്ട്രേഷൻ !
ചില കലാശരീരങ്ങൾ രഹസ്യമായി ഭൂമിയിൽ അലയുകയും ബലതന്ത്രത്തോടെ പ്രവേശിക്കുന്ന പലതിന്റെയും മെറ്റാഡെഫനിഷനായി തുടരുകയും ചെയ്യും. അതിൽ നിന്ന് സത്യം കോരിയെടുക്കാൻ യാഥാർത്ഥ്യങ്ങളെ കെട്ടിവലിക്കും എങ്കിലും കാണിക്ക് തൃപ്തി പോരാതെ വരും. ‘ഞാൻ’ നെ അനുകരിച്ച് മറ്റൊരു ‘ഞാനി’നെ അവതരിപ്പിക്കുന്നതിനു പകരം ഒരൊറ്റ ‘ഞാൻ’നെ കയറിയും ഇറങ്ങിയും കളിക്കുന്ന മായക്കളിക്കു വിട്ടുകൊടുക്കാത്ത ചിലരുണ്ട്. അത് വ്യക്തിത്വം എന്ന അരൂപത്തിൽ നിന്നും പുതിയ വ്യക്തിത്വം എന്ന രൂപത്തിലേക്കുളള വഴികൾ തുറന്നുവിടും. അയഞ്ഞകാലത്തിലെ അത്തരം ഒരു ജനപ്രിയതാമൂല്യം ആർജ്ജിച്ചെടുത്ത കലാവ്യക്തിത്വമാണ് GDC ക്രിയേഷന്റെ വിഷ്ണു . നിയമത്തെയും നിയമപരിപാലകരെയും ഭരണകൂടത്തെയും നീതിപീഠത്തെയും ഒക്കെ നഖശിഖാന്തം എതിർക്കുന്ന യൂട്യൂബറാണ് വിഷ്ണു. സർക്കാർ വണ്ടികളുടെ ഫിറ്റ്നസ് മെയിന്റിനൻസിനെ ചോദ്യം ചെയ്യുന്ന പൊതുതാല്പര്യ വീഡിയോകളാണ് പലപ്പോഴും വിഷ്ണു ചെയ്യുന്നത്. ഇതേ വിഷ്ണു തന്റെ ഉപജീവനത്തിനായി ചെയ്യുന്ന ജോലി പക്ഷെ നമ്മെ ഞെട്ടിക്കും. തൃശൂർ നഗരത്തിൽ ചുക്കുകാപ്പി വിറ്റാണ് വിഷ്ണു ഉപജീവനം നടത്തുന്നത്. അതിന്റെ ഒരു ഓഹരി നിസ്സഹായരും നിരാലംബരുമായിട്ടുള്ളവർക്ക് പങ്കുവയ്ക്കുന്ന ആ മനോനിലയ്ക്കു പിന്നിൽ ഒരു കലാകാരന്റെ ഒളിസങ്കേതമുണ്ട്. വിഷ്ണു ശരിക്കും ഒരു ശില്പിയാണ്. നിരവധി മൈക്രോ ശില്പങ്ങളും മുപ്പതു ദിവസം കൊണ്ട് പൂർത്തിയാക്കിയ മറ്റു ശില്പങ്ങളും വിഷ്ണു ചെയ്തിട്ടുണ്ട്. “പൂക്കളുടെ രുചി,” “മനുഷ്യൻ,” “മാസിക ഇല ഇതൾ ” , ” ഗ്ലാസ്സിൽ പൂഴ്‌ത്തിവെച്ചിരിക്കുന്ന വിരലുകൾ ” , ” ചൂണ്ടുവിരൽ ” തുടങ്ങിയ ശില്പങ്ങൾ കല സാമൂഹികസമഗ്രതയോട് ബന്ധപ്പെട്ടിരിക്കണമെന്ന ഹെഗലിയൻ സിദ്ധാന്തത്തെ അനുകൂലിക്കുന്നവയാണ്. വ്യാജസമഗ്രതയെ ഉൾക്കൊള്ളുകയും ഉപകരണബദ്ധമായ യുക്തിയെ മാത്രം മുഖവിലയ്ക്കെടുക്കുകയും ചെയ്യുന്ന നമ്മുടെ കലയുടെ സാമ്പ്രദായിക തച്ചൻമാർ വിഷ്ണുവിനെ പോലെ ജനപ്രിയതയുള്ളവരെ അണച്ചുപിടിച്ചെങ്കിൽ ശില്പകലയും ജനപ്രിയമായേനെ…
ഈയാഴ്ചയിലെ
അഫോറിസം !
സോഷ്യോ ബീജേ
മോബോക്രസി അണ്ഡേ
ഞാനാണ്ടേ !