സുധാകരവധം പൂര്‍ത്തിയായോ?

കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലേയ്ക്ക് കത്തോലിക്കനെ കൊണ്ടുവരിക എന്നതായിരുന്നു പാര്‍ട്ടിയിലെ ചാണക്യന്മാരുടെ ലക്ഷ്യം. സണ്ണി വന്നതോടെ അത് സാക്ഷാത്കരിക്കപ്പെട്ടു. അപശബ്ദങ്ങള്‍ ഒതുക്കാന്‍ വിദഗ്ദ്ധമായ ചേരുവ സൃഷ്ടിച്ചു. ഈഴവരുടെ അസംതൃപ്തി ഇല്ലാതാക്കാന്‍ അടൂര്‍ പ്രകാശിനെ യു.ഡി.എഫ് കണ്‍വീനറാക്കി – കോണ്‍ഗ്രസ്സിലെ അവശേഷിക്കുന്ന ഈഴവ പ്രാതിനിധ്യം.

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കേരള ഘടകം പുന:സംഘടനയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിട്ട്. പക്ഷെ പുനഃസംഘടന യാഥാര്‍ത്ഥ്യമായില്ല. നാല് വര്‍ഷം മുമ്പ് കെ. സുധാകരന്‍ പാര്‍ട്ടിയുടെ പ്രസിഡന്റായി നിയമിതനായപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തിലായിരുന്നു. സി.പി.എംന്റെ രാഷ്ട്രീയ ഗുണ്ടായിസത്തിനെതിരെ ശക്തനായ സമരപേരാളി എന്ന നിലയിലാണ് സുധാകരന്‍ അണികളുടെ ആവേശമായി ജ്വലിച്ചുയര്‍ന്നത്. സുധാകരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ അര്‍ദ്ധകേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചു. ആ നിലയില്‍ ചില നീക്കങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടാവുകയും ചെയ്തു. പക്ഷെ കാര്യങ്ങള്‍ അധികകാലം ആവിധം മുന്നോട്ടു പോയില്ല. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പരസ്പരം ഇഷ്ടമില്ലാത്ത സുഹൃത്തുക്കളായി. ഒരു പത്രസമ്മേളനത്തില്‍ ദൃശ്യമാധ്യമങ്ങളുടെ മൈക്ക് സുധാകരന്റെ മുന്നില്‍ നിന്ന് സതീശന്‍ നീക്കിക്കൊണ്ടു പോകുന്ന കാഴ്ച കൗതുകകാഴ്ചയായി മാറി. പിന്നീടൊരിക്കല്‍ സുധാകരന്‍ സതീശനെ ചീത്തപറയുന്ന വീഡിയോ ലീക്കായി. അങ്ങിനെ അവര്‍ തമ്മിലുള്ള ബന്ധം വീക്കായി. അതിന്റെ പരിണിത ഫലമാണ് സുധാകരന്റെ സ്ഥാനചലനം.
കേരളത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന കെ.സി.വേണുഗോപാലാണ് സുധാകരന് പുറത്തേയ്ക്കുള്ള വഴിയൊരുക്കിയത്. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെയും കോണ്‍ഗ്രസ് എം.പി.മാരുടെയും അഭിപ്രായത്തില്‍ എല്ലാ കാര്യങ്ങളും കെ.സി. ഒറ്റയ്ക്ക് തീരുമാനിക്കുന്നു. ഹൈക്കമാന്റിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനായ കെ.സി. വേണുഗോപാല്‍ പറയുന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ തീരുമാനം. കെ.സി. പറയുന്നത് കേള്‍ക്കുന്ന ആളല്ല സുധാകരന്‍. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റായി വെച്ചുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും നിയമസഭയിലേയ്ക്കും മത്സരിച്ചാല്‍ മത്സര രംഗത്തു വരുന്ന സ്ഥാനാര്‍ത്ഥികള്‍ കെ.സി. തീരുമാനിക്കുന്നവര്‍ മാത്രമായിരിക്കില്ല എന്ന കാര്യം വ്യക്തമാണ്. അതുകൊണ്ട് സുധാകരന്‍ മാറണം. സുധാകരനെ മാറ്റണം.
ഈ അജണ്ട നടപ്പിലാക്കാന്‍ വേണ്ടി നടന്ന ആസൂത്രിത നീക്കങ്ങളാണ് ഓപ്പറേഷന്‍ സുധാകരന്‍ എന്ന പേരില്‍ അറിയപ്പെട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പാലക്കാട് ബിജെപിക്കാര്‍ അക്രമം അഴിച്ചു വിട്ടപ്പോള്‍ അതിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള ആഹ്വാനമാണ് സുധാകരന്‍ നടത്തിയത്. തുടര്‍ന്നുള്ള ദിവസം പത്തനംതിട്ടയിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പത്തനംതിട്ടയിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ജ്ജീവതയാണ് പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് പരാജയത്തിന് കാരണമെന്ന് തുറന്നടിച്ചു. ഈ രണ്ട് പ്രസംഗങ്ങളും റിക്കോഡ് ചെയ്ത് ദീപാദാസ് മുന്‍ഷിക്കും ഹൈക്കമാന്റിനും അയച്ചു കൊടുത്തു സുധാകരന്റെ എതിരാളികള്‍.
മഹാത്മാഗാന്ധിയുടെ പൈതൃകം സൂക്ഷിക്കുന്ന പാര്‍ട്ടിക്ക് സുധാകരന്‍ ഭാരമാണെന്നായിരുന്നു ചില കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. അതിനാല്‍ എത്രയും വേഗം സുധാകരനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കണം. ഈ ആവശ്യം വേണുഗോപാലിന്റെ ഗ്രൂപ്പിലുള്ളവര്‍ ശക്തമാക്കി.
സുധാകരവധത്തിന് ആക്കം കൂട്ടിയത് നേതാക്കളുടെ മര്‍മ്മറിംഗ് ക്യാമ്പെയിനായിരുന്നു. നേതാക്കള്‍ പരസ്പരം പറഞ്ഞു സുധാകരന് ‘മറവിരോഗ’മാണ്. അത് ആളിപ്പടര്‍ന്നു. മറവിരോഗം ബാധിച്ചവനെ സംഘടന തലപ്പത്തുവെച്ചാല്‍ സംഘടന എപ്പോഴാണ് കുഴിയില്‍ അടക്കേണ്ടതെന്ന് തീരുമാനിച്ചാല്‍ മതിയെന്ന് അവര്‍ അണികളോട് ആത്മഗതം നടത്തി.
മറവിരോഗ ബാധിതനാണ് സുധാകരന്‍ എന്ന പ്രയോഗം കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഈഴവനായ സുധാകരനെ പര്‍ജ് ചെയ്യാനുള്ള നീക്കമാണെന്ന് മനസ്സിലാക്കി ചില ഈഴവ സമുദായ നേതാക്കള്‍ കെ.സി. വേണുഗോപാലിനോടും വി.ഡി. സതീശനോടും റോജി എം. ജോണിനോടും സംസാരിച്ചു. അവര്‍ അപ്പോള്‍ അവരോട് പറഞ്ഞത് പാര്‍ട്ടിയില്‍ ഒരു കുഴപ്പവുമില്ല. സുധാകരന് മറവി രോഗം പിടിപെട്ടിരിക്കയാണ്. എത്രയും വേഗം വിദഗ്ദ്ധ ചികിത്സ നല്‍കണമെന്നാണ് പറഞ്ഞത്.
സുധാകരനെ അപമാനിച്ച് മൂലക്കിരുത്തി പറഞ്ഞയക്കാനാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം തീരുമാനിച്ചിരിക്കുന്നത് എന്ന് അന്ന് ആ പാവം കോണ്‍ഗ്രസ് നേതാക്കളായ ഈഴവ സുഹൃത്തുക്കള്‍ക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് അവരില്‍ ഒരാള്‍ എന്നോട് സംസാരിക്കുന്ന വേളയില്‍ ചോദിച്ചു. സുധാകരവധം പൂര്‍ത്തിയായോ എന്ന കാര്യം ഒന്ന് അന്വേഷിക്കുമോ എന്ന്. ഞാന്‍ അതനുസരിച്ച് ഉള്ളിലുള്ള ചിലരോട് അന്വേഷിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞത് ‘ഒരു പൂവിതള്‍ നുള്ളി എറിയുന്ന പോലെ നിസാരമായിരുന്നു ആ ഓപ്പറേഷന്‍’ എന്നാണ്. അവര്‍ പ്രതീക്ഷിച്ചത് സുധാകരന്‍ കുറച്ചുകൂടി കുഴപ്പം ഉണ്ടാക്കുമെന്നായിരുന്നു. സുധാകരനെ നിശബ്ദനാക്കാന്‍ കെ.സി.ക്ക് ഒരു ചെറിയ വിട്ടുവീഴ്ചയെ ചെയ്യേണ്ടി വന്നുള്ളു. ആന്റോആന്റണിക്ക് പകരം സണ്ണിജോസഫിനെ പ്രതിഷ്ഠിക്കേണ്ടി വന്നു. സണ്ണിജോസഫ് തിടമ്പേറ്റും, ഷാഫിയും വിഷ്‌ണുവും കെ.സി.യുടെ പദ്ധതികള്‍ നടപ്പിലാക്കും. അങ്ങനെ ഓപ്പറേഷന്‍ സുധാകരന്‍ സമ്പൂര്‍ണ്ണ വിജയം.

പ്രകാശം പരത്തുമോ
സണ്ണിയുടെ ദിനങ്ങള്‍
പുതിയ കെ.പി.സി.സി. പ്രസിഡന്റിനെ നിയമിക്കാന്‍ ഹൈക്കമാന്റ് നിശ്ചയിക്കുമ്പോള്‍ അത് കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് സുപരിചിതനായ ഒരാളായിരുന്നാല്‍ നല്ലതെന്നാണ് കെ. മുരളീധരന്‍ പറഞ്ഞത്. കെ.പി.സി.സി. പ്രസിഡന്റിന്റെ ഫോട്ടോ വെച്ച് ഒരു പോസ്റ്റ് ഇടുകയോ പോസ്റ്റര്‍ ഒട്ടിക്കുകയോ ചെയ്താല്‍ ”അല്ല ഇതാര്” എന്ന് ആരും ചോദിക്കാന്‍ ഇടയില്ലാത്ത പേരുകാരന്‍ വരണം പ്രസിഡന്റായി എന്നാണ് മുരളി പ്രതികരിച്ചത്. ഒളിയമ്പുകള്‍ ഒടുങ്ങാത്ത ആവനാഴിയാണ് മുരളീധരന്റെ ആയുധപ്പുര. ആ പ്രയോഗം നമ്മള്‍ കണ്ടു. കോണ്‍ഗ്രസ്സില്‍ ‘സണ്ണി ഡെയിസ്’ അതുകൊണ്ട് പ്രകാശമാനം ആകണമെന്നില്ല. ഒറ്റക്കെട്ടാകണം എന്ന് ഇടയ്ക്കിടയ്ക്ക് പറയല്ലേ ആളുകള്‍ സംശയിക്കും എന്ന് മുരളീധരന്‍ ഓര്‍മ്മപ്പെടുത്തുമ്പോള്‍ പരസ്പരം പാരവെക്കുന്ന കോണ്‍ഗ്രസ് കഥകളാണ് തെളിഞ്ഞു വരുന്നത്.
സണ്ണിയുടെ അധികാരാരോഹണ ചടങ്ങില്‍ മരുളീധരന്‍ പലതും സുഹൃത്തുക്കളെ ഓര്‍മ്മപ്പെടുത്തി. ശ്രീ. സണ്ണിജോസഫിനെ അഭിനന്ദിക്കുന്നതിന് മുമ്പ് ഞാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അഭിനന്ദിക്കുകയാണെന്ന് പറഞ്ഞു. ശരിയായ സമയത്ത് ശരിയായ ലിസ്റ്റ് പുറത്തിറക്കിയതിനാണ് അഭിനന്ദനം. അതായത് സുധാകരനെ നീക്കിയാല്‍ പാര്‍ട്ടിയില്‍ കലാപം ഉണ്ടാകും എന്ന് ഭയപ്പെട്ടിരിക്കുകയായിരുന്നു കോണ്‍ഗ്രസ്സ്. യുദ്ധമുണ്ടാകുമോ എന്ന് ഭയന്നിരിക്കുമ്പോഴാണ് ലിസ്റ്റ് വന്നത്. ലിസ്റ്റില്‍ സണ്ണി. ബോംബ് പൊട്ടും എന്ന് കരുതിയിടത്ത് ഒരു ഏറ് പടക്കം പോലും പൊട്ടിയില്ല. സത്യപ്രതിജ്ഞ ചടങ്ങില്‍ പണ്ട് ലീഡര്‍ കെ. കരുണാകരന്‍ പറഞ്ഞ ഒരു കാര്യം ഞാന്‍ ഓര്‍ക്കുന്നു എന്നാണ് മുരളി പറഞ്ഞത്. ഇലക്ഷന്‍ ജയിക്കാന്‍ വേറെ കള്ളുകുടിക്കണം. എന്നാണ് ലീഡര്‍ പറഞ്ഞത്. ഓരോ നേതാവും ആവേശം കയറി അടുത്ത തെരഞ്ഞെടുപ്പില്‍ 120 സീറ്റ് വരെ കിട്ടുമെന്ന് ഘോഷിക്കുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ ഞാനടക്കമുള്ളവര്‍ മാറി നിന്ന് യുവാക്കളെ നിറുത്തി പോരാടണം. നമ്മള്‍ ഇടയ്ക്കിടെ ഒറ്റക്കെട്ടാണ്, ഒറ്റക്കെട്ടാണ് എന്ന് പറയരുത്. അങ്ങിനെ പറഞ്ഞാല്‍ ജനം കരുതും നാം കട്ടയ്ക്ക് പൊട്ടിക്കുകയാണെന്ന്. അനില്‍കുമാറിനെ ഒരു കാലത്ത് ഞാന്‍ കൊണ്ടുനടന്നതാണ്. വലിയ സ്ഥാനത്ത് എത്തിയതില്‍ സന്തോഷം. ഷാഫിയുടെ ഗ്രാഫ് വച്ചടി വച്ചടി കയറുകയാണ്. വടകരയില്‍ ഷാഫി വന്നപ്പോള്‍ അവന്റെ ഗ്രാഫ് ഉയര്‍ന്നു. ഞാന്‍ തൃശൂര്‍ക്ക് മാറിയപ്പോള്‍ എന്റെ ഗ്രാഫ് ഇടിഞ്ഞു. കൂടെ പ്രതാപന്റെ ഗ്രാഫും പൊളിഞ്ഞു. സ്ഥാനം പോയ നേതാക്കള്‍ക്ക് മംഗളം നേര്‍ന്നുകൊണ്ടാണ് മുരളിയുടെ വാക്കുകള്‍ വിടവാങ്ങിയത്. എത്ര മനോഹരമായ ട്രോളായിരുന്നു മുരളിയുടേത്.
കഴിഞ്ഞ രണ്ടര വര്‍ഷമായി
ട്രഷറര്‍ ഇല്ലാത്ത സംഘടന
കഴിഞ്ഞ രണ്ടര വര്‍ഷമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ട്രഷറര്‍ ഇല്ല. എന്നാലും സംഘടന കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ട്. പക്ഷെ രണ്ടര കൊല്ലമായി ഒരു ട്രഷററെ പോലും തെരഞ്ഞെടുക്കാന്‍ കഴിയാത്ത പാര്‍ട്ടിയുടെ സംഘടനാ കാര്യശേഷി പറഞ്ഞ് വിശേഷിപ്പിക്കാന്‍ മാത്രം കേമമല്ല. പത്തു ഡിസിസി അദ്ധ്യക്ഷന്മാരെ ഉടനെ മാറ്റുമെന്നാണ് അന്തരീക്ഷ വാര്‍ത്ത.
ഭാവിയില്‍ കാര്യങ്ങളെ എങ്ങിനെ കാണാനാണ് ആഗ്രഹിക്കുന്നത് എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സണ്ണിജോസഫ് പറഞ്ഞത് അച്ചടക്കമുള്ള സംഘടനാ സംവിധാനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത് എന്നായിരുന്നു. അതെ; അച്ചടക്കമുള്ള ഒരു പാര്‍ട്ടിക്ക് മാത്രമേ പാര്‍ട്ടിയുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ കഴിയു. അതിന് ആദ്യം സംഘടന ഉണ്ടാക്കണം. കേരളത്തില്‍ കോണ്‍ഗ്രസ്സിന് സംഘടനയില്ല. കോണ്‍ഗ്രസ്സിന്റേത് ഒരു ആള്‍ക്കൂട്ടമാണ്. സുസജ്ജമായ സംഘടനാ സംവിധാനമുള്ള സി.പി.എം നോട് മത്സരിച്ചത് ജയിക്കാന്‍ ആള്‍ക്കൂട്ടത്തിനാവില്ല. അതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന് കാര്യമായി മുന്നേറാനാവില്ല. കോണ്‍ഗ്രസ്സിന് വെല്ലുവിളിയായി വരുന്നത് പാര്‍ട്ടിയിലെ തമ്മില്‍തല്ലും ബിജെപിയുടെ വളര്‍ച്ചയും ആയിരിക്കും. ഭരണവിരുദ്ധ വികാരം വളര്‍ത്തി സി.പി.എം എതിരാളികള്‍ക്ക് ജയിക്കാന്‍ അവസരം സൃഷ്ടിക്കുമ്പോള്‍ അത് ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോകുന്നതായിരിക്കും കോണ്‍ഗ്രസ്സിന്റെ പരാജയം. ഇതിനെ മറികടക്കാന്‍ എന്ത് ചെയ്യണം എന്നതാവും സണ്ണി നേരിടുന്ന പ്രധാന പ്രതിസന്ധി. പാന്‍ കേരള ഇമേജ് വേണമെന്നില്ല സംഘടനയുടെ സംവിധായകനാകാന്‍. അത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. പുതിയ നേതാക്കളുണ്ടാവുന്നത് അങ്ങിനെയാണല്ലേ? സണ്ണിയും എല്ലാവരും അറിയുന്ന എല്ലാവര്‍ക്കും പരിചിതനായ ചിത്രമാവും. അങ്ങിനെയാണ് രാഷ്ട്രീയം വികസിക്കുന്നത്. ജനിക്കുമ്പോള്‍ തന്നെ പ്രശസ്തനായല്ല ഒരാളും ചിത്രത്തിലെത്തുന്നത്. നേതൃസ്ഥാനത്ത് സ്ഥാപിക്കപ്പെടുന്നതോടെ അവര്‍ നേതാക്കളായി അംഗീകരിക്കപ്പെടുകയാണ്. അതിനാല്‍ പുതിയ ടീം വരുമ്പോള്‍ അവര്‍ സംഘടനയുടെ പ്രതീകങ്ങളായി മാറും. അതാണ് പുതിയ കണ്‍സെന്റ് നിര്‍മ്മാണത്തിന്റെ പ്രത്യേകത. പ്രശ്‌നം യഥാര്‍ത്ഥത്തില്‍ പ്രശസ്തിയുടേതല്ല സര്‍ഗാത്മകതയുടേതാണ്. സണ്ണിയുടെ നേതൃത്വം അംഗീകരിക്കുകയും കോണ്‍ഗ്രസ് ഒരുമിച്ച് നില്‍ക്കുകയും ചെയ്താല്‍ ചില സാധ്യതകള്‍ കോണ്‍ഗ്രസ്സിന്റെ മുന്നിലുണ്ട്. ആ രീതിയില്‍ പാര്‍ട്ടി ഖനനം നടത്തിയാല്‍ അതിന് ചെറിയ പ്രകാശ സാദ്ധ്യതയുണ്ട്.

ക്രൈസ്തവ പ്രീണനം
യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രശ്‌നം എന്താണ്? കോണ്‍ഗ്രസ്സിന്റെ ജാതി-സമുദായ സന്തുലനാവസ്ഥ തകിടം മറിഞ്ഞതാണ് അത് നേരിട്ട പ്രതിസന്ധി. ഉമ്മന്‍ചാണ്ടി അന്തരിച്ച ശേഷം കോണ്‍ഗ്രസ്സില്‍ രക്ഷകവേഷം തപ്പിയ ക്രൈസ്തവര്‍ നിരാശരായി. യു.ഡി.എഫില്‍ ക്രൈസ്തവരുടെ രക്ഷക സംവിധാനം ആയിരുന്നു കെ.എം. മാണിയും ഉമ്മന്‍ചാണ്ടിയും. അവര്‍ ഉണ്ടായിരുന്നപ്പോള്‍ ക്രൈസ്തവര്‍ക്ക് അനാഥത്വം അനുഭവപ്പെട്ടിരുന്നില്ല. പക്ഷെ അവരുടെ വിടപറച്ചില്‍ ക്രൈസ്തവര്‍ക്ക് അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. അവര്‍ രക്ഷകരെ അന്വേഷിച്ചു നടന്നു. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ അത് അവര്‍ പ്രതിഫലിപ്പിച്ചു. തൃശൂരില്‍ സുരേഷ്‌ഗോപിയെ ജയിപ്പിച്ചത് ക്രൈസ്തവരാണ്. യുഡിഎഫിന് ലഭിച്ചുകൊണ്ടിരുന്ന എണ്‍പതിനായിരം വോട്ടുകളാണ് ബിജെപിയിലേയ്ക്കും സുരേഷ്‌ഗോപിയിലേക്കും ഒഴുകി എത്തിയത്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. അതിന് പരിഹാരം കാണാനാണ് സുധാകരനെ ബലി കൊടുക്കാന്‍ അവര്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വം ക്രൈസ്തവര്‍ക്ക് വിശ്വാസമുള്ളതാവണം. ആ അന്വേഷണമാണ് ആന്റോആന്റണിയില്‍ നങ്കൂരമിട്ടത്. പക്ഷെ ഇതിനെതിരെ ഈഴവര്‍ അണി നിരന്നു. അപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഈഴവരോട് ചോദിച്ചത് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷപദം ഈഴവ സംവരണം ആണോ എന്നായിരുന്നു. വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍- ഇവരെല്ലാം ഈഴവ സംവരണം വഴി അദ്ധ്യക്ഷ പദവിയിലെത്തിയവരല്ലേ എന്ന് ചോദിച്ചവര്‍ കോണ്‍ഗ്രസ്സിന്റെ സമുദായസംതുലനത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്.
ഈഴവന്‍, ക്രിസ്ത്യാനി,
നായര്‍, മുസ്ലീം, ദളിതന്‍
സമുദായ സംതുലനത്തിന്റെ കറിക്കൂട്ടായി പുതിയ നേതൃത്വം എന്നാണ് ചില ഹാപ്പി കോണ്‍ഗ്രസ്സ് സംസാരം. പാകത്തിന് ഉപ്പു ചേര്‍ത്താല്‍ ഇത് നല്ല രുചിക്കൂട്ടായി മാറും എന്ന് കമന്റിട്ട ചില രസികന്മാരും ഉണ്ട്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലേയ്ക്ക് കത്തോലിക്കനെ കൊണ്ടുവരിക എന്നതായിരുന്നു പാര്‍ട്ടിയിലെ ചാണക്യന്മാരുടെ ലക്ഷ്യം. സണ്ണി വന്നതോടെ അത് സാക്ഷാത്കരിക്കപ്പെട്ടു. അപശബ്ദങ്ങള്‍ ഒതുക്കാന്‍ വിദഗ്ദ്ധമായ ചേരുവ സൃഷ്ടിച്ചു. ഈഴവരുടെ അസംതൃപ്തി ഇല്ലാതാക്കാന്‍ അടൂര്‍ പ്രകാശ്- കോണ്‍ഗ്രസ്സിലെ അവശേഷിക്കുന്ന ഈഴവ പ്രാതിനിധ്യം. അടൂര്‍ പ്രകാശിനെ യു.ഡി.എഫ് കണ്‍വീനറാക്കി. മുസ്ലീം പ്രാതിനിധ്യത്തിനായി ഷാഫി പറമ്പില്‍, നായരെ അടയാളപ്പെടുത്താന്‍ വിഷ്ണുനാഥ്, ദളിതന്റെ സാന്നിദ്ധ്യം അനില്‍കുമാറിലൂടെ സ്ഥാപിച്ചു. അങ്ങിനെ ജാതി-സമുദായ സംതുലനം പൂര്‍ത്തിയായി. കത്തോലിക്കന്‍ നയിക്കുന്ന കോണ്‍ഗ്രസ് അങ്ങിനെ സമുദായ സംതുലനത്തിന്റെ കറിക്കൂട്ടായി പാകപ്പെട്ടു.
വിമോചന സമര കാലം മുതല്‍ കോണ്‍ഗ്രസ് നടത്തുന്ന ബാലന്‍സിംഗ് രീതിയാണ് ഇത്. പക്ഷെ പഴയ മരുന്നുകൊണ്ട് പുതിയ ലോകം പിടിക്കാനാവുമോ? വിമോചന സമരകാലത്ത് പൊതുശത്രു കമ്യൂണിസ്റ്റുകളായിരുന്നു. ഇന്ന് പക്ഷെ കേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്നത് സി.പി.എം.നെ മാത്രമല്ല ബി.ജെ.പി.യെ കൂടിയാണ്. കേരളത്തില്‍ ക്രൈസ്തവ പ്രീണനം കോണ്‍ഗ്രസ്സിന്റെ മാത്രം കുത്തകയല്ലാതായി മാറിയിരിക്കുന്നു. തിരുപ്പിറവി ദിനത്തില്‍ സഭാമേലദ്ധ്യക്ഷന്മാരുടെ അരമനകളിലേയ്ക്ക് കേക്കുമായി ബി.ജെ.പിക്കാര്‍ സ്‌നേഹയാത്രകള്‍ നടത്തുകയാണ്. തൃശൂരില്‍ കന്യാമാതാവിന് സ്വര്‍ണകിരീടവുമായി പോകുന്നത് സുരേഷ്‌ഗോപിയാണ്. ഈ കഴിഞ്ഞു പോയ ഈസ്റ്റര്‍ കാലത്ത് പാംപ്ലാനി പിതാവ് പ്രത്യാശയുടെ ഉയിര്‍പ്പ് ദിനത്തില്‍ ചര്‍ച്ചയ്ക്ക് വെച്ചത് ഇന്ത്യയില്‍ ക്രൈസ്തവര്‍ നേരിടുന്ന വിവേചനമായിരുന്നു. ദുഃഖവെള്ളി ദിനത്തില്‍ കണ്ണൂരില്‍ കുരിശിന്റെ വഴിയില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞത് ക്രിസ്തുമതവും അനുയായികളും സുവിശേഷവും രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നു എന്നായിരുന്നു. ജബല്‍പ്പൂരും മണിപ്പൂരും ചൂണ്ടി അദ്ദേഹം പറഞ്ഞു അര്‍ഹതപ്പെട്ടവര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. നിഷ്‌കളങ്കര്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെടുന്നു. എല്ലാവര്‍ക്കും നീതി ലഭിക്കണമെന്നാണ് കുരിശിന്റെ വഴി ആവശ്യപ്പെടുന്നത്.
ഈ രാഷ്ട്രീയ സാഹചര്യത്തില്‍ സമുദായ സംതുലനത്തിന്റെ കറിക്കൂട്ട് കൊണ്ടു മാത്രം രാഷ്ട്രീയ വിജയം നേടാന്‍ കഴിയുമോ? കോണ്‍ഗ്രസ്സിന്റെ അടിത്തട്ടില്‍ സംഘടന ഉണ്ടായാല്‍ മാത്രമേ കോണ്‍ഗ്രസ്സ് ഉണ്ടാവുകയുള്ളൂ. ഭരണവിരുദ്ധ വികാരം കൊണ്ടുമാത്രം കോണ്‍ഗ്രസ്സിന് വിജയിക്കാന്‍ കഴിയില്ല. രാഷ്ട്രീയം ഇരുധ്രൂവ സ്വഭാവം പുലര്‍ത്തിയിരുന്ന പഴയ കാലത്ത് ഭരണവിരുദ്ധവികാരം മാത്രം മതിയായിരുന്നു. ഭരണം പിടിക്കാന്‍. അതുകൊണ്ടായിരുന്നു മാറി മാറി മുന്നണികള്‍ കേരളം ഭരിച്ചിരുന്നത്. ഇന്നത്തെ സ്ഥിതി വ്യത്യസ്തമാണ്. ഒട്ടുമിക്ക നിയമസഭ നിയോജകമണ്ഡലങ്ങളും ത്രികോണ മത്സര സാദ്ധ്യത ഉയര്‍ത്തുന്നവയാണ്. ഇവിടെ ഭരണവിരുദ്ധ വികാരം സ്വന്തമാക്കാന്‍ കഴിയുന്ന മുന്നണി വിജയം വരിക്കും. ഇതില്‍ കോണ്‍ഗ്രസ് മുന്നേറണമെങ്കില്‍ അവരുടെ രാഷ്ട്രീയ വിശ്വാസ്യത പ്രധാനമാണ്. ‘സണ്ണിഡെയ്‌സ്’ ഹാപ്പിയാകണമെങ്കില്‍ സംഘടന വേണം. ഉദ്ഘാടനത്തിന് പത്രത്തില്‍ പടംവരാന്‍ വേണ്ടിയുള്ള ഉന്തുംതള്ളും കോണ്‍ഗ്രസ്സിനെ ഭരണത്തിലേയ്ക്ക തള്ളിക്കയറ്റുമെന്ന് ആരും കരുതരുത്. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ മുന്‍ കെ.പി.സി.സി. അദ്ധ്യക്ഷന്മാര്‍ ആരും പങ്കെടുത്തില്ല. കെ.സി. വേണുഗോപാല്‍ എന്ന ഹൈക്കമാന്റ് ഏജന്റിനോട് വിപ്രതിപത്തി കാട്ടിയ പ്രമുഖരായ ആറ് എം.പിമാര്‍ സണ്ണിയുടെ ദിനങ്ങളില്‍ നിഴല്‍ വീഴ്ത്താന്‍ പ്രാപ്തരാണ്. പ്രഗത്ഭനായ ബെന്നിബഹനാന്‍ എന്തുകൊണ്ട് അദ്ധ്യക്ഷപദവിയില്‍ നിന്ന് അകറ്റപ്പെട്ടു എന്നത് ചൂണ്ടുന്നത് കെ.പി.സി.സി.ക്ക് വിധേയനെ വേണമെന്ന ചിലരുടെ മോഹങ്ങളിലേയ്ക്കാണ്. ഇതെല്ലാമായിരിക്കും കോണ്‍ഗ്രസ്സിന്റെ വരും ദിനങ്ങളിലെ വര്‍ണപൊട്ടുകള്‍.