കരുണയുടെ പരഭാഗശോഭ

അരയാലിൽ മനുഷ്യജീവിതത്തിന്റെ വേദനയും അന്ധാളിപ്പും വിറയലും ദുഃസ്വപ്നവും ആവേശിച്ചിരിക്കുന്നു. മനുഷ്യന്റെ ചുറ്റുപാടുകളിൽ അവന്റെ ജീവിതാർത്ഥങ്ങൾ വിവരിച്ചിരിക്കുന്നു എന്നാണ് ആശാൻ പറയുന്നത്. കരുണ തേടിച്ചെല്ലുമ്പോൾ മരങ്ങൾ പോലും പേടിസ്വപ്നത്തിൽ എന്നപോലെ കാണപ്പെടുകയാണ്. ഈ അനാഥത്വമാണ് കരുണയിലുടനീളം കാണുന്നത്. ജീവിതം കരുണയില്ലാത്ത ഒരു ഏർപ്പാടാണ് .അവിടെ ചിലർ കരുണയുടെ പുരുഷന്മാർ എന്നപോലെ വന്നു നിശ്ചലചിഹ്നങ്ങളായി മാറുന്നതല്ലാതെ അവരെ ആശ്രയിക്കുന്നവർക്ക് യാതൊന്നും നല്കാനാവുന്നില്ല

ആശാൻ ‘കരുണ’ എഴുതിയത് ബുദ്ധമതത്തിന്റെ പ്രായോഗിക പ്രചാരകർ ജീവിതത്തിലുടനീളം നിസങ്കോചം, അപരിചിതർക്കും പതിതർക്കും സ്നേഹദാഹികൾക്കും കരുണ ചൊരിഞ്ഞത് വിവരിക്കാനല്ല .അങ്ങനെയൊരു കരുണ എവിടെയുമില്ലെന്നു ജ്ഞാനദൃഷ്ടിയായ ആശാനറിയാം. ആശാനും അതുപോലുള്ള ബുദ്ധിശാലികളും മാത്രമേ അതറിയുന്നുള്ളൂ. പലരും കരുണ എന്നൊക്കെ പറയും എന്നല്ലാതെ മനസ്സിൽ അതിനു സ്ഥാനം നൽകി കാണുന്നില്ല .കരുണ ചെയ്യുന്നവരെക്കുറിച്ച് കഥകൾ വായിച്ചു രസിക്കുന്നവരോ, കരുണയെക്കുറിച്ച് പ്രസംഗിക്കുന്നവരോ ജീവിതത്തിൽ കരുണ കാണിക്കേണ്ട അവസരം വന്നാൽ പെട്ടെന്നു പിൻവലിയുക മാത്രമല്ല വല്ലാത്ത സന്ദേഹികളായി മാറുകയും ചെയ്യും. മനുഷ്യൻ അവനിൽ തന്നെ മറ്റൊരു റോൾ കണ്ടെത്തി അത് വികസിപ്പിക്കും. ഒരു സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് അതിന്റെ ഭാഗമാണ് താനെന്നു വരുത്തി തീർക്കാൻ ഭൂരിപക്ഷം പേർക്കും കഴിവുണ്ട്. കാരണം മനുഷ്യനു തനിമയില്ല. അവൻ എന്തെങ്കിലും ആയിരിക്കാൻ ഇഷ്ടപ്പെടുന്നില്ല; മാറിക്കൊണ്ടിരിക്കാനാണ് നോക്കുന്നത് .’കരുണ’ ഒരു കാവ്യം എന്ന നിലയിൽ മനസ്സിന്റെ ശൂന്യതയുടെ വിങ്ങലും തീവ്രദു:ഖവും പതനവും വിഹ്വലതയുമാണ് ചിത്രീകരിക്കുന്നത്. തിളങ്ങി നിൽക്കുന്നതെല്ലാം വിളറിപ്പോകുന്നതായി കവി കാണുന്നു. സത്യം ഏതാണെന്ന തിരച്ചിലാണ് പുരോഗമിക്കുന്നത്. സ്നേഹമാണോ തിരസ്കാരമാണോ തകർച്ചയാണോ മരണമാണോ സത്യമെന്നു ആശാൻ അന്വേഷിക്കുന്നു.
“ജനരഹിതമാം മേലേക്കരയിലങ്ങങ്ങുകരും –
പനയും പാറയും പുറ്റും പാഴ്‌ചെടികളും
വെളിയിടങ്ങളും വായ്ക്കും സ്ഥലം കാണാം ശൂന്യതയ്ക്കു
കളിപ്പാനൊരുക്കിയിട്ട കളം കണക്കെ.
നെടിയ ശാഖകൾ വിണ്ണിൽ നിവർന്നു മുട്ടിയിലയും
വിടപങ്ങളും ചുരുങ്ങി വികൃതമായി,
നടുവിലങ്ങു നിൽക്കുന്നു വലിയൊരശ്വത്ഥം ,മുത്തു
തടികൾ തേഞ്ഞും തൊലികൾ പൊതിഞ്ഞു വീർത്തും.
ചുടലദലങ്ങളിലും ശൃംഗഭാഗത്തിലും വെയിൽ
തടവിച്ചുവന്നു കാറ്റിലിളകി മെല്ലെ,
തടിയനരയാലതു തലയിൽത്തീകാളും നെടും –
ചുടലബ്ഭൂതം കണക്കെ ചലിച്ചു നില്പൂ
അടിയിലതിൻ ചുവട്ടിലധികം പഴക്കമായ്ക്ക –
ല്ലുടഞ്ഞും പൊളിഞ്ഞുമുണ്ടൊരാൽത്തറ ചുറ്റും.
ഇടുങ്ങിയ മാളങ്ങളിലിഴഞ്ഞേറും പാമ്പുകൾ പോൽ
വിടവുതോറും പിണഞ്ഞ വേരുകളോടും.
പറന്നടിഞ്ഞരയാലിൻ പഴുത്ത പത്രങ്ങളൊട്ടു
നിറംമങ്ങി നിലംപറ്റിക്കിടപ്പൂ നീളെ .”
ഈ വിവരണം ,ജീവിതം കാരുണ്യത്തിൽ നിന്നു വളരെ അകലെയാണെന്നു സൂചിപ്പിക്കുന്നുണ്ട്. പ്രകൃതിബിംബങ്ങൾ അത് ആലേഖനം ചെയ്തിരിക്കയാണ്. പ്രകൃതിബിംബങ്ങൾ ഒരു കാവ്യത്തിനു വേണ്ടി തയ്യാറായിരിക്കുന്നില്ല. അത് ഒരു കവി നോക്കുമ്പോൾ മാത്രമാണ് അനാവരണം ചെയ്യപ്പെടുന്നത്. പ്രകൃതി അർത്ഥങ്ങളുടെ സൂചകങ്ങളും ബിംബങ്ങളുമാണ് നിറച്ചുവച്ചിരിക്കുന്നത്. ആത്മബോധത്തിന്റെ പ്രേരണയിൽ ഒരാൾ നോക്കുമ്പോൾ ഓരോ ചിത്രം തെളിഞ്ഞുവരികയാണ്. വെളിയിടങ്ങൾ കവിക്ക് ശൂന്യതയുടെ കളിസ്ഥലമാകുന്നത് അതുകൊണ്ടാണ്. വെളിയിടങ്ങളിൽ അന്തർഗതമായ ഒരു അവസ്ഥയെ തൊട്ടു കാണിക്കുന്നു. അതിന്റെ അഗാധമായ ചിത്രം ശൂന്യതയുടേതാണ്. അത് മനുഷ്യജീവിതത്തിന്റെ നിസ്സഹായതയെക്കുറിച്ച്, നിത്യദാഹത്തെക്കുറിച്ച് അറിവുകൾ നൽകുന്നു .അശ്വത്ഥത്തിന്റെ തടികൾ തേഞ്ഞു തൊലി ജീർണിച്ചുമിരിക്കുന്നു. ഒരു അരയാൽ നിൽപ്പുണ്ട് . അത് തലയിൽ തീ കാളുകയാണ് .അത് നരകത്തീയിലാണ്. അത് ഒരു ചുടലബ്ഭൂതത്തെ പോലെ അനൈഹികമായ ജീവിതാർത്ഥങ്ങളിലേക്ക് ക്ഷണിച്ചു ഭയപ്പെടുത്തുന്നു. ജീവിതം അപ്രതീക്ഷിതമായ വീഴ്‍ചകളുടേതാണ്. എന്നാൽ ഓരോ വീഴ്ചയും ഒറ്റയ്ക്കാണ്. സഹായഹസ്തം കിട്ടാൻ പ്രയാസമാണ്.കാഴ്ചക്കാരായി നിൽക്കുന്നവരെയാണ് കാണാനുണ്ടാവുക.
അരയാലിൽ മനുഷ്യജീവിതത്തിന്റെ വേദനയും അന്ധാളിപ്പും വിറയലും ദുഃസ്വപ്നവും ആവേശിച്ചിരിക്കുന്നു. മനുഷ്യന്റെ ചുറ്റുപാടുകളിൽ അവന്റെ ജീവിതാർത്ഥങ്ങൾ വിവരിച്ചിരിക്കുന്നു എന്നാണ് ആശാൻ പറയുന്നത് .കരുണ തേടിച്ചെല്ലുമ്പോൾ മരങ്ങൾ പോലും പേടിസ്വപ്നത്തിൽ എന്നപോലെ കാണപ്പെടുകയാണ്. ഈ അനാഥത്വമാണ് കരുണയിലുടനീളം കാണുന്നത്. ജീവിതം കരുണയില്ലാത്ത ഒരു ഏർപ്പാടാണ് .അവിടെ ചിലർ കരുണയുടെ പുരുഷന്മാർ എന്നപോലെ വന്നു നിശ്ചലചിഹ്നങ്ങളായി മാറുന്നതല്ലാതെ അവരെ ആശ്രയിക്കുന്നവർക്ക് യാതൊന്നും നല്കാനാവുന്നില്ല .കരുണ മറ്റൊരു ഗ്രഹമാണ് .അതുമായി മനുഷ്യനു എന്താണ് ബന്ധം?
ഉപഗുപ്തൻ
ഒരു ലബോറട്ടറിയല്ല
വാസവദത്ത സുഖാന്വേഷണത്തിന്റെയും സമ്പന്നതയുടെയും ജീവിതമാണ് തേടിയത് .അത് അവൾ നേടുകയും ചെയ്തു .ഏതാണ് കൂടുതൽ സുഖം എന്ന കാര്യത്തിൽ മാത്രമേ സംശയം ഉണ്ടായിരുന്നുള്ളൂ. ദരിദ്രനായി ജീവിക്കുന്നവനു ഏറ്റവും നന്നായി ദരിദ്രനാവാൻ തോന്നുകയില്ല. അവൻ പല വിധത്തിൽ ദരിദ്രനായിരിക്കുമ്പോഴും അതിന്റെ ഏറ്റക്കുറച്ചിലുകൾ നേരെയാക്കാൻ അവൻ ശ്രമിക്കയില്ല. എന്നാൽ സമ്പത്തിന്റെ കാര്യത്തിൽ വിവിധ തിരഞ്ഞെടുപ്പുകൾക്ക് തയ്യാറായ വാസവദത്തയ്ക്ക് മുമ്പിൽ ധാരാളം വഴികളുണ്ടായിരുന്നു .അവൾ സൗന്ദര്യത്തെ പല രീതിയിൽ വ്യാഖ്യാനിച്ചു. ശരീരത്തിലും ധനത്തിലും സ്വപ്നത്തിലും പ്രലോഭനത്തിലും പ്രണയത്തിലും അവൾ സൗന്ദര്യത്തെ ദർശിച്ചു. അവൾ അനുഭൂതികൾക്കു പിന്നാലെ ശാശ്വതത്വം തേടിയലഞ്ഞു. നശ്വരമായ ജീവിതത്തിന്റെ സുഖാനുഭവങ്ങൾ ശാശ്വതമാണെന്ന ധാരണയിൽ ജീവിക്കാൻ അവൾ സ്വയം നിർബന്ധിച്ചു.എന്തും തനിക്ക് എത്തിപ്പിടിക്കാവുന്നതേയുള്ളൂ എന്ന ചിന്ത അങ്ങനെയുണ്ടാകുന്നതാണ്. തന്നിലേക്കാണ് എല്ലാ സുന്ദരവസ്തുക്കളും തിരിഞ്ഞിരിക്കുന്നതെന്നു വിശ്വസിക്കുന്നതിലാണ് അവൾ ആത്മരതി അനുഭവിച്ചത് .ഉപഗുപ്തൻ അവളുടെ പ്രത്യക്ഷമായ മോക്ഷത്തിന്റെ ചതുരംഗക്കളത്തിലെ ഒരു കരുവായിരുന്നു .എന്നാൽ അതിൽ അവൾക്ക് പ്രതീക്ഷയുണ്ടായിരുന്നു .ഉപഗുപ്തനെ തന്നിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന വിശ്വാസമാണ് അവൾക്കുണ്ടായിരുന്നത്. തന്നേക്കാൾ മികച്ചതെന്നു തോന്നുന്നതെല്ലാം അവളെ ആകർഷിച്ചു. അതുകൊണ്ടാണ് അവൾ വീണ്ടും വീണ്ടും ഉപഗുപ്തനു വേണ്ടി താൽപര്യപ്പെടുന്നത്. അതവൾക്ക് ഒരു ആവശ്യമായിരുന്നു. മനസ്സിലെ ശൂന്യതയകറ്റാൻ സ്വയം അറിയാതെ മനുഷ്യൻ സ്വീകരിക്കുന്ന മാർഗങ്ങളിലൊന്നാണിത്. ബുദ്ധന്റെ വഴിയിൽ സഞ്ചരിക്കുന്ന ഉപഗുപ്തനാകട്ടെ പ്രകടനാത്മകമായ ഒരു പ്രശ്നപരിഹാരലബോറട്ടറിയല്ല. ജീവിതം എന്ന ലബോറട്ടറിയിൽ നിന്നകന്നു തന്നിലെ ശാന്തതയിൽ അഭിരമിച്ച് അതിന്റെ ആത്മീയമായ ബുദ്ധിയിൽ ഒഴുകി പോവുകയായിരുന്നു ഉപഗുപ്തിനിൽ. ഈ ലോകജീവിതത്തെ അയാൾ രണ്ടുതരത്തിൽ കാണുകയാണ്. ഒന്ന്, തന്റെയും തന്നെ പോലുള്ളവരുടെയും നോട്ടത്തിലൂടെ ഉരുത്തിരിയുന്ന അർത്ഥാന്വേഷണത്തിന്റെ യും നിർദ്ധാരണത്തിന്റെയും ശാന്തമായ ഒരു താഴ്‍വര. രണ്ട്, ലക്ഷ്യങ്ങൾ പലതായി പെരുകുകയാൽ ഏത് വേണമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായതു കൊണ്ട് ,അതിന്റെ പേരിൽ പടവെട്ടുന്ന മനസുള്ളവർ.ഒരിടത്ത് കൃത്രിമവും അടഞ്ഞതും വികേന്ദ്രീകൃതവുമായ ഒരു ശാന്തത. മറ്റൊരിടത്ത് അനേകം ആശ്രയസ്ഥാനങ്ങൾ ഉള്ളതുകൊണ്ട് ഏത് തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ നിശ്ചയമില്ലാതെ സ്വയം കലഹിക്കുന്നവർ .
യഥാർത്ഥത്തിൽ ഒരു ബുദ്ധസന്യാസി, അച്ചടക്കമില്ലാതെ കാടുകയറി ചിന്തിക്കുന്നതിനെതിരാണ്.അതേസമയം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബാധ്യസ്ഥനുമാണ്.ഇക്കാര്യം ബുദ്ധൻ പറഞ്ഞിട്ടുണ്ട്. ഒരു ബുദ്ധസന്യാസിക്ക് ലോകാവസാനത്തെക്കുറിച്ചോ പ്രപഞ്ചത്തിന്റെ അനന്തതയെക്കുറിച്ചോ ചിന്തിക്കാൻ സമയമില്ല. തഥാഗതൻ മരണത്തിനുശേഷം നിലനിൽക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ബുദ്ധൻ വിശദീകരിച്ചിട്ടില്ല. ഇക്കാര്യം മാലൂങ്ക്യപുത്രൻ എന്ന അനുയായി ബുദ്ധനോടു തന്നെ ചോദിച്ചിട്ടുണ്ട്. ഇതിനു ബുദ്ധൻ നൽകുന്ന മറുപടി നൂറ്റാണ്ടുകളായുള്ള സംശയങ്ങളെ ദൂരീകരിക്കാൻ സഹായിക്കുന്നതാണ്: “താൻ ഒരിക്കലും പരിശുദ്ധജീവിതം ജീവിക്കാമെന്നു പറഞ്ഞ് ആരെയും പ്രലോഭിപ്പിച്ചിട്ടില്ലെന്നു ബുദ്ധൻ സൂചിപ്പിക്കുന്നു. ഒരാൾക്ക് വിഷം പുരട്ടിയ അമ്പുകൊണ്ട് മുറിവേറ്റു എന്നു കരുതുക. അയാളെ ഒരു ശുശ്രൂഷകന്റെ അടുത്ത് കൊണ്ടുപോകുന്നു. അപ്പോൾ അയാൾ പറയുമോ ആരാണ് ഇത് എയ്തതെന്നു അറിയാതെ താൻ ഈ അമ്പു വലിച്ചൂരിയെടുക്കാൻ അനുവദിക്കില്ലെന്ന് ?അമ്പെയ്തയാളുടെ ജാതിയും കുടുംബവും ഏതാണെന്നു അറിയണമെന്ന് ? അയാളുടെ നിറവും ഗ്രാമവും പട്ടണവും അറിയണമെന്ന് ?ഏത് തരം അമ്പാണെന്നു അറിയാതെ അത് ഊരിയെടുക്കാൻ അനുവദിക്കില്ലെന്നു പറയുമോ?ഏത് തരം വസ്തുകൊണ്ടാണ് ആ അമ്പ് നിർമ്മിച്ചതെന്നറിയാതെ ചികിത്സ തുടരരുതെന്നു പറയുമോ?പ്രപഞ്ചത്തിന്റെ അനശ്വരതയെക്കുറിച്ച് അറിയാതെ ഗുരുവിന്റെ കീഴിൽ ഒരു പരിശുദ്ധജീവിതം വേണ്ട എന്നു ആരെങ്കിലും പറയുമോ?എന്നാൽ പരിശുദ്ധമായ ജീവിതം ഇതിനെയൊന്നും ആശ്രയിച്ചല്ല തുടരുന്നത്. താൻ എന്തു വിശദീകരിച്ചു, വിശദീകരിച്ചില്ല എന്ന് തിരിച്ചറിയുക . പ്രപഞ്ചത്തിന്റെ അനശ്വരതയെക്കുറിച്ചോ മരണാനന്തര ജീവിതത്തെക്കുറിച്ചോ താൻ ഒന്നും പറഞ്ഞിട്ടില്ല .എന്തുകൊണ്ട് ?അതറിഞ്ഞിട്ടു നമുക്ക് ഒരു പ്രയോജനവുമില്ല. ഇത് അടിസ്ഥാനപരമായി നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടതല്ല. അത് സാക്ഷാത്കാരത്തിനോ ശാന്തതയ്ക്കോ സഹായകരമല്ല .അതുകൊണ്ടാണ് അതിനെക്കുറിച്ച് പറയാത്തത്.” ബുദ്ധന്റെ വാക്കുകളാണിത്.

വൈമുഖ്യം എന്ന പ്രശ്നം
ബുദ്ധൻ ദു:ഖത്തെക്കുറിച്ചാണ് കൂടുതൽ പറഞ്ഞത് .എങ്ങനെ ദുഃഖത്തിൽ നിന്നും മോചിതനായി ശുദ്ധനാകാമെന്നാണ് പഠിപ്പിച്ചത്. കാരണം, അത് ജീവിതത്തിനു പ്രത്യക്ഷത്തിൽ ഗുണമുള്ളതാണ്.അതുകൊണ്ട് ‘കരുണ’യിൽ ഉപഗുപ്തൻ സങ്കീർണമായ ബൗദ്ധിക ,ആത്മീയ ചിന്തകളിൽപ്പെട്ട് അന്തർമുഖനായിപ്പോയി എന്നു പറയാനാവില്ല. പിന്നെ എന്തുകൊണ്ടാണ് ഉപഗുപ്തൻ ‘സമയമായില്ല’ എന്നു പറഞ്ഞ് ഒഴിവാകുന്നത്? അദ്ദേഹത്തെ അലട്ടുന്ന ഒരു മന:ശാസ്ത്രപ്രശ്നമുള്ളതായി കാണാവുന്നതാണ് .ദുഃഖം എങ്ങനെ ഉണ്ടാകുന്നു ,അത് എങ്ങനെ മനുഷ്യനെ കാർന്നുതിന്നുന്നു, അതിൽ നിന്നു എങ്ങനെ പുറത്തു കടക്കാം തുടങ്ങിയ പ്രശ്നങ്ങൾ അദ്ദേഹം അനുഭവിക്കുന്നുണ്ടാകും.അദ്ദേഹം ജീവിതത്തിൽ രൂഢമായ ആശകളിൽ നിന്നുള്ള വൈമുഖ്യ(Aversion)മാണ് മുഖ്യചിന്താവിഷയമാക്കിയിരിക്കുന്നത് . ദുഃഖനിവാരണത്തിന്റെ കാര്യത്തിൽ ഈ വൈമുഖ്യം പ്രധാനമാണെന്നു ബുദ്ധൻ വിവരിച്ചിട്ടുണ്ട്. അതുകൊണ്ട് എവിടെ തൊട്ടാലും ദുഃഖം തന്നിലേക്ക് സംക്രമിക്കുമെന്ന ബോധ്യത്തിൽ ഉപഗുപ്തൻ എല്ലാറ്റിൽ നിന്നും അസ്പർശ്യനായി നിലകൊണ്ടു. ഈ മാനസികാവസ്ഥ അത്യന്തം അപകടകരമാണ്. സ്നേഹം ഒരു അമൂർത്ത സങ്കല്പമാകുന്നത് ഇവിടെയാണ്. എല്ലാവരെയും സ്നേഹിക്കുന്നു എന്നു പ്രഖ്യാപിച്ചു കൊണ്ട് എല്ലാറ്റിൽ നിന്നും വിമുഖനായി നിലനിൽക്കുകയാണ് .എന്നാൽ പ്രായോഗികമായ സ്നേഹമില്ല. ഒരു വ്യക്തിയോടു സ്നേഹം കാണിക്കാൻ ഇത്തരം ഉപഗുപ്തന്മാർക്ക് സാധിക്കില്ല. അവർ വ്യക്തിപരമായ വൈമുഖ്യത്തെ പരമപ്രധാനമായി കാണുന്നു. അവർക്ക് സ്നേഹം എന്ന തത്ത്വം മതി.ആ തത്ത്വത്തിൽ ഉൾച്ചേർന്നിരിക്കുന്ന മാനുഷികമായ വികാരത്തിന്റെ കാല്പനികത മതിയാവും.
വ്യക്തിപരമായ സ്നേഹം വൈകാരികമായ ഏറ്റക്കുറച്ചിലുകളുടേതാണ്. രണ്ടു വ്യക്തികൾക്ക് പരസ്പരം സ്നേഹിക്കണമെങ്കിൽ അതിനു ഒരു മാനദണ്ഡമോ ഉപാധിയോ ഇല്ല. രണ്ടുപേർക്കും ഒരേ പോലെ സ്നേഹിക്കാനാവില്ല. സ്നേഹം ഓരോരുത്തരുടേതുമാണ്. ഓരോ വിധത്തിലാണ് ഓരോരുത്തരും സ്നേഹത്തെ വിധിക്കുന്നത്. സ്നേഹം ഒരു വിധിയാകാറുണ്ട് .എന്നാൽ അത് എല്ലാവർക്കും ഒരുപോലെയല്ല .ബുദ്ധസന്യാസിയുടെ സ്നേഹം വ്യക്തിഗതമായതല്ല ;അത് ആദർശാത്മകവും മന:ശാസ്ത്രപരവുമാണ്. ഉപഗുപ്തനു വ്യക്തി,ദുഃഖമാണ്; ദു:ഖത്തിന്റെ കാരണമാണ്. അതുകൊണ്ട് വ്യക്തിയുടെ ശ്രദ്ധ മറ്റിടങ്ങളിലേക്ക് പായിക്കേണ്ടത് അയാളുടെ ലക്ഷ്യമാണ് .ദു:ഖം വന്നു സ്പർശിക്കുമോ എന്നു ഭയന്നതുകൊണ്ടാണ് വാസവദത്തയിൽ നിന്നു ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ മുൻവിധിയാണത്. അദ്ദേഹത്തിന്റെ മനസ്സ് ഇങ്ങനെ സജ്ജീകരിച്ചിരിക്കുകയാണ്. ഉപഗുപ്തന്റെ മനസ്സ് സന്ദേഹത്തിന്റെ പിടിയിലാണ്. സ്വയം എന്താണെന്നു ചിന്തിക്കാൻ കഴിയാത്ത തരത്തിൽ മനസിൽ സന്ദേഹം വളരുന്നു. അത് സ്വാർത്ഥതയായിത്തീരുന്നു. ഉപഗുപ്തന്റെ മനസ് അനേകം ആശങ്കകളാൽ തകരുകയാണ് .ശാന്തി തേടിയ ആ മനസ്സിൽ അസ്പൃശ്യതയും അകൽച്ചയും സന്ദേഹവും വിമുഖതയും ആധിപത്യമുറപ്പിക്കുന്നു.ഇതാണ് ഉപഗുപ്തൻ വാസവദത്തയുടെ ക്ഷണം സ്വീകരിക്കാത്തതിനു കാരണം. ഇത് ബുദ്ധന്റെ കുഴപ്പമല്ല ;ഒരു ബുദ്ധമതാനുയായി തന്നെത്തന്നെ ആരാധിക്കുന്ന അവസ്ഥയിൽ നിന്നുണ്ടായതാണ്. എന്നാൽ താൻ ആരുമല്ലെന്നാണ് ചിന്തിക്കേണ്ടത്. യഥാർത്ഥ ബുദ്ധനെ പോലും അന്ധമായി പിന്തുടരാൻ പാടില്ലെന്നാണ് ബുദ്ധതത്ത്വം. ഓരോന്നിനെയും സ്വന്തം നിലയ്ക്ക് പരിശോധിക്കണം.ബുദ്ധൻ നൽകിയ ഈ ഉപദേശം അനുയായികൾക്ക് അവരുടെ പരിമിതികൾക്കകത്ത് ഒരു പ്രതിബന്ധമായി മാറി. അവർക്ക് മുന്നിൽ വരുന്ന എന്തിനെയും അതേനിലയിൽ നേരിടാനാവാതെ വന്നു.

ഉപഗുപ്തനിൽ സ്നേഹമില്ല
സംശയരഹിതമായി യാതൊന്നുമില്ല, സത്യം തേടിയുള്ള യാത്രയിൽ എന്ന പ്രശ്നം ഉള്ളതിനാൽ സ്നേഹവും ത്യാഗവും അസാധ്യമായിത്തീരുന്നു. എയ്തുവിടുന്ന അസ്ത്രങ്ങൾ തന്നിലേക്കു തന്നെ വന്നുകൊണ്ടിരിക്കുന്നു. ഒരു ചോദ്യം തുടങ്ങിയാൽ അത് എവിടെയും പോകാതെ ഉത്ഭവിച്ച സ്ഥലത്തു തന്നെ വന്നുചേരുന്നു. തനിക്ക് പുറത്ത് മറ്റൊരു ലോകം തേടാനാവാത്ത വിധം സത്യവും അതിനെക്കുറിച്ചുള്ള ചിന്തകളും അത് നേടുന്നതിനുള്ള മുന്നൊരുക്കങ്ങളും തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ഇതാണ് ഉപഗുപ്തനെ പിന്നോട്ടുവലിച്ചത്.
അയാൾക്ക് ജീവിതത്തിൽ സ്നേഹാനുഭവമില്ല. അയാൾക്ക് ആരെയും സ്നേഹിക്കേണ്ടതില്ല. കാരണം അയാൾക്ക് സ്നേഹം ഒരാശയമാണ് .അത് അനുഭവിക്കണമെങ്കിൽ സംശയങ്ങളുടെയും ചോദ്യങ്ങളുടെയും നൂറു കടമ്പകൾ കടക്കേണ്ടതുണ്ട്. സ്നേഹിക്കപ്പെടാൻ യോഗ്യതയുള്ള വസ്തുവിനെ തന്നെ ആരായേണ്ടതുണ്ട്. അതിന്റെ പരിശുദ്ധമായ അവസ്ഥ സ്ഥിരീകരിക്കേണ്ടതുണ്ട്. വാസ്തവത്തിൽ ഇതുതന്നെയാണ് വെല്ലുവിളി. കാരണം പ്രകൃതിയിൽ ചിന്തകൾക്കും സ്വഭാവത്തിനും മാറ്റം വരുന്നുണ്ട്.ഒന്നും പ്രവചനാത്മകമല്ല. വിശുദ്ധി എന്നത് നിത്യമായ ഒരു അവസ്ഥയല്ല. ആപേക്ഷികമാണ് വിശുദ്ധി. ബുദ്ധൻ ഇങ്ങനെ പറഞ്ഞു : “സംശയിക്കുന്ന സ്വഭാവത്തെക്കാൾ ഭയാനകമായ മറ്റൊന്നില്ല. സംശയം ജനങ്ങളെ ഭിന്നിപ്പിക്കുന്നു .അത് നല്ല ബന്ധങ്ങൾ തകർക്കുകയും സൗഹൃദങ്ങൾ ശിഥിലമാക്കുകയും ചെയ്യുന്ന ഒരു വിഷയമാണ്. അസ്വസ്ഥപ്പെടുത്തുകയും മുറിവേൽപ്പിക്കുകയും ചെയ്യുന്ന മുള്ളാണത്. അത് എല്ലാറ്റിനെയും കൊല്ലുന്ന വാളാണ്. “
എത്ര ഭീകരമായ ഒരവസ്ഥയാണ് ബുദ്ധൻ വിവരിക്കുന്നത്. എന്നാൽ ഈ അവസ്ഥ ബുദ്ധമതത്തിൽ തന്നെയാണുള്ളത്. സത്യാന്വേഷണത്തിൽ ആരെയും അന്ധമായി വിശ്വസിക്കരുതെന്നു ബുദ്ധൻ തന്നെ പറഞ്ഞിട്ടുണ്ട്. “എവിടെയെങ്കിലും കേട്ടതുകൊണ്ടോ മതഗ്രന്ഥങ്ങളിൽ എഴുതിവച്ചിട്ടുള്ളതുകൊണ്ടോ ഗുരുക്കന്മാർ അരുളിച്ചെയ്തതുകൊണ്ടോ വിശ്വസിക്കരുത്. നിരീക്ഷണവും അപഗ്രഥനവും കഴിഞ്ഞശേഷം യുക്തിക്കു നിരക്കുന്നതാണെങ്കിൽ, എല്ലാവർക്കും ഗുണമുള്ളതാണെങ്കിൽ മാത്രം അംഗീകരിക്കുക” എന്നാണ് ബുദ്ധന്റെ നിലപാട്. ഇത് ഫലത്തിൽ ഔദ്യോഗിക ഭരണകൂടത്തിന്റെ സമീപനത്തിനു തുല്യമാണ്. വ്യക്തിയില്ല, വസ്തുത മാത്രം. വ്യക്തിപരമായ അടുപ്പമോ വിശ്വാസമോ വർജിക്കണമെന്നാണ് സാരം. ഇതിന്റെ തുടർചലനങ്ങളാണ് ഉപഗുപ്തനിൽ കാണുന്നത് .അയാൾ യാതൊന്നിനെയും വിശ്വസിക്കുകയോ യാതൊന്നിനെയും സ്നേഹിക്കുകയോ ചെയ്യരുതെന്നു നേരത്തെ തീരുമാനിച്ചയാളാണ് .അതുകൊണ്ട് ഉപഗുപ്തനിൽ കാരുണ്യമില്ല എന്നു അനുമാനിക്കാവുന്നതാണ്. അയാൾ കാരുണ്യമില്ലാത്തവനാണെന്നു തെളിയിക്കാൻ ആശാൻ മറ്റൊരു സന്ദർഭം ഉപയോഗപ്പെടുത്തുകയാണ്. ‘സമയമായില്ല’ എന്നു അയാൾ പറഞ്ഞതിന്റെ വെളിച്ചത്തിൽ ഏതാണ് യഥാർത്ഥ സമയമെന്നു ആശാന്റെ അന്തരംഗത്തിൽ ചോദ്യമുയർത്തുന്നുണ്ട്. സ്നേഹം അഭ്യർത്ഥിച്ചു കാത്തിരുന്ന ഒരു സ്ത്രീയുടെ പതനം കാണാനാണ് അയാൾ കാത്തിരുന്നത്. അതാണല്ലോ യഥാർത്ഥ സമയം. അവിടേക്ക് അയാൾ ഓടിക്കിതച്ചെത്തുകയാണ്. ആ സമയം ,ഉപഗുപ്തനെ വാസവദത്ത നോക്കുന്ന സമയത്ത് ആശാൻ ‘പാവം’ എന്ന് അവളെ വിളിക്കുന്നത് ഒരു യഥാർത്ഥ വായനക്കാരനെ നടുക്കുക തന്നെ ചെയ്യും .എന്തുകൊണ്ടാണ് ആശാൻ ആ വാക്ക് ഉപയോഗിച്ചത്? എല്ലാ ഗോപുരങ്ങളും താഴെ വീഴുന്നതിന്റെ ശബ്ദമാണ് അതിലുള്ളത്. അവൾ ബുദ്ധനിലും ഉപഗുപ്തനിലും വിശ്വസിച്ചത് വെറുതെയായി. അവൾ കാരുണ്യത്തിലും സ്നേഹത്തിലും ആത്മബന്ധത്തിലും വിശ്വസിച്ചത് വെറുതെയായി .അവൾ കാത്തിരുന്നതും ഓർമിച്ചതും വെറുതെയായി. ജീവിതം തന്നെ വെറുതെയായി.

കാരുണ്യത്തിന്റെ
വിസ്‌ഫോടനം
ഈ അവസ്ഥ അവളിൽ അലംഘനീയമായി അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുകയാണ്. ഈ സമയത്ത് ആശാൻ ‘പാവം’ എന്നു വിളിക്കുന്നത് കാരുണ്യത്തിന്റെ വിസ്‌ഫോടനമായി കാണണം. കാരുണ്യത്തിന്റെ മൂന്നുധാരകൾ ഇവിടെ കൂടിച്ചേരുന്നു. ആശാന്റെ കാരുണ്യം, കവിയുടെ കാരുണ്യം, കവിതയുടെ കാരുണ്യം. ഈ ധാരകൾ മറ്റെവിടെയുമില്ലെന്നാണ് തെളിയുന്നത്.
അതെ ,എവിടെയുമില്ല;അതുകൊണ്ടാണ് ആശാനു ഇത് എഴുതേണ്ടി വന്നത്. ലോകജീവിതത്തിന്റെ ആദർശവും മോക്ഷവുമെല്ലാം പൊള്ളയാണെന്നു സ്ഥാപിക്കപ്പെടുകയാണ് .
“സ്മരിക്കുന്ന പൂർവ്വരാഗമവനെ നോക്കിക്കണ്ണാൽത്താൻ
ചിരിക്കയും കരകയും ചെയ്യുന്നു പാവം.”
ഉപഗുപ്തൻ അവളുടെയടുത്ത് കൈകൾ പിന്നിൽ ചേർത്ത് കുനിഞ്ഞു നിൽക്കുകയാണ്. അയാളുടെ പരാജയവും ആശയപരമായ വീഴ്ചയും മറയ്ക്കാനാണ് കൈകൾ പിന്നിൽ വച്ചിരിക്കുന്നത്.എന്താണ് വൈകിയതെന്നും ഇതാണോ നേരത്തെ സൂചിപ്പിച്ച ‘സമയം’ എന്നും അവൾ ആ കിടപ്പിലും ചോദിക്കുന്നുണ്ട്. എന്നാൽ ആശാൻ ഇത് കൗശലപൂർവ്വം മറച്ചുവെക്കുകയാണ്.ഇത് ധ്വനിപ്പിക്കുകയാണ് ചെയ്യുന്നത് .ഇത് രചനാകൗശലമാണ്. അവൾ ചോദിച്ചത് കേൾക്കാനാവാത്ത വിധം താഴ്‍ന്നശബ്ദത്തിലാണ്. അതുകൊണ്ട് കേട്ടില്ല എന്നാണ് ആശാൻ പറയുന്നത്. ഇവിടെയാണ് യഥാർത്ഥ അനുവാചകൻ ഉണരേണ്ടത്. അവൾ പറഞ്ഞത് എങ്ങനെ മനസ്സിലാക്കാം? ആശാൻ അതിനൊരു ഉപാധിവയ്ക്കുന്നു. ഉപഗുപ്തന്റെ മറുപടിയിലൂടെ അവൾ എന്താണ് ചോദിച്ചതെന്നു ഊഹിക്കാമെന്നാണ് കവിയുടെ നിലപാട്.
എന്താണ് ഉപഗുപ്തന്റെ ഉത്തരങ്ങൾ? അത് ഇങ്ങനെ സംഗ്രഹിക്കാം: “ഞാൻ താമസിച്ചു പോയില്ല.നീ കരയരുത് ,എന്നെച്ചൊല്ലി കരയരുത്. നിന്റെ നല്ല കാലത്ത് നീയുമായി ഒരു ബാന്ധവം സാധ്യമായില്ലെനിക്ക് .നിന്റെ സൗന്ദര്യത്തിൽ മോഹിച്ച ഒരു സുഹൃത്തായി എന്നെ കാണരുത്. നിന്റെ അകൃത്രിമമായ പ്രണയത്തെ ഞാനറിയുന്നു. അത് നിന്റെ മഹത്വമായി ഞാൻ കാണുന്നു. അതിനെനിക്ക് നന്ദിയുണ്ട്. ഏറ്റവും വലിയ വിപത്തിലും നിന്നെ ഒരാൾ പരിചരിക്കുന്നു .അത് അത്ഭുതമാണ്. നിന്റെ കണ്ണുനീരിൽ ഞാൻ ദാക്ഷിണ്യമാണ് കാണുന്നത്. ദാക്ഷിണ്യമുള്ള നീ നിയതിയുടെ പിടിയിൽപ്പെട്ടു ക്രൂരത ചെയ്തു .ധനദാഹവും സൗന്ദര്യവും നിന്നെ വഞ്ചിക്കുകയായിരുന്നു .ഭോഗം അതിചപലമാണ്. രതിമോഹത്താൽ ജയിക്കുന്നത് അവിദ്യയാണ്. ഏതായാലും ഇത് നന്നായി.(അതു നിൽക്ക, വിപത്തിതൊരതുലാനുഗ്രഹമായ് നീ മതിയിലോർക്കണം സഖീ ,എന്തുകൊണ്ടെന്നോ?) സാരമില്ല .നിന്റെ നഷ്ടമെല്ലാം ഗുരുവിന്റെ ഈ സാമീപ്യം കൊണ്ട് നേടിയെടുക്കാവുന്നതാണ്. ആരും അപഹരിക്കാത്ത ശാന്തി നിനക്ക് കൈവരാൻ പോവുകയാണ്. നീ പേടിക്കരുത്. ശാശ്വതശാന്തി ലഭിക്കാൻ പോവുകയാണ്. ബുദ്ധഭഗവാന്റെ പാദങ്ങൾ തുടച്ച കൈകളാണിത്. അതുകൊണ്ട് നിന്റെ നെറ്റിയിൽ ഞാൻ തലോടിയാൽ മതി, നിനക്ക് ശാന്തി ലഭിക്കും.”
പളുങ്കുപാത്രത്തിൽ
മാലിന്യം
ബുദ്ധൻ പറഞ്ഞതു കൂടി ഓർക്കണം. “എന്തെങ്കിലും തരത്തിൽ മനസിനു മുറിവേറ്റവരാണ് എല്ലാവരും. അവരുടെ മുറിവുണക്കാനുള്ള ഒരു സഹായമാണ് നാം നീട്ടി കൊടുക്കേണ്ടത്. ഇത്തരം പ്രവൃത്തികളിലൂടെ നാം നമ്മെ തന്നെയാണ് സുഖപ്പെടുത്തുന്നത്. ” ഉപഗുപ്തന്റെ വാക്കുകൾ ശ്രദ്ധിച്ചാലറിയാം ,അയാൾ അഗാധമായി ചിന്തിക്കുന്നില്ല. ഭാഗിക വീക്ഷണമാണത്. അയാൾ തന്നേക്കാൾ മഹത്തരമായി ഒന്നിനെയും കാണുന്നില്ല. അയാൾക്ക് യാതൊന്നിലേക്കും ഇറങ്ങിച്ചെല്ലാനാവുകയില്ല. അയാൾ അന്യവത്ക്കരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. രക്തം വാർന്നു മരിക്കാൻ പോകുന്ന ഒരു സ്ത്രീയെ നോക്കി നിന്റെ സൗന്ദര്യത്തിൽ ഭ്രമിക്കാത്ത ഒരുവനാണ് താനെന്നു പറയാനുളള ക്രൂരതയാണ് അയാളുടെ സന്യാസത്തിന്റെ കാതൽ .എന്നിട്ട് അവളുടെ പ്രണയത്തെ മാനിക്കുന്നുവെന്നു പറയുന്നു.എന്തിനാണ് ഈ അവസ്ഥയിൽ ,അവളുടെ നഷ്ടപ്പെട്ട സൗന്ദര്യത്തെ അപമാനിക്കുന്നത് ? അയാൾ പ്രണയത്തെ എങ്ങനെയാണ് മാനിക്കുന്നത്? പ്രണയത്തെ അറിയാത്ത ഒരാൾ എങ്ങനെ അതിനെ മാനിക്കും? അയാൾ അത് പ്രണയമാണെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണോ ഒഴിഞ്ഞുമാറിയത്? എങ്കിൽ അത് എത്ര മനുഷ്യത്വഹീനമാണ്. ഒരാളുടെ പ്രണയം നിരാകരിക്കുന്നത് എങ്ങനെയാണ് മഹത്വമാകുന്നത് ?വാസവദത്തയുടെ കരച്ചിൽ കണ്ട് അത് തന്നെക്കുറിച്ച് ഓർത്തതുകൊണ്ടാണെന്നു അയാൾ തെറ്റിദ്ധരിക്കുന്നു .അയാൾക്ക് അല്പം പോലും വൈകാരികക്ഷമതയില്ലെന്നതിനു ഇതാണ് ഏറ്റവും നല്ല തെളിവ് . അവൾ കരഞ്ഞത് ശരീരത്തിലെ അവയവങ്ങൾ മുറിച്ചുമാറ്റിയതു കൊണ്ടും ആ സമയത്ത് ഉപഗുപ്തൻ ആവശ്യമില്ലാതെ അവിടെ ചെന്നതിന്റെ ഫലമായുണ്ടായ അപമാനം സഹിക്കാൻ കഴിയാത്തതുകൊണ്ടുമാ ണ്. മരിക്കാൻ കിടക്കുന്ന നിസ്സഹായയ്ക്ക് ദാക്ഷിണ്യമുണ്ടെന്ന് !വിപത്തുണ്ടായാൽ അത് പലതും ഓർമ്മിച്ചെടുക്കാൻ സഹായിക്കുമെന്നു പറയുന്ന ഈ സന്യാസി എത്ര മനുഷ്യത്വമില്ലാത്തവനാണ് !ഈ മനുഷ്യനെ പുറത്തു കൊണ്ടുവരാൻ വേണ്ടിയാണ് ആശാൻ കരുണ എഴുതിയത് .ആശാന് ഇതാവശ്യമായിരുന്നു. കവി എല്ലാ കപട, പൊങ്ങച്ച ചേഷ്ടകളും നശിപ്പിച്ചു കളയുകയാണ് .മൂടിവെച്ച പളുങ്കുപാത്രത്തിൽ മാലിന്യമാണെന്നു തുറന്നു പറയാൻ ഇങ്ങനെതന്നെയാണ് സമീപിക്കേണ്ടത്. മഹത്വം ഉണ്ടെന്നു പുകഴ്‌ത്തപ്പെട്ട ഒന്നിനെ വേരോടെ പിഴുതെടുക്കാൻ ഈ മാർഗം തന്നെയാണ് വേണ്ടത് .ഇതും പോരാഞ്ഞ്, അവളുടെ വേദനയും നഷ്ടപ്പെട്ട ശരീരവും ഗുരുകടാക്ഷത്താൽ നീങ്ങിക്കിട്ടുമെന്നു ഉപഗുപ്തൻ പറയുന്നു! എല്ലാ നഷ്ടവും തീരാൻ പോവുകയാണെന്ന്! എങ്ങനെയാണ് ഈ യുവാവിനു ശാന്തി നല്കാനുള്ള സിദ്ധിയുണ്ടാവുന്നത് ?നിർവ്വാണമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് പടിപടിയായി ,സാത്വികമായി സഞ്ചരിച്ച് ,സ്വയം ത്യജിച്ച് നേടേണ്ടതാണ്. എങ്കിലും അതിനു ഉറപ്പില്ല. അത് ഒരാൾ വിചാരിച്ചാൽ കൊടുക്കാൻ കഴിയില്ല .
തീവ്രമായി വഞ്ചിച്ച ,അന്യന്റെ ദുഃഖത്തെ ദൂരീകരിക്കാൻ യാതൊന്നും ചെയ്യാത്ത ,സ്വന്തം മഹത്വവൽക്കരണത്തിലും താത്വീകമായ ഗർവ്വിലും വിശ്വസിക്കുന്ന ഒരാൾ മറ്റൊരാളുടെ വേദന എങ്ങനെയാണ് തുടച്ചുമാറ്റുന്നത് ?ഈ അസംബന്ധമാണ് ‘കരുണ’യിൽ തുറന്ന കാട്ടുന്നത്.ഉപഗുപ്തനിൽ കരുണയില്ല .അയാളുടെ മനസ്സ് വരണ്ടുപോയിരിക്കുന്നു. അയാൾ വെറും ഉപചാരവാക്കുകളാണ് പുറപ്പെടുവിക്കുന്നത്. അതാകട്ടെ പരനിന്ദയും അവഹേളനവും നിറഞ്ഞതുമാണ് .കരുണ മനുഷ്യനിൽ അന്തർലീനമായിരിക്കേണ്ടതാണ്. മുറിവുണക്കുന്നവനാണ് ദയയുള്ളവനെന്നു ബുദ്ധൻ പറയുന്നത് അതുകൊണ്ടാണ്.
മുറിവുണക്കണമെങ്കിൽ തന്നിൽ നിന്നു തന്നെ ഒരാൾ പുറത്തുവരണം.മറ്റുള്ളവർ സന്തോഷത്തോടെയിരിക്കാനാണ് ഒരു ബുദ്ധസന്യാസി ശ്രമിക്കേണ്ടതെന്നു ദലൈലാമ പറഞ്ഞത് ഓർക്കുകയാണ്. ഇവിടെ ഉപഗുപ്തനു അങ്ങനെയൊരു ചിന്തയില്ല .അയാൾ ഒളിച്ചോടുകയാണ് ചെയ്യുന്നത് .കരുണ ജീവിതത്തിൽ വളരെ അപൂർവമാണ്.മനുഷ്യപ്രകൃതിയിൽ അത് ദൃശ്യമല്ല. അത് നാം സൃഷ്ടിച്ചെടുക്കേണ്ടതാണ്. ആശാൻ കരുണ്യത്തിന്റെ ശോഭ വർദ്ധിപ്പിക്കുകയാണ് ചെയ്തത്. കരുണ എന്ന വികാരത്തിന്റെ പരഭാഗശോഭയാണിത്. കരുണയ്ക്ക് തിളക്കം കൂടിയത് തൊട്ടടുത്ത് സ്നേഹരാഹിത്യവും മറവിയും ആത്മപൂജയും നിന്ദയും നിയന്ത്രണാതീതമായതുകൊണ്ടാണ്. ചുറ്റും ഇരുട്ടാണ്. ഉടുത്തുകെട്ടുകളും ആദർശങ്ങളും കരിപിടിച്ചു പാഴായിരിക്കുന്നു. വാസവദത്ത എന്ന സ്ത്രീക്ക് കാരുണ്യം ലഭിച്ചില്ല. അതാണ് ലോകസ്വഭാവം.കരുണ എവിടെയാണുള്ളതെന്ന തിരച്ചിൽ കവിതയിലൂടെ പ്രകടമാവുകയാണ് .അങ്ങനെ കരുണയ്ക്കു ആകർഷകത്വം ഏറുന്നു.