ഇടുക്കിയുടെ വികസനത്തിന് സർക്കാരുകൾ വേഗത കൂട്ടണം


കട്ടപ്പന: പിന്നാക്ക ജില്ലയായ ഇടുക്കിയുടെ വികസനത്തില്‍ സര്‍ക്കാരുകള്‍ വേഗത കൂട്ടണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആവശ്യപ്പെട്ടു. എസ്.എന്‍.ഡി.പി യോഗം മലനാട് യൂണിയനിലെ പുറ്റടി ശാഖാ ശ്രീസ്വയംപ്രഭാദേവി ക്ഷേത്രത്തിലെ കാര്‍ത്തിക തിരുനാള്‍ ഉത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മളനവും പുറ്റടി ടൗണില്‍ നിര്‍മ്മിച്ച വെള്ളാപ്പള്ളി നടേശന് ധന്യസാരഥ്യ രജതജൂബിലി മന്ദിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടുക്കിയിലെ ജനങ്ങള്‍ വളരെയധികം കഷ്ടപ്പാടുകള്‍ സഹിച്ചാണ് കഴിഞ്ഞു കൂടുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം, കൃഷിനാശം, നാണ്യവിളകള്‍ക്ക് മതിയായ വില ലഭിക്കാത്ത അവസ്ഥ, വ്യാപാര വ്യവസായ മേഖലയെ ബാധിക്കുന്ന പഴഞ്ചന്‍ നിയമങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണുന്നതിന് അടിയന്തര നടപടി ഉണ്ടാവണം. ദേശീയ നിലവാരത്തിലുള്ള ഒരൊറ്റ സ്ഥാപനം പോലും ജില്ലയില്‍ ഇല്ലെന്നത് ഏറ്റവും ദുഃഖകരമാണ്.
മെഡിക്കല്‍ കോളേജില്‍ മാരക രോഗങ്ങള്‍ക്കുള്ള വിദഗ്ദ്ധ ചികില്‍സ ലഭിക്കാനുള്ള സൗകര്യങ്ങളില്ല .ഇടുക്കിയിലേക്ക് കുടിയേറി പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതിയ ഇടുക്കി ജനതയുടെ ജീവിതാഭിലാഷമാണ് തന്റെ കിടപ്പാടത്തിന് പട്ടയം ലഭിക്കുക എന്നത്. ആ മോഹം സാക്ഷാത്കരിക്കാതെ കടന്നു പോയവര്‍ ധാരാളമാണ്.

പട്ടയം ലഭിക്കാത്തതു കൊണ്ട് ഇടുക്കിയുടെ പുരോഗതി വളരെയധികം പുറകിലായിരിക്കുന്നു. വികസനത്തെ തടസപ്പെടുത്തികൊണ്ടിരിക്കുന്നു. അടിയന്തിരമായി ജില്ലയിലെ ജനങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. ചില ഭൂനിയമങ്ങളും പരിഷ്കരിച്ച ചില നടപടികളും ജില്ലയിലെ ജനങ്ങളെ പ്രതികൂലമായാണ് ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതിനടേശന്‍ ഭദ്രദീപം കൊളുത്തി. മലനാട് യൂണിയന് പ്രസിഡന്റ് ബിജുമാധവന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി വിനോദ് ഉത്തമന് മുഖ്യപ്രഭാഷണം നടത്തി.