അദ്ദേഹം

കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്റെ എഴുത്തുകളരിയില്‍ ചെന്നുചേര്‍ന്ന ദിവസം തന്നെ ആശാന്‍ തനിക്കുമാത്രം വിളിക്കാനുള്ള ഒരു പേര് നാരായണന് നല്‍കിയിരുന്നു. നാണന്‍. നാരായണന്‍ ചുരുങ്ങി നാണനായപ്പോള്‍ ആശാന്റെ മനസ്സില്‍ ശിഷ്യനോടുള്ള ആദ്യ മമതയാണ് അങ്ങനെയൊരു പേര് വിളിക്കാന്‍ കാരണമായത്. ഗുരു ശിഷ്യന് കല്പിച്ചരുളിയ ഓമനപ്പേര്. നാണന്‍.
ദിവസങ്ങള്‍ കഴിയുന്തോറും ഗുരുശിഷ്യബന്ധം ദൃഢമായി. രാമന്‍ പിള്ള ആശാനും നാണുവും തമ്മില്‍ പ്രായത്തില്‍ പത്തുപതിനൊന്നു വയസ്സിന്റെ വ്യത്യാസമേയുള്ളു. കൂടുതല്‍ അടുത്തു പരിചയപ്പെട്ടു പെരുമാറിത്തുടങ്ങിയതോടെ അവര്‍ക്ക് പരസ്പരം കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലായി. സമപ്രായക്കാരനോടെന്നതുപോലെയാണ് പിന്നീട് പലപ്പോഴും ആശാന്‍ നാണനോട് പെരുമാറിയത്.

പള്ളിക്കൂടത്തില്‍ പുതുതായി വന്നവര്‍ക്ക് പാഠം പറഞ്ഞുകൊടുക്കാന്‍ നാണനെയാണ് ചുമതലപ്പെടുത്തിയത്. പള്ളിക്കൂടത്തിലെ കുട്ടികളുടെ നേതൃത്വപരമായ കഴിവും പഠനത്തിലെ മികവും പെരുമാറ്റത്തിലൂടെ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയും എന്നതും പരിഗണിച്ചാണ് ‘ചട്ടമ്പി’ എന്ന സ്ഥാനത്ത് നിയമിച്ചത്. എല്ലാറ്റിലും മുന്നിലെന്നനിലയില്‍ ആദ്യക്കാരനാവേണ്ടതും നാണന്‍ തന്നെ.

അന്നു രാവിലെ പള്ളിക്കൂടത്തില്‍ എത്തിയപ്പോഴാണ് കുട്ടികള്‍ നാണുവിനെപ്പറ്റി പുതിയ ഒരു കാര്യം കൂടി പറയുന്നത്. വാരണപ്പള്ളിയിലെ കരിങ്കാളക്കൂറ്റന്റെ വെകിളിയടക്കിയത് നാണുവാണെന്നു കേട്ടപ്പോള്‍ പെട്ടെന്നു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ശാന്തനായി ഒരാളോടും ഒരിക്കലും ശബ്ദമുയര്‍ത്തി സംസാരിക്കാത്ത പ്രകൃതമാണ്. ആരുമായും മത്സരഭാവമില്ലാതെയാണ് പെരുമാറുക.
വാരണപ്പള്ളിയിലെ കരിങ്കൂറ്റനെ കണ്ടാല്‍ ഭയംതോന്നും. അതിന്റെ മദിച്ചോട്ടം ഒന്നുരണ്ടു തവണ കണ്ടിട്ടുണ്ട്. ആര്‍ക്കും അടങ്ങാത്ത പ്രകൃതമാണ്. അതിനെ വെറുകൈയോടെ ചെന്ന് വിളിച്ചപ്പോള്‍ അനുസരണയോടെ കൂടെ പോന്നുവത്രെ. അത്ഭുതം തന്നെ.
ഏതു വിദ്യയാണ് കരിംകൂറ്റന്‍ കാളയെ പിടിച്ചുകെട്ടാന്‍ നാണന്‍ പ്രയോഗിച്ചത്? രാമന്‍പിള്ള ആശാന് അത്ഭുതമായി. അല്ലെങ്കിലും തനിക്കറിയാത്ത പലതും നാണുവിനറിയാമെന്നു തോന്നിയിട്ടുണ്ട്. നിറകുടം തുളുമ്പുകയില്ല എന്നു പറയുന്നതാണ് ശരി. ആശാന്‍ നാണന്‍ എവിടെയെന്നു നോക്കി. എത്തിയിട്ടില്ല.
അന്നും പതിവുപോലെ സമയംതെറ്റാതെ നാണു കളരിയിലെത്തി. സമയനിഷ്ഠ പാലിക്കുന്നതിലും മുന്നില്‍ത്തന്നെ. ഒന്നും സംഭവിക്കാത്തതുപോലെ ശാന്തനായി കളരിയില്‍ കടന്നുവന്ന നാണുവിനെ ആശാന്‍ സ്‌നേഹത്തോടെ അടുത്തേക്കു വിളിച്ചു.

”വാരണപ്പള്ളിയിലെ കരിങ്കൂറ്റനെ ഏതു മന്ത്രശക്തിയാലാണ് മെരുക്കിയത്?”
ആശാന്‍ ചോദിച്ചു. അപ്പോഴാണ് വലിയ മന്ത്രവാദിയാണ്തങ്ങളു ടെ സതീര്‍ത്ഥ്യന്‍ എന്ന് മറ്റുള്ളവര്‍ സംശയിച്ചത്.
”ഒരു മന്ത്രവുമില്ല, ഞാന്‍ മന്ത്രവാദിയുമല്ല.”
നാണു ചിരിച്ചുകൊണ്ടു തന്നെ തുടര്‍ന്നുപറഞ്ഞു.
”സ്‌നേഹവും ദയയും ആത്മശക്തിയും ഏതു മന്ത്രത്തെക്കാളും ഫലംചെയ്യും.”
നാണുവിന്റെ മറുപടി കേട്ടപ്പോള്‍ രാമന്‍പിള്ള ആശാന് തൃപ്തിയായി. പക്ഷെ മദിച്ച കാളക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാവും എന്നൊരു സംശയം അപ്പോഴും ബാക്കിയാണ്.
”അദ്ദേഹത്തിന് ഇരിക്കാന്‍ സ്ഥലം കൊടുക്കുക.”
രാമന്‍പിള്ള ആശാന്‍ നാണനെ ചൂണ്ടി അദ്ദേഹം എന്നു പറഞ്ഞതു കേട്ട കുട്ടികള്‍ക്ക് ആദ്യം തോന്നിയത് കളിയാക്കുകയെന്നാണ്. എന്നാല്‍ അന്നു മുതല്‍ നാണുവിനെപ്പറ്റി അദ്ദേഹം എന്നുതന്നെയാണ് രാമന്‍ പിള്ള ആശാന്‍ പറഞ്ഞിരുന്നത്. ആ വിളി സതീര്‍ത്ഥ്യരിലും നാണുവിനോട് ബഹുമാനമായി മാറി.

Author

Scroll to top
Close
Browse Categories