അനീതിയോട് എതിരിട്ട് മൂന്നു പതിറ്റാണ്ടുകൾ

വെള്ളാപ്പള്ളി നടേശൻ രാഷ്ട്രീയപാർട്ടികളോട് ഇടപെടുമ്പോൾ തന്റെ അഭിപ്രായസ്വാതന്ത്ര്യം സൂക്ഷിക്കാറുണ്ട്. പാർട്ടികളോട് അടിമ മനോഭാവമില്ലാതെ പെരുമാറാനും സമുദായത്തിന്റെ ആവശ്യങ്ങളുടെ പേരിൽ അവരോടു കലഹിക്കാനും അദ്ദേഹത്തിനു മടിയില്ല. രാഷ്ട്രീയപാർട്ടികളുമായി ഒരു പ്രത്യേകതരം ബന്ധമാണ് അദ്ദേഹം പുലർത്തുന്നത്. ഒരു നേതാവും സ്ഥിരം മിത്രമോ ശത്രുവോ അല്ല എന്നു തെളിയിച്ചു .സ്നേഹിച്ചും കലഹിച്ചുമാണ് ആ ബന്ധം മുന്നോട്ടു കൊണ്ടുപോകുന്നത് .തൻ്റെ സമുദായത്തിന്റെ താൽപര്യങ്ങളെ, അപര്യാപ്തതകളെ മറന്ന് അഭിപ്രായത്തിൻ്റെ ഒരു ബ്ളാങ്ക് ചെക്ക് ഒപ്പിട്ടു കൊടുക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല .

എം.കെ.ഹരികുമാർ
ശ്രീനാരായണ ധർമ്മപരിപാലനയോഗത്തിന്റെയും ശ്രീനാരായണ ട്രസ്റ്റിന്റെയും തലപ്പത്ത് ഏറ്റവും കൂടുതൽ കാലം – 30 വർഷം .യോഗത്തിന്റെയും ട്രസ്റ്റിന്റെയും ചരിത്രത്തിലെ വലിയൊരു ഘട്ടമാണിത്. തീർച്ചയായും അത് നേതൃഗുണത്തിന്റെ ഫലമാണ്. വെട്ടിത്തുറന്ന് പറഞ്ഞും പടവെട്ടിയും പ്രതികരിച്ചും ജാഗ്രത പാലിച്ചുമാണ് വെള്ളാപ്പള്ളി നടേശൻ ഈ സ്ഥാനത്ത് തുടർന്നത്.
ചിതറിക്കിടന്ന ഒരു സമൂഹത്തെ സംഘടനാബോധത്തിലേക്ക്, ആധുനിക സാഹചര്യങ്ങൾക്കനുസരിച്ച്, ഉയർത്തുന്നത് ചെറിയ കാര്യമല്ല .പല അഭിപ്രായങ്ങളും രാഷ്ട്രീയചിന്താഗതികളും ഉള്ളവരെ ഒരു ചരടിൽ കോർക്കണമെങ്കിൽ ഒരാദർശം മാത്രം പോരാ; കാരണം ഈ ആദർശങ്ങളെല്ലാം ഇന്ന് രാഷ്ട്രീയ പാർട്ടികളും ഏറ്റെടുത്ത് മുഴക്കുന്നുണ്ട്. ഗുരുവിന്റെ ചിത്രം വച്ചതുകൊണ്ട് മാത്രം സമുദായത്തെ ഏകീകരിക്കാനാവില്ല. അതിനു പ്രായോഗികതലത്തിൽ കുറേക്കൂടി സംഘടിത ബോധം വേണം. ഈഴവന്റെ രാഷ്ട്രീയത്തെയാണ് വെള്ളാപ്പള്ളി നടേശൻ മുന കൂർപ്പിച്ചെടുത്തത് .പൊതുസമൂഹത്തിലെ ഒറ്റപ്പെടലിനെയും അഭിസംബോധന ചെയ്തു.
വിളിച്ചുപറയുന്നത് തന്റെ ശരികൾ
തന്റെ വിയോജിപ്പുകളും പ്രതിഷേധങ്ങളുമാണ് വെള്ളാപ്പള്ളി നടേശൻ എപ്പോഴും പൊതുവേദികളിൽ അവതരിപ്പിച്ചു കൊണ്ടിരുന്നത് .കേരളീയനവോത്ഥാനം ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടും ഇവിടെ ജാതിമേധാവിത്വവും ജാതിവിവേചനവുമാണ് തലപൊക്കുന്നത്. കാണാമറയത്തുള്ള ഈ അനീതിയോടു എതിരിടുന്നതിൽ വെള്ളാപ്പള്ളി നടേശൻ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. സാമൂഹ്യബോധത്തിലൂന്നിയുള്ള പരാമർശങ്ങൾ ആരെയെങ്കിലും വ്രണപ്പെടുത്തുമോ എന്നു ചിന്തിച്ച് പ്രയാസപ്പെടുന്ന ശീലം അദ്ദേഹത്തിൽ കണ്ടിട്ടില്ല. തന്റെ ശരികൾ വിളിച്ചുപറയുകയാണ് ചെയ്യുന്നത്. ഒരു ഇൻഷ്വറൻസ് ഏജന്റിനെ പോലെ ആരെയും പിണക്കാതെ ,ആരെയും വിമർശിക്കാതെ ജീവിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ യോഗം ജനറൽ സെക്രട്ടറിക്ക് സാധിക്കില്ല.കാരണം ,അദ്ദേഹത്തിനു ശാഖാംഗങ്ങളിൽ നിന്നു കിട്ടുന്ന വിവരങ്ങൾ അത്തരത്തിലുള്ളതാണ്.

വലിയ പാരമ്പര്യമുള്ള തൃശൂർ എക്സ്പ്രസ് പത്രത്തിന്റെ എഡിറ്ററായിരുന്ന പി.ശ്രീധരൻസാർ വെള്ളാപ്പള്ളിനടേശന്റെ പത്രസമ്മേളനം കണ്ട് എന്നോടു പറഞ്ഞത് ഒരു ബിസിനസുകാരനാണെങ്കിലും സമുദായത്തിന്റെ കാര്യങ്ങൾ എങ്ങനെ പറയണമെന്ന് അദ്ദേഹത്തെ മറ്റാരും പഠിപ്പിക്കേണ്ടെന്നു ബോധ്യപ്പെട്ടു എന്നാണ്. ഇത് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതിന്റെ ആദ്യവർഷങ്ങളിലായിരുന്നു. മാധ്യമങ്ങളെ മുഖത്തു നോക്കി വിമർശിക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. എന്നാൽ വർത്തമാനങ്ങൾ എത്ര രൂക്ഷമായാലും മാധ്യമങ്ങൾക്ക് അദ്ദേഹത്തോടു വിരോധമില്ല .അതിന്റെ കാരണം ഇതാണ്: തനിക്കു വേണ്ടിയല്ല, സമുദായത്തിനു വേണ്ടിയാണ് അദ്ദേഹം പറയുന്നത് എന്ന പൊതുധാരണയാണ്. അദ്ദേഹത്തെക്കുറിച്ച് പലരും പറയാറുള്ള ഒരു കാര്യമാണ് ജാതി പറയുന്നു എന്നത്. ജാതി നോക്കി സ്ഥാനാർത്ഥികളെ നിർത്തുന്ന, ജാതി സംവരണം നിലനിൽക്കുന്ന, ജാതീയമായി ഭൂരിപക്ഷവും അവശത അനുഭവിക്കുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, എല്ലായിടത്തും താഴ്ന്ന ജാതിക്കാരെ അടിച്ചമർത്തുന്ന ഒരു സമൂഹത്തിൽ ഒരു പിന്നോക്ക സമുദായസംഘടനയുടെ നേതൃത്വത്തിലുള്ള ഒരാൾ ജാതിപരമായ വിവേചനത്തിനെതിരെ സംസാരിക്കുന്നത് ഒരു തെറ്റാകുന്നില്ല. താഴ്ന്ന ജാതിക്കാരനു പ്രധാന ക്ഷേത്രങ്ങളിൽ പൂജാരിയാകാൻ കഴിയാത്ത നാടാണിത്. ഭരണത്തിന്റെ ഉന്നതമേഖലകളിൽ താഴ്ന്ന ജാതിക്കാർക്ക് അതിന്റെ പേരിൽ അവഹേളനം നേരിടേണ്ടി വരുന്നുണ്ട്. നമ്മുടെ ടെലിവിഷൻ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവരിൽ പോലും ജാതീയമായ മേൽക്കോയ്മയെ താങ്ങി നിർത്താൻ ശ്രമിക്കുന്നവരുണ്ട്. ഒരു മതേതരവാദിയല്ല എന്നു പരസ്യമായി പറയുന്നവർക്ക് പോലും ടിവി ചാനലുകളിൽ ധാരാളം ഇടം കിട്ടുന്നു . ഈ അന്ധതയ്ക്കെതിരെ സംസാരിക്കുമ്പോൾ ഒരു സമുദായ നേതാവെന്ന നിലയിൽ അദ്ദേഹം സ്വന്തം പ്രതിച്ഛായ നോക്കാറില്ല. അദ്ദേഹം വ്യക്തിപരമായി ജാതിചിന്തയുള്ള ആളല്ല. എന്നാൽ ഒരു സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി ഇടപെടുമ്പോൾ ജാതീയമായ പ്രശ്നങ്ങളെ ഏറ്റെടുക്കാതിരിക്കാനാവില്ല.

സ്നേഹിച്ചും കലഹിച്ചും
യോഗത്തിന്റെ ഭാരവാഹികൾ മിക്കപ്പോഴും രാഷ്ട്രീയപാർട്ടികളുടെ അനുഭാവികളോ പ്രവർത്തകരോ ആയിരുന്നു.എം.കെ.രാഘവൻ ,കെ.ഗോപിനാഥൻ തുടങ്ങിയവരെ ഓർക്കാം. എന്നാൽ വെള്ളാപ്പള്ളി നടേശൻ രാഷ്ട്രീയപാർട്ടികളോടു ഇടപെടുമ്പോൾ തന്റെ അഭിപ്രായസ്വാതന്ത്ര്യം സൂക്ഷിക്കാറുണ്ട്. പാർട്ടികളോടു അടിമ മനോഭാവമില്ലാതെ പെരുമാറാനും സമുദായത്തിന്റെ ആവശ്യങ്ങളുടെ പേരിൽ അവരോടു കലഹിക്കാനും അദ്ദേഹത്തിനു മടിയില്ല. രാഷ്ട്രീയപാർട്ടികളുമായി ഒരു പ്രത്യേകതരം ബന്ധമാണ് അദ്ദേഹം പുലർത്തുന്നത്. ഒരു നേതാവും സ്ഥിരം മിത്രമോ ശത്രുവോ അല്ല എന്നു തെളിയിച്ചു .സ്നേഹിച്ചും കലഹിച്ചുമാണ് ആ ബന്ധം മുന്നോട്ടു കൊണ്ടുപോകുന്നത് .തന്റെ സമുദായത്തിന്റെ താൽപര്യങ്ങളെ, അപര്യാപ്തതകളെ മറന്ന് അഭിപ്രായത്തിന്റെ ഒരു ബ്ളാങ്ക് ചെക്ക് ഒപ്പിട്ടു കൊടുക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല .
എത്ര വലിയ നേതാവായാലും വെള്ളാപ്പള്ളി നടേശൻ വിമർശിക്കാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം പാർട്ടികളുടെ ആശ്രിതനല്ല. അദ്ദേഹത്തിനു സമദൂര നിലപാടില്ല. വെള്ളാപ്പള്ളി നടേശനെ പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ് രാഷ്ട്രീയ പാർട്ടികൾ നേരിടുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കോൺഗ്രസുമായി താരതമ്യേന അടുപ്പത്തിൽ പോയ അദ്ദേഹം പിന്നീട് കോൺഗ്രസിന്റെ കടുത്ത വിമർശകനാവുന്നതാണ് നാം കണ്ടത്. കോൺഗ്രസ് നേതാക്കളെ പേരെടുത്ത് പറഞ്ഞ് രൂക്ഷമായി വിമർശിച്ച ഒരു യോഗം ജനറൽ സെക്രട്ടറി മുമ്പുണ്ടായിട്ടില്ല. ഇപ്പോഴത്തെ കോൺഗ്രസ് നിയമസഭാകക്ഷിയിൽ ഈഴവ പ്രാതിനിധ്യം തീരെ കുറഞ്ഞു പോയതാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്. ഒരു സമുദായ നേതാവിനു സ്വാഭാവികമായി പൊരുത്തപ്പെടാനാകുന്ന വസ്തുതയല്ല ഇത്. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമാണ് ജനാധിപത്യത്തിന്റെ ഭംഗി. അത് ഭഞ്ജിക്കപ്പെട്ടപ്പോഴൊക്കെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ തന്നെക്കുറിച്ച് മറ്റുള്ളവർ എന്ത് കരുതുന്നു എന്നു അദ്ദേഹം ആലോചിക്കാറില്ല.രാഷ്ട്രീയപാർട്ടികൾക്ക് പാദസേവ ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന്, ചില നേതാക്കളുടെ പഴയകാല അനുഭവങ്ങളിൽ നിന്നു പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ പാത സ്വീകരിച്ചതെന്നു കരുതാം. ദാക്ഷിണ്യമില്ലാത്ത ഒരു ദന്തഗോപുരത്തെയും സ്വസ്ഥമായി ജീവിക്കാൻ വിടാത്ത ഒരു ശല്യക്കാരന്റെ റോൾ അദ്ദേഹത്തിനു അന്യമല്ല. സ്വസമുദായത്തിൽ പെട്ടവരാണെങ്കിലും വേരുകൾ മറന്ന് സ്വാർത്ഥരായി സാമൂഹ്യബോധത്തിൽ നിന്നു അകലുമ്പോൾ അവരെയെല്ലാം കടന്നാക്രമിച്ചിട്ടുണ്ട്. വിമർശനത്തിന്റെ ഈ രീതി തന്നിലേക്കു തന്നെ സമുദായത്തെ ചേർത്തു നിർത്തുന്നതിനുള്ള ബുദ്ധിയായും വ്യാഖ്യാനിക്കാം.
ജാതീയമായ
വിവേചനം
മനുഷ്യമനസ്സിൽ നിന്ന് ഇപ്പോഴും ജാതി പോയിട്ടില്ല.ഗുരുവിന്റെ പടം ഇപ്പോൾ ഒരു സമുദായത്തിന്റെ സ്ഥാപനങ്ങളിലും വീടുകളിലും മാത്രമാണ് കാണാനുള്ളത് ഗുരുവിന്റെ പടം ഈഴവ വീടുകളിൽ നിന്നു എടുത്തുമാറ്റിയാൽ ഗുരുവിനെ പിന്നെ എവിടെയും കാണാനുണ്ടാവില്ല. കേരള സമൂഹത്തിൽ ഗുരു സംഭാവന ചെയ്ത മതമൈത്രിയുടെയും വാഴ്വിന്റെയും സാംസ്കാരികമായ നവോത്ഥാനത്തിന്റെയും പശ്ചാത്തലത്തിൽ ഏതൊരു സമുദായത്തിൽപ്പെട്ടവർക്കും ഗുരുവിന്റെ ഒരു പടം സ്വന്തം വാസസ്ഥലത്ത് വയ്ക്കാവുന്നതാണ്. എന്നാൽ ഗുരുവിനോടാണ് ഇന്ന് അയിത്തം. ഒരു സിനിമയിൽ പോലും ഗുരുവിന്റെ ഒരു ഫോട്ടോ കാണിക്കുന്നില്ല. ജാതിവാദമല്ല ഇത്. ജാതീയമായ അവഹേളനവും ഒറ്റപ്പെടുത്തലുമാണ് . സമുദായാംഗങ്ങൾ ജാതിയുടെ പേരിൽ അവഹേളിക്കപ്പെട്ടപ്പോഴെല്ലാം നേതാവ് എന്ന നിലയിൽ വെള്ളാപ്പള്ളി നടേശൻ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. വൈക്കത്ത് സമുദായാംഗങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തിനടുത്ത് ഒരു ശ്മശാനം സ്ഥാപിക്കാൻ ഒരു കൂട്ടർ ശ്രമിച്ചപ്പോൾ അതിനെ എതിർക്കുകയും ആ സ്ഥലത്തിനു എത്ര രൂപയാണ് തരേണ്ടതെന്നു അതിന്റെ ഉടമയോടു ചോദിക്കുകയും ചെയ്തത് പലർക്കും ഒരു പ്രചോദനമായിരുന്നു. അദ്ദേഹം ആളും അർത്ഥവുമായി രംഗത്ത് വരികയും ചെയ്തു.
ദരിദ്രമായി കിടന്ന ശാഖാ, യൂണിയൻ വക ഓഫീസുകളും കെട്ടിടങ്ങളും ഇന്നു എത്രയോ നവീകരിക്കപ്പെട്ടു. യോഗത്തിന്റെ മിക്ക ഓഫീസുകളും ഇന്ന് പുതുതായി നിർമ്മിച്ച മേൽത്തരം കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. സാമ്പത്തികമായ അഭിവൃദ്ധി പ്രധാന ഘടകമാണല്ലോ. വെള്ളാപ്പള്ളി നടേശന്റെ കാലത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ടത് സ്ത്രീകളുടെ സ്വയം സഹായ യൂണിറ്റുകളും അവയുടെ പ്രവർത്തനങ്ങളുമാണ്. ഓരോ സ്ഥലത്തും സ്ത്രീകളുടെ ചെറിയ കൂട്ടങ്ങൾ രൂപീകരിച്ചതും അവർ മാസത്തിൽ സംഘടിച്ച് പ്രാർത്ഥന ചൊല്ലുന്നതും ചെറിയ തുകകൾ സമാഹരിക്കുന്നതും ഒരു വലിയ മാറ്റമായിരുന്നു .സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു വലിയ സമൂഹത്തെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച വിവിധ പദ്ധതികൾ ഇതിന്റെ ഭാഗമാണ്. വെള്ളാപ്പള്ളി നടേശനോട് വേണമെങ്കിൽ നമുക്ക് വിയോജിക്കാം; എന്നാൽ അദ്ദേഹം പറയുന്ന സത്യങ്ങൾ അവഗണിക്കാനാവില്ല. ജനറൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം മുഴുവൻ സമയവും നിറഞ്ഞ് നിൽക്കുന്നു. മറ്റെന്തെങ്കിലും തൊഴിൽ ചെയ്യുന്നതിനിടയിൽ കിട്ടുന്ന സമയം യോഗത്തിനായി മാറ്റിവയ്ക്കുകയായിരുന്നില്ല. ഒരു പോരാളിയെപ്പോലെ പ്രവർത്തിച്ചു. ആർക്കും ഫോൺ വിളിച്ചാൽ കിട്ടുന്ന ജനറൽ സെക്രട്ടറി, ഏത് പ്രശ്നത്തിലും ഇടപെടുന്ന നേതാവ് പ്രധാനമാണ്.