ധ്യാനാത്മകമായ വിചാരങ്ങള്‍

ഓരോരുത്തരും അവരവരായിരിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നിടത്താണ് സൗഹൃദം നമ്മെ കൂടുതല്‍ വിശാലമായ ആകാശങ്ങളിലേക്ക് ഉണര്‍ത്തിവിടുക. അല്ലാതുള്ള സൗഹൃദങ്ങള്‍ പരസ്പരം ക്ഷീണിപ്പിക്കുകയേയുള്ളൂ. പരാതിപരിഭവങ്ങളുടെ പൊട്ടക്കിണറായി സൗഹൃദം മാറുന്ന കാഴ്ചയാണ് പിന്നീട് നാം കാണേണ്ടി വരിക.

ഒന്ന്
ധ്യാനം എന്നത് സ്നേഹം തന്നെയാണ്. പഠിക്കാനോ പഠിപ്പിക്കാനോ ആവാത്തത്. പകരപ്പെടേണ്ടത്. സ്വാംശീകരിക്കേണ്ടത്. സംഭവിക്കേണ്ടത്. അനുഭവമായി വരേണ്ടത്. നിലാവിനെ, പുഞ്ചിരിയെ, പുഴയെ, മലയെ, സാഗരത്തെ ആസ്വദിക്കുകയെന്നത് പഠിക്കാനോ പഠിപ്പിക്കാനോ കഴിയുമോ? ഏറ്റവും സമീപസ്ഥമായിരിക്കുന്ന നമ്മെ, അതിന്റെ സത്തയില്‍ അനുഭവിക്കാന്‍, ആസ്വദിക്കാന്‍ കഴിയാതെ പോകുന്നത് എന്തുകൊണ്ടെന്നറിഞ്ഞ് ആ കരടിനെ എടുത്തു മാറ്റുകയാണ് നാം ചെയ്യേണ്ടതെന്നാണ് അനുഭവികള്‍ പറയുന്നത്. അപ്പോള്‍ മേഘപാളികള്‍ക്കിടയില്‍ നിന്ന് പൊടുന്നനെ പ്രത്യക്ഷമാകുന്ന ചന്ദ്രനെപ്പോലെ അത് തെളിഞ്ഞു വരികയാണ് ചെയ്യുക. ആ അനുഭവത്തിലേക്ക് ഉണരാനുള്ള സാഹചര്യം ഒരുങ്ങിവരേണ്ടത് ഹൃദയാലുവായി ജീവിക്കുന്നതിലൂടെയാണ്.
രണ്ട്
ആത്മാര്‍ത്ഥമായ സൗഹൃദങ്ങള്‍പോലും കലുഷമാകുന്നതിന് പ്രധാന കാരണം നാം ഇഷ്ടപ്പെടുന്നത് നമ്മോട് ചേര്‍ന്നിരിക്കുന്നവരും ഇഷ്ടപ്പെടണമെന്ന നിര്‍ബന്ധബുദ്ധിയാണ്.
ഇഷ്ടാനിഷ്ടങ്ങള്‍ തികച്ചും വ്യക്തിപരമാണ്. ഒരാളുടെ ഇഷ്ടം നിര്‍ണ്ണയിക്കുന്നതില്‍ അയാള്‍ക്കുപോലും പങ്കില്ലെന്നിരിക്കെ മറ്റൊരാളുടെ ഇഷ്ടത്തെ ഇഷ്ടപ്പെടണമെന്നു പറഞ്ഞാല്‍ അതെത്ര പ്രയാസമായേക്കും! സൗഹൃദത്തെ നിലനിറുത്താനായി ഇനി നാം അങ്ങനെ ചെയ്തുതുടങ്ങിയെന്നിരിക്കുക. കുറച്ചു കഴിയുന്നതോടെ അത് മടുപ്പുണ്ടാക്കുകയും ഒരുതരം നീരസത്തിലേക്ക് അത് നയിക്കുകയും ഉണ്ടായിരുന്ന ഊഷ്മളതപോലും ഇല്ലാതാവുകയും ചെയ്യും.
അവനവനാത്മസുഖത്തിന് ആചരിക്കുന്നവ അപരന് സുഖത്തിന്നായ് വരേണം എന്ന് നാരായണഗുരു പറയുന്നു. അപരന്റെ സുഖത്തിനു ചേരുന്ന രീതിയില്‍ തന്റെ താല്പര്യങ്ങളെ വ്യവസ്ഥപ്പെടുത്തണം എന്നല്ല അദ്ദേഹം പറയുന്നത്. നാം നമ്മുടെ സമാധാനത്തിനായി ആചരിക്കുന്നതെന്തോ അത് മറ്റുള്ളവര്‍ക്കും സമാധാനം നല്കുന്നതാകട്ടെ എന്നാണ്.
അതു മനസ്സിലാക്കാനുള്ള ഹൃദയവിശാലത നമുക്കേവര്ക്കുമുണ്ടായാല് അപരനിലേക്കു ചൂണ്ടുന്ന പരാതിവിരലിന് ഒരൊഴിവുകിട്ടും.
മൂന്ന്
നമ്മുടെ അഭാവം അനുഭവിപ്പിക്കുന്നതെവിടെയോ അവിടെയാണ് സമാധാനം. അതിന് നാം നമ്മില്‍നിന്നും നമ്മെ വിടര്‍ത്തി ചുറ്റുപാടുകളിലെ നന്മകളിലേക്കും സൗന്ദര്യങ്ങളിലേക്കും ഉണരേണ്ടതുണ്ട്. അതു നമ്മെ നമ്മിലേക്ക് കൂടുതല്‍ ആഴത്തില്‍ സഞ്ചരിക്കാനുള്ള വഴിയൊരുക്കിത്തരും. നാം എന്നാല്‍ കേവലം ഒരു വ്യക്തിമാത്രമല്ലെന്ന് അത് തൊട്ടുതരും. സമഷ്ടിസാന്നിദ്ധ്യത്തെ അനുഭവിപ്പിക്കും. ഹിമാലയത്തിന്റെ ഉച്ചിയിലും സാഗരസാന്നിദ്ധ്യത്തിലും നിറനിലാവിലും നക്ഷത്രമിന്നലിലും കുഞ്ഞിന് കുസൃതിയിലും ശാന്തമായ പുഴയരികിലും പ്രണയസൗഹൃദനിമിഷങ്ങളിലും നാം നമ്മില്നിന്നുമുണര്ന്ന് ആ തനിമയിലലിഞ്ഞ് ഹൃദയത്തില്‍ ഹൃദയംചേര്‍ത്ത് ഇരുന്നുപോയിട്ടുണ്ട്.
ഇനിയുമിനിയും അനുഭവിക്കാന്‍ അനുഗ്രഹമരുളണേ എന്ന് നാം നമ്മോടുതന്നെ പ്രാര്ത്ഥിച്ചുപോയിട്ടുള്ളത് നാം നമ്മില്‍നിന്നും കൊഴിഞ്ഞുപോയ നിമിഷങ്ങളെയോര്‍ത്താണ്. ഇല്ലായ്മയുടെ മഹത്വം അനുഭവിച്ച ആ നിമിഷങ്ങളിലേക്ക് വിരല്‍ചൂണ്ടിയാണ് ലാവോത്സു പറഞ്ഞത്; ഉള്ളതിന്റെ പ്രയോജനമിരിക്കുന്നത് ഇല്ലായ്മയിലാണെന്ന്.
നാല്
കുടുംബത്തില്‍ അടങ്ങി ഒതുങ്ങി കഴിഞ്ഞേക്കുകയെന്ന പതിവ് ധാര്ഷ്ട്യത്തില് നിന്നും മാതാപിതാക്കളും അമ്മാവന്മാരും പുറത്തു വന്നില്ലെങ്കില്‍ പുതുതലമുറയ്ക്കു നഷ്ടപ്പെടുന്നത് നമുക്ക് നഷ്ടപ്പെട്ടതുതന്നെയാവും. ഞാന്‍ പറയും നീ അനുസരിക്കുക എന്ന പതിവുശീലങ്ങളില്‍ നിന്നും മാറി നമുക്കൊന്നിച്ച് ആലോചിച്ച് തീരുമാനിക്കാം എന്ന വിവേകത്തിലേക്ക് ഉണര്‍ന്നാലേ തലമുറകള്‍ക്കിടയിലുള്ള വിടവ് നികത്തപ്പെടുകയുള്ളൂ. മുന്നോട്ടൊഴുകുന്ന കാലത്തെ പിന്നോട്ടു പിടിച്ചു വലിക്കാന്‍ ശ്രമിച്ചിടത്തൊക്കെ സംഘര്‍ഷമേ ഉണ്ടായിട്ടുള്ളൂ. കളയേണ്ടത് കളഞ്ഞും എടുക്കേണ്ടത് എടുത്തും കൂട്ടിച്ചേര്‍ക്കേണ്ടത് കൂട്ടിച്ചേര്‍ത്തും നാം മുന്നോട്ട് നടക്കേണ്ടതുണ്ട്. അതാണ് സമാധാനത്തിലേക്കുള്ള വഴി. കാലദേശങ്ങളെ മാനിക്കാത്തതൊന്നും നിലനിന്നിട്ടില്ല. അത് മോരും മുതിരയും പോലെയെന്ന നമ്മുടെ പഴഞ്ചൊല്ലുപോലെ ചേരാതെ നില്ക്കുകയേയുള്ളൂ.
അഞ്ച്
വെളിച്ചത്തില്‍നിന്ന് ഇരുട്ടിനെയോ ഇരുട്ടില്‍നിന്ന് വെളിച്ചത്തെയോ അടര്‍ത്തിമാറ്റാനാവില്ല. അത്രമാത്രം അഭേദ്യമാണത്. ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ചില അനുപാതങ്ങള്‍ നമ്മെ അത്രമാത്രം സന്തോഷിപ്പിക്കുന്നത് അതത്രയും സത്യമായതിനാലാവാം. ജീവിതമായതിനാലാവാം. വെറുപ്പിനെ അവഗണിച്ചുകൊണ്ട് സ്നേഹത്തിനോ സ്നേഹത്തെ അവഗണിച്ചുകൊണ്ട് വെറുപ്പിനോ പുലരാനാവില്ലെന്ന സത്യം നമ്മുടെ നേരനുഭവമാണ്. എന്നിട്ടും നാം സ്നേഹത്തിലായിരിക്കുമ്പോള്‍ വെറുപ്പിനെയും വെറുപ്പിലായിരിക്കുമ്പോള് സ്നേഹത്തെയും അവഗണിക്കുന്നു. അതുതന്നെയാണ് അനിയന്ത്രിതമായ നമ്മുടെ പ്രതികരണങ്ങള്‍ക്ക് കാരണവും. വെറുപ്പിനോടുള്ള ആ വെറുപ്പിനെ അനുനയത്തോടെ സൗമ്യമാക്കാനായാല് സ്നേഹത്തെ മാലിന്യമേല്ക്കാതെ കാക്കാം. ഇരുട്ടിന്റെ പശ്ചാത്തലത്തില്‍ വെളിച്ചം തെളിയുന്നത് സമാധാനത്തോടെ അനുഭവിക്കാം.
ആറ്
ഇന്നലെകള്‍ നല്കിയ അനുഭവങ്ങളുടെ കയ്പും മധുരവും അത്ര എളുപ്പം എടുത്തുകളയാനാവില്ല. നാളെയിലേക്ക് നീളുന്ന പ്രത്യാശയും ആകാംക്ഷയും നിറഞ്ഞ ആ ആധിയെ ഇല്ലാതാക്കാനെളുപ്പവുമല്ല. ഇന്ന് നമുക്കു മുന്നിലുള്ള വെല്ലുവിളികളില്‍ നിന്ന് അകന്നു മാറാനുമാവില്ല. കാരണം ഇതൊക്കെ ചേര്‍ന്നാണ് ജീവിതം. ഇതില്ലാതാവുന്നതാണ് മരണം.
ഇതിന്റെ ഏറ്റക്കുറച്ചിലുകളാണ് ഇരുട്ടായും വെളിച്ചമായും ജീവിതത്തില്‍ പ്രസരിക്കുന്നത്. ഇവിടെ, ഇപ്പോള്‍, ഈ നിമിഷത്തില്‍ നിറഞ്ഞിരിക്കുക. ആനന്ദിക്കുക. എന്നൊക്കെ പറയുന്നത് കവിതയാണ്. അതും നാം ആസ്വദിക്കണം. കാരണം കവിതയും ജീവിതമാണ്.