ജീവിതം പറഞ്ഞത്

സന്തോഷം തൃപ്തിയോടെ തെളിയുക കുഞ്ഞുകുഞ്ഞു കാര്യങ്ങളിലാണ്. കുഞ്ഞുങ്ങള്‍ കളിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. കളിയാണ്, കളി മാത്രമാണ് അവരുടെ കളിയിലെ ലക്ഷ്യം. ജീവിതവും അങ്ങനെയാകേണ്ടതാണ്. അപ്പോഴേ നമുക്ക് തിരക്കില്‍നിന്ന് മുക്തി കിട്ടുകയുള്ളൂ. സ്‌നേഹത്തോടെ, ധൃതിയില്ലാതെ നമ്മോട് ചേര്‍ന്നിരിക്കുന്നവരോടെങ്കിലും ചേര്‍ന്നിരിക്കാന്‍ മനസ്സുണ്ടാവുകയുള്ളൂ. ആ സാധാരണത്വത്തിലാണ് ജീവിതം അതിന്റെ ലക്ഷ്യത്തെ ഒളിപ്പിച്ചു വച്ചിട്ടുള്ളത്.

ഒന്ന്

ഏതനുഭവവും അതെത്ര സന്തോഷം പകര്‍ന്നാലും ഇത്തിരി കഴിയുമ്പോള്‍ അകന്നുപോകും. വീണ്ടും വീണ്ടും സന്തോഷം ലഭിക്കാനുള്ള പ്രയത്‌നത്തില്‍ നാം ഏര്‍പ്പെട്ടുകൊണ്ടിരിക്കും. നിലനില്പിനെയും തുടര്‍ച്ചയെയും സുഗമമാക്കാനുള്ള ആ യാത്ര മരണംവരെ തുടരും.
നാം ജീവിതത്തില്‍ ലക്ഷ്യമാക്കി വെക്കുന്നത് വിജയങ്ങളെ ആണെങ്കില്‍ അത് പലപ്പോഴും പരാജയങ്ങളെയാവും സമ്മാനിക്കുക. സമ്പത്ത് ലക്ഷ്യമാക്കിയവര്‍ക്ക് അതിന്റെ നേരിയ കുറവുപോലും വലിയ ദാരിദ്ര്യമായി അനുഭവപ്പെടും. അധികാരം ലക്ഷ്യമാക്കിയവര്‍ക്ക് ചെറിയൊരു അവഗണനപോലും മരണം പോലെയാകും. പ്രശസ്തി ലക്ഷ്യമാക്കിയവര്‍ക്ക് പ്രശംസയുടെ അഭാവം ജീവിതത്തെ തീനരകമാക്കും.നാംപോലുമറിയാതെ നമ്മെ വലിയൊരു കുരുക്കില്‍ കൊണ്ടുപെടുത്തുന്ന പ്രഹേളികയാണ് ജീവിതത്തിന്റെ വിജയം . വിജയങ്ങളിലാണെന്ന് ഉറച്ചുപോയ നമ്മുടെ മനസ്സ്! ഒരിക്കല്‍ കാലെടുത്തു വച്ചാല്‍ ഒരിക്കലും തിരിച്ചു കയറാനാവാത്ത വിധം പ്രയാസപ്പെടുത്തുന്ന ഒരു കര്‍മ്മക്കുടുക്ക് അവിടെ മറഞ്ഞിരിപ്പുണ്ടെന്നത് വല്ലാത്തൊരു പെടാപാട് തന്നെയാണ്.അപ്പോള്‍ നാം എന്താണ് ചെയ്യേണ്ടത്? എന്താണ് ജീവിതലക്ഷ്യമാക്കേണ്ടത്? വിജയിക്കുന്നവര്‍ക്കു മാത്രം നിലനില്‍പുള്ള ലോകത്ത് മറ്റെന്താണ് വഴി. ആ വഴിയില്‍ നിരന്തരം വിജയിച്ചിട്ടും നാം എന്താണ് തൃപ്തരാവാത്തതെന്ന് സ്വയം എന്തുകൊണ്ട് ചോദിക്കാതെ പോകുന്നു? എന്നൊരു മറുചോദ്യമാണ് ആകെയുള്ള ഉത്തരം. പരാജിതരേക്കാള്‍ ശൂന്യതയാണ് വിജയികള്‍ ജീവിതത്തിലനുഭവിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. പരാജയത്തിലാണ് ജീവിതമിരിക്കുന്നതെന്നല്ല പറഞ്ഞുവരുന്നത്. അത് ജയപരാജയങ്ങളിലല്ല പ്രകാശവത്താകുന്നത് എന്നുമാത്രമാണ്. സന്തോഷം തൃപ്തിയോടെ തെളിയുക കുഞ്ഞുകുഞ്ഞു കാര്യങ്ങളിലാണ്. കുഞ്ഞുങ്ങള്‍ കളിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. കളിയാണ്, കളി മാത്രമാണ് അവരുടെ കളിയിലെ ലക്ഷ്യം. ജീവിതവും അങ്ങനെയാകേണ്ടതാണ്. അപ്പോഴേ നമുക്ക് തിരക്കില്‍നിന്ന് മുക്തി കിട്ടുകയുള്ളൂ. സ്‌നേഹത്തോടെ, ധൃതിയില്ലാതെ നമ്മോട് ചേര്‍ന്നിരിക്കുന്നവരോടെങ്കിലും ചേര്‍ന്നിരിക്കാന്‍ മനസ്സുണ്ടാവുകയുള്ളൂ. ആ സാധാരണത്വത്തിലാണ് ജീവിതം അതിന്റെ ലക്ഷ്യത്തെ ഒളിപ്പിച്ചു വച്ചിട്ടുള്ളത്.

രണ്ട്
സ്വന്തം എന്നുറപ്പിച്ച് കൂടെച്ചേര്‍ത്തതിനോട് സ്‌നേഹം തോന്നാന്‍ അന്യമെന്നുറപ്പിച്ച് അകറ്റിയതിനെ തൊട്ടു തുടങ്ങിയാല്‍മതി. മതില്‍ക്കെട്ടിനു വെളിയിലുള്ള എന്തിനെങ്കിലും സ്‌നേഹം പകര്‍ന്നു തിരിച്ചുവന്നാല്‍ മതില്‍ക്കെട്ടിനകത്തുള്ള സ്വന്തക്കാരോട് അദമ്യമായ സ്‌നേഹമുണരുന്നത് അനുഭവിക്കാനാകും. അന്യരെ അത്രമാത്രം അന്യരാക്കിയതുകൊണ്ടാണ് സ്വന്തങ്ങള്‍ എത്ര ശ്രമിച്ചിട്ടും സ്വന്തമായിത്തീരാത്തത്. വല്ലാത്തൊരു കെണിയാണത്. സ്വാര്‍ത്ഥത്തെ അനുഭവിക്കാന്‍ നിസ്വാര്‍ത്ഥരാവാതെ തരമില്ലെന്ന കെണി. അന്യര്‍ക്ക് ഒരു പുഞ്ചിരി പകര്‍ന്ന് വീട്ടിലെത്തിയാല്‍ പിന്നെ നാം വീട്ടുകാര്‍ക്ക് പകരുന്നത് ആഹ്ളാദമായിരിക്കും. വിശന്നിരിക്കുന്നവര്‍ക്ക് ഒരു നേരത്തെ അന്നം പകര്‍ന്ന് നാം വീട്ടിലെത്തിയാല്‍ അന്ന് ഒന്നിച്ചിരുന്ന് കഴിക്കുന്ന അന്നത്തിന് ഇരട്ടി സ്വാദായിരിക്കും. ഹൃദ്യവും ആരോഗ്യകരവുമായ സൗഹൃദങ്ങള്‍ വീടിനു വെളിയിലുണ്ടായാലേ അകത്ത് ധന്യമായ സൗഹൃദാന്തരീക്ഷമുണ്ടാകൂ. അതെ. നാം സ്വാര്‍ത്ഥര്‍ തന്നെയാണ്. അങ്ങനെയേ നമുക്ക് കഴിയാനാവൂ. എന്നാല്‍ ആ സ്വാഭാവികമായ സ്വാര്‍ത്ഥതയെ ആസ്വദിക്കാന്‍ നാം നമ്മുടെ സ്വാര്‍ത്ഥവലയത്തിനു പുറത്തേക്കും നമ്മെ ഒഴുക്കേണ്ടതുണ്ട്. ഇതിനൊന്നും നാം ഒരുക്കമല്ലെങ്കിലോ? ഒരു കുഴപ്പവുമില്ല. കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് പണിത വീട്ടില്‍ സകുടുംബം അശാന്തിയില്‍ കഴിയേണ്ട ഗതികേട് അനുഭവിക്കേണ്ടി വരും എന്നു മാത്രം. എല്ലാം ഉണ്ടായിട്ടും നാം പലരും ഇത്രയും അസ്വസ്ഥതയും വിരസതയും അനുഭവിക്കേണ്ടി വരുന്നത് ഈ യാഥാര്‍ത്ഥ്യം അറിയാതെ പോകുന്നതുകൊണ്ടു കൂടിയാണ്.

മൂന്ന്
നിനച്ചിരിക്കാതെ തള്ളിവരുന്ന ചില നോവുകളുണ്ട്. അകാരണമായ ആ വേവലാതിയില്‍ അടിമുടി തളരും. ലോകത്തിന്റെ ഏതറ്റത്തുള്ള വേദനയും തന്റെയുംകൂടി വേദനയാണെന്ന് അത് നിലവിളിക്കും. ശാന്തിയുടെയും അശാന്തിയുടെയും ഇടയിലെവിടെയോ കിടന്ന് ആ ഭാവം പ്രകമ്പനംകൊള്ളും. നെഞ്ചില്‍ നിറയുന്ന വിങ്ങല്‍ നിസ്സഹായതയുടെ വിലാപത്തെ ഏറ്റുപാടും. ഒന്നും ചെയ്യാനാവാതെ വിങ്ങിപ്പോകുന്ന ആ നിശ്ചലത ഏറെനേരം തുടരും. അവസാനം അലിവിന്റെ നേരിയ പാളിപൊളിച്ച് അതുണര്‍ന്നു വരും. കൂരിരുട്ടില്‍ മിന്നാമിനുങ്ങുവെട്ടംപോലെ അത് ആശ്വാസമായി തെളിയും. അടിമുടി ശുദ്ധീകരിച്ച് അത് പടരും. ശരീരമാസകലം അഗ്‌നിപടരുംപോലെ പ്രസരിക്കുന്ന കുളിരായി അതു മാറും. കാലങ്ങളായി പേറി നടന്ന കാലുഷ്യങ്ങളെയെല്ലാം കഴുകിക്കളയുന്നതുപോലുള്ള ഒരു തെളിമ അകമേ പടരും. അകന്നുപോയതെല്ലാം അടുത്തുവരും. അടുത്തു പിടിച്ച പലതും അകന്നു മറയും. ശരികളെന്നുറപ്പിച്ചതെല്ലാം അയഞ്ഞകലും. പല ശരികളുണ്ടെന്ന വിവേകം അകമേ നിറയും. പകകളെല്ലാം പുകയായ് മാറും. ദൈവമേ എന്ന് അറിയാതെ വിളിച്ചുപോകും. കരുണ വേദനയായതെന്തുകൊണ്ടെന്ന് നാം അനുഭവിക്കും. ആഹ്ളാദങ്ങള്‍ പലപ്പോഴും അന്ധമായിപ്പോകുന്നതെങ്ങനെയെന്ന് ആ നോവ് നമ്മോട് സംസാരിക്കും. ശ്രദ്ധ അഗ്‌നിയാണെന്ന് നമുക്ക് ബോദ്ധ്യമാകും. അലിവില്ലാത്ത അറിവിന്റെ ദുരന്തം സ്പഷ്ടമാകും. ഇനിയും നഷ്ടപ്പെടുത്തരുതാത്ത നിമിഷങ്ങളിലേക്ക് അതു നമുക്ക് ജാഗ്രതയാകും. അപരന്റെ ആവശ്യങ്ങളെ പ്രതി നാം ശ്രദ്ധാലുവാകും. നാം നമുക്കെന്നപോലെ ചുറ്റുപാടിനും ഭാരമാകാതിരിക്കേണ്ടതുണ്ടെന്നറിയും. ജീവിതത്തിലേക്ക് ജീവനെ ഉണര്‍ത്തിക്കൊണ്ടു വരുവാന്‍അത് സംഗീതമാകും.അതെ.. നിനച്ചിരിക്കാതെ വരുന്ന നോവുകള്‍ അങ്ങനെ പലതും നമുക്കു തെളിച്ചുതരും. തളരാതെ, തകരാതെ, അതിനൊപ്പം ഇരുന്നുകൊടുക്കാനുള്ള ക്ഷമ മാത്രം നമുക്കുണ്ടായാല്‍ മതി. ഹാ ജീവിതം! എന്ന് അതു പാടുന്നത് നാം വൈകാതെ കേട്ടുതുടങ്ങും.

നാല്
സമയം പാതിരായായി. ഉറക്കം വരുന്നേയില്ല. ഉറങ്ങാന്‍ തോന്നുന്നേയില്ല. വലിയൊരു മഴ കഴിഞ്ഞ് ഇറ്റിവീഴുന്ന മഴത്തുള്ളികളുടെ നാദത്തില്‍ ലയിച്ചിരിക്കുകയാണ് ഹൃദയം.നനവു പടര്‍ന്ന പ്രകൃതി പകര്‍ന്നുതരുന്ന അറിവുകളോളം ഉദാത്തമായതൊന്നുമില്ലെന്ന് ഈ പാതിരാകുളിര്‍ പറയാതെ പറയുന്നുണ്ട്. അവിടെയങ്ങനെ നിറഞ്ഞിരിക്കുമ്പോഴാണ്പ്രശ്‌നങ്ങളായ പ്രശ്‌നങ്ങളുടെയെല്ലാം ഉറവിടം ഉണങ്ങിവരണ്ട ഹൃദയങ്ങളാണെന്ന് നാമറിയുന്നത്. പുറത്തേക്കൊന്ന് കണ്ണടച്ചു നോക്കിയാല്‍ മതി വഴികളെല്ലാം തനിയെ തെളിഞ്ഞുവരുമെന്ന് ഈ മഴത്തുള്ളികള്‍ പറയുന്നുണ്ട്.അന്തരീക്ഷം ആകപ്പാടെ പ്രസന്നവിഷാദിയാണ്. അതൊരു വല്ലാത്ത അവസ്ഥയാണ്.ധ്യാനംപോലെ. പ്രാര്‍ത്ഥനപോലെ. അടഞ്ഞിട്ടുമില്ല തുറന്നിട്ടുമില്ല. അവിടെയുമല്ല ഇവിടെയുമല്ല. അതല്ലെങ്കിലും അതങ്ങനെയാണ്. ജീവിതത്തിന്റെ എല്ലാ നിറവുമിരിക്കുന്നത് ഇടയിലെവിടെയോ ആണ്. ഇരുട്ടിനും വെളിച്ചത്തിനുമിടയില്‍ എവിടെയോ.സു ഖത്തിനും ദുഖത്തിനുമിടയില്‍ എവിടെയോ. സ്‌നേഹത്തിനും വെറുപ്പിനുമിടയില്‍ എവിടെയോ. അതുകൊണ്ടുതന്നെയാണ് അതിത്ര നിഗൂഢമായിരിക്കുന്നത്. അതിത്ര സുന്ദരമായിരിക്കുന്നത്.പിടിതരുന്നതെന്നും വിരസമായിട്ടേയുള്ളൂ. പിടി കിട്ടുന്നതുവരെ തുടരുന്ന ആ വെമ്പലുണ്ടല്ലോ! അവിടെയാണ് എല്ലാ രസവും നിറവോടെയുള്ളത്. എന്തില്‍നിന്നെങ്കിലും നമുക്ക് മോക്ഷം വേണ്ടതുണ്ടെങ്കില്‍ അത് പൂര്‍ത്തീകരണത്തിനായുള്ള നമ്മുടെ ഒടുങ്ങാത്ത മോഹത്തില്‍നിന്നു മാത്രമായിരിക്കും! ആ അറിവിലാണ് എല്ലാ ലക്ഷ്യങ്ങളെയും ഉപേക്ഷിക്കുന്ന മഹത്തായ സമര്‍പ്പണം സംഭവിക്കുക!
അതെ! ഈ കുഞ്ഞു മഴത്തുള്ളികള്‍ക്കും അത്രയൊക്കെയേ നമ്മോടു പറയാനുള്ളൂ

Author

Scroll to top
Close
Browse Categories