നാണു ആശാന്‍

ഭക്തിഭാവത്തിനു മാറ്റമൊന്നുമില്ല. പുതുപ്പള്ളിയിലേക്ക് പഠനത്തിനായി പോകുമ്പോഴുണ്ടായിരുന്നതില്‍നിന്നും അല്പം വ്യത്യാസങ്ങള്‍ സ്വഭാവത്തില്‍ കാണാനുണ്ട്. രണ്ടുവര്‍ഷം വീട്ടില്‍നിന്നും മാറിനിന്നതാണ്. വാരണപ്പള്ളിയിലെ ജീവിതത്തെക്കുറിച്ച് ചോദിച്ചാല്‍ രണ്ടോ മൂന്നോ വാക്കുകളിലാണ് ഉത്തരം പറയുക. ഒരു സന്ന്യാസിയെപ്പോലുള്ള പെരുമാറ്റം.
ഈ പ്രായത്തിലുള്ള യുവാക്കള്‍ ചിന്തിക്കുന്നതൊന്നുമല്ല നാണുവിന്റെ മനസ്സിലുള്ളത്. വേറെ ഏതോ ലോകത്തിലൂടെയാണ് സഞ്ചാരം. വായനയും ധ്യാനവും തന്നെ പ്രധാനം. വ്രതാനുഷ്ഠാനവും ഏകാന്തസഞ്ചാരവും വളരെയേറെ ഇഷ്ടമാണ്.

മാടനാശാനും കുട്ടിയമ്മയും മകനെ അടുത്തുപിടിച്ചിരുത്തി സംസാരിക്കും. അവര്‍ക്കുമുന്നില്‍ അനുസരണയുള്ള മകനായി പെരുമാറും. സഹോദരിമാര്‍ കളിതമാശയുമായി അടുത്തുകൂടും. അവരെ പറഞ്ഞും ഉപദേശിച്ചും പലതും പഠിപ്പിച്ചും ഒപ്പം ചേരും. എന്നാല്‍ ആരെയും ഒരിക്കല്‍പോലും ശാസിച്ചിട്ടില്ല. തെറ്റുകളെല്ലാം ക്ഷമിക്കും. സ്‌നേഹത്തോടെ നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുക്കും.
കുടുംബത്തിലെ ഏക ആണ്‍ സന്തതിയായ നാണുവാണ് ഇനി അവരുടെ രക്ഷകനാവേണ്ടത്. തേവി, കൊച്ചു, മാത എന്നിവര്‍ ജ്യേഷ്ഠനോടൊപ്പം കളിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ കളിയില്‍ ചേര്‍ന്നാലും പെട്ടെന്ന് ഒഴിഞ്ഞുമാറിപ്പോവും. പുസ്തകങ്ങള്‍ വായിക്കാനിരിക്കും. അല്ലെങ്കില്‍ എങ്ങോട്ടെങ്കിലും ഇറങ്ങിനടക്കും.
നാണുവിനെ ഇങ്ങനെ വെറുതെയിരിക്കാന്‍ അനുവദിക്കരുത്. മാടനാശാനും കുട്ടിയമ്മയും കൂടിയാലോചിച്ചു. ഒന്നുകില്‍ കൂടുതല്‍ പഠിക്കാന്‍ അയക്കണം. അതിന് യോഗ്യന്മാരായ ആശാന്മാരൊന്നും അടു ത്ത പ്രദേശങ്ങളിലില്ല. കൃഷിയല്ലാതെ മറ്റു ജോലികളൊന്നുമില്ല.
നാണു ആശാനായി കുട്ടികളെ പഠിപ്പിക്കുന്നത് നന്നായിരിക്കും എന്നൊരാലോചനയുണ്ടായി. വീടുവിട്ട് പോകേണ്ടതില്ല. അതോടൊപ്പം തന്നെ കൃഷ്ണന്‍ വൈദ്യരുടെ സഹായിയായി നിന്ന് ആയുര്‍വ്വേദവും പഠിക്കട്ടെ. രണ്ടു തൊഴിലിനും നാട്ടുകാര്‍ക്കിടയില്‍ മതിപ്പുണ്ട്.
നാണു ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിച്ച് നാട്ടിലുള്ള കുട്ടികളെയെല്ലാം പഠിപ്പിക്കട്ടെ എന്ന് മാടനാശാനോട് ചിലര്‍ പറഞ്ഞു. അതുകേട്ടപ്പോഴാണ് മാടനാശാന്റെ പാരമ്പര്യം തുടരാന്‍ കുടുംബത്തില്‍ ഒരാളുണ്ടാവുന്നത് നല്ലതാണെന്ന് കൃഷ്ണന്‍വൈദ്യര്‍ക്കും തോന്നിയത്.
ചെമ്പഴന്തിയില്‍ വയല്‍വാരം വീട്ടിന്റെ കിഴക്കുവശത്തുള്ള പറമ്പില്‍ ഒരു കുടിപ്പള്ളിക്കൂടം കെട്ടിയുയര്‍ത്തി. കൃഷ്ണന്‍വൈദ്യരും രാമന്‍വൈദ്യരും മാടനാശാനും പള്ളിക്കൂടം കെട്ടുന്ന പണിക്കാര്‍ക്കൊ പ്പം ചേര്‍ന്നു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. വയല്‍വാരം വീടുവക ഒരു പള്ളിക്കൂടം ഉണ്ടാവുന്നതില്‍ അവരും സന്തോഷിച്ചു.
വിദ്യാരംഭദിവസം പള്ളിക്കൂടത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി. നാട്ടുകാരും പള്ളിക്കൂടത്തില്‍ പഠിക്കാനെത്തുന്ന കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും വന്നു. മാടനാശാന്‍ മകന്‍ കുട്ടികളെ ‘ഹരിശ്രീ’യെന്ന് എഴുതിക്കുന്നത് അഭിമാനത്തോടെയും നിറഞ്ഞ സന്തോഷത്തോടെയും നോക്കിനിന്നു.
ഇഷ്ടപ്പെട്ട ഒരു തൊഴില്‍ എല്ലാവരും ആഗ്രഹിച്ച ജോലി. കുടിപ്പള്ളിക്കൂടം ആശാന്‍ എന്ന പേര്. നാണുവിനും സന്തോഷമായി. പക്ഷെ ദിവസങ്ങള്‍ കഴിയുന്തോറും കാലുകള്‍ കെട്ടിയിട്ടതുപോലൊരു തോന്നല്‍. പഴയതുപോലെ സഞ്ചാരസ്വാതന്ത്ര്യമില്ല. എങ്ങോട്ടും പോകാന്‍ പറ്റുന്നില്ല. പോയാലും പിറ്റേന്നു കാലത്തുതന്നെ ചെമ്പഴന്തിയിലെത്തണം. പള്ളിക്കൂടത്തില്‍ കുട്ടികള്‍ കാത്തിരിക്കാനിടവരരുത് എന്നാണ് ചിന്ത.
രണ്ടുവര്‍ഷം പുതുപ്പള്ളിയില്‍ പഠിക്കുമ്പോള്‍ പഠിക്കുക എന്ന ചിന്ത മാത്രമേയുണ്ടായിട്ടുള്ളു. മറ്റു ബാധ്യതകളൊന്നുമില്ല. ഇപ്പോള്‍ ഉത്തരവാദിത്വമായി. പള്ളിക്കൂടത്തില്‍ വരുന്ന ഒരു കുട്ടി എത്തിയില്ലെങ്കില്‍ അവന്റെ വീട്ടില്‍ പോയി കാര്യമന്വേഷിക്കും. എന്തെങ്കിലും രോഗം കാരണമാണ് വരാതിരുന്നതെങ്കില്‍ ആ രോഗത്തിനുള്ള മരുന്നും കൊടുത്തേ മടങ്ങുകയുള്ളു.
എന്നും കുളിച്ച് ഭസ്മംപൂശി വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് പള്ളിക്കൂടത്തിലേക്ക് പോവുന്നത്. അതുപോലെ തന്നെ കുട്ടികളും കുളിച്ച് ശുദ്ധിയുള്ള വസ്ത്രങ്ങളും ധരിച്ചുവേണം പള്ളിക്കൂടത്തില്‍ വരേണ്ടത് എന്ന് പറഞ്ഞു, നിര്‍ബ്ബന്ധിച്ചു. കുട്ടികളിലുണ്ടായ മാറ്റം കണ്ടറിഞ്ഞ രക്ഷിതാക്കള്‍ കുട്ടികളെ നന്നായി കുളിപ്പിച്ചൊരുക്കിയാണ് കുടിപ്പള്ളിക്കൂടത്തിലേക്ക് അയച്ചത്. ഇത് നാട്ടുകാരും ശ്രദ്ധിച്ചു.
നാണു ആശാന്‍ പഠിപ്പിക്കുന്ന കാര്യത്തില്‍ മാത്രമല്ല, കുട്ടികളെ നല്ല ശീലം ഉള്ളവരാക്കിമാറ്റുന്നതിലും വേണ്ടരീതിയില്‍ ശ്രദ്ധിക്കുന്നുണ്ട്. കുട്ടികളെ കൃഷിയിടങ്ങളിലും കന്നുകാലി മേയ്ക്കുന്നതിനും അയച്ചിരുന്ന പലരും തങ്ങളുടെ മക്കളെയും കുടിപ്പള്ളിക്കൂടത്തിലേക്ക് അയച്ചുതുടങ്ങി.
നാട്ടിലെ വളരെയേറെ കുട്ടികള്‍ അപ്പോഴും പള്ളിക്കൂടത്തിലെത്തിയിരുന്നില്ല. പുലയരുടെയും പറയരുടെയും മക്കള്‍ പഠിച്ചിട്ടെന്തു കാര്യം എന്നാണ് രക്ഷിതാക്കള്‍ ചിന്തിച്ചത്. നാട്ടുകാരും അങ്ങനെതന്നെയാണ് കരുതിയത്. എന്നാല്‍ നാണു ആശാന്‍ അവരെക്കൂടി പള്ളിക്കൂടത്തില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ തീരുമാനിച്ചു.
പുലയക്കുടിലുകളിലും പറയക്കുടിലുകളിലും കയറി മക്കളെ കുടിപ്പള്ളിക്കൂടത്തിലേക്ക് അയക്കുന്നത് നല്ലതാണെന്ന് പറഞ്ഞു. മക്കള്‍ പഠിക്കട്ടെ എന്ന് ഉപദേശിച്ചു. എന്നാല്‍ ആരും അത് കേട്ടതായിപ്പോലും ഭാവിച്ചില്ല. നാണു ആശാന്‍ നിരാശനായില്ല. തന്റെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

Author

Scroll to top
Close
Browse Categories