ഗദ്യകാരന്റെ മരണം !

ഒരു വിമർശകനെ തീരങ്ങളില്ലാത്ത അഗ്നിസമുദ്രമാക്കി തീർക്കുന്നത് അയാളിലെ ധൈര്യമാണ്. ഭാഷയിൽ കലാപരമായ അനാസക്തിക്കു ശക്തിസങ്കോചം സംഭവിച്ചപ്പോഴെല്ലാം മഴു ഓങ്ങിയിരുന്ന പലരും ഇന്നു നിശ്ശബ്ദരാണ്. അസത്യമായ ഒരു കൃതിയുടെ ബാഹ്യരൂപത്തെ തൊലി നീക്കി കാണിക്കുന്ന പ്രവണതയാണ് ഇന്ന് നിരൂപണം.

ഗദ്യകാരൻ ഭാഷയ്ക്ക് നൽകുന്ന ആഭാസമോടി ഒരു കുറ്റകൃത്യമല്ല. അത് ഗദ്യകലയുടെ പുരുഷ പ്രകൃതിയുടെ ഭാഗമാണ്. ഭാഷയുടെ ചരിത്രത്തിലെ അതിപുരുഷനാണ് നിരൂപകൻ അഥവാ വിമർശകൻ. ഒരു കലാസൃഷ്ടിയിൽ നിലനിൽക്കുന്ന ദുരൂഹതയെ മറനീക്കി കാണിക്കാനും ആ കലാസൃഷ്ടിയെതന്നെ ഒരു ചോദ്യമായി പൊതുധാരയിൽ കൊണ്ടുനിർത്താനുമാണ് നമ്മുടെ പല നിരൂപകരും ശ്രമിച്ചിട്ടുള്ളത്. ഒരു വിമർശകനെ തീരങ്ങളില്ലാത്ത അഗ്നിസമുദ്രമാക്കി തീർക്കുന്നത് അയാളിലെ ധൈര്യമാണ്. ഭാഷയിൽ കലാപരമായ അനാസക്തിക്കു ശക്തിസങ്കോചം സംഭവിച്ചപ്പോഴെല്ലാം മഴു ഓങ്ങിയിരുന്ന പലരും ഇന്നു നിശ്ശബ്ദരാണ്. അസത്യമായ ഒരു കൃതിയുടെ ബാഹ്യരൂപത്തെ തൊലി നീക്കി കാണിക്കുന്ന പ്രവണതയാണ് ഇന്ന് നിരൂപണം. അത് സത്യത്തിന്റെ ആവരണം മാത്രമാണെന്നു പ്രഖ്യാപിക്കാൻ ഒരു കെ പി. അപ്പനോ, കൃഷ്ണൻ നായരോ, ബാലചന്ദ്രൻ വടക്കേടത്തോ ഇന്നില്ല. വരാനിരിക്കുന്നത് ഗദ്യകലയുടെ വിലാപദിനങ്ങളാണ്.
പുതിയ ഗദ്യകാരൻ എഴുത്തുകാരോട് സഹകരിക്കുക മാത്രമാണ് ചെയ്യുന്നത്. ഇന്ന് വസ്തുതകളല്ല, വസ്തുതകളുടെ നേരേയുള്ള നിരൂപകന്റെ മനോഭാവമാണ് കൃതികളുടെ പ്രചാരണത്തിന് അഗാധതാളം നൽകുന്നത്. പുതിയ ഫിക്ഷനുകളുടെ മുമ്പിലിരിക്കുന്ന ഗദ്യകാരനെ തട്ടിയുണർത്തുന്നത് ദീർഘമായ കോട്ടുവായുടെ വൃത്തികെട്ട ശബ്ദമാണ്. മടുപ്പിന്റെ രോദനം കൊണ്ട് പിളരുന്ന ഗദ്യകാരൻ പക്ഷെ ഒറ്റപ്പെട്ട് അന്യനായിത്തീരാതിരിക്കാൻ കൃതികളെ ജ്ഞാനനദികളായി ചിത്രീകരിച്ചു പിൻവാങ്ങുന്നു. ഇതിനൊന്നും കഴിയാത്ത ഗദ്യകാരൻമാർ ‘ എഴുത്തുനിർത്തുക ‘ എന്ന കഠിന തീരുമാനത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. മലയാളത്തിലെ നിരൂപകർ ഒന്നൊന്നായി വോളന്ററി റിട്ടയർമെന്റിലേക്ക് കടക്കുകയാണ്. ഇതിനെ സാഹിത്യത്തിന്റെ നാശമായി വേണം കണക്കാക്കാൻ. നമ്മുടെ കോളേജ് മാഷൻമാരും മാഷത്തികളും റീൽസ് ക്രിട്ടിക്സുകളും കൂടി നിരൂപണ മേഖലയെ കൈയേറി നശിപ്പിച്ചിരിക്കുകയാണ്. നിരൂപകർ നടത്തുന്ന വായനയെ മാത്രം നോക്കിയാൽ മനസ്സിലാകും ഇതൊരു മേജർ എൻഡവറാണെന്ന്. ഇത്രയും പണിയൊന്നും ഇവിടുത്തെ കഥാകാരൻമാരും കവികളും എടുക്കുന്നില്ല. മലയാളകഥയോടും കവിതയോടുമുള്ള, കഥാകാരൻമാരോടും കവികളോടുമുളള കലശലായ അകലം കൊണ്ട് ചിലർ നിരൂപണത്തിൽ നിന്ന് VRS എടുക്കുന്നതിനെ ഭാഷയുടെ വളർച്ചയായി കാണാൻ കഴിയില്ല. റീൽസ് ക്രിട്ടിക്കുകൾ മുണ്ടശ്ശേരി, മാരാർ, എം. കൃഷ്ണൻ നായർ , കെ.പി. അപ്പൻ തുടങ്ങിയവരെ ഒക്കെ ഒന്നു പുന:സന്ദർശിക്കുന്നതു നന്നായിരിക്കും. വി. രാജകൃഷ്ണൻ ദീർഘമൗനത്തിലാണ്. വി.സി. ശ്രീജൻ ഏതു മാളത്തിലാണ് ഒളിച്ചിരിക്കുന്നതെന്ന് ആർക്കുമറിയില്ല. സി.ആർ. പ്രസാദ് തന്റെ മടുപ്പുകളോടു കൂടി അധ്യാപനം തുടരുകയാണ്. ഡോ. മിനി പ്രസാദ് വായനയുടെ ആകാശത്തെ എത്തിപ്പിടിക്കാനുള്ള ശ്രമങ്ങളിൽ മാത്രം ശ്രദ്ധിക്കുന്നു. മലയാളത്തിലെ എഴുത്തുകാർ രോഗബാധിതരായതിനാൽ മരിക്കുമ്പോൾ മാത്രമാകും ഇവരെ എഴുത്തുകാരായി സ്വീകരിക്കുക. അതും വെറും രണ്ടു ദിവസത്തേക്ക്. ദഹനക്രിയകൾ കഴിയുമ്പോൾ , പുതിയ പോസ്റ്റുകൾ വോളിൽ തൂങ്ങുമ്പോൾ മറവി ക്രമേണ അതിനെ ശരിവയ്ക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥ തുടരുന്നതുകൊണ്ടുതന്നെ ഫിക്ഷനിസ്റ്റുകളും കവികളും എഴുതുന്ന ഗദ്യത്തിന് മൂല്യമേറുന്നു. ആനന്ദ്, സക്കറിയ, കല്പറ്റ നാരായണൻ , പി.എൻ . ഗോപികൃഷ്ണൻ , കെ. സജീവ് കുമാർ തുടങ്ങിയവർ ഗദ്യത്തിന്റെ നല്ല തച്ചൻമാരായി മാറിയിട്ടുണ്ട്. ലോകസാഹിത്യത്തിലെ ഗദ്യകാരൻ കാലത്തെ വായിക്കുന്ന തത്വചിന്തകനാണ്. അവർക്ക് സ്ഥലമെന്നത് ഭൂമിയുടെ പുറന്തോടല്ല. കാലമെന്നത് ക്ലോക്കിലെ സൂചിയുടെ ചലനവുമല്ല. അവ തികച്ചും ജീവിതത്തിന്റെ ആരോഹണവും അവരോഹണവുമാണ്.

ആനന്ദ്

നിരൂപകന്റെ ബൈബിൾ എന്നു വിശേഷിപ്പിക്കപ്പെടുന്നത് കോളിൻ വിൽസന്റെ ( Colin Wilson) ” The Outsider” എന്ന കൃതിയാണ്. ദസ്തയേവ്‌സ്കി, കാഫ്ക, കമ്യു , സാർത്ര് എന്നിവരുടെ കൃതികളുടെ മന:ശാസ്ത്രവായനയാണ് ദി ഔട്ട്സൈഡർ. The occult, The ultimate, Mysteries, The mind parasites, Beyond the occult ഒക്കെ കോളിൻ എഴുതിയിട്ടുണ്ടെങ്കിലും ” The Outsider “ലോകനിരൂപണ കലയിലെ ഒരു ക്ലാസിക്കായി തുടരുകയാണ്. മാത്യു അർണോൾഡ്, എഡ്വേർഡ് സെയ്ദ് , ജോൺ അപ്‌ഡൈക്, കോളിൻ ഫാൾക്ക് തുടങ്ങിയവർ കോളിൻ വിത്സന്റെ തത്വചിന്താപരമായ ദർശനങ്ങളാൽ ആകൃഷ്ടരായവർ ആയിരുന്നു. മറ്റു മേഖലയിൽ ഭാഷയെ കൈകാര്യം ചെയ്യുമ്പോഴും ഗദ്യപഥങ്ങളിൽ സഞ്ചരിക്കുകയും പിരിഞ്ഞുചുറ്റിക്കയറി അതിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നവരുണ്ട്. ബെൻ ഓക്രിയുടെ ‘ Birds of Heaven ‘ , ‘ A Way of Being Free ” തുടങ്ങിയ കൃതികൾ ഗദ്യശാഖയിൽ പെട്ടവയാണ്. ” A Time for New Dreams” എന്ന കൃതി മിനിയേച്ചർ ഗദ്യം എങ്ങനെ നിർമ്മിക്കാം എന്നതിന്റെ ആഭ്യന്തരരേഖയാണ്. ഗദ്യം ആര് കൈകാര്യം ചെയ്യുമ്പോഴും അതിൽ കടന്നെത്തുന്നത് അതിപുരുഷത്വമാണ്. ബൗദ്ധികതയുടെ പക്ഷിനഖങ്ങൾ കൊണ്ട് ഗദ്യത്തിന്റെ ഭാരത്തെ വിഘടിപ്പിച്ചു കാണിക്കുന്ന ചില മിനിയേച്ചർ പ്രോസുകൾ സൈറ്റ് ചെയ്യാം :

  1. Heart- shaped Africa is the feeling centre of the world.
    1. There is a realm in everyone that is Africa.
      We all have an Africa within.

ഫിക്ഷനിസ്റ്റിന്റെ
ഗദ്യം !
ഡെമോക്രസി വെറും മോബോക്രസിയായതിനെ ചൊല്ലി ഏറ്റവും അധികം സന്ദേഹിക്കുന്നത് നോവലിസ്റ്റു കഥാകാരനും കവിയും ശില്പിയുമായ ആനന്ദാണ്. ഈ എഴുത്തുകാരൻ തന്റെ ദാർശനികസംജ്ഞകളെ പുറത്തെത്തിക്കാൻ പക്ഷെ വിനിയോഗിക്കുന്നത് ഗദ്യത്തിന്റെ ചാരുതയെയാണ്. ഇന്ത്യൻ ജനാധിപത്യം, സാമൂഹിക മുതലാളിത്തം, ദുരന്തങ്ങൾ, യുദ്ധങ്ങൾ, ചരിത്രത്തിനുമേലുളള കള്ളക്കത്തിയാഴ്ത്തൽ തുടങ്ങിയവയെ കുറിച്ച് ഗദ്യപരിചരണങ്ങളിലൂടെ ഇന്ത്യൻ ജനതയെ സാക്ഷരമാക്കാനാണ് ആനന്ദ് ശ്രമിക്കുന്നത്. എങ്ങനെയാണ് ഒരെഴുത്തുകാരന് എപ്പോഴും സുവർണ്ണ പ്രതിപക്ഷത്തിന്റെ ഭാഗമായി തുടരാനാവുന്നത് എന്നതിന്റെ സാക്ഷ്യമാണ് ഓരോ ഗദ്യകൃതികളും. ” എഴുത്ത്: പുസ്തകം മുതൽ യുദ്ധം വരെ ” എന്ന കൃതിയിൽ ഓരോ കാലത്തെയും രാഷ്ട്രീയ- സാമൂഹ്യസാഹചര്യങ്ങൾ പുസ്തകങ്ങളുടെ വിധിയെ എങ്ങനെയാണ് നിർണയിക്കുന്നത് എന്നതിന്റെ സാക്ഷ്യങ്ങൾ കാണാം. ജനാധിപത്യത്തെ കുറിച്ച് ആനന്ദ് നൽകുന്ന ഒരു ഉപദർശനം ഇങ്ങനെയാണ് – ” ഇന്ന് പ്രയോഗത്തിൽ വന്നിരിക്കുന്ന ജനാധിപത്യം അന്യവൽക്കരണത്തിന്റെ ശുദ്ധമായ ഒരു മാതൃകയാണ്. ജനാധിപത്യം എന്ന പേരിൽ നമ്മുടെ മുന്നിൽ നടക്കുന്ന ഒരുതരം സാമൂഹികമുതലാളിത്തത്തിൽ നടക്കുന്നതും വെറും മനുഷ്യരുടെ കൂട്ടം തന്നെ മുടക്കുമുതലായിത്തീരുകയും അപഹരിക്കപ്പെടുകയുമാണ്. അവൻ തന്നെ സൃഷ്ടിച്ച ശക്തികളുടെ കൈയിൽ മനുഷ്യൻ ചരക്കായിത്തീരുന്നു”. ഇത്തരം ആശയപ്രതിരോധങ്ങൾ തീർക്കാൻ ഒരു ആനന്ദും ഒരു സക്കറിയയുമൊക്കെ മാത്രമേ അവശേഷിക്കുന്നുള്ളുവെന്നത് മറച്ചുപിടിക്കാനാവാത്ത സത്യമാണ്. ന്യൂനപക്ഷവർഗീയതയും ഭൂരിപക്ഷവർഗീയതയും പരസ്പരം മത്സരിച്ച് ജീവിതം ദുസ്സഹമാക്കുന്നതിനെക്കുറിച്ചുള്ള ആനന്ദിന്റെ നിരീക്ഷണങ്ങൾ ഒരേസമയം ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തെയും മതനേതൃത്വങ്ങളെയും അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. വളയേണ്ടിവരുന്ന നിയമത്തിന്റെ ദാരുണാവസ്ഥയെയും ആനന്ദ് എതിർത്തുകൊണ്ടിരിക്കുന്നു. സമകാലജീവിതത്തിലെ വൈരുദ്ധ്യങ്ങളും ധാർമ്മികമായ ച്യുതിയും ജനാധിപത്യഭരണക്രമത്തിന്റെ ജീർണ്ണതയും തീവ്രവാദത്തിന്റെ അയുക്തികതയും കമ്പോളമാനവികതയുടെയും സംസ്കാരത്തിന്റെയും നിഷ്ഠൂരതയും ഒക്കെ തുറന്നുപ്പറയുന്ന അത്ഭുതപ്പിറവിക്കാരനാണ്
ആനന്ദ്. ഗദ്യത്തിന്റെ ഈശ്വരൻ വസിക്കുന്ന യഥാർത്ഥ ഇടമാണ് ആനന്ദിന്റെ അക്ഷരകൂടാരമായ മോക്ഷപ്രാപ്തിസ്ഥലി. വിമർശനം എന്ന സമ്പൂർണ്ണാനന്ദത്തിന്റെ മായാമോഹിതചന്ദ്രിക വിടരുന്ന ഒരു ഭാഷാദേശമാണത്.

കവിയുടെ
ഗദ്യം !
വാഴ്ത്തപ്പെട്ട ഗദ്യകാരൻമാരുടെ ലോകം ഭ്രമണം നിറുത്തുമ്പോൾ കവികൾ ആ ജോലി ഏറ്റെടുക്കുന്നതിനെ അത്ഭുതത്തോടെ സമീപിച്ചേ മതിയാകൂ. ഗദ്യത്തിന്റെ മൃത്യുവാഞ്ഛ കവിതയിൽ ഒഴുകിക്കയറുമ്പോഴെല്ലാം ജീവിതത്തെ മുറുകെ ബന്ധിപ്പിച്ചു നിർത്താൻ കല്പറ്റ നാരായണൻ തന്റെ പേനയെ തടയണയാക്കി മാറ്റുന്നതു കാണാം. കവിതയുടെ കാറ്റലയുന്ന ആകാശത്തെ വാക്കുകളിൽ കെട്ടിയെടുക്കാനും ചില കവികളെ പുനർവായിക്കാനും പുന: സന്ദർശിക്കാനുമൊക്കെ വഴിതെളിയ്ക്കുന്ന നിരവധി രചനകൾ കവിയായ കല്പറ്റ നാരായണൻ എഴുതിയിട്ടുണ്ട്. കാവ്യാമരത്വത്തിന്റെ കടുകുമണികളെ ഭാഷയിലെമ്പാടും ചിതറിത്തെറിപ്പിക്കുകയും സങ്കീർണ്ണ വലക്കണ്ണികളിൽ കുരുങ്ങിപ്പോകാതെ ബൗദ്ധിക സ്ഥലങ്ങളിലേക്ക് സുരക്ഷിതമായി കൊണ്ടു പാർപ്പിക്കുകയും ചെയ്യുന്ന കല്പറ്റ നാരായണന്റെ ” കവിതയുടെ ജീവചരിത്രം ” ,
” അടരടരായ് ആശാൻ” തുടങ്ങിയ കൃതികൾ സ്മൃതികളാൽ തുന്നിയെടുക്കപ്പെട്ടവയല്ല. ആശാൻ എഴുതിയ കവിതകളിൽ ചിലതിനെയെങ്കിലും അസത്യമായി കാണുന്നവരെ, അസത്യങ്ങൾക്കിടയിലാണ് സത്യം മറഞ്ഞു കിടക്കുന്നത് എന്നു കാണിച്ചുതരാനോ , അതുമല്ലെങ്കിൽ അസത്യത്തിന്റെ മറുപുറം തിരിച്ചാൽ സത്യമായി എന്നു കാട്ടിത്തരാനോ ആണ് ‘അടരടരായ് ആശാൻ ‘ എന്ന പഠനപുസ്തകം എഴുതിയിരിക്കുന്നത്. ഒരുപക്ഷെ അജ്ഞതയുടെ അഴുക്കുവസ്ത്രങ്ങൾ എറിഞ്ഞു കളഞ്ഞ് ബൗദ്ധികതയുടെ പുത്തനുടുപ്പുകൾ അണിഞ്ഞ് ആശാനെ പുന:സന്ദർശിക്കാൻ ഈ ഗദ്യകാരൻ നമ്മെ ക്ഷണിക്കുകയാണ് ചെയ്യുന്നത്. ആശാൻകവിതകളുടെ പ്രകടനാത്മകത വാക്കുകളുടെയും ശബ്ദസുഭഗതയുടെയും മറയ്ക്കപ്പുറമാണ് എന്ന് കല്പറ്റ സ്ഥാപിക്കുകയാണിവിടെ. ചില ദർശനങ്ങൾ ഉദ്ധരിക്കാൻ ഈ ലേഖകൻ നിർബന്ധിതനാകുന്നു.

  1. പുരുഷനെ മങ്ങിയ വർണ്ണത്തിലും സ്ത്രീയെ തീക്ഷ്ണവർണ്ണത്തിലുമാണ്
    ആശാൻ ചിത്രീകരിച്ചത്.
  2. ഭൂമിയിലേറ്റവും സ്വാഭാവികമായ ഒന്നിൽ
    അസ്വാഭാവികത കാണേണ്ടതില്ലെന്ന്
    ആശാൻ പറയുന്നുണ്ട്. അതിന്റെ
    വാതിലുകൾ എപ്പോഴും
    തുറന്നിട്ടിരിക്കുന്നു.
  3. ഏറെ മരണങ്ങൾ നടന്ന വീടാണ്
    ആശാന്റെ കാവ്യവീട്.

ഇത്തരം ദർശനങ്ങളെ കവിതയുടെ ഉൾക്കാട്ടിൽ നിന്നും കടത്തിക്കൊണ്ടുവരാൻ വാഴ്ത്തപ്പെട്ട ഗദ്യകാരൻമാർ പരാജയപ്പെടുമ്പോഴാണ് കല്പറ്റ ആ കഠിന കൃത്യത്തെ ഭാഷയിലൂടെ ആഘോഷിക്കുന്നത്.

ഈയാഴ്ചയിലെ
പുസ്തകം !
I ആർത്തവമുള്ള സ്ത്രീകൾ /
സി. എസ്. ചന്ദ്രിക (ഫേബിയൻ ബുക്സ് )

സി. എസ്. ചന്ദ്രിക

ഭാഷ എന്ന ആയുധത്തെ പല മട്ടിൽ പരീക്ഷിക്കുന്ന എഴുത്തുകാരിയാണ് സി.എസ്. ചന്ദ്രിക. ഈ എഴുത്തുകാരി ഭാഷയെ വിനിയോഗിക്കുമ്പോൾ അത് വിവിധ ആയുധങ്ങളായി രൂപന്തരപ്പെടുകയും വിവിധങ്ങളായ പ്രവൃത്തികളിൽ വ്യാപരിക്കുകയും ചെയ്യുന്നു. ‘പിറ” എന്ന നോവലിലും പുറത്തുവന്ന അഞ്ചോളം കഥാപുസ്തകങ്ങളിലും വിശദീകരിക്കാനാവാത്ത എഴുത്തിന്റെ രാഷ്ട്രീയത്തെ ചന്ദ്രിക പുറത്തുകൊണ്ടുവന്നത് ഗദ്യത്തിലൂടെ തന്നെയാണ്. മലയാള ഫെമിനിസം, മലയാള സ്ത്രീ നാടകവേദി, കെ. സരസ്വതി അമ്മ, കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രം തുടങ്ങിയ ഗദ്യകൃതികളിലൂടെ പെൺവികാരങ്ങളിലെ ഗർഭപാത്രഭ്രാന്തിനെ തുറന്നുകാട്ടുകയാണ് ചെയ്യുന്നത്. “ആർത്തവമുള്ള സ്ത്രീകൾ ” എന്ന പുസ്തകത്തിൽ വ്യാജ ജെൻഡർ ഇക്വാലിറ്റിയെ ( fake gender equality) ഒരു സൂചിയുടെ അഗ്രത്തിൽ കുത്തിനിർത്തുകയാണ് ചെയ്യുന്നത്. സ്ത്രീയുടെ ചരിത്രവൈകാരികതയും ജീവശാസ്ത്രപരമായ യുക്തിയുമുള്ള തികവുറ്റൊരു പെൺഭാഷയാണ് ഈ എഴുത്തുകാരിയെ പ്രിയപ്പെട്ടവളാക്കുന്നത്. നിലവിലുള്ള പെൺസാംസ്കാരിക യുക്തിയെ നിഷേധിക്കുന്ന പുസ്തകമാണ് ആർത്തവമുള്ള സ്ത്രീകൾ. ചരിത്രത്തെ അമ്പരപ്പിക്കുന്ന ജെൻഡർ പൊളിറ്റിക്സാണ് ഈ കൃതി കൈമാറുന്നത്. ഒരു സ്ത്രീ അവൾക്ക് അനുവദിക്കപ്പെട്ട സ്വാതന്ത്ര്യത്തിനപ്പുറത്തേക്കു പോയി എഴുതാനും ജീവിക്കാനും ചിന്തിക്കാനും പ്രവർത്തിക്കാനും ധൈര്യം കാണിക്കുന്നതിനെ ഈ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കാം. സ്ത്രീയുടെ പ്രതിഷേധചരിത്രം പറയുന്ന സാമൂഹികപുരാവൃത്തമാണിത്. ചീറിയടിക്കുന്ന തെക്കൻകാറ്റുപോലെ ആൺഭരണത്തെ പിടിച്ചു കുലുക്കുകയും നിർദ്ദയം നിറയൊഴിക്കുകയും ചെയ്യുന്ന ഈ കൃതിയിലെ നിലനിൽക്കുന്ന ജെൻഡർ രാഷ്ട്രീയത്തിന്റെ താരതമ്യത്തെ ഉദ്ധരിക്കാം.
സ്ത്രീ – പുരുഷ പദവിയുടെ വാർപ്പുതരങ്ങളെ ചന്ദ്രിക ഇങ്ങനെ ഇക്വേറ്റ് ചെയ്യുന്നു.

പുരുഷൻ സ്ത്രീ

സജീവം നിർജീവം
മനസ് ശരീരം
തല ഹൃദയം
യുക്തി വികാരം
ചിന്ത വിചാരം
ശക്തി ദുർബലത
ദൃഢം മൃദുലം

ഇത്തരം ഒരു ബയോളജിക്കൽ ഘടകത്തിൽ നിന്നും കൾച്ചറൽ ഘടകത്തിലേക്ക് സ്ത്രീത്വത്തിന്റെ ആഘോഷം വ്യാപിപ്പിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ചാണ് ആർത്തവമുള്ള സ്ത്രീകൾ എന്ന കൃതി സംവദിക്കുന്നത്. ഫിക്ഷനിസ്റ്റിന്റെ ഗദ്യത്തിന്റെ മൂർച്ചയാണിതും.

ഈയാഴ്ചയിലെ
ഇലസ്ട്രേഷൻ !
കലാകാരൻ എന്ന വസ്തു വിവിധ ഗുണങ്ങളുടെ സമാഹാരമാണ്. അതുകൊണ്ടുതന്നെ കലാകാരന്റെ വസ്തുത്വത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണകൾ മാറേണ്ടതുണ്ട്. ഇലസ്ട്രേഷൻ നിർവ്വഹിക്കുന്ന കവികളാണ് സുധീഷ് കോട്ടേമ്പ്രവും അരുണ ആലഞ്ചേരിയും സാജോ പനയംകോടുമൊക്കെ. കലാകാരന്റെ പണിയായുധങ്ങളും ലിപികളും സംഗമിക്കുന്ന ചില നേരങ്ങൾ ഉണ്ടാകാറുണ്ട്. കലാകാരൻ എന്ന വസ്തു ഇന്ദ്രിയവേദനത്തിന്റെ ഒരു സമാഹാരമെന്ന നിലയിൽ പ്രേക്ഷണമരുളുന്ന വിധം പലതാണ്. പൊന്ന്യം ചന്ദ്രൻ നോവലുകളും കഥകളും എഴുതുന്ന ചിത്രകാരനും ചിത്രകലാനിരൂപകനുമാണ്. ” ലാറ്റിനമേരിക്കൻ ചിത്രകല ” എന്ന പേരിൽ പൊന്ന്യം ചന്ദ്രൻ എഴുതിയ കലാപുസ്തകത്തിൽ ‘ മായൻ സംസ്കാരത്തെയും അക്കാലത്തെ പെയിന്റിങ്ങിനെ കുറിച്ചും വിശദമായ പഠനങ്ങളുണ്ട്. സൗന്ദര്യത്തെ സംബന്ധിച്ച അഭിരുചിയുടെ നിർണ്ണയങ്ങളിൽ പ്രജ്ഞയുടെ നിപുണത കാര്യമായ പങ്കു വഹിക്കാതിരുന്ന മായൻ സംസ്കാരം മുതൽ നിലവിലുള്ള ഭിന്നശൈലികളെയും നൂതന പ്രവണതകളെയുമാണ് ചന്ദ്രൻ ഈ കലാപുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നത്. ഉദാത്തതയുടെ അനുഭവം ജനിപ്പിക്കുന്നത് ഭാവനയാണ്. ഭാവനയിലുണ്ടാവുന്ന സംവേദകോദ്ദീപനങ്ങളുടെ ഈ സഞ്ചയം വിവേചനാശക്തിയെ എങ്ങനെയൊക്കെയാണ് കർമ്മനിരതവും കർമ്മരഹിതവുമാക്കുന്നതെന്ന് ഈ കലാകൃതി സാക്ഷ്യപ്പെടുത്തുന്നു. ലാറ്റിൻ അമേരിക്കൻ നാടുകളിൽ പൊതുവിൽ വിപ്ലവത്തിന്റെ ആയുധം തന്നെയായി ചിത്രകല മാറിയെന്നും എക്സ്പ്രഷനിസവും ഗോത്രകലാരീതിയും സമന്വയിച്ച് പുതിയ ഒരു കലാരീതി ഇരുപതാംനൂറ്റാണ്ടിൽ ലാറ്റിനമേരിക്കൻ നാടുകളിൽ പിറവിയെടുത്തെന്നും ചന്ദ്രൻ നിരീക്ഷിക്കുന്നുണ്ട്. ആധുനിക കാലത്ത് ലാറ്റിൻ അമേരിക്കൻ ചിത്രങ്ങളിൽ അന്വേഷണാത്മകതയുടെ ഒരുപാട് പരിച്ഛേദങ്ങൾ അടയാളപ്പെടുത്തപ്പെട്ടുവെന്നും ചന്ദ്രൻ ഈ കൃതിയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. നോവലുകളും കഥകളും എഴുതുന്ന, ചിത്രം വരയ്ക്കുന്ന, ചിത്രകലയെ ഗദ്യത്തിൽ വ്യാഖ്യാനിക്കുന്ന പൊന്ന്യം ചന്ദ്രനും വാഴ്ത്തപ്പെട്ട ഗദ്യകാരൻമാരുടെ നിലച്ച ഭ്രമണത്തെയാണ് അനുസ്മരിപ്പിക്കുന്നത്.

ഈയാഴ്ചയിലെ
അഫോറിസം !
പൗരുഷത്തിന്റെ
ഉച്ചാരണ തുല്യത
സൃഷ്ടിക്കുന്ന
മഹാപ്രഭാഷണത്തിന്റെ
ആഖ്യാനമാണ് വിമർശനം.

അഥവാ

ബൗദ്ധിക
മഹാനദിയുടെ
അടപ്പുതുറക്കലാണ്
വിമർശനം.

Author

Scroll to top
Close
Browse Categories