ശ്രീനാരായണ മഹാനിഘണ്ടു

ഭാനങ്ങള്‍:
ബാഹ്യവസ്തുക്കളെപ്പോലെ ഉള്ളില്‍ കുടികൊള്ളുകയും ഭ്രമരത്തെപ്പോലെ എപ്പോഴും ചഞ്ചലമായിരിക്കുകയും ചെയ്യുന്ന ശുദ്ധചൈതന്യമാണ് ഭാനം.ദര്‍ശനമാലയില്‍ ഭാനദര്‍ശനം എന്ന അദ്ധ്യായത്തില്‍ ഗുരു ഭാനത്തെ നിര്‍വ്വചിക്കുന്നു.
ഭൈരവന്‍ ശാന്തി:
അരുവിപ്പുറത്ത് വളരെക്കാലം ശാന്തിക്കാരനായിരുന്നു ഭൈരവന്‍. ഗുരു അവധൂതനായി സഞ്ചരിച്ചുകൊണ്ടിരുന്ന കാലത്ത് വക്കത്തു നിന്ന പരിചയപ്പെട്ടു ഗുരു കൂട്ടിക്കൊണ്ടു വന്നതാണ്.അരുവിപ്പുറം പ്രതിഷ്ഠക്കുശേഷം അവിടുത്തെ ശാന്തിക്കാരനായി നിയമിച്ചു. ഗുരുവിൻ്റെ ജീവിതാന്ത്യം വരെ സേവിക്കാന്‍ കഴിഞ്ഞു. 120 വയസ്സ് വരെ ജീവിച്ചിരുന്ന ഭൈരവന്‍ ശാന്തിയുടെ സമാധി മണ്ഡപം അരുവിപ്പുറത്ത് സ്ഥാപിച്ചിട്ടുണ്ട്.
മതമീമാംസ:
എല്ലാ മതങ്ങളും സാരംശത്തില്‍ ഒന്നുതന്നെ എന്നുപദേശിക്കുന്ന കവിത. ഈ കവിത പിന്നീടു ആത്മോപദേശശതകത്തിന്റെ ഭാഗമായിത്തീര്‍ന്നു.
”പലമതസാരവുമേകമെന്നു പാരാ
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമര്‍ന്നിടേണം.
ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്റെ കണക്കിനൂനമാകും;
ധരയിലിതിന്റെ രഹസ്യമൊന്നുതാനെ-
ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.
പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതലൊടുങ്ങുവീല
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.
ഒരു മതമാകുവതിന്നുരപ്പതെല്ലാ-
വരുമിതു വാദികളാരുമോര്‍ക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്റെ രഹസ്യമിങ്ങശേഷം.
തനുവിലമര്‍ന്ന ശരീരി, തന്റെ സത്താ-
തനുവിലതെന്റെതിതെന്റെതെന്നു സര്‍വ്വം
തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-
ലനുഭവശാലികളാമിതോര്‍ക്കിലാരും.
അഖിലരുമാത്മസുഖത്തിനായ് പ്രയത്‌നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമര്‍ത്തിടേണം.”
(ആത്മോപദേശശതകം, ശ്ലോകം 44 – 49)
മദ്യവര്‍ജ്ജന പ്രസ്ഥാനം:
1906ലെ ഗുരുജയന്തിക്കാലത്താണ് ‘മദ്യം വിഷമാണ് അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്, ചെത്തുകാരന്റെ ദേഹം നാറും, തുണി നാറും അവന്‍ തൊട്ടതെല്ലാം നാറും” എന്നുപദേശിച്ചത്. പലതവണ മദ്യത്തിനും ചെത്തിനെതിരെ ഗുരു സംസാരിച്ചിട്ടുണ്ട്. ചെത്തുകാരെ പരിശുദ്ധ ഈഴവരായി ഗുരു കണക്കാക്കിയിരുന്നില്ല. നിവൃത്തികേടുകൊണ്ടാണ് പലരും ചെത്തുന്നതെന്നു ന്യായീകരിച്ച ഭക്തനോട് ചെത്തിനുള്ള കത്തി നാലാക്കിയാല്‍ നാലുകഷ്ണം ക്ഷൗരക്കത്തിയുണ്ടാക്കാമെന്നും ചെത്തുന്നതിനേക്കാള്‍ മാനം അതായിരിക്കുമെന്നും പ്രസ്താവിച്ചു. ഗുരുദേവന്റെ ധര്‍മ്മസംഹിതയായ ശ്രീനാരായണധര്‍മ്മത്തില്‍ വിശദീകരിക്കുന്ന ധര്‍മ്മപഞ്ചകങ്ങളില്‍ മദ്യവര്‍ജ്ജനമാണ് ഒരു ധര്‍മ്മം.
ലോകത്തിനും സമുദായത്തിനും പ്രത്യേകിച്ചും നല്‍കിയ ഈ സന്ദേശം പ്രാവര്‍ത്തികമാക്കാന്‍ ടി.കെ. മാധവന്‍ മുന്‍കയ്യെടുത്തു. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് മദ്യവര്‍ജ്ജനം കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തി.
മനനാതീതം (വൈരാഗ്യദശകം):
ഗുരുകൃതി. 1884ല്‍ വിരചിതമായ ഈ മലയാള പദ്യത്തില്‍ സ്ത്രീകളില്‍ നിന്നകന്ന് നിന്ന് ഇന്ദ്രിയശക്തികളെ നിയന്ത്രിക്കുക എന്ന ആശയമാണുള്ളത്. ശിവശതകത്തിലെ സ്ത്രീനിന്ദാപരങ്ങളായ പദ്യങ്ങളുമായി ഇവയ്ക്കുള്ള ചാര്‍ച്ച ശ്രദ്ധിക്കുക. 10 ശ്ലോകങ്ങളടങ്ങിയ ഇതിനു വൈരാഗ്യദശകമെന്നും പേരുണ്ട്. സന്യാസജീവിതത്തിലേക്കു വഴിമാറിക്കൊണ്ടിരുന്ന ഒരാളുടെ മാനസികസംഘര്‍ഷങ്ങള്‍ ആണ് നിന്ദാപരമായ വരികള്‍.

മനുസ്മൃതി:
ഭാരതത്തിലുണ്ടായിട്ടുള്ള സ്മൃതികളില്‍ ഏറ്റവും പ്രചാരമുള്ളത് മനുസ്മൃതിക്കാണ്. ഹിന്ദുക്കളുടെ ഭരണഘടന എന്നറിയപ്പെട്ടു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുംവരെ നീതിനിര്‍വ്വഹണകാര്യങ്ങളില്‍ ബ്രിട്ടീഷുകാര്‍ മനുസ്മൃതി പിന്തുടര്‍ന്നു. ഹിന്ദുരാജാക്കന്മാര്‍ മനുസ്മൃതി നോക്കി ഭരിക്കുന്നവരല്ലെയെന്നു ഗുരു ചോദിച്ചത് അര്‍ത്ഥവത്താണ്. കാരണം ചാതുര്‍വര്‍ണ്യത്തെ പ്രാബല്യത്തിലാക്കിയതിനു മുഖ്യപങ്കു വഹിച്ചത് മനുസ്മൃതിയാണ്. ബ്രാഹ്മണരുടെ മേധാവിത്വം ഉറപ്പിക്കലും ശൂദ്രന്മാരെയും അവര്‍ണ്ണരെയും സേവകരാക്കലുമാണ് മനുസ്മൃതി ലക്ഷ്യം വെയ്ക്കുന്നത്. രണ്ടായിരം വര്‍ഷം മുന്‍പ് ക്രോഡീകരിക്കപ്പെട്ട മനുസ്മൃതി ജാതി അസമത്വത്തെ ന്യായീകരിക്കുന്നു. മനുവെന്ന ഋഷി രചിച്ചതെന്നു കണക്കാക്കുന്നു. മനുസ്മൃതി ഇന്ത്യയുടെ ഭരണഘടനയാക്കണമെന്ന് ചിലര്‍ വാദിച്ചിരുന്നു. 18 അധ്യായങ്ങളിലും വിവേചനത്തിന്റെ ശാസ്ത്രമാണ് ഈ സ്മൃതി അവതരിപ്പിക്കുന്നത്. മനുസ്മൃതി ഉൾപ്പടെ എല്ലാ സമൃതികളെയും ഗുരു വിമർശിച്ചിട്ടുണ്ട്. കാലോചിതം പരിഷ്ക്കരിക്കേണ്ടവയെന്ന നിലയിലാണ് ഗുരു സ്മൃതികളെ കണക്കാക്കിയത്.”സ്മൃതിയിൽ ശൗചം ചെയ്താലും ശ്രുതിയിൽ കാഷ്ഠിക്കരുതെന്നു് ” ഒരിക്കൽ പറയുകയുണ്ടായി.

മറെറാരു സംഭാഷണം താഴെ കൊടുക്കുന്നു.
”ശിവഗിരിയില്‍ വച്ചു ശങ്കരന്‍പരദേശി എന്നു പ്രസിദ്ധനായ വൈദികള്‍ ഹോമത്തിനായിട്ടു പ്‌ളാവിന്റെ കാതല്‍ മാത്രം വെട്ടിയെടുപ്പിക്കുന്നതു സ്വാമികള്‍ ഒരിക്കല്‍ കണ്ടിട്ടു വൈദികനോട് ഇങ്ങനെ ചോദിച്ചു: ”എന്താണിതിന്റെ കാതല്‍ മാത്രം എടുക്കുന്നത്? വെള്ളയും കത്തുമല്ലോ? അതെടുത്തു കൂടെ?”
വൈദികന്‍: വെള്ള ഹോമത്തിന് ഉപയോഗിച്ചുകൂടാ എന്നാണു സ്മൃതിയില്‍ വിധിച്ചിരിക്കുന്നത്.
സ്വാമി: സ്മൃതി എഴുതിയ കാലത്തു പ്‌ളാംതടികള്‍ സുലഭങ്ങളായിരുന്നിരിക്കണം. ഇപ്പോള്‍ അവ കേവലം ദുര്‍ലഭങ്ങളാണ്. ഏതു നിയമങ്ങളെയും കാലാനുസരണം പരിഷ്‌കരിക്കുക തന്നെ വേണം.
‘പനസസ്യേന്ധനം ശുക്‌ളം
കലൗ ശ്രേയഃ പ്രകീര്‍ത്യതേ’
എന്നു നമുക്കു സ്മൃതി പരിഷ്‌കരിക്കുന്നതു കാലോചിതമായിരിക്കും.”

മണയ്ക്കല്‍ ക്ഷേത്രം:
ചെമ്പഴന്തിയിലെ പുരാതനമായ ക്ഷേത്രം. ഗുരുവിന്റെ പിതാവ് മാടനാശാന്റെ മാതുലനായിരുന്നു ചാരിയാംകോട് ശങ്കു ആശാന്‍. എട്ടുവീട്ടില്‍ പിള്ളമാരുടെ വധശ്രമത്തില്‍ നിന്നു മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനു രക്ഷപ്പെടാന്‍ സഹായിച്ചവരില്‍ ശങ്കു ആശാനും ഉള്‍പ്പെട്ടിരുന്നു. അതിന്റെ പ്രതിഫലമായി കൊട്ടാരം വക ചെമ്പഴന്തിയിലുള്ള മണയ്ക്കല്‍ ക്ഷേത്രവും അതിനു അനുബന്ധമായ കുറെ സ്ഥലങ്ങളും ശങ്കുആശാനും കണ്ണങ്കര വീട്ടുകാര്‍ക്കും കൂട്ടുപട്ടയമായി ലഭിച്ചു. പൂജാദികാര്യങ്ങളുടെ ചുമതല ശങ്കു ആശാന്റെ കുടുംബത്തിനായിരുന്നു. ശങ്കു ആശാന്റെ കുടുംബത്തിലെ അവസാനകണ്ണിയായ കൊച്ചപ്പി മണയ്ക്കല്‍ ക്ഷേത്രത്തില്‍ അവര്‍ക്കുണ്ടായിരുന്ന ജന്മാവകാശം കൊ.വ. 1101 ധനുമാസം 7 (1926 ഡിസം. 11)ന് നാരായണഗുരുവിന്റെ പേര്‍ക്ക് ദാനാധാരം നല്‍കി. ഇപ്പോള്‍ മണയ്ക്കല്‍ ക്ഷേത്രവും തൊട്ടുള്ള വയല്‍വാരം ഗുരുമന്ദിരവും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ കീഴിലാണ്. ഇവിടെ ഗുരുവിന്റെ പ്രതിമ വെച്ചാരാധിക്കുന്നു.
മണ്ണന്തല ദേവീസ്തവം:
ഗുരുവിന്റെ രചന. തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയില്‍ 1859ല്‍ ഗുരു സ്ഥാപിച്ചതാണ് മണ്ണന്തല ദേവീ ക്ഷേത്രം. അവിടുത്തെ ദേവിക്ക് അര്‍ച്ചന ചെയ്യുന്നതാണ് ദേവിസ്തവം. നായനാര്‍മാരും ആഴ്‌വാര്‍മാരും രചിച്ചിട്ടുള്ള ആര്‍ച്ചാവതാരസ്തുതികളെ മാതൃകയാക്കി രചിച്ചത്.