ഓപ്പറേഷൻ സിന്ദൂറിന്റെ സന്ദേശം…

ഓപ്പറേഷൻ സിന്ദൂർ ദൗത്യവും തുടർ നടപടികളും പാകിസ്ഥാനും ഭീകരർക്കും മാത്രമല്ല, ഇന്ത്യൻ ജനതയ്ക്കും ലോകത്തിനും ചില സന്ദേശങ്ങൾ നൽകുന്നുണ്ട്. സഹിഷ്ണുതയുടെ രാജ്യമാണ് ഭാരതം. എങ്കിലും ജീവസുറ്റതും ശക്തവുമായ ഒരു രാജ്യമാകുമ്പോൾ കഠിനമായ ചില തീരുമാനങ്ങളും നടപടികളും അനിവാര്യമാണ്. പഹൽഗാം കൂട്ടക്കൊലയുടെ ഇരകളായ 26 കുടുംബങ്ങളിലെ സ്ത്രീകളുടെ കണ്ണീരിനുള്ള മറുപടിയെന്ന് പ്രതീകാത്മകമായി ഓപ്പറേഷൻ സിന്ദൂറിനെ വിശേഷിപ്പിക്കാമെങ്കിലും ഭീകരവാദത്തിനെതിരായ അതിശക്തമായ തിരിച്ചടിയായി ആ ദൗത്യത്തെ കാണാം.
അര നൂറ്റാണ്ടിലേറെയായി തീവ്രവാദത്തിന്റെ ഇരയാണ് നമ്മുടെ രാജ്യം. സിക്ക് വിഘടനവാദം ആയിരങ്ങളുടെ ജീവനെടുത്തു. 1985ൽ എയർ ഇന്ത്യയുടെ കനിഷ്ക വിമാനം കാനഡയിൽ ബോംബുവച്ചു തകർത്തപ്പോൾ പൊലിഞ്ഞത് 329 ജീവനുകളാണ്. സുവർണ ക്ഷേത്രത്തിലെ സൈനികനടപടിയെ തുടർന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സ്വന്തം അംഗരക്ഷകർ വെടിയുണ്ടയ്ക്കിരയാക്കി. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ ഇടപെട്ടതിന്റെ പേരിൽ ലങ്കൻ തമിഴ് വിഘടനവാദികളാൽ രാജീവ് ഗാന്ധിയും തമിഴ് മണ്ണിൽ വച്ച് കൊല്ലപ്പെട്ടു. ആസാമുൾപ്പെടെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ചിലയിടങ്ങളിൽ നക്സലൈറ്റുകളും മാവോവാദികളും പലഘട്ടങ്ങളിലായി രക്തരൂഷിതമായ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അതെല്ലാം തന്നെ ഒതുക്കാനോ അവരെ സമാധാനത്തിന്റെ പാതയിലേക്ക് എത്തിക്കാനോ കഴിഞ്ഞിരുന്നു.
ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് ഇന്ത്യയും പാകിസ്ഥാനും സ്വതന്ത്രമായ വിഭജനകാലം മുതലുള്ള ഉണങ്ങാത്ത, നീറുന്ന മുറിവാണ്കാശ്മീർ പ്രശ്നം. കാശ്മീരിന്റെ ഒരു ഭാഗം പാകിസ്ഥാന്റെ പക്കലും ജമ്മുവും ലഡാക്കും ഉൾപ്പെടുന്ന ഭാഗം ഇന്ത്യയുടെ കൈവശത്തിലുമാണ്. പിടിച്ചെടുക്കാൻ സാധിക്കാത്തതുകൊണ്ട് ഇന്ത്യൻ കാശ്മീരിൽ ചെല്ലും ചെലവും കൊടുത്ത് വിഘടനവാദവും തീവ്രവാദവും വളർത്തുകയായിരുന്നു പാകിസ്ഥാൻ. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ കാശ്മീർ പണ്ഡിറ്റുകൾ കൂട്ടക്കൊലയ്ക്ക് ഇരയായി. ലക്ഷക്കണക്കിന് പണ്ഡിറ്റുകൾ അവിടെ നിന്ന് പലായനം ചെയ്യേണ്ടിവന്നു. മതപരിവേഷത്തോടെ ആഗോള ഇസ്ളാമിക ഭീകരതയുടെ ഭാഗമായി കാശ്മീർ തീവ്രവാദം മാറിയ ശേഷം ഭൂമിയിലെ സ്വർഗമായി കരുതിയിരുന്ന ഈ സുന്ദരഭൂമി നരകമായി. വിദേശികളായ തീവ്രവാദസംഘങ്ങൾ വരെ കാശ്മീരിലേക്ക് നുഴഞ്ഞു കയറി. ജീവഭയത്താൽ സന്ദർശകർ അകന്നുപോയി. വികസനം സ്തംഭിച്ചു. നിരാശരായ യുവാക്കളിൽ കുറേയധികം തീവ്രവാദത്തിലേക്ക് ആകൃഷ്ടരായി. നരേന്ദ്രമോദി സർക്കാർ അധികാരമേറിയ ശേഷം കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ മൂന്നാക്കി വിഭജിച്ച് സുരക്ഷ ശക്തമാക്കിയതോടെയാണ് ഈ പ്രദേശം അക്രമം അവസാനിച്ച് വീണ്ടും പ്രതാപത്തിലേക്ക് തിരിച്ചു വന്നത്. സഞ്ചാരികൾ ഒഴുകിയെത്തി. എല്ലാ തലത്തിലും വികസനത്തിന്റെ നാളുകളായിരുന്നു പത്തുവർഷമായി കാശ്മീരിൽ.
ഇതുകണ്ട് വിറളി പിടിച്ചാണ് പാകിസ്ഥാൻ വീണ്ടും ഭീകരരെ ഇറക്കിയത്. ഏപ്രിൽ 22ന് പഹൽഗാമിൽ നിരപരാധികളും നിരായുധരുമായ 26 വിനോദസഞ്ചാരികളെ മതം പറഞ്ഞ് കൂട്ടക്കൊല ചെയ്തത് പാകിസ്ഥാന് പറ്റിയ ഏറ്റവും വലിയ പിഴവുകളിലൊന്നായി കാലം വിലയിരുത്തും. പുൽവാമയിലും ഉറിയിലും ഭീകരാക്രമണമുണ്ടായപ്പോൾ പാകിസ്ഥാനുള്ളിൽ കയറി ഭീകരരുടെ താവളങ്ങൾഇന്ത്യ തകർത്ത കാര്യം അവർ മറന്നുപോയെന്നു വേണം കരുതാൻ. ഓപ്പറേഷൻ സിന്ദൂർ വലിയ പാഠങ്ങൾ കൂടി പാകിസ്ഥാനും ലോകത്തിനും പകർന്നു നൽകി. പാകിസ്ഥാനുള്ളിലെ 9 ഭീകരത്താവളങ്ങളെ മേയ് ഏഴിന് തകർത്തായിരുന്നു തുടക്കം. നൂറുകണക്കിന്ഭീകരരും ഈ ദൗത്യത്തിൽ കൊല്ലപ്പെട്ടു. സിവിലിയൻ, മിലിട്ടറി നാശങ്ങൾ ഒന്നും ഉണ്ടായില്ല. ഇതിന് മറുപടിയായി പാകിസ്ഥാൻ ഡ്രോണുകളും മറ്റും ഉപയോഗിച്ച് ഇന്ത്യയിലേക്ക് പ്രത്യാക്രമണത്തിന് തുനിഞ്ഞതോടെ സ്ഥിതി മാറി. ഇവയ്ക്കൊന്നും ഇന്ത്യയുടെ വ്യോമപ്രതിരോധത്തെ മറികടക്കാനായില്ല. പകരമായി പാകിസ്ഥാന്റെ നടുവൊടിച്ചെന്ന് തന്നെ കരുതപ്പെടുന്ന രീതിയിൽ അവരുടെ 13 വ്യോമസേനാ താവളങ്ങളിൽ ഇന്ത്യ തീമഴ പെയ്യിച്ചു. നിരവധി പോർ വിമാനങ്ങളും സൈനിക സംവിധാനങ്ങളും തകർത്തു. എയർ സ്ട്രിപ്പുകൾ ഉപയോഗശൂന്യമാക്കി. അണുവായുധ ഭീഷണി ഉയർത്തിയിട്ടുപോലും അത് ഗൗനിച്ചില്ല. അമേരിക്കയുടെ ഇടപെടലുണ്ടായിട്ടും ഇന്ത്യ വഴങ്ങിയില്ലെന്നാണ് വിവരം. അക്ഷരാർത്ഥത്തിൽ പാകിസ്ഥാൻ ഒറ്റപ്പെട്ടു. അവരുടെ പ്രിയപ്പെട്ട പങ്കാളിയായ ചൈന പോലും സഹായിക്കാൻ എത്തിയില്ല. തുർക്കിയും അസൈർബൈജാനും ഒഴികെയുള്ള ഇസ്ളാമിക ലോകം അവരെ അവഗണിച്ചു. ഈ രണ്ടു രാജ്യങ്ങളിലേക്കുമുള്ള ഇന്ത്യൻ വിനോദസഞ്ചാരം അവസാനിച്ചമട്ടാണ്. വാണിജ്യബന്ധവും വഷളാകുന്നു. പഹൽഗാമിന് മുമ്പ് പാക് സൈനിക മേധാവി ജനറൽ അസീം മുനീർ ഇന്ത്യയ്ക്കെതിരെ നടത്തിയ വെല്ലുവിളികൾ പിന്നെ കേട്ടില്ല. നിവൃത്തിയില്ലാതെ പാക് സൈനിക നേതൃത്വം ഇന്ത്യൻ ഡയറക്ടർ ജനറൽ ഒഫ് മിലിട്ടറി ഓപ്പറേഷനെ ഫോണിൽ വിളിച്ച ശേഷമാണ് വെടിനിറുത്തൽ ഉണ്ടായത്.
ഏപ്രിൽ 22ന് പഹൽഗാം കൂട്ടക്കൊലയ്ക്ക് ശേഷം സിന്ധു നദീജല കരാർ റദ്ദാക്കൽ തുടങ്ങി ഇന്ത്യയുടെ നീക്കങ്ങളെല്ലാം തന്നെ പിഴവുകളില്ലാത്ത ആസൂത്രണങ്ങളോടെയായിരുന്നു. അക്ഷരാർത്ഥത്തിൽ ഈ സംഭവങ്ങൾ പാകിസ്ഥാന്റെ പൊയ്‌മുഖങ്ങൾ അഴിച്ചു
വീഴ്‌ത്തി. സൈനിക, സാമ്പത്തിക, സാങ്കേതിക ശേഷികളിൽ ഇന്ത്യയുടെ ഏഴയലത്ത് വരില്ല പാകിസ്ഥാൻ. പക്ഷേ അവരുടെ അവകാശവാദങ്ങൾ അങ്ങിനെ ആയിരുന്നില്ല. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയും പ്രബലമായ സൈനിക ശക്തിയും ജനസംഖ്യയിൽ ഒന്നാമതും നിൽക്കുന്ന ഇന്ത്യയ്ക്ക് മുന്നിൽ പാകിസ്ഥാൻ അടിതെറ്റി വീണു. ചൈനയുടെ വകയാണ് പാക് ആയുധപ്പുരയിലെ 80 ശതമാനവും. അവയുടെ പ്രയോഗക്ഷമത ലോകം കണ്ടു. പാക് മിസൈലുകൾ ഒന്നു പോലും ലക്ഷ്യത്തിലെത്തിയില്ല. അവരുടെ മണ്ണിലെ ഏതുപ്രദേശവും ഇന്ത്യയുടെ കൈ അകലത്താണെന്ന് വ്യക്തമായി. ആക്രമണങ്ങളും തിരിച്ചടിയും എങ്ങനെ വേണമെന്നുള്ള എല്ലാ സ്വാതന്ത്ര്യവും സൈന്യത്തിന്കേന്ദ്രസർക്കാർ നൽകി. മൂന്നു സൈനിക നേതൃത്വങ്ങളും ചടുലമായി കൗശലത്തോടെ എടുത്ത തീരുമാനങ്ങളുംയുദ്ധതന്ത്രങ്ങളും അണുവിട പിഴച്ചില്ല. ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം സൈനിക നടപടികളിൽ ഒരു വാക്കുപോലും മിണ്ടിയില്ല. നടപടികളും സംഭാഷണങ്ങളും എല്ലാം സൈനിക നേതൃത്വം നിർവഹിച്ചു. ഏറ്റവും പ്രൊഫഷണലായ സൈന്യങ്ങളിൽ ഒന്നാണ് നമ്മുടേതെന്ന് ഈ സംഭവം തെളിയിച്ചു. ഇനിയെങ്കിലും പാകിസ്ഥാന് സദ്ബുദ്ധിയുണ്ടാകട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.
ലോകത്തിന് മുന്നിൽ നമ്മുടെ സാങ്കേതിക മികവിന്റെയും സൈനിക, വാണിജ്യ ശക്തിയുടെയും ഉന്നതമായ നയതന്ത്ര മര്യാദയുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെ പക്വതയുടെയും പ്രതിസന്ധി ഘട്ടത്തിൽ കക്ഷി, രാഷ്ട്രീയ, മത, ദേശ വ്യത്യാസങ്ങളില്ലാതെ ഒറ്റമനസായി നിന്ന ജനതയുടെയും വിജയമാണ് ഓപ്പറേഷൻ സിന്ദൂർ വരച്ചുകാണിക്കുന്നത്. ഇന്ത്യയുടെ മൂല്യം ലോകത്തിന് മുന്നിൽ ഈ ദൗത്യത്തോടെ വർദ്ധിച്ചുവെന്ന് നിസംശയം പറയാം. ഇന്ത്യൻ ജനതയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സർവ്വോപരി നമ്മുടെ ധീരസൈനികർക്കും ഒരു വമ്പൻ സല്യൂട്ട്..