ഞാന്‍ എങ്ങോട്ട് പോകുന്നു?

ഞാന്‍ ജനിക്കുമ്പോള്‍ എല്ലാ പ്രദേശങ്ങളും കാടുപിടിച്ചവയും ചതുപ്പുനിലങ്ങളുമായിരുന്നു. മഞ്ഞുമലകളെ വഹിക്കുന്ന ഭീമാകാരന്മാരായ പര്‍വ്വതങ്ങളും ഉണ്ടായിരുന്നു. അവയില്‍നിന്ന് നദികള്‍ ഉറവ പൊട്ടുന്നതുതന്നെ ഒരു മഹാകടാക്ഷമായിരുന്നു.നദികള്‍ പറ്റാവുന്ന ഇടങ്ങളിലൂടെയൊക്കെ സഞ്ചരിക്കുന്ന ജീവന്റെ പൊടിപ്പുകള്‍ കൂടിയായിരുന്നു.ഞാന്‍ ഒന്നുണര്‍ന്നത് നദീതടങ്ങളുടെ പടര്‍ച്ചയോടെയാണ്.

കൊടുംതമസ്സു പോലെയായിരുന്നു അതുവരേക്കും എന്റെ മനസ്സ്. എല്ലാറ്റില്‍ നിന്നും ഉള്‍വലിഞ്ഞ് നിന്നു. ഒന്നിനും കൊള്ളാത്തതാണെന്ന അധോമുഖചിന്തയായിരുന്നു എന്നെ അതുവരെ ഭരിച്ചിരുന്നത്. എന്നാല്‍ നദികളും കൃഷി ചെയ്തുപഠിച്ച നാനാതരം ജനങ്ങളും എന്റെ മനോഭാവത്തെ മാറ്റിയെടുത്തു. മനുഷ്യര്‍ കൂട്ടുചേരുമ്പോള്‍ ഞാനെന്റെ ആദിമതാളം കേട്ടു. അവരുടെ സംഗീതം എന്നെ തോറ്റിയുണര്‍ത്തി. പലയിടങ്ങളില്‍, പല കാലാവസ്ഥകളില്‍ മനുഷ്യര്‍ പല ഭാഷകള്‍ സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ കൂടുതല്‍ ഉണര്‍ച്ച നേടുകയായിരുന്നു. കാരണം എല്ലാ ഭാഷകളും ഒരുമിക്കാനുള്ള വ്യാകരണത്തില്‍ നിന്നും ഉദിച്ചതായിരുന്നു.

ജനങ്ങള്‍ ”ഞങ്ങളൊന്ന് ഞങ്ങളൊന്ന്” എന്ന് അലറി വിളിച്ചു. കാറ്റും കടലും നദിയും മരുഭൂമിയും വനവും കൃഷിയിടവും ഒരുമിച്ചു പറഞ്ഞു: ”ഞങ്ങളൊന്ന്”.
അങ്ങനെയാണ് ഞാനെന്റെ കണ്ണുകൊണ്ട് ഒരു അതിര് വരയ്ക്കാന്‍ തീരുമാനിച്ചത്. പര്‍വതങ്ങളെ നോവിക്കാതെ, കാനനങ്ങളെ കരയിക്കാതെ, ജലഭൂഭാഗത്തെ വ്രണപ്പെടുത്താതെ, ഞാനെന്റെ നോട്ടംകൊണ്ട് അതിര് വരയ്ക്കുകയായിരുന്നു.

ഇത്രയുമാണ് ഞാനെന്ന് എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്തേണ്ടിവന്നു. കണ്ണെത്തുന്ന ഇടം വരെയായിരുന്നു അന്നത്തെ അതിര്. എന്നാല്‍ അധികം വൈകാതെ അത് മാറി. അതിര് അതിര്‍ത്തിയായപ്പോള്‍ ഞാന്‍ മൗനമായി കരഞ്ഞു. ”ക്ഷേമരാഷ്ട്രത്തിനു വേണ്ടി….ക്ഷേമരാഷ്ട്രത്തിനു വേണ്ടി …. ” ആളുകള്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഞാനത് വിശ്വസിച്ചു.
പല ഭാഷകളും പല വേഷങ്ങളുമായി അതിര്‍ത്തിക്കുള്ളില്‍ വീണ്ടും അതിരുകള്‍ വേണ്ടിവന്നു. ഞാനെന്റെ കൈകാലുകള്‍ വളരുന്നത് കാണുകയായിരുന്നു. കൈകാലുകള്‍ വളരുമ്പോള്‍ ഒപ്പം നഖങ്ങളും വളരുന്നു.ഞാനിപ്പോള്‍ ഒത്ത ശരീരിയായിരിക്കുന്നു. എന്റെ രക്തധമനികള്‍ക്ക് എന്തൊരു വേഗം. നെഞ്ചിടിപ്പുകള്‍ പൂര്‍ണ്ണകായസ്പന്ദം.
ഉറച്ച കാല്‍വെപ്പോടെ നടക്കേണ്ട എനിക്കിപ്പോള്‍ ചുഴലിദീനത്തിന്റെ പപ്പുംപതയും. ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ശ്വേതാണുക്കള്‍ സ്വപ്‌നഭ്രംശത്തിലെന്നപോലെ പിറുപിറുക്കുന്നു. രക്തത്തിലെ വിഷാണു തിരിച്ചറിയാന്‍ പറ്റാത്ത വിധം ലയനം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഏതു രക്തകോശത്തിലും അവന്‍ വിലയിക്കുന്നു.
എന്റെ ശരീരം എനിക്ക് വലിയ ഭാരമാകുന്നു. ഞാന്‍ എന്നെപ്പറ്റിയാണ് പറയുന്നത്, എന്നെപ്പറ്റി മാത്രമാണ്, എന്നെപ്പറ്റി മാത്രമാണ്,എന്നെപ്പറ്റി മാത്രമാണ്.
ഹൊ, എന്തൊരു നിവൃത്തികേടാണിത്?
നിങ്ങള്‍ പറയുന്നു, ഞാനൊരു രാജ്യമാണെന്ന്!
ഒരിക്കലുമല്ല, ഞാനൊരു പാവമാണ്. യൗവനത്തില്‍ തന്നെ മലീമസമായ ചേതനയുള്ള ശരീരം!
എന്നിട്ടും നിങ്ങള്‍ എന്നെ വിളിക്കുന്നു: ഞാനൊരു രാജ്യമാണെന്ന്!
ഞാന്‍ എങ്ങോട്ട് പോകുമെന്ന് നിങ്ങള്‍ക്ക് ആശങ്കയുണ്ടല്ലേ? ഛിന്നഭിന്നമാകുമോ കാലിടറി വീഴുമോ പിന്നിലേക്ക് നടക്കുമോ ഉന്മാദത്തിന്റെ അട്ടഹാസം മുഴക്കുമോ എന്നൊക്കെ നിങ്ങള്‍ വിചാരപ്പെടുന്നുണ്ടല്ലേ?
ഇനി ഞാനൊന്നും ഒളിക്കുന്നില്ല. ഇനിയും നിങ്ങള്‍ അതിലുറച്ചു നില്‍ക്കുന്നുണ്ടെങ്കില്‍ എനിക്കറിയാം, നിങ്ങള്‍ നിങ്ങളുടെ നാടിനെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന്.

Author

Scroll to top
Close
Browse Categories