നിഴലില്ലാത്ത രൂപങ്ങള്‍


കടന്നുവന്ന ജന്മാന്തരങ്ങളിലേക്ക് ഒരു തിരിഞ്ഞു നടത്തത്തിനു തയാറെടുക്കുകയായിരുന്നു സരിന്‍. ചുവടളന്നു കൂടെ നടക്കാനോ തളര്‍ച്ചയില്‍ താങ്ങാകാനോ ഉണര്‍വ്വില്‍ ഉമ്മവെച്ചുയിരോടു ചേര്‍ത്തുവെയ്ക്കാനോ ആരുമില്ലെന്ന തോന്നല്‍ അവനില്‍ ഊന്നി നിന്ന വേരുകളെ ഉലച്ചുകൊണ്ടിരുന്നു. അന്തര്‍ഗ്ഗതങ്ങളിലും ആത്മാവിലും ഒരു അഗ്‌നികുണ്ഡം എരിഞ്ഞമരുന്നുണ്ടായിരുന്നു. ഇനി ആരേയും അഭിമുഖീകരിക്കാന്‍ ഈ സരിന്‍ ഉണ്ടാവരുതെന്ന് അവന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു. തന്റെ എല്ലാമായിരുന്ന സീത……… അവസാന ശ്വാസം വരെ തന്നോടൊപ്പം ഉണ്ടാവുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അവള്‍ – താന്‍ സീത എന്നു കൊഞ്ചിച്ചു വിളിച്ചിരുന്ന സിതാര – നീലാകാശങ്ങളിലെ വെട്ടിത്തിളങ്ങുന്ന നക്ഷത്രങ്ങളുടെ ദര്‍ശനവേളയില്‍ സരിനെ വിട്ട് അകലേക്ക് പറക്കാന്‍ അവള്‍ മടിച്ചില്ല!
സിതാരയെ ആദ്യമായി കണ്ടത് ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. വളരെ അപ്രതീക്ഷിതമായി വിധിനിയോഗം പോലെ ബീച്ചിലെ ചെറിയ സിമന്റ് ബെഞ്ചില്‍ ഏകാന്തയായൊരു പെണ്‍കുട്ടി മൊബൈലിലേക്ക് തലയും പൂഴ്ത്തി ഒറ്റയ്ക്കിരുന്നു ചിരിക്കുന്നു. അദൃശ്യമായൊരു പ്രവാഹമായിരുന്നു അവന്റെ മനസ്സിലെ ചിന്തകള്‍ക്ക്. ഇവളെന്തിനാണ് ഇവിടെ ഒറ്റയ്ക്കിരിക്കുന്നത്? മൊബൈലിലെ കാഴ്ച്ചകള്‍ കാണാനാണെങ്കില്‍ വീട്ടിലിരുന്ന് നോക്കിയാല്‍ പോരേ? ബീച്ചില്‍ വരുന്നതെന്തിന്? മൊബൈലില്‍ തൊട്ടും തോണ്ടിയും തേച്ചും തുമ്പ് തേഞ്ഞ ചൂണ്ടുവിരല്‍ വീട്ടിലുള്ളവരില്‍ നിന്നും മറയ്ക്കാനായിരിക്കും ഒരു പക്ഷെ ഇങ്ങോട്ട് വന്നത്. എങ്കിലും കൂടെ ആരെങ്കിലും ഇല്ലാതെ ഈ സായാഹ്നത്തില്‍ പെണ്‍കുട്ടികള്‍ തനിച്ചിവിടെ ഇരിക്കുന്നത് സാധാരണമല്ലല്ലോ.
‘എടീ സിതാരാ നിനക്കിതൊന്നും കാണേണ്ടേ?’ ധൃതിയില്‍ നടന്നടുത്ത ജീന്‍സ് ധാരിയെ കണ്ടപ്പോള്‍ മാത്രമാണു സിതാര എന്നാണവളുടെ പേരെന്നും അവളുടെ കൂട്ടുകാരി കൂടെ ഉണ്ടെന്നും മനസ്സിലായത്. പെട്ടെന്ന് സിതാര മൊബൈലില്‍ നിന്നും തല ഉയര്‍ത്തി. ജീന്‍സുധാരിയുടെ പുറകില്‍ മൂന്നു പെണ്‍കുട്ടികള്‍ വേറെയുമണ്ടായിരുന്നു. അവര്‍ കടലിനക്കരെ ആകാശച്ചെരുവില്‍ കടലോളങ്ങളില്‍ മെല്ലെ താണുകൊണ്ടിരുന്ന അഗ്‌നിഗോളത്തെ ചൂണ്ടി
‘നീ അങ്ങോട്ട് നോക്കിയേ… എന്തൊരു ഭംഗി! ഇതൊക്കെ ആസ്വദിക്കാനല്ലേടീ നമ്മള്‍ ഇങ്ങോട്ടാഗമിച്ചത്. നീ വല്യ കവയിത്രി ആണെന്നൊക്കെ പറഞ്ഞിട്ട് ഇങ്ങനെയാണോ? ഈ കടലിനെയും സൂര്യനെയും വര്‍ണ്ണിച്ചൊരു കവിത എഴുതിക്കൂടേ നിനക്ക്?’
സിതാര ഒരു പ്രകൃതി ആസ്വാദകയാണെന്നും കവിത എഴുതാറുണ്ടെന്നും അതോടെ ഊഹിച്ചു. അവളുടെ കണ്ണുകളിലെ തിളക്കം സരിന്റെ ഊഹം ബലപ്പെടുത്തുന്നതായിരുന്നു. ചെറിയ കടല്‍ത്തിരകളും പടിഞ്ഞാറന്‍ കാറ്റും അവന്റെ മനസ്സില്‍ നേരിയ അനുരണനങ്ങള്‍ സൃഷ്ടിച്ചു.
അപരിചിതനായ ഒരു യുവാവ് തൊട്ടടുത്തല്ലെങ്കിലും തങ്ങളെ ശ്രദ്ധിയ്ക്കുന്നു എന്ന തോന്നലിലാവാം പെണ്‍കുട്ടികളിലൊരാള്‍ സൂചിപ്പിച്ചു. ‘റെജിമോളെ, നേരം സന്ധ്യയാകുന്നു സൂചി ആറുമുപ്പതേന്നു മുപ്പത്തൊന്നിലോട്ടു കേറിയാല്‍ ഗേറ്റിന്റെ ലോക്ക് വീണിരിക്കും. പിന്നെ വാര്‍ഡന്റെ ചീത്ത കേള്‍ക്കാതിരിക്കാന്‍ നമ്മളെന്തെല്ലാം നൊണ മെനയണം. അതുകൊണ്ട് വേഗം വാ. നമുക്ക് സ്ഥലം വിടാം’.
അവരെല്ലാവരും ബീച്ചിലെ നനഞ്ഞ ചൊരിമണലില്‍ പാദങ്ങളമര്‍ത്തി നീങ്ങി. ദൂരെ റോഡിലെത്തുവോളം സരിന്റെ ദൃഷ്ടികള്‍ അവരെ പിന്തുടര്‍ന്നു. പിന്നെ എങ്ങോട്ടാണു പോയതെന്നു കാണുവാന്‍ കഴിഞ്ഞില്ല.അതൊരു ശനിയാഴ്ച്ച ആയിരുന്നതിനാല്‍ അടുത്ത ദിവസവും അവര്‍ ബീച്ചില്‍ വരാന്‍ സാദ്ധ്യത ഉണ്ടെന്നുള്ള തോന്നലില്‍ ഞായറഴ്ച്ച നേരത്തെ തന്നെ സരിന്‍ ബീച്ചിലെത്തി. കടലിലെ ഓളങ്ങളെപ്പോലെ വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയില്‍ അവന്റെ നോട്ടം മുഴുവന്‍ ഏതെങ്കിലും പെണ്‍കുട്ടികള്‍ കൂട്ടമായി വരുന്നുണ്ടോ എന്നതിലായിരുന്നു. തന്റെ കണ്ണിലും കനവിലും ഇന്നലെ വരെ വന്നുപെട്ടിട്ടില്ലാത്തൊരു പെണ്ണിനെത്തേടി എന്തിനിത്ര വ്യഗ്രതപ്പെടുന്നു എന്നു സ്വയം ചോദിച്ചെങ്കിലും അവളെ ഒന്നു കൂടി കാണുവാന്‍, അവളെപ്പറ്റി അറിയാന്‍ അടക്കാനാവാത്ത ആഗ്രഹം അവന്റെ അന്തര്‍ഗ്ഗതങ്ങളില്‍ അലയടികള്‍ ഉതിര്‍ത്തുകൊണ്ടിരുന്നു. അപ്പോള്‍ അങ്ങകലെ നിന്നു നടന്നു വരുന്ന മൂന്നുപേരില്‍ ഒരാള്‍ സിതാരയായിരിക്കാം എന്നൊരു വിചാരം അവനിലുണ്ടായതോടെ നെഞ്ചിടിപ്പിന്റെ താളം ദ്രുതഗതിയിലായി. അടുത്തു വരും തോറും അതവള്‍ തന്നെയാണെന്നുറപ്പിക്കാന്‍ സരിനു ബദ്ധപ്പെടേണ്ടി വന്നില്ല. അടുത്തെത്തിയപ്പോള്‍ ചെറുതായൊന്നു പഞ്ചിരിച്ചു. അവള്‍ പുഞ്ചിരിച്ചില്ലെങ്കിലും വേണ്ടില്ല, തല വെട്ടിത്തിരിച്ച് പുച്ഛഭാവത്തോടെ പോയലോ എന്ന ഭയമായിരുന്നു. എന്നാല്‍ രണ്ടുമുണ്ടായില്ല. പുഞ്ചിരിച്ചില്ലെങ്കിലും അപരിചിതത്വം പ്രകടപ്പിച്ചില്ല. നമ്മുടെ പുഞ്ചിരിക്ക് ഒരു മറുപുഞ്ചിരി ഇല്ലെങ്കിലുള്ള മനോവിഷമം അതനുഭവിച്ചവര്‍ക്കേ മനസ്സിലാകൂ. ‘അല്ലെങ്കിലും എന്നെ നോക്കി പുഞ്ചിരിക്കാന്‍ അവള്‍ക്ക് ഞാനാര് എന്നു സരിന്‍ സ്വയം സമാധാനിച്ചു. പിന്നെ വല്ലാത്തൊരാവേശത്തോടെ കയ്യും കാലും നീട്ടി നിവര്‍ത്തി കടല്‍ക്കരയിലൂടെ ഓട്ടവും നടപ്പും അല്ലാത്തൊരു വേഗത്തില്‍ അവന്‍ നടന്നുകൊണ്ടേയിരുന്നു.
സന്ധ്യ മയങ്ങാന്‍ കാത്തിരിക്കാതെ സിതാരയും കൂട്ടുകാരികളും മടങ്ങി. സരിനു നേരിയ നിരാശ തോന്നി. അവളോട് ഒന്നു മിണ്ടണമെന്നുണ്ടായിരുന്നു. അതിനുള്ള അവസരം ഒത്തുവന്നില്ല. പിന്നീടുള്ള ദിവസങ്ങള്‍ പ്രവൃത്തി ദിവസങ്ങള്‍ ആയതുകൊണ്ടു തന്നെ അവള്‍ വരാന്‍ സാദ്ധ്യത ഇല്ലെന്നറിയാമെങ്കിലും വെറുമൊരു ഉള്‍പ്രേരണ കൊണ്ട് അവന്‍ ബീച്ചിലും വഴിയരികിലും ഒക്കെ അവളെ തിരഞ്ഞു. അവള്‍ ഒരു ഉദ്യോഗസ്ഥയാണോ അല്ലെങ്കില്‍ വിദ്യാര്‍ഥിനി ആണോ എന്നൊന്നും അറിഞ്ഞുകൂടല്ലോ. ഏതായാലും ഹോസ്റ്റലില്‍ താമസിക്കുന്നതുകൊണ്ട് ഇതുരണ്ടിലേതെങ്കിലും ഒന്നായിരിക്കുമെന്നുറപ്പ്. അവളുടെ മനസ്സില്‍ വേറെ ആരെങ്കിലും കയറിപ്പറ്റിയിട്ടുണ്ടാകുമോ എന്ന ആശങ്കയും അവനെ ആകുലപ്പെടുത്താതിരുന്നില്ല. ഏതായലും അടുത്ത ഞായറാഴ്ച്ച വരെ ക്ഷമിക്കാം. ഞായറാഴ്ച്ച വീണ്ടും കണ്ടുമുട്ടണമേ എന്ന പ്രാര്‍ത്ഥനയില്‍ സരിന്റെ ദിനരാത്രങ്ങള്‍ അലസഗമനം നടത്തി. അസംഭാവ്യം എന്നു നാം എഴുതി തള്ളുന്ന പലതും സംഭവിക്കുന്നു എന്നുള്ളത് പ്രകൃതിയുടെ മാന്ത്രിക സ്പര്‍ശം കൊണ്ടാകാം. ഇലകള്‍ കൊഴിഞ്ഞ് ജീവകോശങ്ങള്‍ ഒടുങ്ങിയ നിലയില്‍ കാണുന്ന ചില മരങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം കുരുന്നിലകളാല്‍ കൂപ്പുകൈകളുയര്‍ത്തി നില്‍ക്കുന്നതും അതുപോലൊരു മാന്ത്രിക കരങ്ങളുടെ തലോടലാകാം.
ഒരു ദിവസം ഒഫീസില്‍ നിന്നു വീട്ടിലേക്ക് മടങ്ങുകയായിരുന്നു സരിന്‍. ഒരു പുതിയ ഷര്‍ട്ട് സൈസുചെയ്യാന്‍ കൊടുത്തതു വാങ്ങാന്‍ തയ്യല്‍ക്കാരന്റെ കടയിലേക്ക് കയറുമ്പോള്‍ അവിടെ നിന്നിറങ്ങി വരുന്നു വരപ്രസാദം പോലെ സിതാര.
‘സിതാര’
‘ങേ……’. അവള്‍ ഞെട്ടിത്തിരിഞ്ഞു. ‘എന്റെ പേരെങ്ങനെ മനസ്സിലായി?’
‘അതൊക്കെ ഞാനറിഞ്ഞു. എന്താണിവിടെ?’
‘തയ്ക്കാനേല്‍പ്പിച്ചിരുന്നത് വാങ്ങാന്‍ വന്നതാ’
‘എന്താ തനിച്ച്? എപ്പോഴും ഫ്രണ്ട്‌സ് കൂടെ ഉണ്ടാവുമല്ലോ?’
‘ഇന്ന് ഞാന്‍ വീട്ടില്‍ പോകുവാ. അല്‍പ്പം നേരത്തെ ഇറങ്ങി. വൈകും മുമ്പ് വീട്ടില്‍ എത്തണം.
പിന്നെ അങ്ങോട്ട് ചോദ്യങ്ങളും ഉത്തരങ്ങളും മാത്രം. തയ്യല്‍ക്കട മുതല്‍ ബസ് സ്റ്റാന്‍ഡ് വരെ ഒപ്പം നടന്നു. ബസ്സിന്റെ സീറ്റിലിരുന്ന് കമ്പിയഴികള്‍ക്ക് മുകളിലൂടെ സിതാര കൈ വീശുമ്പോള്‍ മുതലാണ് അവന്‍ ഓര്‍മ്മകള്‍ക്ക് ചിറകുമുളച്ച ദശാസന്ധിയിലേക്ക് വഴി മാറിയത്. വീട്ടില്‍ അമ്മയല്ലാതെ മറ്റാരും ഇല്ലെന്നും നിവൃത്തികേടില്‍ മുന്നോട്ട് നീങ്ങുന്ന ജീവിതമാണെന്നും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയതിലുള്ള സന്തോഷത്തില്‍ തന്നെ പഠിപ്പിച്ച ഒരു അദ്ധ്യാപകന്‍ സ്‌പോണ്‍സര്‍ ചെയ്തു ബി എ വരെ പഠിപ്പിച്ചെന്നും അവളില്‍ നിന്നറിഞ്ഞു. പി എസ് സി റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചതുകൊണ്ട് ഈ ജോലി കിട്ടി. ശമ്പളം കിട്ടാന്‍ തുടങ്ങിയിട്ടില്ല. അടുത്ത മാസം കിട്ടിയേക്കും! പലപ്പോഴും ബീച്ചിലും റസ്‌റ്റോറന്റിലും ഒക്കെ നടന്ന പരസ്പര വിനിമയങ്ങളില്‍ നിന്നാണ് ഇതൊക്കെയറിഞ്ഞത്.
സരിനാകട്ടെ പിന്‍ വഴിയിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ നാട്ടിലെ പ്രമാണിയായ, അര്‍ത്ഥവും ഐശ്വര്യവും കുടുംബ മഹിമയും ഒത്തു ചേര്‍ന്ന സദാശിവന്‍ മുതലാളിയുടെ ഏക മകനെന്ന വിശേഷണങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. സദാശിവന്‍ മുതലാളി വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ കണക്കു ക്ലാസ്സുകളില്‍ അതീവ സമര്‍ത്ഥനായിരുന്നു. ഏതു കണക്കും ശിഷ്ടം വരാതെ കൂട്ടണമെന്നാണ് അദ്ദേഹം പറയുന്നത്. ഡിഗ്രി കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗത്തിനു ശ്രമിക്കണമെന്ന് പലരും പറഞ്ഞപ്പോള്‍ അവനു കഴിയാനുള്ളതൊക്കെ നമുക്കുണ്ടല്ലോ സര്‍ക്കാരിന്റെ ഔദാര്യം ഒന്നും വേണ്ട എന്ന് അച്ഛന്‍ പറഞ്ഞതിനെ ശിരസാ വഹിച്ചു സര്‍ക്കാര്‍ ജോലിക്കൊന്നും പോയില്ല സദാശിവന്‍ മുതലാളി. എങ്കിലും കണക്കിലുള്ള അതിസാമര്‍ത്ഥ്യം കൊണ്ട് അടുത്തുള്ള കുട്ടികള്‍ക്ക് സൗജന്യമായി ക്ലാസ്സ് എടുത്തുകൊടുത്തു അദ്ദേഹം. അത് അദ്ദേഹത്തിനു വല്ലാത്തൊരു സംതൃപ്തി നല്‍കിയിരുന്നു. കല്യാണക്കാര്യത്തിലാണെങ്കില്‍ സ്വന്തം പിതാവിന്റെ അനന്തരവള്‍ എന്നതിനപ്പുറം ഒരു യോഗ്യതയും കണക്കാക്കിയതുമില്ല.
ആത്മനൊമ്പരങ്ങളില്‍ നിന്നും ആക്ഷേപങ്ങളില്‍ നിന്നും ഒരു മോചനം പ്രതീക്ഷിച്ച് സരിന്‍ തന്റെ പ്രണയ ഫയല്‍ അമ്മയ്ക്കു മുമ്പില്‍ വായിച്ചവതരിപ്പിച്ചു. ത്രൂ പ്രോപ്പര്‍ ചാനല്‍ തന്നെ. ഫയല്‍ അച്ഛന്റെ മുന്നിലെത്തി. ശരി അന്വേഷിക്കട്ടെ എന്നൊരു നോട്ട് എഴുതി അച്ഛന്‍ ഫയല്‍ അടച്ചു വെച്ചു. ഒരാഴ്ച്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സദാശിവന്‍ മുതലാളിക്ക് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടു.
സിതാരയ്ക്ക് അമ്മയല്ലാതെ മറ്റു ബന്ധുക്കള്‍ ആരുമില്ല. അമ്മ പാടത്തു പണിയെടുക്കുന്ന ഒരു കര്‍ഷകത്തൊഴിലാളി ആയിരുന്നു. പട്ടിണിയും ദാരിദ്ര്യവും അകറ്റാന്‍ പാടത്തിനുടമയുടെ കാര്യസ്ഥനോട് രണ്ടു പറ നെല്ല് കടം വാങ്ങി. യുവത്വത്തിന്റെ പരമ മധുരത്തില്‍ മയങ്ങിനിന്ന അവള്‍ക്ക് നെല്ലളന്നു കൊടുക്കുമ്പോള്‍ അയാളുടെ ചുണ്ടിലുണര്‍ന്ന വഷളത്തമൊളിപ്പിച്ച പുഞ്ചിരി എന്തിന്റേതാണെന്ന് മനസ്സിലാക്കാനുള്ള വകതിരിവ് ഇല്ലാതെ പോയി. കുറച്ചു നാള്‍ കഴിഞ്ഞ് നെല്ല് തിരികെ കിട്ടില്ലെന്നുറപ്പാക്കി കാര്യസ്ഥന്‍ ആ പാവം പെണ്‍കുട്ടിയുടെ വീട്ടിലെത്തി നെല്ലിന്റെ വില ഈടാക്കി. അവളുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് വാങ്ങിയ തുകയുടെ ശിഷ്ടം അവള്‍ക്ക് സമ്മാനിച്ചു അയാള്‍. നാട്ടുകാരും വീട്ടുകാരും ഒറ്റപ്പെടുത്തിയ അവള്‍ പട്ടാപ്പകല്‍ കാടകങ്ങളിലൂടെ ഭിക്ഷാടനം നടത്തി. കനലിലെരിഞ്ഞും കടലിലഞ്ഞും അനന്തമായ കടല്‍ പോലെ തിരയിളകുന്ന മനസ്സുമായി വര്‍ഷങ്ങള്‍ നീന്തിക്കയറി അവള്‍. പഠിക്കാന്‍ അതി മിടുക്കിയായ മകള്‍ സിതര അങ്ങനെ ഇത്രയുമൊക്കെയായി.
അസാദ്ധ്യമെന്ന് റിപ്പോര്‍ട്ടെഴുതി മടക്കിയ ഫയല്‍ എക്‌സ്പ്ലനേഷനും ക്ഷമാപണവും സഹിതം വീണ്ടും അവതരിപ്പിക്കപ്പെട്ടു.
‘എന്റെ കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ഇത് നടക്കാന്‍ പോകുന്നില്ല’. അന്തിമ വിധി കല്‍പ്പിച്ച് സദാശിവന്‍ മുതലാളി കേസ് തീര്‍പ്പാക്കി. തീക്കട്ട വിഴുങ്ങുന്നതു പോലെ സരിന്‍ ആ വാക്കുകള്‍ വായിച്ചു.
സരിന്റെ അച്ഛന്റെ തീരുമാനം അശനിപാതം പോലെ സിതാരയുടെ ചെവിയുലുമെത്തി. പരസ്പരം മുറിവേല്‍പ്പിക്കുകയും സ്വയം മുറിവേല്‍ക്കുകയും ചെയ്യുക എന്നതിനപ്പുറം മറ്റൊന്നും നടന്നില്ല. അതീവ മൃദുസ്വരത്തില്‍ അവള്‍ പറഞ്ഞു,
‘എനിക്ക് മറ്റൊരു വിവാഹമില്ല’
‘എനിക്കും’ അവന്റെ വാക്കുകളും മൃദുലമായിരുന്നു. അങ്ങനെ അന്നു പിരിഞ്ഞതിനു ശേഷം പരസ്പരം കാണാതിരിക്കാനായി രണ്ടുപേരുടെയും ശ്രമം.
സിതാര ദൂരെ എവിടേയ്‌ക്കോ സ്ഥലം മാറ്റം വാങ്ങിപ്പോയതായി ആരോ പറഞ്ഞറിഞ്ഞു. കണ്ണിലും മണ്ണിലും ഏക തൂണയായ അമ്മയെയും കൂട്ടി അവള്‍ ഒരു വാടകവീട് കണ്ടെത്തി വാസമുറപ്പിച്ചു. മഴ പെയ്തടങ്ങിയെങ്കിലും മരം പെയ്യല്‍ തുടരുന്നുണ്ടായിരുന്നു. സിതാര എന്ന എല്‍ ഡി ക്ലാര്‍ക്കിന്റെ സ്ഥലം മാറ്റത്തിനും വീടുമാറ്റത്തിനും കൂടുമാറ്റത്തിനും എല്ലാം ഒരാള്‍ മാത്രമാണല്ലൊ കാരണം എന്ന ചിന്ത സരിനെ ഒരന്തര്‍മുഖനാക്കി മാറ്റുകയായിരുന്നു. ദേശാടനപ്പക്ഷിയുടെ ചിറകും സംക്രമപ്പക്ഷിയുടെ ഗതിവേഗവുമായി സിതാര ജന്മപാപങ്ങള്‍ ചുമന്നു ചിറകടിച്ചു.
സരിനുവേണ്ടി അച്ഛന്‍ തിരക്കിട്ടന്വേഷിച്ച ഒന്നുരണ്ടാലോചനകളില്‍ നിന്നുമവന്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറി. താന്‍ ആവശ്യപ്പെട്ടാല്‍ അല്ലാതെ ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന് അമ്മ വഴി ഓര്‍മ്മപ്പെടുത്തി.
പെട്ടെന്ന് ഒരു ദിവസമാണ് സദാശിവന്‍ മുതലാളി കുഴഞ്ഞു വീണത്. റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ ടാപ്പിംഗ് തൊഴിലാളികളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു അദ്ദേഹം. നെഞ്ചില്‍ എന്തോ ഒരു തടസ്സം പോലെ തോന്നി.ശ്വാസഗതി മെല്ലെയായി. പണിക്കാരെല്ലാവരും കൂടി എടുത്ത് ആശുപത്രിയില്‍ എത്തുമ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. സരിന്‍ ഓടിക്കിതച്ച് ആശുപത്രിപ്പടികള്‍ ചവുട്ടി കയറുമ്പോള്‍ എതിരേറ്റത് ചിരിയും മൊഴിയും മറന്ന കുനിഞ്ഞ മുഖങ്ങള്‍ മാത്രം ! തൂവെണ്മയില്‍ പൊതിഞ്ഞ നിശ്ചലഗാത്രം ചിതയിലേക്ക് എടുക്കുമ്പോള്‍ താനൊരു അനാഥനായെന്ന ചിന്ത മാത്രമായിരുന്നു അവന്റെയുള്ളില്‍.
പ്രകൃതി അതിന്റെ താളക്രമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ചാന്ദ്രമാസങ്ങള്‍ കൊല്ലവര്‍ഷങ്ങള്‍ക്ക് വഴിമാറിക്കൊടുത്തു. സരിന്റെ അമ്മ ഇടക്കിടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ‘നമ്മുടെ വീടിനൊരു പിന്തുടര്‍ച്ചാ അവകാശി’
‘ഇല്ലമ്മേ എന്നെ നിര്‍ബ്ബന്ധിക്കേണ്ട’
‘ഞാനും കൂടി ഇല്ലാണ്ടായാല്‍ നിനക്കാരുണ്ട് മോനെ ? എന്റെ ആത്മാവിനു പോലും മോക്ഷം കിട്ടൂല’
‘അമ്മക്ക് കൂട്ടിനു എന്നും ഞാനുണ്ടാകും അതു പോരേ?’
‘പോരാ നിനക്കും ഒരു കൂട്ടു വേണം.’ അമ്മ പറഞ്ഞു.
‘നീ ആ പെണ്ണിനെ തേടിപ്പിടിച്ചു കൂട്ടിക്കൊണ്ടുവാ. ഞാന്‍ സ്വീകരിക്കും എന്റെ മകളായി’ അമ്മയുടേ പത്തൊന്‍പതാം അടവ്! കണ്ണീരൊപ്പി സരിന്‍ അമ്മയെ നെഞ്ചോട് ചേര്‍ത്തു.
നിലാമണ്ഡപത്തില്‍ എഴുതിരി നിലവിളക്ക് മിന്നിത്തെളിഞ്ഞു. ചുരമേഴും കടന്നു പരന്നൊഴുകിയ മഴത്തോടുകളോടും ഇരമ്പി വീശിയ പടിഞ്ഞാറന്‍ കാറ്റുകളോടും കൂട്ടുകൂടി വയനാടന്‍ മല കയറി പൂതാടി മലഞ്ചെരുവില്‍ സിതാരയുടെ പാര്‍പ്പിടം തേടിപ്പിടിച്ചു. അച്ഛന്റെ കൊക്കിലെ ശ്വാസം നിലച്ചതറിഞ്ഞ് സിതാര പൊട്ടിക്കരഞ്ഞു. ഉറക്കെയുറക്കെ കരഞ്ഞു ! ഉള്ളുപൊള്ളി സരിനും മിഴിയൊപ്പി………
‘കഴിഞ്ഞതെല്ലാം മറന്നേക്കൂ. കൊക്കില്‍ ശ്വാസമുള്ളിടത്തോളം എന്നല്ലേ പറഞ്ഞത്. അതു പോയി. ഇനി അതൊന്നും ഓര്‍ക്കേണ്ട. എനിക്കെന്റെ അമ്മ പകര്‍ന്നു നല്‍കിയ പ്രാണന്‍ നിലനിര്‍ത്തിയേ പറ്റൂ.
പിന്നെ നേരും നെറിയും നോക്കിയില്ല. നാളും തിഥിയും ജാതകപ്പൊരുത്തവും പരിഗണിച്ചില്ല. തിയതി തീരുമാനിച്ചു. ആള്‍ക്കൂട്ടവും ആരവവും അലങ്കാരവും കൊട്ടും കുരവയും ഇല്ലാതെ സ്വന്തം നാട്ടിലെ ദേവിയമ്മയുടെ തിരുമുമ്പില്‍ ചെറുതായൊരു താലികെട്ടു നടത്താം. ശേഷം രജിസ്റ്റര്‍ ബുക്കില്‍ ഒപ്പുവെച്ചു മടങ്ങണം. എല്ലാമറിഞ്ഞ് അമ്മ സന്തോഷക്കണ്ണീര്‍ പൊഴിച്ചു. വിളക്കു പൊലിഞ്ഞെങ്കിലും വഴിയിലാകെ പ്രകാശം പരന്നു.
വധൂവര്‍ന്മാര്‍ക്കുള്ള വിവാഹ വസ്ത്രവും താലിയും വാങ്ങി അമ്മയോടൊപ്പം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സരിന്‍. പൂക്കളില്‍ വിരിഞ്ഞ ചിരിയായും ഇലകളില്‍ ചിന്നിയ കാറ്റായും അവര്‍ പാതയോരങ്ങളിലെ കാഴ്ച്ചകള്‍ കണ്ടാനന്ദിച്ചു. ഇതിനിടെ സരിന്റെ മൊബൈല്‍ ഫോണിലേക്ക് രണ്ടു പ്രാവശ്യം കോള്‍ വന്നെങ്കിലും മുന്‍പരിചയം ഇല്ലാത്ത നമ്പര്‍ ആയതുകൊണ്ട് അറ്റെന്‍ഡ് ചെയ്തില്ല. വീട്ടിലേക്ക് കയറുമ്പോള്‍ വീണ്ടും ബെല്ലടി. ഓണ്‍ ചെയ്തു.
‘ഹലോ സരിന്‍ ആണോ?’
‘അതേ’
‘ഞാന്‍ … പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിളിക്കുന്നത്. സിതാര എന്ന ലേഡിയെ അറിയാമോ?’
‘അറിയാം’
‘അവര്‍ക്ക് ഇന്നൊരു ആക്‌സിഡന്റ് പറ്റി. നാട്ടിലേക്കുള്ള ബസ് കയറാന്‍ ബസ് സ്റ്റാന്റിലേക്ക് ഒരു ഓട്ടോയില്‍ പോകുകയായിരുന്നു. വളരെ അത്യാവശ്യമുള്ള ഒരു കാര്യമുണ്ടെന്ന് പറഞ്ഞാണ് ഒാഫീസ് ലീവ് എടുത്തത്. മരിക്കുന്നതിന് തൊട്ട് മുമ്പ് അവരുടെ ഫോണില്‍ വന്ന കോള്‍ നിങ്ങളുടേതാണ്. അങ്ങനെയാണ് ഈ നമ്പറും പേരും കിട്ടിയത്. ഓട്ടോ മറിഞ്ഞ് റോഡില്‍ തലയടിച്ചു വീണതാകാം മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഭൂതവും വര്‍ത്തമാനവും മാത്രമല്ലേ ഒരു മനുഷ്യനറിയൂ. ഭാവി ആര്‍ക്കാണ് കണക്കുകൂട്ടാനാവുക?അനന്തനീലാകാശത്തില്‍ നക്ഷത്രങ്ങള്‍ക്കിടയിലേക്ക് ചേക്കേറാന്‍ ചിറക് വിരുത്തുന്ന ഒരു രൂപം. പടിഞ്ഞാറോട്ട് ചാഞ്ഞു തുടങ്ങിയ സൂര്യരശ്മികള്‍ക്ക് പിറകില്‍ ഒരു നിഴല്‍ പോലും അവശേഷിപ്പിക്കാതെ നടന്നുനീങ്ങുന്നു ഒരാള്‍ !
94460 82299