മാറ്റിനി

ഊണിന് ശേഷമുളള ഉച്ചമയക്കം ചില ഡോക്ടർമാരെ പോലെ അയാൾക്കും നിർബന്ധമാണ്. പ്രവാസിയായിരുന്ന നാൾ തൊട്ടെയുള്ള ശീലമാണ്.
നാട്ടിൽ വന്നിട്ടും അതിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല
മാറ്റിനിക്ക് പോകുന്നേരം അയാൾ പറഞ്ഞിരുന്നു.
“സിനിമ നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഞാൻ ഉറങ്ങും കെട്ടോ…”
“ഞാൻ നിങ്ങളുടെ കണ്ണുകൾ കൊണ്ടല്ലല്ലോ സിനിമ കാണുന്നത്. എന്റെ കണ്ണ് കൊണ്ടല്ലേ? അപ്പോ
നിങ്ങളുറങ്ങിയാലും എനിക്കൊന്നുമില്ല. എനിക്കെ ന്തായാലും ഈ സിനിമ കാണണം.”
ഇതവൾക്ക് പ്രിയപ്പെട്ട നടൻ അഭിനയിച്ച സിനിമയാണ്.
അയാൾ അഭിനയിച്ച സിനിമകളൊ ന്നും അവൾ ഒഴിവാക്കാറില്ല.
സിനിമ പ്രമേയപരമായും സാങ്കേതികമായും മികച്ചതാണെന്നാ പത്രത്തിലൊക്കെ വായിച്ചത്.
തിയേറ്ററിലെ തണുത്ത അന്തരീക്ഷത്തിൽ കുറച്ചുനേരം അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നോക്കിയിരുന്നെങ്കിലും അയാളുടെ കണ്ണുകളിലേക്ക് ഉറക്കം പതിവ് തെറ്റിക്കാതെ കടന്ന് കൂടുകയായിരുന്നു.
ഭാര്യയാകട്ടെ കണ്ണ് ചിമ്മാതെയിരുന്ന് സിനിമ കാണുകയും.
പിന്നെ ഭാര്യ സിനിമ കഴിഞ്ഞുവെന്ന് പറഞ്ഞ്കുലുക്കി ഉണർത്തുമ്പോൾ അയാളിത്ര മാത്രം ചോദിച്ചു.
“സിനിമ എങ്ങനെയുണ്ടായിരുന്നു?”
“ഓ ഒരു ക്രൈം ത്രില്ലർ ….”
“ഇപ്പോ ഈ ജോർണറിലുള്ള സിനിമകളാണല്ലോ കൂടുതലും വരുന്നത്…”
“ഒരർത്ഥത്തിൽ നിങ്ങൾ ഉറങ്ങിയത് നന്നായി. നിങ്ങൾക്കാണെങ്കിൽ പ്രേതത്തിലും പിശാചിലുമൊന്നും വിശ്വാസമില്ലല്ലോ…”
“ദൈവമത് മനസ്സിലാക്കിയാവും നിങ്ങളെ അന്നേരം ഉറക്കിയത്.”എന്ന് പറഞ്ഞ് അവൾ അയാളെ നർമ്മം പറഞ്ഞ് തോൽപ്പിച്ചേ എന്ന് മട്ടിൽ ചിരിച്ചു.
തീയേറ്ററിൽ ഇരുന്ന് ഉറങ്ങിയപ്പോൾ
അയാൾ കണ്ടതും പേടിപ്പെടുത്തുന്ന ഒരു സ്വപ്നമായിരുന്നല്ലോ.
അതെങ്ങനെ സംഭവിച്ചു?
അവളോട് എന്തായാലും ഇതേ കുറിച്ചൊന്നും ചർച്ച ചെയ്തില്ല.
ഒരു സിനിമ കഴിഞ്ഞ് കുറെ കഴിഞ്ഞാണല്ലോ അടുത്ത സിനിമയ്ക്ക് അവളോടൊപ്പംകൂട്ടു പോകേണ്ടതെന്നോർത്ത് അയാൾ പുറമെക്കെങ്കിലും ശാന്തനായെങ്കിലും അവൾക്ക് അയാളോടുള്ള പരിഭവം വർധിപ്പിച്ചതേയുളളു ഈ സിനിമ കാണാനുള്ള യാത്രയും.
പൊതു ഇടങ്ങളിലാണങ്കിലും
ഉറങ്ങുമ്പോൾ അയാളുറക്കെ കൂർക്കം വലിക്കും.
തിയേറ്റർ വിട്ടിറങ്ങുമ്പോൾ അയാൾക്ക് അടുത്തിരുന്നവർ തന്നെ ദഹിപ്പിക്കും മട്ടിൽ നോക്കിയതും ഇത് കൊണ്ടാകും.
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
പൈസ കൊടുത്ത് സിനിമ കാണാൻ വരുന്നത് തന്റെ ഭർത്താവിന്റെ കൂർക്കം വലി കേൾക്കാനല്ലല്ലോ.
സ്വസ്ഥമായിരുന്ന് സിനിമ കാണാനാണ്.
അവർ നല്ലവരായതുകൊണ്ടാകും
ഒരു നോട്ടത്തിൽ അവരുടെ അമർഷങ്ങളെയൊക്കെ ഒതുക്കിയത്.
ഇയാളെ വിവാഹം ചെയ്തത് മുതൽ തനിക്കും ഈ കൂർക്കം വലി അരോചകമായിരുന്നു. പിന്നെ ഇയാളുടെ കൂർക്കം വലി കേട്ടാലെ തനിക്കും ഉറക്കം വരൂവെന്നായി.
ഒരുപാട് ചികിത്സകൾ നടത്തിയതാ ണെങ്കിലും കൂർക്കം വലി അയാളെ വിട്ട് പോകുന്നില്ല.
എന്തായാലും ഇനി ഒരു സിനിമയ്ക്കും അയാളോടൊപ്പം പോയി അപര വിദ്വേഷം ആർജിക്കരുതെന്ന് അവൾ തീരുമാനിച്ചെങ്കിലും ആ തീരുമാനത്തിന്റെ ആയുസിനെ കുറിച്ച് ഓർത്തപ്പോൾ സ്വയം പരിഹാസിതമായ ഒരു ചിരിയാണ് അവളുടെ അകമേയ്ക്കും പുറമേയ്ക്കും ഉണർന്നത്…
ഒരു വീട്ടമ്മ എന്തൊക്കെ പങ്കപ്പാടുകളെ സഹിച്ചാണ് അവരുടെ ജീവിത കാലം കഴിക്കേണ്ടത്.
ഇതിനെയാകും ചിലർ സ്ത്രീ സഹനമെ ന്നും ക്ഷമയെന്നുമൊക്കെ വിവക്ഷിക്കുന്നത്….
പിന്നെ ഇതൊന്നും ഇത്ര ആഴത്തിൽ ചിന്തിക്കേണ്ടതല്ലെന്ന് സ്വയം ബോധ്യമാക്കിക്കൊണ്ട്അവൾ അവൾക്ക് പ്രിയപ്പെട്ട പ്രണയാതുരമായഒരു പഴയസിനിമാ പാട്ടിനെ തന്റെ കാമുകന് പാടിക്കൊടുത്തിരുന്നത് അകമേക്ക്. അവൾക്ക് മാത്രം കേൾക്കാനാവുന്ന സ്വരതാഴ്ചയിൽ പാടിഅതിന്റെ ആനന്ദ ആഴങ്ങളിലേക്ക് ഇറങ്ങി….