തുടച്ചുമാറ്റപ്പെട്ടവയുടെ തിരിച്ചുവരവ്…

12,500 വര്‍ഷങ്ങള്‍ക്കുമുമ്പ് വംശനാശം സംഭവിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഡയര്‍ ചെന്നായ (Dire Wolf) എന്ന ഇനത്തില്‍പ്പെട്ട ഒരു മൃഗമാണ് അവിശ്വസനീയമെന്നു തോന്നിയേക്കാവുന്ന ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. വംശനാശം സംഭവിക്കുന്നത് പ്രകൃതിയുടെ സ്വാഭാവികമായ സ്വഭാവമാണെങ്കിലും നഷ്ടപ്പെട്ടു എന്ന് കരുതിയ ഒരു സ്പീഷീസ് ശാസ്ത്രത്തിന്റെ ചിറകിലേറി തിരിച്ചുവരുമ്പോള്‍ അതില്‍ സന്തോഷിക്കാന്‍ ചില വകയുണ്ട്

ചലനാത്മകത (Dynamic) പ്രകൃതിയുടെ മന്ത്രമാണ്. ഓരോ ജീവിയും ജനിക്കുന്നതും, മരിക്കുന്നതും, ഒരു ജീവിവര്‍ഗം ആകെ തുടച്ചുമാറ്റപ്പെടുന്നതും, മറ്റൊരു ജീവിവര്‍ഗ്ഗം ഉടലെടുക്കുന്നതും ഒക്കെ പ്രകൃതിയുടെ ഈ താളത്തിന്റെ ഭാഗമാണ്.
പലതരം കാരണങ്ങള്‍ മൂലം ധാരാളം ജീവികള്‍ക്കു വംശനാശം സംഭവിച്ചിട്ടുണ്ട്, ഇപ്പോള്‍ സംഭവിക്കുന്നുമുണ്ട്. ജീവന്‍ ഉണ്ടായെന്ന് വിശ്വസിക്കപ്പെടുന്ന സമയം മുതല്‍ ഏകദേശം 5 മില്ല്യന്‍ ജീവികള്‍ എങ്കിലും വംശനാശത്താല്‍ ഭൂമുഖത്തുനിന്നും തുടച്ചുനീക്കപ്പെട്ടിട്ടുണ്ട്. അതില്‍ത്തന്നെ 99.9% ജീവികളും ഒരു അംശം പോലും ബാക്കിയാവാതെ നശിച്ചിട്ടുമുണ്ട്. ജീവികള്‍ ഭൂമുഖത്തുനിന്നും തുടച്ചുനീക്കപ്പെടുമ്പോള്‍ പിന്നീട് അത് ഒരിക്കലും ഉണ്ടായിവരില്ലെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ അടുത്തിടെ ഉണ്ടായ ഒരു കണ്ടുപിടുത്തം ആ ധാരണകളെ മുഴുവന്‍ മാറ്റിമറിക്കുന്നതാണ്.

തിരിച്ചുവരവ്
12,500 വര്‍ഷങ്ങള്‍ക്കുമുമ്പ് വംശനാശം സംഭവിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഡയര്‍ ചെന്നായ (Dire Wolf) എന്ന ഇനത്തില്‍പ്പെട്ട ഒരു മൃഗമാണ് അവിശ്വസനീയമെന്നു തോന്നിയേക്കാവുന്ന ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. വംശനാശം സംഭവിക്കുന്നത് പ്രകൃതിയുടെ സ്വാഭാവികമായ സ്വഭാവമാണെങ്കിലും നഷ്ടപ്പെട്ടു എന്ന് കരുതിയ ഒരു സ്പീഷീസ് ശാസ്ത്രത്തിന്റെ ചിറകിലേറി തിരിച്ചുവരുമ്പോള്‍ അതില്‍ സന്തോഷിക്കാന്‍ ചില വകയുണ്ട് എന്നുതന്നെ പറയേണ്ടിവരും.
ഒരുകാലത്തു നോര്‍ത്ത് അമേരിക്കയില്‍ വ്യാപകമായി ഉണ്ടായിരുന്ന ഡയര്‍ ചെന്നായ ആണ് പിന്നീട് വംശനാശം സംഭവിക്കുകയും, ഇപ്പോള്‍ അവയുടെ മൂന്ന് ജീവികളെ പുനഃസൃഷ്ടിക്കുകയും ചെയ്തിരിക്കുന്നത്. ഡീ-എക്സ്റ്റിങ്ഷന്‍ (De-Extinction) എന്ന് വിളിക്കപ്പെടുന്ന ഈ സംഭവത്തെ ലോകം ഒരേസമയം അത്ഭുതത്തോടെയും, ആശങ്കയോടെയും നോക്കികാണുന്നത്.

ആശങ്കകൾ ഏറെ…

വലിയ നേട്ടത്തിനൊപ്പം ചില ആശങ്കകളും, പരാതികളും കൂടി ഈ കണ്ടെത്തല്‍ പങ്കുവെക്കുന്നുണ്ട്. ഗ്രേ ചെന്നായ്ക്കളുടെ ജീനുമായി ചേര്‍ത്ത് ഉണ്ടാക്കിയതിനാല്‍ ഇവയെ പൂര്‍ണ്ണമായും ഡയര്‍ ചെന്നായ്ക്കള്‍ എന്ന് പറയാനാകില്ല എന്നതാണ് പ്രബലമായ ഒരു വാദം. ഇത് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഗ്രേ ചെന്നായ് തന്നെ ആണെന്നും, ചെറിയ ജനിതക മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളൂ എന്നും അവര്‍ അവകാശപ്പെടുന്നു.
ഇവ ലബോറട്ടറിയില്‍ ജനിച്ചതിനാല്‍ തന്നെ സുരക്ഷിതമായ കൂടുകളില്‍ ആണ് ഇവ വളരുന്നത്. സ്വാഭാവികമായ ഇരതേടല്‍ ഒക്കെ ഈ ജന്തുക്കള്‍ അവരുടെ അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും പഠിക്കുമ്പോള്‍ ഇവര്‍ക്ക് അതിനുള്ള അവസരമില്ല. അത് സ്വാഭാവികമായി ഇവയുടെ അത്തരം കഴിവുകള്‍ ആര്‍ജ്ജിക്കുന്നതിന് വിഘാതമാകും എന്നും ഒരു വാദം നിലനില്‍ക്കുന്നു. മാത്രമല്ല, ജെനറ്റിക് എഞ്ചിനീയറിങ്ങിലൂടെ ജനിച്ചതിനാല്‍ ഇവയുടെ രോഗപ്രതിരോധ ശക്തിയും കുറവായിരിക്കും. ക്‌ളോണിങ്ങിലൂടെ 1996 ല്‍ ആദ്യത്തെ ജീവി പിറന്നെങ്കിലും പിന്നീട് വന്ന പല ജീവികളിലും പലവിധ പ്രശ്നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതുപോലെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഡയര്‍ ചെന്നായ്കള്‍ക്കും ഇത്തരം കുറവുകള്‍ ഉണ്ടായേക്കാമെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. ഈ പദ്ധതിയുടെ ഗവേഷണങ്ങള്‍ക്കായി കൊളസ്സല്‍ കമ്പനി ചെലവഴിക്കുന്നത് ഏകദേശം 435 മില്യണ്‍ ഡോളര്‍ ആണ്. ഇന്ന് വംശനാശത്തിന്റെ വക്കില്‍ ഉള്ള 47,000 സ്പീഷീസുകളെ രക്ഷപ്പെടുത്തുന്നതിനുള്ള ഗവേഷണം കൂടുതല്‍ ശക്തമാക്കുന്നതിനുപകരം, വംശനാശം സംഭവിച്ചവയെ തിരികെ കൊണ്ടുവരുന്നതിന്റെ ആവശ്യം എന്താണെന്നാണ് മറ്റൊരു വിഭാഗം ആവര്‍ത്തിച്ച് ചോദിക്കുന്നത്. വംശനാശം സംഭവിച്ചവയെ പുനര്‍നിര്‍മ്മിക്കുന്നതു തീര്‍ച്ചയായും വലിയ നേട്ടം തന്നെയാണ്. പക്ഷേ, അതിനെതിരെ ഉയരുന്ന ശാസ്ത്രീയമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതും ഇതേ ശാസ്ത്രജ്ഞര്‍ തന്നെയാണ്. വംശനാശത്തില്‍ നിന്നും തിരികെ കയറ്റുക എന്നതിനൊപ്പം ഇനിയൊരു ജീവിയേയും വംശനാശത്തിന് വിട്ടുകൊടുക്കാതെ ഇരിക്കുകയെന്ന ശ്രമമാണ് ശാസ്ത്രലോകത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്.

ജീന്‍ എഡിറ്റിംഗ് ടെക്നോളജി
അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് ആയ കൊളസ്സല്‍ ബയോടെക് (Colossal Biotech) ആണ് ലാബില്‍ മൂന്ന് ഡയര്‍ ചെന്നായ്ക്കളെ സൃഷ്ടിച്ചിരിക്കുന്നത്. ഈ കമ്പനി തന്നെയാണ് മാമത്ത്, ഡോഡോ, ടാസ്മാനിയന്‍ കടുവ എന്നീ ജീവികളെയും പുനരുദ്ധാനം (Re-surrection) നടത്താന്‍ മുമ്പ് ശ്രമം നടത്തിയിരുന്നത്. ഇവയ്ക്ക് വംശനാശം സംഭവിച്ചെങ്കിലും, 13,000 വര്‍ഷം പഴക്കമുള്ള ഇവയുടെ ഒരു പല്ലും, 72,000 വര്‍ഷങ്ങള്‍ പഴക്കമുള്ള തലയോട്ടിയും ഉപയോഗിച്ചാണ് ഈ പുനഃസൃഷ്ടി നടത്തിയിരിക്കുന്നത്. ഈ തലയോട്ടിയ്ക്കുള്ളില്‍ ഉള്ള പേട്രിയസ് എന്ന ആന്തരകര്‍ണ്ണഎല്ല് ഡി.എന്‍.എ വേര്‍തിരിച്ചു എടുക്കാന്‍ കഴിയുന്ന നല്ല ഒരു സ്രോതസ്സ് ആണ്. അതില്‍നിന്നും ജനിതകവസ്തു ശേഖരിച്ചുകൊണ്ട് ആണ് ജീന്‍ എഡിറ്റിംഗ് ടെക്നോളജി വഴി അതിനെ പുനഃസൃഷ്ടിച്ചത്. അതുപയോഗിച്ചു ആദ്യം ആ ജീവിയുടെ ജെനറ്റിക് കോഡുകള്‍ തയ്യാറാക്കുകയും, ഇവയുമായി ഏറെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്ന ഗ്രേ ചെന്നായ്ക്കളുമായി ഫ്യൂസ് ചെയ്തുകൊണ്ട് ഡയര്‍ ചെന്നായ്ക്കള്‍ക്കു പുനര്‍ജ്ജന്മം നല്‍കിയത്. ഡയര്‍ ചെന്നായ്ക്കളുടെ ജീനുകള്‍, ഗ്രേ ചെന്നായ്ക്കളുടേതുമായി ചേര്‍ത്തുകൊണ്ട് മറ്റൊരു ശരീരത്തില്‍ നിക്ഷേപിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കിയത്. ഇതിന്റെ ഫലമായി 2024 ഒക്ടോബറില്‍ രണ്ട് ആണ്‍ ചെന്നായ്ക്കളും 2025 ജനുവരിയില്‍ ഒരു പെണ്‍ ചെന്നായയും ജനിച്ചു. ശാസ്ത്രലോകമാകട്ടെ അതുവഴി മറ്റൊരു നാഴികക്കല്ലുകൂടി താണ്ടുകയും ചെയ്തു.
9946199199

Author

Scroll to top
Close
Browse Categories