ജോണ്‍ എബ്രഹാം:ജനങ്ങളുടെ ചൂടും ചൂരുമറിഞ്ഞ ചലച്ചിത്രകാരൻ

”ഞാന്‍ ജനങ്ങളോടൊപ്പം കഴിയുന്നു. ഈ ജനങ്ങളുടെ ചൂടും ചൂരുമാണ് എന്റെ സിനിമ”
എന്ന് ഉദ്‌ഘോഷിച്ച ജോണ്‍എബ്രഹാം നമ്മെ വിട്ട് പിരിഞ്ഞിട്ട് 38 വര്‍ഷങ്ങളാകുന്നു.

ഇന്ന് ഇന്ത്യയില്‍ നടക്കുന്ന ഏതാണ്ട് എല്ലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സാമ്രാജ്യത്വ ആഗോളീകരണത്തെ സഹായിക്കുന്നതാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതി തികച്ചും സ്വാഭാവികവും സാധാരണവുമാണെന്ന് ചിന്തിക്കുവാന്‍ ജനതയെ പ്രേരിപ്പിക്കുന്നു. ഈ ഒരവസ്ഥ കണക്കിലെടുക്കുമ്പോഴാണ് ”ഞാന്‍ ജനങ്ങളോടൊപ്പം കഴിയുന്നു. ഈ ജനങ്ങളുടെ ചൂടും ചൂരുമാണ് എന്റെ സിനിമ” എന്ന് സ്വയം ഉദ്‌ഘോഷിച്ച ജോണ്‍എബ്രഹാമിന്റെ പ്രസക്തി.
യുദ്ധഭൂമിയിലൂടെ ഒരു സമാധാനദൂതനെപ്പോലെ നടന്നു നീങ്ങിയ പ്രവാചകനാണ് ജോണ്‍. ജോണിന്റെ ഭൗതിക സാന്നിദ്ധ്യം നമ്മെ വിട്ട് പിരിഞ്ഞിട്ട് 38 വര്‍ഷങ്ങളാകുന്നു. എന്നാല്‍ ജോണ്‍ ഇവിടെ വിട്ടു പോയ ആത്മീയ സാന്നിദ്ധ്യം നമ്മുടെ ജന-സാംസ്‌കാരിക നായകന്മാര്‍ ബോധപൂര്‍വം മറച്ച് വെക്കാന്‍ ശ്രമിക്കുന്നത്, ഈ വ്യവസ്ഥാപിത നായകന്മാര്‍ വ്യവസ്ഥിതിയുടെ ദല്ലാളന്മാരായതു കൊണ്ടാണ്. എന്നും വ്യവസ്ഥിതിയെ പുച്ഛത്തോടെ വിമര്‍ശിക്കുന്ന ജോണിന്റെ ആത്മീയ സാന്നിദ്ധ്യം പോലും ഇവര്‍ക്ക് ഉറക്കം കെടുത്തുന്ന ദുഃസ്വപ്‌നങ്ങളാണ്. ജോണ്‍ നടന്നു നീങ്ങിയ വഴികള്‍ കല്ലും മുള്ളും നിറഞ്ഞ ദുര്‍ഘടപാതയായിരുന്നു.
നമ്മുടെ സിനിമകളില്‍ ഇപ്പോഴും ഹോളിവുഡിന്റെ ദുര്‍ഗന്ധം വമിക്കുന്നുവെന്ന് ക്രോധം പ്രകടിപ്പിച്ച ജോണ്‍, സിനിമ ഒന്നാമത് രക്ഷപ്പെടേണ്ടത് നമ്മുടെ ജീര്‍ണ്ണവും മുന്‍വിധി നിറഞ്ഞതുമായ ഇന്ദ്രിയങ്ങളില്‍ നിന്നും, പഴകിയ കണ്ണുകളില്‍ നിന്നുമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നാം കാണുന്ന രീതി, നമ്മുടെ ബോധം ഇവയെല്ലാം സാഹിത്യധാരണകള്‍ കൊണ്ട് ചിട്ടപ്പെട്ടിരിക്കുന്നതിനാല്‍ സിനിമയെ ദൃശ്യതലത്തില്‍ വെച്ച് സ്വതന്ത്രമായി കാണാന്‍ നമുക്ക് കഴിയുന്നില്ല. അതിനാല്‍ ഒരു മൂന്നാംകണ്ണ് പുതിയ ഇന്ദ്രിയത നമുക്ക് ആവശ്യമാണെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി.

സാഹിത്യത്തില്‍ നിന്ന് പൂര്‍ണ്ണമുക്തി നേടിയ ഒരു സിനിമാ സങ്കല്പമാണ് ജോണ്‍ വച്ച് പുലര്‍ത്തിയത്. ആ സമീപനത്തില്‍ ആവിഷ്‌കരിക്കാന്‍ ആഗ്രഹിച്ചിരുന്ന സിനിമയാണ് കയ്യൂര്‍ സമരം. ജോണിന്റെ ‘അമ്മ അറിയാന്‍’ ഏറെ സുപ്രധാനമായ ചര്‍ച്ചകള്‍ ഉയര്‍ത്തി വിടുകയുണ്ടായി. കേരളത്തിലെ ക്ഷുഭിത യുവതയുടെ സാമൂഹ്യമായ പ്രതിച്ഛായയെ സംവിധായകന്‍ എങ്ങനെ നോക്കിക്കണ്ടു. അതിനെ എങ്ങനെ ചിത്രീകരിച്ചു എന്നതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നത്. ഏതാണ്ട് അരമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന മന്ദഗതിയിലുള്ള, വലിച്ചു നീട്ടിയ ഒരു തുടക്കമാണ് ‘അമ്മ അറിയാന്‍’ എന്ന ചിത്രത്തിനുള്ളത്. തുടര്‍ന്ന് ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളെ ചിന്തോദ്ദീപകമായ അനുഭവതലം പ്രദാനം ചെയ്യുന്നു. കേരളത്തിന്റെ വടക്കന്‍ മേടുകളില്‍ ആരംഭിക്കുകയും ഒരു തുറമുഖ നഗരമായ കൊച്ചിയില്‍ അവസാനിക്കുകയും ചെയ്യുന്ന ഈ ചിത്രം പുതുസമൂഹ നിര്‍മ്മിതിയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നുവെന്ന് മാത്രമല്ല, ജനപക്ഷത്ത് കലാകാരന്മാര്‍ നില്‍ക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഈ സിനിമയുടെ അവതരണ രീതി മാതൃകാപരമായ വിജയം നേടി.
ജോണ്‍ പറയുന്നു-അടിച്ചമര്‍ത്തപ്പെട്ട വര്‍ഗ്ഗത്തോട് സംസാരിക്കേണ്ടി വരുമ്പോള്‍ ഭൂമിയിലേക്ക് ഇറങ്ങി ചെല്ലാതെ തരമില്ല. അപ്പോള്‍, നമ്മുടെ ക്യാരക്ടറിനെ തന്നെ അതിന്റെ തനി രൂപത്തില്‍ അഭിമുഖീകരിക്കുവാന്‍ നാം നിര്‍ബന്ധിതരാവുന്നു. ഇതാകട്ടെ സൂക്ഷ്മവും ക്ലീഷേയുമായ പ്രവൃത്തിയാണ്.
നമ്മുടേത് ദ്രാവിഡീയന്‍ ക്യാരക്ടറാണ്. ആര്യന്മാരെ പോലെ നാം അലഞ്ഞു തിരിഞ്ഞെത്തിയവരല്ല. അതിനുമെത്രയോ മുമ്പ് തന്നെ ഒരു സമൂഹമായി ജീവിച്ചു പോന്നവരാണ് നാം. ഈ മണ്ണുമായി അഭേദ്യമായി ബന്ധപ്പെട്ടുകൊണ്ട് നാമൊരു ഗോത്രസ്വഭാവം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ആ ഗോത്ര സ്വഭാവമാണ് ഇവിടത്തെ മനുഷ്യന്റെ ശരിയായ ക്യാരക്ടര്‍. പക്ഷേ അത് ഉള്‍ക്കൊള്ളാനും ശരിയായി വികസിപ്പിച്ച് ഉപയോഗപ്പെടുത്താനും നാം വിമുഖത കാട്ടി. അവന്റെ തലത്തിലേക്കിറങ്ങി ചിന്തിക്കുക ഒട്ടും എളുപ്പമല്ലാത്തത് കൊണ്ട് കൂടിയാവാം നാം ഇക്കാര്യത്തില്‍ തല്‍പരരാകാതിരുന്നത്. ജോണ്‍ തുടരുന്നു.
തദ്ദേശീയരായ ജനപഥങ്ങള്‍ക്ക് അവരുടേതായ ചില മിത്തുകള്‍ ഒക്കെയുണ്ട്. അവയെ ഗുണപരമായി സ്വായത്തമാക്കിയെടുത്താലേ എന്റെ പ്രവൃത്തി അവന്‍ മനസ്സിലാക്കൂ. ബ്രിട്ടീഷ് പാര്‍ലമെന്റോ ഡമോക്രസിയോ അവനറിയില്ല. ടോളമിയും അരിസ്റ്റോട്ടിലും അവന്റെ കേള്‍വിക്കതീതമാണ്. തന്റെ ജീവിതത്തെക്കുറിച്ചു മാത്രം ചിന്തിക്കാനും അറിയാനും ശീലിച്ചിട്ടുള്ളവനാണ് എന്റെ മുന്നിലുള്ള മനുഷ്യന്‍. എന്നിട്ടും ആര്‍ക്കോ വേണ്ടി ജീവിക്കാന്‍ വിധിക്കപ്പെട്ട അവന്‍ അടിമത്തത്തിന്റെ നിഴലില്‍ അങ്ങനെ കഴിയുകയാണ്. കൊടിയ ദുരിതങ്ങളെ വിധിയായി സ്വീകരിച്ച് അവന്‍ കഴിയുന്നു. ഈ വിധി വിശ്വാസം കടന്നുവന്നത് ആര്യന്മാരുടെ വരവോടെയാണെന്ന് വിശ്വസിച്ച് അവന്‍ നിഷ്‌ക്രിയനാവുന്നു. തിരിച്ചതല്ലാതുള്ള ഗുണപരമായ ഒരു മാനസിക ഭാവം അവനില്‍ ഇനിയും വളര്‍ന്നു വന്നിട്ടില്ല. അങ്ങനെയൊരു മനോഭാവം തീര്‍ച്ചയായും ഉടലെടുക്കേണ്ടിയിരിക്കുന്നു.
കയ്യൂര്‍ സമരത്തിനു പോലും ഈ ദ്രാവിഡിയന്‍ ക്യാരക്ടര്‍ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അവന്‍ ദൈവത്തിന്റെ മറ പിടിച്ചാണ് വിപ്ലവം നടത്തുന്നത്. മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ചരിത്രവീക്ഷണത്തിന്റെ ശാസ്ത്രീയത അത്ഭുതപ്പെടുത്തുന്നതാണ്.
നമ്മുടെ ഗ്രാമീണ ജനത ഗോത്രവര്‍ഗ്ഗ സ്വഭാവമുള്ളതാണെന്നും അവര്‍ക്കിടയില്‍ തെളിഞ്ഞു കിടക്കുന്ന മിത്തുകളാണ് അവരോട് സംവദിക്കാനുള്ള തനി സങ്കേതങ്ങള്‍ എന്നും ജോണ്‍ മനസ്സിലാക്കി. മൂന്നാം കണ്ണുകൊണ്ട് കാണുന്നത് പൊള്ളുന്ന തരം ഒരു അനുഭവമാണ്. പഴകി ദ്രവിച്ച ഒരു സമൂഹത്തെ നേരിടുന്ന സംവിധായകന്‍ ഈ ബോധം ഉള്‍ക്കൊണ്ടിട്ടുള്ളവനായിരിക്കണം.
സിനിമ നിര്‍മ്മാണവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. എല്ലാ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയമാണ്. സമൂഹത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച്, മനുഷ്യന്‍ ജീവിക്കുന്ന ലോകത്തെക്കുറിച്ച് അവനെ ബോദ്ധ്യപ്പെടുത്താനാണ് ജോണ്‍ ശ്രമിച്ചത്. ജോണിന്റെ സിനിമകള്‍ സാര്‍വലൗകികമായ ദര്‍ശനങ്ങളില്‍ നിന്നും പാരമ്പര്യം ആവാഹിച്ചു ഒഴുകുന്ന ആത്മപീഡനത്തിന് പുണ്യജലമാണ്.
ലോകത്തിലെ ആദ്യത്തെ ജനകീയ പ്രസ്ഥാനം രൂപപ്പെടുത്തിയത് ജോണ്‍ ആയിരുന്നു. ”ഐ ആം എ സോഷ്യല്‍ ബീയിംഗ്.” സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ഒരു വ്യക്തിത്വമില്ല. എന്നെ സംബന്ധിച്ചിടത്തോളം കലാകാരനെന്ന വ്യക്തി സെന്‍സിബിലിറ്റി ഉള്ള സാമൂഹികാംശം എന്നതില്‍ കവിഞ്ഞു ഒന്നുമല്ല.” എന്ന ജോണിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ കലയേയും ജീവിതത്തേയും സംബന്ധിച്ച് നിര്‍വചനങ്ങളുടെ ആവശ്യം നിരാകരിക്കുന്നു.