ശ്രീനാരായണഗുരു മഹാനിഘണ്ടു

മാധവന്‍ ടി.കെ.:
1885 ല്‍ ആലുംമൂട്ടില്‍ കടുംബത്തില്‍ ജനിച്ചു. അച്ഛന്‍ കേശവന്‍ ചാന്നാര്‍, അമ്മ കോമലേഴത്തു കുടുംബാംഗമായ ഉമ്മിണി അമ്മ. നാലാംഫോറത്തില്‍ പഠിക്കുന്ന കാലത്തു തന്നെ ഇംഗ്ലീഷില്‍ പ്രസംഗം നടത്തി അന്നത്തെ ദിവാനടക്കമുള്ളവരുടെ പ്രശംസക്കു പാത്രീഭൂതനായി. പള്ളിക്കൂടത്തില്‍ സവര്‍ണ്ണനായ ആശാന്റെ വിവേചനത്തില്‍ പ്രതിഷേധിച്ചു പഠനം നിര്‍ത്തി. ജാതിനോക്കി പഠിപ്പിക്കുന്നതിലുള്ള പ്രതിഷേധമായിരുന്നു അത്. ശ്രീനാരായണധര്‍മ്മ പരിപാലനയോഗം സെക്രട്ടറി, ശ്രീമൂലം പ്രജാസഭയില്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

1915ല്‍ അവശസമുദായത്തിന്റെ പടവാളായി ‘ദേശാഭിമാനി’ പത്രം തുടങ്ങി. ഈഴവരാദി അവശജാതികളുടെ സര്‍ക്കാര്‍ സര്‍വ്വീസ് പ്രവേശനത്തിനായി പൗരസമത്വവാദപ്രക്ഷോഭം സംഘടിപ്പിച്ചു. ഇതിനേത്തുടര്‍ന്ന് അവര്‍ണ്ണര്‍ക്കും അഹിന്ദുക്കള്‍ക്കും റവന്യു വകുപ്പില്‍ പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. 1921 ല്‍ എസ്.എന്‍.ഡി.പി.യോഗം ക്ഷേത്രത്യാഗപ്രമേയം അവതരിപ്പിച്ചു. എല്ലാ ഹിന്ദുക്ഷേത്രങ്ങളിലും അവര്‍ണ്ണര്‍ക്കു പ്രവേശനം നല്‍കണമെന്ന് തിരുവിതാംകൂര്‍ പ്രജാസഭയില്‍ അവകാശം ഉന്നയിച്ചു. ക്ഷേത്രപ്രവേശനം ജന്മാവകാശമാണെന്നു പ്രഖ്യാപിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കാക്കിനഡ ദേശീയസമ്മേളനത്തില്‍ അയിത്തോച്ചാടന പ്രമേയം അംഗീകരിപ്പിച്ചു. ഇക്കാര്യത്തില്‍ മഹാത്മാഗാന്ധിയുടെ പൂര്‍ണ്ണ പിന്തുണ നേടിയെടുത്തു. തുടര്‍ന്ന് കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി ടി.കെ. മാധവന്‍ ഉള്‍പ്പെടെ അഞ്ചംഗസമിതിയെ അയിത്തോച്ചാടന പ്രവര്‍ത്തനത്തിനു നിയോഗിച്ചു. 1924 ല്‍ ആരംഭിച്ച വൈക്കം സത്യാഗ്രഹത്തിനു നേതൃത്വം കൊടുത്തു ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. 1925ല്‍ ഗാന്ധി വൈക്കം സത്യാഗ്രഹികളെ സന്ദര്‍ശിച്ചു. സര്‍ക്കാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നു നവംബര്‍ 23നു ക്ഷേത്രറോഡുകളില്‍ എല്ലാവര്‍ക്കും സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചു. 1927ല്‍ എസ് എന്‍ ഡി പി യോഗത്തിന്റെ സംഘടനാ സെക്രട്ടറിയായി. 1930 ഏപ്രില്‍ 28ന് ടി.കെ. മാധവന്‍ ലോകം വിട്ടുപിരിഞ്ഞു.

മാധവനാന്ദസ്വാമികള്‍:
ശ്രീനാരായണ ഗുരുവിനെ നേരിട്ടു ശുശ്രൂഷിക്കാന്‍ സൗഭാഗ്യം ലഭിച്ചയാളാണ് മാധവാനന്ദ സ്വാമികള്‍ .ധര്‍മ്മസംഘത്തിന്റെ പ്രസിഡണ്ടും ഖജാന്‍ജിയുമായിരുന്നു. കോട്ടയം ജില്ലയിലെ മാന്നാനത്തെ പുരാതന കുടുംബമായ കുന്നത്തുപറ തറവാട്ടിലായിരുന്നു ജനനം. ആറു പതിറ്റാണ്ടുകാലം ഗുരുവിനെ പരിചരിച്ചും ആശയങ്ങള്‍ പ്രചരിപ്പിച്ചും കഴിഞ്ഞു. ഹ്രസ്വയാത്രകള്‍ക്കിടയില്‍ ഗുരുവിനെ റിക്ഷയിലിരുത്തി വലിക്കുവാനുള്ള ഭാഗ്യം നിരവധി തവണ സ്വാമിക്ക് കൈവന്നിരുന്നു. 1989 ജൂണ്‍ 27 ന് ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി ഒരു വര്‍ഷം തികഞ്ഞതിന്റെ പിറ്റേന്ന് 83-ാം വയസ്സില്‍ സ്വാമി മാധവാനന്ദ സമാധിയായി.
മാമിവൈദ്യര്‍ ചോലയില്‍: (കുഞ്ഞിമാമി വൈദ്യര്‍ കാണുക).
തൃശൂർ ജില്ലയിലെ എടമുട്ടത്തുള്ള മാമിവൈദ്യരുടെ ഗൃഹം നാരായണഗുരു ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ട്. ഗുരു രോഗബാധിതനായിക്കഴിഞ്ഞ അവസാനകാലത്ത് പാണാവള്ളി കൃഷ്ണന്‍ വൈദ്യനും ചോലയില്‍ മാമിവൈദ്യനും ചികിത്സയുമായി കൂടെത്തന്നെ ഉണ്ടായിരുന്നു. ഏകദേശം 8 മാസക്കാലം എന്ന് കണക്ക്. അഭിനവസുശ്രുതന്‍ എന്നറിയപ്പെട്ടു. പ്രശസ്ത വൈദ്യകുടുംബമായ പൊക്കാഞ്ചേരിയിലെ ചന്തുവൈദ്യരില്‍നിന്നാണ് വൈദ്യം അഭ്യസിച്ചത്. വിദഗ്ദനായ വൈദ്യരായി തൃശൂര്‍ മണപ്പുറത്ത് കീര്‍ത്തിപരന്നു. ഭാര്യ കുഞ്ഞിക്കാളിയുടെ 41-ാം വയസ്സിലെ മരണശേഷം വൈദ്യര്‍ സന്യാസജീവിതം വരിച്ചു. വിഷൂചികാസുദര്‍ശനം എന്ന ഗ്രന്ഥം എഴുതിയിട്ടുണ്ട്. 1935 മാര്‍ച്ച് മൂന്നിന് നിര്യാതനായി.
മായ:
സംസാരത്തെ നിലനിര്‍ത്തി നമ്മെ അറുതിയില്ലാത്ത ദുഃഖത്തിലാഴ്ത്തുന്ന വന്‍പകയാണ് മായ. അത് പല ഭ്രമങ്ങളും ഉണ്ടാക്കുന്നു. ഭ്രമത്തെ ഉണ്ടാക്കുന്നതാണ് മായ. കയറ് കണ്ട് ഇത് പാമ്പാണെന്നു ധരിക്കുന്നതാണ് മായ. ഇരുട്ട് മുതലായവ ആ ഭ്രമത്തിനു സഹായമേകും. കയറിനെ മറച്ചുകൊണ്ട് അത് പാമ്പാണെന്നു തോന്നിപ്പിച്ചും ഭ്രമത്തിനു കാരണമായി നില്‍ക്കുന്നതാണ് മായ. മായ തന്നെ അജ്ഞാനം ഇത് കയറാണ് എന്ന ശരിയായ അറിവ് മായയെ അകറ്റുന്നു. വെളിച്ചം വരുമ്പോള്‍ ഇരുട്ടു മായുമല്ലോ. അപ്പോള്‍ കയറിനെ തിരിച്ചു കാണും. പാമ്പാണെന്ന ഭ്രമം ഇല്ലാതാകും. ഭ്രമത്തിനു കാരണമായ ഒരു അധിഷ്ഠാനം ഉണ്ട്. ഇവിടെ കയര്‍ ആണ് അധിഷ്ഠാനം. ഇതുപോലെ ജഗത്ത് ഉണ്ടെന്നത് ഒരു ഭ്രമമാണ്. ഈ ഭ്രമത്തിനു കാരണമായ അധിഷ്ഠാനം ബ്രഹ്മമാണ്. ശരിക്കും ഉള്ളത് ബ്രഹ്മം മാത്രമാണ്. മായ കൊണ്ട് ബ്രഹ്മത്തെ ജഗത്താണെന്നു ധരിക്കുന്നുവെന്നു മാത്രം. ബ്രഹ്മത്തെക്കുറിച്ച് ശരിയായ അറിവു ലഭിക്കുമ്പോള്‍ ജഗദ്ഭ്രമം ഇല്ലാതാകും. അവിദ്യ അസ്തമിക്കും. ഇതാണ് മോക്ഷപ്രാപ്തി. ജഗത്ത് ഉണ്ടെന്ന ഭ്രമം മൂലമാണ് സംസാരദുഃഖം ഉണ്ടാകുന്നത്. ജഗത് മായ എന്നറിയുമ്പോള്‍ അതില്ലാതാകും. ബ്രഹ്മമാണ് യാഥാര്‍ത്ഥ്യമെന്നറിയുന്നയാള്‍ക്ക് ദുഃഖത്തിന് അടിസ്ഥാനമില്ല.അറിവാകുന്ന ബ്രഹ്മത്തില്‍ അജ്ഞാനം കൊണ്ട് ഈ ജഗത്ത് പ്രതിഭാസിക്കുന്നു. കനാലില്‍ ജലം പോലെ, കയറില്‍ പാമ്പെന്ന പോലെ, മുത്തുചിപ്പിയില്‍ വെള്ളിയെന്ന പോലെ.അനാത്മവസ്തുക്കളുടെ സമാഹാരമാണ് ജഗത്ത് കരണങ്ങള്‍, കര്‍മ്മേന്ദ്രിയങ്ങള്‍, പഞ്ചഭൂതങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍ ഇവയാണ് അനാത്മവസ്തുക്കള്‍.
മായാമരം:
ലോകത്തെ രണ്ടായി കാണുന്നത് മായകൊണ്ടാണ്. ആ മായയെ തരണം ചെയ്താലെ ഏകമെന്ന സത്യത്തിലെത്തൂ. അതിനു മായയെ തന്നെ തണലായി സ്വീകരിക്കണം. അതാണു മായാമരം. അഹന്ത – ഇദന്ത, പ്രമാതാവ് – പ്രമേയം, ജീവന്‍ – ശരീരം, ആത്മാവ് – അനാത്മാവ് ഇങ്ങനെ മായാമരത്തെ മറച്ചിരിക്കുന്ന വല്ലികളുടെ ദ്വന്ദമുണ്ട്. ഇതിനെയാണ് ദ്വൈതം എന്നു പറയുന്നത്.

മിതവാദി. സി. കൃഷ്ണന്‍: (കൃഷ്ണന്‍ സി കാണുക)
മിതവാദി: മൂര്‍ക്കോത്തു കുമാരന്‍ പത്രാധിപരായി 1907ല്‍ തലശ്ശേരിയില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ചു. മൂര്‍ക്കോത്തു നടത്തിയിരുന്ന കേരള സഞ്ചാരി പത്രം ഇതിനോടു ലയിപ്പിച്ചിരുന്നു. 1913 ല്‍ സി. കൃഷ്ണന്‍ വക്കീല്‍ മിതവാദി വിലകൊടുത്തു വാങ്ങുകയും തന്റെ ഉടമസ്ഥതയിലുള്ള എംപയര്‍ പ്രസ്സില്‍ നിന്നും അച്ചടിച്ചു തുടങ്ങുകയും ചെയ്തു. മാസികയായും പിന്നീട് വാരികയായും പ്രസിദ്ധീകരിച്ചു. മലബാറിലെ അവകാശ സമരങ്ങള്‍ക്കും തിയ്യസമുദായത്തിന്റെ ജാതിവിരുദ്ധ സമരങ്ങള്‍ക്കും ഗുരുവിന്റെ ധര്‍മ്മപ്രചരണങ്ങള്‍ക്കും മിതവാദി പിന്തുണ നല്‍കി.

മിശ്രഭോജനം:
കേരളത്തിലെ ജാതിവ്യവസ്ഥ ഉച്ചാടനത്തിന്റെ ഭാഗമായി നടപ്പിലാക്കിയതാണ് മിശ്രഭോജനം. സഹോദരന്‍ അയ്യപ്പന്‍ ആസൂത്രണം ചെയ്ത് 1917 മേയ് 29നു ചെറായിയില്‍ നടന്ന മിശ്രഭോജനമാണ് മുഖ്യം. ഈഴവരും പുലയരും ഇതില്‍ പങ്കെടുത്തു. ആദ്യമിശ്രഭോജനം നടന്നത് 1913 ല്‍ ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമത്തിലായിരുന്നുവെന്നു പറയപ്പെടുന്നു. 1914 ല്‍ മഞ്ചേരി രാമയ്യര്‍, വി.ആര്‍. സുബ്രഹ്മണ്യയ്യര്‍ തുടങ്ങിയവര്‍ മിശ്രഭോജനത്തില്‍ പങ്കെടുത്തു ഭ്രഷ്ടരായിട്ടുണ്ട്. ജാതിനശീകരണ പ്രചരണമാണു ലക്ഷ്യം. ഈയവസരത്തില്‍ എല്ലാ ജാതിമതത്തിലും ഉള്‍പ്പെട്ടവര്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു. പന്തിഭോജനം എന്നും പറയാം. പിന്നീടങ്ങോട്ടു മലയാളി സമൂഹം അവരുടെ സമുദായ ജീവിതത്തിന്റെ ഭാഗമാക്കി പന്തിഭോജനം.
മിശ്രവിവാഹം:
വ്യത്യസ്ത മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ഒരാദര്‍ശത്തിന്റെ പേരില്‍ വിവാഹിതരാകുന്നതിനു മിശ്രവിവാഹമെന്ന് പറയുന്നു. ഹിന്ദുമതത്തിനകത്തു വ്യത്യസ്തജാതികളില്‍ നിന്നുള്ള സ്ത്രീ-പുരുഷന്മാര്‍ വിവാഹിതരാകുമ്പോഴും മിശ്രവിവാഹമെന്ന് വിശേഷിപ്പിക്കാം. ഹിന്ദുധര്‍മ്മശാസ്ത്രപ്രകാരം വര്‍ണ്ണഭേദം/ജാതിഭേദം ഉള്ളവര്‍ വിവാഹിതരാകുന്നത്, സ്മൃതിവിരുദ്ധമാണ്. ശിക്ഷാര്‍ഹമാണ്. ജാതി നിര്‍മ്മാര്‍ജ്ജനത്തിന് മിശ്രവിവാഹം ഒരാദര്‍ശമായി പരിഷ്‌ക്കരണവാദികള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ശ്രീനാരായണഗുരു അന്യോന്യവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും കാര്‍മ്മികത്വം വഹിക്കുകയും ചെയ്തു.