ചരിത്രത്തിൽ ഇടം നേടിയ ഒരു ഫോൺ വിളി
കാലദേശങ്ങള്‍ കടന്ന് നിമിഷങ്ങള്‍ക്കകം ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ പ്രയാണം നടത്തുന്ന കാലം. സമൂഹമാധ്യമങ്ങളില്‍ നിറയുന്ന കാഴ്ചകളുടെ കുത്തൊഴുക്കില്‍ നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന വിലപിടിപ്പുള്ള വിവരങ്ങള്‍ ഏതാനും നിമിഷങ്ങള്‍ കൊണ്ട് വായിച്ചു കടന്നുപോകാം

1995 ജൂലൈ 31-ന് വിഖ്യാതമായ ഒരു ഫോൺ വിളി ഉണ്ടായി ഇന്ത്യയിൽ. ഇന്നത്തെ മൊബൈൽ ഫോൺ വിപ്ലവത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് അന്നാണ് നടന്നത്. ചരിത്രത്തിൽ ഇടം നേടിയ ആ ഫോൺ വിളി നടന്നത് കൊൽക്കത്തയിലും ന്യൂഡൽഹിയിലും ഉള്ള രണ്ട് പ്രശസ്തർ തമ്മിലായിരുന്നു. അന്നത്തെ കേന്ദ്രസർക്കാരിലെ ടെലികോം മന്ത്രി സുഖ്റാമും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവും തമ്മിലായിരുന്നു ആ സംഭാഷണം. ചെറിയ ‘നോക്കിയാ’ ഹാൻഡ്‌സെറ്റുകൾ ഉപയോഗിച്ചായിരുന്നു ഈ കോൾ നടന്നത്. ഇന്ത്യയിലെ ആശയവിനിമയ ചരിത്രത്തിൽ പുതിയൊരു യുഗത്തിന് തുടക്കമിട്ട നിമിഷമായിരുന്നു അത്. അന്നുമുതൽ കുറേ കാലത്തേക്ക് ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് കോളുകൾക്ക് മിനിറ്റിന് 8രൂപ 40 പൈസയായിരുന്നു നിരക്ക്. തിരക്കേറിയ സമയങ്ങളിൽ കോൾ ചെയ്താൽ ഈ നിരക്ക് മിനിറ്റിന് 16രൂപ 80 പൈസയായി ഉയരുമായിരുന്നു.

ചായക്കട സംസ്കാരം
എന്തുകൊണ്ട് ഇപ്പോഴും ?
ഇന്ത്യൻ നഗരങ്ങളിൽ, എയർ കണ്ടീഷൻ ചെയ്ത ചായ കഫേകളും, ഉയർന്ന നിലവാരമുള്ള ചായ ലോഞ്ചുകളും ഉയരുമ്പോൾ, ഒരു ചോദ്യം ഉയരുന്നു. ചായക്കട ഇന്നത്തെ ഇന്ത്യയിൽ ഇപ്പോഴും പ്രസക്തമാണോ?
ഒരുകാലത്ത് നാട്ടിൽ ഏത് വഴിയിലൂടെ നടന്നാലും ഒരു സാധാരണ ചായക്കട കണ്ടെത്താൻ കഴിയുമായിരുന്നു. ചായക്കൊതിയന്മാരെ ഉൾക്കൊള്ളാൻ ഒന്നോ രണ്ടോ ബെഞ്ചുകൾ, ലഘുഭക്ഷണങ്ങൾ നിറച്ച ഒരു ഗ്ലാസ് അലമാര, തിളയ്ക്കുന്ന പാൽക്കലം, വെള്ളപ്പാത്രത്തിൽ നിന്നും ഉയരുന്ന ആവി. ഈ ചായ സ്റ്റാളുകളുടെ ദൃശ്യം അതാണ്.
ചായക്കട, ഒരു ബഹുസ്വര സമൂഹത്തിന് കൂടിച്ചേരാൻ നല്ല ഇടത്താവളമാണ്. അവ പൊതുജനങ്ങൾക്കുള്ള സ്വീകരണമുറികളാണ്, വാർത്തകൾ വിശകലനം ചെയ്യുന്ന, സൗഹൃദങ്ങൾ കെട്ടിപ്പടുക്കുന്ന, രാഷ്ട്രീയം ആവേശത്തോടെ ചർച്ച ചെയ്യുന്ന ഇടങ്ങളാണ്. പലപ്പോഴും കുറച്ചുകാണുന്ന ഒരു സംസ്കാരം. ഇതു വളർത്തിയെടുക്കേണ്ട ഉത്തരവാദിത്തം കാലത്തിനുണ്ട്. കാലം നിമിഷം തോറും മാറിക്കൊണ്ടിരിക്കുന്നു. വൃത്തിയുള്ളതും എയർ കണ്ടീഷൻ ചെയ്തതുമായ ചായ കഫേകളും ഉയർന്ന നിലവാരമുള്ള ചായ ലോഞ്ചുകളും ധാരാളം വന്നു ചേരുന്നു. വരട്ടെ. അല്ലേ.
ചായ ഇന്ത്യയിൽ ആദ്യം വന്ന കാലത്ത് അതൊരു ആഡംബരത്തിൻ്റെ പ്രതീകമായിരുന്നു. പോകെ പോകെ സാധാരണക്കാരുടെ ദൈനംദിന ജീവിതഭാഗമായി ചായയുടെ വളർച്ചയ്‌ക്കൊപ്പം ചായക്കട സംസ്കാരവും വളർന്നു. വരേണ്യവർഗത്തിന് മാത്രമായി കൃഷി ചെയ്ത ഒരു ഉൽപ്പന്നമായി ബ്രിട്ടീഷുകാർ അവതരിപ്പിച്ച ചായ, താമസിയാതെ സാധാരണ ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തിലേക്ക് കടന്നുവന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, അത് റോഡരികിലെ ചെറിയ കടകളായി പരിണാമം വന്നു. ഒരു പാനീയത്തേക്കാൾ ഉപരി വളരെ കൂടുതലായി മനുഷ്യരെ സ്വാധീനിച്ച ഒന്നായി മാറി; ചായക്കട ഒരു സാമൂഹിക സ്ഥാപനമായി മാറി.
ഈ ചായക്കടകൾ ക്രമേണ ജനാധിപത്യ ഇടങ്ങളായി പരിണമിച്ചു, അവിടെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകൾ ചായ കുടിച്ചുകൊണ്ട് ഒത്തുകൂടി. അവ സംഭാഷണത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും സാമൂഹ്യബന്ധത്തിന്റെയും കേന്ദ്രങ്ങളായി മാറി.
ഒരു സാംസ്കാരിക കേന്ദ്രം പോലെയാണ് ചായക്കട, ഒരാൾ ഒരു വാർത്ത പറയുന്നു. മറ്റുള്ളവർ ശ്രദ്ധിക്കുന്നു, താമസിയാതെ, ഒരു ചർച്ച ആരംഭിക്കുന്നു. ഇത് ആശയങ്ങൾ കൈമാറുന്ന വേദിയായി മാറുന്നു.
രാഷ്ട്രീയമായാലും ക്രിക്കറ്റായാലും സിനിമയായാലും, ചായയ്ക്ക് മേൽ ചർച്ചയായി മാറുന്നു.
ചായക്കടകൾ ഒന്നിപ്പിക്കുന്നത് അവരുടെ സമൂഹത്തിലെ വിവിധ വേരുകളുള്ള ബന്ധങ്ങളെയാണ്. വീട്ടിൽ ചായ ഉണ്ടാക്കാറുണ്ട് എന്നാൽ പരിചിതമായ മുഖങ്ങൾക്കിടയിൽ സ്റ്റാളിൽ ഇരുന്ന് ചായ കഴിക്കുന്നത് ഒരു ആശ്വാസം നൽകുന്നു. പലർ ചേർന്ന് സൗഹൃദം പങ്കു വെക്കുന്ന സുഖം. പകരം വെക്കാൻ കഴിയാത്ത അനുഭവം. സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും സംഗമമായ, ജീവനുള്ളതും ആശ്വാസകരവുമായ ഇടമാണ് ചായക്കട, അവിടെ ഭക്ഷണവും സംഭാഷണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
ഒറ്റപ്പെടൽ എക്കാലത്തെയും ഉയർന്ന നിലയിലായ ഇന്നത്തെ കാലത്ത്, ഈ എളിയ വഴിയോര കടകൾ ബന്ധങ്ങളുടെ നിശബ്ദ സങ്കേതങ്ങളായി നിലകൊള്ളുന്നു, മിനുസപ്പെടുത്താത്തതും, ആഡംബരമില്ലാത്തതും, ആഴത്തിലുള്ള മാനുഷികതയുമാണ് ഇവിടങ്ങൾ. ചായക്കട സംസ്കാരം ഇന്നും നിലനിൽക്കുന്നത് അത് വർത്തമാനങ്ങളെയും, സൗഹൃദത്തെയും, ഒരേ കോണിലേക്ക്, അടുപ്പിക്കുന്ന ഒന്നാകയാലാണ്.
പുതിയ തലമുറയ്ക്ക് ചായകുടി ശീലം നഷ്ടപ്പെടുന്നു എന്ന് ഇടയ്ക്ക് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ അതിനെ നമ്മൾ ഇപ്പോൾ കുറേശ്ശെ മറികടക്കുന്നു .

പേരില്ലാത്ത
ഒരു റെയിൽവേ സ്റ്റേഷൻ
ഇന്ത്യയിൽ പേരില്ലാത്ത ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ടെന്ന കാര്യം കേട്ടാൽ ആരും അതിശയിക്കും. ഒരു പേരുമില്ലാത്ത സ്റ്റേഷനിൽ നിന്ന് ആളുകൾ എങ്ങനെ ട്രെയിനിൽ കയറുന്നു അവിടേക്ക് എങ്ങനെ ടിക്കറ്റ് എടുക്കും എന്നൊക്കെ നിങ്ങൾ ചിന്തിച്ചേക്കാം. ഈ വിചിത്രമായ റെയിൽവേ സ്റ്റേഷൻ പശ്ചിമ ബംഗാളിലെ ബർധമാൻ ജില്ലയിലാണ്. ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 35 കിലോമീറ്റർ അകലെയുള്ള റൈന ഗ്രാമത്തിനടുത്താണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 2008-ൽ ഇന്ത്യൻ റെയിൽവേ ഇവിടെ ഒരു പുതിയ സ്റ്റേഷൻ നിർമ്മിച്ചു. പേരെഴുതാനായി കോൺക്രീറ്റ് ബോർഡും വച്ചു. എന്നാൽ പേരെഴുതാൻ കഴിഞ്ഞില്ല.
എന്തുകൊണ്ടാണ് സ്റ്റേഷനു പേര് നൽകാഞ്ഞത് എന്നതാണ് രസകരം. രണ്ട് ഗ്രാമങ്ങൾ തമ്മിലുള്ള തർക്കമായിരുന്നു അതിന് കാരണം. റൈനയും സമീപഗ്രാമമായ റൈനഗറും സ്റ്റേഷന് തങ്ങളുടെ ഗ്രാമത്തിന്റെ പേരിടണമെന്നാവശ്യപ്പെട്ടു. ഈ തർക്കം പരിഹരിക്കപ്പെടാതിരുന്നതിനാൽ സ്റ്റേഷന് ഇന്നുവരെ ഔദ്യോഗികമായി ഒരു പേരും നൽകിയിട്ടില്ല. എന്നിരുന്നാലും, ബാങ്കുര–മസഗ്രാം ട്രെയിൻ ദിവസത്തിൽ ആറു പ്രാവശ്യം ഇവിടെ നിർത്തുന്നു. ആദ്യമായി ഇവിടെ എത്തുന്ന ഇതൊന്നുമറിയാത്ത യാത്രക്കാർ പ്ലാറ്റ്ഫോമിലെ ശൂന്യമായ ബോർഡ് കണ്ടു അമ്പരന്നുപോകും. സ്റ്റേഷനിൽ നെയിം ബോർഡ് വെച്ചെങ്കിലും അതിൽ ഒരു പേരും ഇപ്പോഴും എഴുതിയിട്ടില്ല എന്നതാണ് അവിടെ കാണുന്ന കാഴ്ച.
ആദ്യ നായിക
ഒരു പുരുഷൻ
ഇന്ത്യൻ സിനിമയിലെ ആദ്യ നായിക ഒരു പുരുഷനായിരുന്നു. ഒരു ഹോട്ടൽ ജീവനക്കാരൻ. മെലിഞ്ഞ ശരീരവും സുന്ദരമായ മുഖവുമുള്ള ചെറുപ്പക്കാരൻ. പേര് അന്നാ സലൂങ്കേ. ഇന്ത്യൻ സിനിമാചരിത്രത്തിൽ അത്യപൂർവ നാൾവഴി എഴുതിച്ചേർത്ത വ്യക്തി. 1913-ൽ ദാദാസാഹേബ് ഫാൽക്കെ ഇന്ത്യയുടെ ആദ്യ സമ്പൂർണ സിനിമയായ രാജാ ഹരിശ്ചന്ദ്ര നിർമ്മിക്കാൻ തുടങ്ങുമ്പോൾ വലിയൊരു ബുദ്ധിമുട്ട് നേരിട്ടു. ആ സിനിമയിൽ അഭിനയിക്കാൻ സ്ത്രീകളാരും തയ്യാറായിരുന്നില്ല. അന്നത്തെ സമൂഹത്തിൽ സിനിമയെ നല്ല തൊഴിൽ മേഖലയായി സ്ത്രീകളും കുടുംബങ്ങളും കണ്ടിരുന്നില്ല. കുറച്ചു നാൾ ഫാൽക്കെ നായികയെ നോക്കി തിരഞ്ഞു നടന്നു. അവസാനം ഫാൽകെ ഒരു യുവാവിനെ കണ്ടെത്തി. അതാണ് അന്നാ സലുങ്കെ. ഒരു ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന സലുങ്കെയെ ഫാൽകെ സിനിമയിലേക്ക് കൂട്ടി. 1913 മേയ് 3-ന് മുംബൈയിൽ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. അതോടെയാണ് ഇന്ത്യൻ സിനിമയുടെ ചരിത്രം ആരംഭിച്ചത്. ആ ചിത്രത്തിൽ രാജ്ഞി താരാമതിയായി സലൂങ്കെ അഭിനയിച്ചു. അതിലേറെ അതിശയകരമായ കാര്യം, പിന്നീട് ഫാൽക്കേ നിർമ്മിച്ച ലങ്കാദഹൻ എന്ന ചിത്രത്തിൽ സലൂങ്കെ ഒരേസമയം പുരുഷ കഥാപാത്രമായ രാമനെയും സ്ത്രീ കഥാപാത്രമായ സീതയെയും അവതരിപ്പിച്ചു. ഇന്ത്യൻ സിനിമയിലെ ആദ്യ ‘ഡബിൾ റോൾ’ ചെയ്ത അഭിനേതാവും സലൂങ്കെ തന്നെയാണെന്ന് പറയപ്പെടുന്നു. ഇന്ത്യൻ സിനിമയുടെ ആദ്യ നായികയായി വന്നത് യഥാർത്ഥത്തിൽ ഒരു പുരുഷനായിരുന്നു എന്നത് സിനിമാചരിത്രത്തിലെ ഏറ്റവും കൗതുകകരമായ സംഭവങ്ങളിലൊന്നായി തുടരുന്നു.

എഴുതിയത് 1937 ൽ;
ഇന്നും പ്രസക്തമായ വരികൾ
ജെർട്യൂഡ് സ്റ്റെയിൻ എഴുതിയ Every Day Is To-Day എന്ന കൃതി അവരുടെ ചെറുരചനകളുടെയും നിരീക്ഷണങ്ങളുടെയും ഒരു സമാഹാരമാണ്. പുസ്തകത്തിൻ്റെ തലക്കെട്ട് തന്നെ അവരുടെ എഴുത്തിന്റെ പ്രത്യേക സ്വഭാവത്തെ സൂചിപ്പിക്കുന്നു. ആവർത്തനം, താളം, ദിനചര്യയിലെ സാധാരണ അനുഭവങ്ങളിലെ അസാധാരണത എന്നിവയെ ആസ്പദമാക്കിയ ഒരു പരീക്ഷണാത്മക ഭാഷാശൈലി. ഈ കൃതിയിൽ സ്റ്റൈൻ ഭാഷയുടെ സ്വഭാവത്തെയും സമയബോധത്തെയും ദൈനംദിന ജീവിതത്തിന്റെ ചെറു നിമിഷങ്ങളെയും വളരെ വ്യത്യസ്തമായ രീതിയിൽ അന്വേഷിക്കുന്നു. സാധാരണ സംഭവങ്ങൾ പോലും അവരുടെ എഴുത്തിൽ പുതുമയുള്ള ചിന്താനുഭവങ്ങളായി മാറുന്നു. ഈ കൃതിയുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തമായ ഒരു വാക്യം ഇങ്ങനെയാണ്.
“മനുഷ്യർ ഓരോ ദിവസവും ഇത്രയും അധികം വിവരങ്ങൾ ഏറ്റുവാങ്ങുന്നു; ഒടുവിൽ അവർക്ക് സാധാരണ ബുദ്ധി തന്നെ നഷ്ടപ്പെടുന്നു.”
ഇന്ന് സോഷ്യൽ മീഡിയാ കാലത്തും ഏറെ പ്രസക്തമായി തോന്നുന്ന ഒരു നിരീക്ഷണമാണിത്. 1937 ലാണ് ഈ പുസ്തകം രചിക്കപ്പെട്ടത്.





